2020, ജനുവരി 21, ചൊവ്വാഴ്ച

ഇസ്താംബൂള്‍ രാവുകള്‍

പ്രഭാതത്തിന്റെ തിരക്കിലേക്ക് വീഴുന്ന ശബ്ദമുഖരിതമായ നഗരത്തിന്റെ് പ്രസരിപ്പിലേക്കാണ് കണ്ണുതുറന്നത്. വേഗത്തില്‍ പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ നടത്തി.തലേന്ന് ഗൈഡ് പറഞ്ഞതനുസരിച്ച് , പകല്‍, നഗരത്തിനകത്തുള്ള പ്രധാനപ്പെട്ട ചില സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി രാത്രിയാവുമ്പോള്‍ ബെല്ലി ഡാന്സ് കാണാൻ പോകാനായിരുന്നു അന്നത്തെ പദ്ധതി. പലയിനം പഴങ്ങളാല്‍ ഉണ്ടാക്കിയ  സ്വാദിഷ്ടമായ ജാമും റൊട്ടിയും നീളത്തില്‍ മുറിച്ച തക്കാളി കഷണങ്ങളും പാത്രത്തില്‍ എടുത്ത് സുഗന്ധമുള്ള ആവി പറത്തുന്ന  കട്ടൻ ചായയോടൊപ്പം ധൃതിയില്‍ പ്രാതല്‍ കഴിച്ച് പുറപ്പെടുകയായിരുന്നു. ഹോട്ടലില്‍ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ ഹഗിയ സോഫിയയിലേയ്ക്ക്.


ടർക്കിയില്‍ കാണുന്ന പല പുരാതന കെട്ടിടങ്ങളും റോമാക്കാരുടെ അധീനതയിലായിരുന്ന ക്രിസ്ത്യൻ പള്ളികളായിരുന്നെന്നും ഓട്ടോമന്‍സാമ്രാജ്യം , ടർക്കി പിടിച്ചടക്കിയശേഷം അവയിൽ പലതും മുസ്ലീം പള്ളികളായും പിൽക്കാലങ്ങളിൽ മതനിരപേക്ഷത മാതൃകയാക്കിയ ആധുനിക ടർക്കിയിലെ മ്യൂസിയങ്ങളായും മാറ്റപ്പെടുകയായിരുന്നുവെന്നും ഞങ്ങളുടെ അറിവിലേക്കായി ഗൈഡ്  പറഞ്ഞു.

പുരാതന കാലത്ത് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയായും പിന്നീട് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ മുസ്ലീം പള്ളിയായും പ്രവർത്തിച്ചിരുന്ന ഹഗിയ സോഫിയ ഇന്ന് ഒരു മ്യൂസിയമാണ്. സെറാമിക് തരികളും മണലും ചേര്‍ത്തുണ്ടാക്കുന്ന കോണ്ക്രീറ്റിനു സമാനമായ ഒരു മിശ്രിതം ഉപയോഗിച്ചാണ് AD 537ല്‍ പള്ളി നിർമ്മിച്ചിട്ടുള്ളത്‌. ആയിരക്കണക്കിന് സന്ദർശകര്‍ വന്നുപോകുന്ന മ്യൂസിയത്തിനകത്ത് നല്ല തിരക്കുണ്ടായിരുന്നു. ഇവിടത്തെ ചുമര്‍ ചിത്രങ്ങള്ക്കും സ്തൂപങ്ങള്ക്കും 1400ല്‍ പരം വർഷങ്ങളിലെ ചരിത്രം പറയാനുണ്ട്. 

വിശുദ്ധരൂപങ്ങളുടെ ഉപാസന നിഷിദ്ധമായിരുന്ന എട്ടാം നൂറ്റാണ്ടില്‍ ആ നിരോധനം അവസാനിപ്പിച്ചുകൊണ്ട് ക്രിസ്തുവിന്റെനയും കന്യാമറിയത്തിന്റെയും വിശുദ്ധമാലാഖകളുടെയും രൂപങ്ങള്‍ ആദ്യമായി വച്ചാരാധിക്കാന്‍ തുടങ്ങിയത് പ്രശസ്തമായ ഹഗിയ സോഫിയ പള്ളിയിലായിരുന്നു. ഇക്കാര്യം കൊണ്ടു തന്നെ, ഇനി മുതൽ ഏതൊരു ക്രിസ്ത്യന്‍ പള്ളി സന്ദര്ശിയക്കുമ്പോഴും നിങ്ങള്‍ ടർക്കിയിലെ ഹഗിയ സോഫിയ ഓർക്കണമെന്നും ഗൈഡ് കൂട്ടി ചേർത്തു. 



അകത്തു കണ്ട ഒരു തൂണിനരികെ ആളുകള്‍ തിരക്ക് കൂട്ടുന്നത്‌ കണ്ടപ്പോഴാണ് കാര്യം അന്വേഷിച്ചത്. അതൊരു wishing column ആണെന്നും തൂണിലുള്ള ഒരു പ്രത്യേക സ്ഥാനത്ത് വിരല്‍ വച്ച് വൃത്താകൃതിയില്‍ തിരിയ്ക്കുമ്പോള്‍ വിരലില്‍ നനവ്‌ തട്ടുന്നുണ്ടെങ്കില്‍ ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും എന്നുമാണ് വിശ്വാസമെന്ന് ഗൈഡ് പറഞ്ഞു. അതിന് അന്ധവിശ്വാസത്തിന്റെ ബലം കൊടുത്താല്‍ മതിയെന്ന് തോന്നിയെങ്കിലും, ആഗ്രഹങ്ങള്‍ ആർക്കാണില്ലാത്തത്! ഒരു കുഞ്ഞു മോഹം മനസ്സിലെത്തി. തിരിച്ചെടുക്കുമ്പോള്‍  വിരലില്‍ നനവ്‌ പറ്റിയിരുന്നോ? ആവോ! 
ഹഗിയ സോഫിയയില്‍ നിന്നും നേരെ പോയത് ബ്ലൂമോസ്കിലേക്കാണ്. (1609-1616). മോസ്കിന്റെ ചുവരുകളില്‍ നീല ടൈല്‍ പതിപ്പിച്ചിട്ടുള്ളതിനാലാണ് അതിന് ആ പേര് വന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ ചക്രവർത്തിമാര്‍ക്ക് ചീനക്കളിമണ്ണില്‍ തീർത്ത പാത്രങ്ങളോടും അലങ്കാരങ്ങളോടും വിശേഷാല്‍ മമതയുണ്ടായിരുന്നതിനാല്‍ അക്കാലത്തെ നിര്മ്മിതികളില്‍ ഇസ്ലാമിക മുദ്രകളായും അല്ലാതെയും അത് തെളിഞ്ഞു നിന്നിരുന്നു. പ്രവർത്തനപരമായ പള്ളിയാണെന്നത് കൊണ്ട്  ബ്ലൂമോസ്കിന്റെ  അകത്തേയ്ക്ക് പ്രവേശിയ്ക്കുക അത്ര എളുപ്പമായിരുന്നില്ല. ഇവിടെ നിയമങ്ങള്‍ കുറച്ചു കർക്കശവുമാണ്. പള്ളിയുടെ പരിസരങ്ങളില്‍ നിന്നുകൊണ്ട് ഏതാനും ചിത്രങ്ങള്‍ പകര്‍ത്തി സമയം കളയാതെ  അടുത്ത ലക്ഷ്യത്തിലേയ്ക്ക് നടക്കുകയായിരുന്നു.

ഇസ്താംബൂളിലെ ഈജിപ്ഷ്യന്‍ സുഗന്ധവ്യഞ്ജനത്തെരുവും (Spice Market) മുഖ്യ വാണിഭകേന്ദ്രവും (Grand bazaar) ആയിരുന്നു പട്ടികയില്‍ അടുത്തത്. 

വർണ്ണാഭമാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വാണിഭ കേന്ദ്രമായ ഗ്രാന്ഡ്‍‌ ബസാര്‍. നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന മേല്ക്കൂരയുള്ളതിനാല്‍ ഗ്രാന്റ് ബസാറിന് ഏറ്റവും വലുതും പുരാതനവുമായ covered mall എന്ന അലങ്കാരത്തിനു പുറമേ 2014ല്‍ ഏറ്റവുമധികം ആളുകള്‍ (ഒന്പ‍തു കോടി പന്ത്രണ്ടു ലക്ഷത്തി അന്പതിനായിരം) സന്ദർശിച്ചിട്ടുള്ള തെരുവെന്ന ഖ്യാതിയുമുണ്ട്. 

അറുപതോളം തെരുവുകളും ഇടവഴികളും നാലായിരം കടകളുമായി വലിയ തിരക്കനുഭവപ്പെടുന്ന സ്ഥലമാണിത്.സ്വന്തം കൈവശമുള്ള മുതലുകളോ നമ്മളെത്തന്നെയോ ഇതിനുള്ളില്‍ വച്ച് നഷ്ടപ്പെട്ടുപോകാന്‍ സാധ്യത ഏറെയാണ്‌. 
പൗരാണികതയുടെ ഗന്ധവും രുചിയും കാഴ്ചയും നിറഞ്ഞുനിന്ന ബസാറിനകത്ത് നില്ക്കുമ്പോള്‍ ഓട്ടോമന്‍ യുഗത്തിലെത്തിയപോലെയാണ് അനുഭവപ്പെട്ടത്. എല്ലാവിധ സാധന സാമഗ്രികളും ഇതിനകത്തുണ്ടെങ്കിലും വിലപേശി കുറഞ്ഞ വിലയ്ക്ക് വാങ്ങാമെന്ന മോഹവുമായി പോകുന്നവർക്ക് അത്ര തൃപ്തികരമായ സ്ഥലമല്ല ഗ്രാന്ഡ് ബസാര്‍ എന്നാണ് തോന്നിയത്.
ഇത് തെളിയിക്കാനാവണം കൂടെയുള്ള ഒരാളുടെ ചെരുപ്പ് കൃത്യം ഈ ബസാറില്‍ വച്ചുതന്നെ വള്ളികള്‍ പൊട്ടിയതും മറ്റൊന്ന് വാങ്ങേണ്ടിവന്നതും.
നാട്ടില്‍ ഒരു ചെരുപ്പ് വാങ്ങുന്നതിന്റെ മൂന്നിരട്ടി പൈസയാണ് ഒരു സാധാരണ ചെരുപ്പിന് കച്ചവടക്കാരന്‍ ഈടാക്കിയത്.

ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തായി കണ്ടുപരിചയം ഉള്ളതിനാല്‍ ഗ്രാന്‍റ് ബസാറിനോട്  അത്ര വലിയ ആകര്‍ഷണം തോന്നിയില്ല. രാത്രിയില്‍ കാണാനിരുന്ന ബെല്ലിഡാന്‍സിലായിരുന്നു പിന്നത്തെ പ്രതീക്ഷ.

നിരത്തുകളില്‍ കണ്ട  കടകളില്‍ കയറി അതുമിതുമായി കൊച്ചുകൊച്ചു സാധങ്ങള്‍ വാങ്ങി. വീട്ടില്‍ ചെന്നാല്‍ ഷോകേയ്സില്‍ വയ്ക്കാമല്ലോ.


ഇസ്താംബൂളില്‍ വന്നാല്‍ ഇവിടത്തെ ഐസ്ക്രീം രുചിയ്ക്കാതെ പോകരുതെന്നാണ്. ഒരു നീണ്ട ദണ്‌ഡ്‌ കൊണ്ട് വിവിധനിറങ്ങളിലുള്ള  ഐസ്ക്രീമിനെ ഇടിച്ചും കുത്തിയും എറിഞ്ഞും കോണിനകത്താക്കി ആളുകളെ കൊതിപ്പിച്ചുകൊണ്ട് മാന്ത്രികരെ പോലെ നില്‍ക്കുന്നു വഴിയോരത്തെ കടകളില്‍ വില്‍പ്പനക്കാര്‍.   





ഉന്തുവണ്ടിയുമായി മുന്നില്‍ വന്നുനിന്ന കച്ചവടക്കാരനില്‍ നിന്നും  ചൂടുള്ള മൊരിഞ്ഞ ചെസ്റ്റ്നട്ടിന്റെ  മൂന്നാല് പൊതികള്‍  വാങ്ങി. തണുപ്പില്‍ അത് നല്‍കുന്ന ആശ്വാസം ചെറുതല്ല.
മൂന്നുമണിക്കൂറുകള്‍ നീണ്ടുനില്ക്കുന്ന  നൃത്തപ്രകടനങ്ങള്‍ക്കുള്ള പ്രവേശന ഫീസ്‌ നിസ്സാരമായിരുന്നില്ല. 

ലഹരിപിടിച്ച രാത്രിയുടെ നെഞ്ചിലേക്ക്  ചുവടുകള്‍ വച്ച് പലപ്രായത്തിലുള്ള  നര്‍ത്തകികള്‍ അതിശയിപ്പിച്ചുകൊണ്ടിരുന്നു.  അസാമാന്യമായ മെയ് വഴക്കവും മിന്നിമായുന്ന  ഭാവഭേദങ്ങളുമായി മന്ദംമന്ദം നൃത്തം ചെയ്തുതുടങ്ങിയ സുന്ദരികള്‍ ക്രമേണ  ധ്രുതതാളങ്ങളിലേയ്ക്ക് സ്വയം മറന്നാടിയുലയുന്നത് കാണുമ്പോള്‍ അറിയാതെ ശ്വാസം അടക്കിപ്പിടിച്ചു പോകും. വിശാലമായ ഹാളില്‍ നിറഞ്ഞിരിക്കുന്ന കാണികള്‍ വീഞ്ഞുനുകര്‍ന്നുകൊണ്ട് ആഹ്ലാദാരവങ്ങളിലേയ്ക്ക് വീണു. ഇടയ്ക്കെല്ലാം  ആ അപ്സരസ്സുകള്‍ കാണികള്‍ക്കിടയിലേയ്ക്കുവന്ന് ഓരോരുത്തരെയും രസിപ്പിക്കുന്നുണ്ടായിരുന്നു.

കണ്ണുകള്‍ കനംതൂങ്ങി തുടങ്ങി. 
പിറ്റേന്ന് അതിരാവിലെ ഇസ്താംബൂള്‍ വിടണം. കപ്പഡോഷ്യയിലാണ് ഇനിയുള്ള മൂന്നുദിവസങ്ങള്‍. പെട്ടികളെല്ലാം ഒരുക്കിവച്ചശേഷം കിടക്കുമ്പോള്‍  സുഖനിദ്രയിലേയ്ക്കുള്ള നാഴികക്കല്ലുകളിലെല്ലാം സ്വപ്നസുന്ദരികള്‍ ചിറകുകള്‍  വിരിച്ച് കാത്തിരിപ്പുണ്ടായിരുന്നു.

3 അഭിപ്രായങ്ങൾ: