2018, നവംബർ 2, വെള്ളിയാഴ്‌ച

പാവങ്ങളുടെ സ്വിറ്റ്സര്‍ലന്‍ഡ് -ജോര്‍ജിയ



തുഷാരഹാരത്താൽ അലംകൃതമായ മാമലകളെ ആലിംഗനം ചെയ്തുകിടക്കുന്ന മനോജ്ഞതീരം! ഭൂമിയിൽ നിന്നും പൊന്തിവന്ന കൊച്ചു സ്വര്‍ഗ്ഗം ! “നിലം ഉഴുതുമറിക്കുന്നവന്‍” എന്നര്‍ത്ഥമാക്കുന്ന ഗ്രീക്ക് വാക്കായ ജോര്‍ജോസില്‍ നിന്നുമുത്ഭവിച്ച കര്‍ഷകഭൂമി! ഗൂര്‍ഗന്‍ എന്ന പേര്‍ഷ്യന്‍ വാക്കിന്‍റെ പിന്‍ബലമുള്ള “ലാന്‍ഡ്‌ ഓഫ് വൂള്‍ഫ്”!. പരമ്പരാഗതനിഷ്ഠകളുള്ള, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള , ഒട്ടനവധി പള്ളികളുടെ ചൊല്‍ക്കൊണ്ട നാട്! വടക്കുനിന്നും ഉള്‍പ്പൂകാനെത്തുന്ന കൊടുംശൈത്യത്തെയുംതെക്കുനിന്ന് വീശിയടുക്കുന്ന വരണ്ട ഉഷ്ണക്കാറ്റിനേയും പ്രതിരോധിച്ച്, സന്തുലിതമായ കാലാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് രാജ്യത്തെ സംരക്ഷിക്കുന്ന കോക്കസ്സസ് മലനിരകള്‍അതിരിടുന്ന, വൈവിധ്യമാര്‍ന്നതും സമൃദ്ധവുമായ ഈ ഭൂപ്രദേശം കരിങ്കടലിനും കാസ്പിയന്‍ കടലിനുമിടയില്‍ ആലസ്യത്തിലാണ് !



റഷ്യക്കുമുന്നില്‍ കാലങ്ങളോളം മുട്ടുകുത്തിനില്‍ക്കേണ്ടിവന്നിട്ടും, മുപ്പതിലേറെ തവണകള്‍ നാനാവിധത്തിലുള്ള ആക്രമണങ്ങള്‍ക്ക് വിധേയപ്പെട്ടിട്ടും വീര്യംചോരാതെ,മുറിവുകള്‍ തുന്നിക്കെട്ടി അടിപതറാതെ മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യം ! കേട്ടറിവിനാല്‍ പലതവണ ഭ്രമിപ്പിച്ച സ്ഥലമാണ് പാവങ്ങളുടെ സ്വിറ്റ്സര്‍ലാന്‍ഡ് എന്നുകൂടി അറിയപ്പെടുന്ന ജോര്‍ജിയ!


മഞ്ഞുമലകളിലൂടെ തെന്നിമറിഞ്ഞു കളിക്കാമെന്ന മോഹം തല്‍ക്കാലത്തേയ്ക്ക് മാറ്റിവച്ചുകൊണ്ടാണ് ഗ്രീഷ്മത്തിനൊടുവില്‍, ശരത്കാലം വരവറിയിക്കും മുന്‍പേ പുറപ്പെട്ടത്.
പുലര്‍ച്ചെ രണ്ടുമണിയ്ക്ക് തിബിലിസി അന്താരാഷ്‌ട്രവിമാനത്താവളത്തിന്‍റെ പുറത്തേയ്ക്കിറങ്ങുമ്പോള്‍ ഗൈഡുകളുടെയും ഡ്രൈവര്‍മാരുടേയും തിരക്കുണ്ടായിരുന്നു. ആശയവിനിമയത്തിനായുള്ള ആദ്യശ്രമത്തില്‍ ബോധ്യപ്പെട്ടത്, ഇവരില്‍ ഇങ്ക്ലീഷ്ഭാഷ സംസാരിക്കാനറിയുന്നവര്‍ കുറവാണെന്നും ഇവിടത്തെ ജനതയ്ക്ക് തനതായ ഭാഷയുണ്ടെന്നുമുള്ള വസ്തുതയാണ്. എങ്കിലും ഗൈഡായി നിയോഗിക്കപ്പെട്ട പെണ്‍കുട്ടി നല്ല ഒഴുക്കുള്ള ഇങ്ക്ലീഷില്‍ത്തന്നെയാണ് സംസാരിച്ചത്.
മലകളില്‍ നിന്നുള്ള പുലരിക്കാറ്റു വീശിക്കൊണ്ടിരിക്കവേ തലസ്ഥാനനഗരിയായ ടിബിലിസ്സിലേക്ക് പോകാനുള്ള വണ്ടിവന്നു. മുറിയിലെത്തിയതും യാത്രാക്ഷീണത്താല്‍പിറ്റേന്ന് വെയിലുദിക്കുവോളം ഉറങ്ങിപ്പോയി.



ആദ്യദിവസം മെട്രോസൗകര്യം ഉപയോഗപ്പെടുത്തി ടിബിലിസിയിലും പരിസരത്തും ചുറ്റിക്കറങ്ങാന്‍ തീരുമാനിച്ചു. ഭൂഗര്‍ഭത്തിലുള്ള സ്റ്റേഷനിലേയ്ക്ക് കുത്തനെ ഇറങ്ങുന്നഎസ്കലേറ്റര്‍ അല്പം അസ്വസ്ഥതയുണ്ടാക്കി.


തിബിലിസി

മട്കവാരി നദീതീരത്തുള്ള തിബിലിസിയുടെ നഗരവീഥികളില്‍ ഉച്ചനേരത്തും തിരക്കുണ്ടായിരുന്നു. റഷ്യ, ടര്‍ക്കി, അര്‍മേനിയ അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങള്‍ അതിരിടുന്ന ജോര്‍ജിയക്ക്‌, യൂറോപ്പിന്റെയും ഏഷ്യയുടെയും ,സമ്മിശ്രമുഖഛായയാണുള്ളത്. പലരാജ്യങ്ങളില്‍നിന്നുള്ള മനുഷ്യരിവിടെ ഇടകലര്‍ന്ന് സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്നു. പഴയകെട്ടിടങ്ങളും കല്ലുവിരിച്ച വഴികളും യൂറോപ്പിലേതു പോലെ. കെട്ടിടങ്ങളുടെ മുറ്റത്ത്‌ തണല്‍പാകുന്ന പന്തലുകളില്‍ മുന്തിരിക്കുലകള്‍ വിളഞ്ഞു പഴുത്തുകിടന്നിരുന്നു.


തെരുവോരങ്ങളില്‍ ,ജ്യൂസുണ്ടാക്കുന്ന മെഷീനുകളുമായി കൊച്ചു കടകള്‍ സുലഭമായുണ്ട്. മാതളം, മൂസംബി, ആപ്പിള്‍, ചക്കരമത്തന്‍ , ചെറുനാരങ്ങ എന്നിവയുടെ ഫ്രഷ്‌ ജ്യൂസ്! ഒരു ജ്യൂസിന് അഞ്ചു “ലാറി”. ( ജോര്‍ജിയന്‍ കറന്‍സി) ഒരു ഗ്ലാസ്‌ മാതളനീരു വാങ്ങിക്കുടിച്ചു. കടുംചുവപ്പ് നിറം. നല്ല ചവര്‍പ്പും, അതിലേറെ രുചിയും.
അലങ്കാരവസ്തുപോലെ കടകളില്‍ തൂക്കിയിട്ടിരിക്കുന്ന ചോര്‍ച്ഹേല ( Church Khela) എന്ന ജോര്‍ജിയന്‍ സ്വീറ്റ്, ആദ്യമായി കാണുന്നവരില്‍ കൗതുകം ജനിപ്പിക്കും. വോള്‍നട്ടും ഹേസല്‍നട്ടും കട്ടിയുള്ള മേപ്പിള്‍പാനിയിലോ മുന്തിരിച്ചാറിലോ മുക്കി, കോര്‍ത്തെടുത്ത് ഉണക്കിയുണ്ടാക്കുന്ന പലനിറങ്ങളിലുള്ള പ്രത്യേകതരം മധുരപലഹാരമാണത്.



വഴിയോരത്തുകൂടി കാഴ്ചകള്‍ കണ്ടുനടക്കുന്നതിനിടയിലാണ് ഒരു ജോര്‍ജിയന്‍ സുന്ദരി ബോട്ടുയാത്രയ്ക്ക് ക്ഷണിച്ചത്. അല്‍പനേരം നദിക്കരയിലെ തണലില്‍ മുന്തിരിവീഞ്ഞും വോട്ക്കയും നല്‍കി അവര്‍ ഞങ്ങളെ സല്‍ക്കരിച്ചിരുത്തി. മട്കവാരിനദിയിലൂടെ ഇളംവെയിലേറ്റുകൊണ്ടുള്ള ബോട്ടുയാത്ര രസകരമായിരുന്നു. ഇരുകരകളിലും,പഴയതും പുതിയതുമായ കെട്ടിടങ്ങളും പാര്‍ലിമെന്റും പ്രസിഡന്‍റ്സ് ഹൗസും പുഴയ്ക്കു കാവലെന്നോണം നില്പുണ്ട്. നദിയ്ക്ക് കുറുകേ , കാല്‍നടയ്ക്കായി മാത്രം കെട്ടിയ സമാധാനത്തിന്‍റെ പാലത്തിലൂടെ (bridge of peace) ആളുകള്‍ പതുക്കെ നടന്നുനീങ്ങുന്നുണ്ടായിരുന്നു.





ബോട്ടുയാത്ര കഴിഞ്ഞപ്പോഴേയ്ക്കും വിശപ്പിന്‍റെവിളി ശക്തമായി. തീരത്തുള്ള ജോര്‍ജിയന്‍ റെസ്റ്റോറന്റിനു മുന്നില്‍ നിരത്തിയിട്ട കസേരകളില്‍ ഇടംപിടിച്ച് തെരുവോരക്കാഴ്ചകള്‍ക്കൊപ്പം പരമ്പരാഗതമായ ജോര്‍ജിയന്‍ ഭക്ഷണം ആസ്വദിച്ചിരുന്നു.പൊതുവീഥികളിലൂടെ ജനം അലസമായും തിരക്കിട്ടും ഒഴുകിക്കൊണ്ടിരുന്നു.നായയുടെയും ചെന്നായയുടെയും കലര്‍പ്പുള്ള നായ്ക്കള്‍ മനുഷ്യര്‍ക്കിടയിലൂടെ സ്വതന്ത്രരായി നടക്കുന്നുണ്ട്. യജമാനന്മാര്‍ എവിടെയോ ഉണ്ടായിരിയ്ക്കണം. ലൈസെന്‍സുള്ള നായ്ക്കളാണെന്ന്അവയുടെ ചെവിയില്‍ ഘടിപ്പിച്ചിരിയ്ക്കുന്ന ടാഗ്‌ കണ്ടപ്പോള്‍ മനസ്സിലായി. വുള്‍ഫ് ക്രോസ്സ് നായകള്‍ ഇവിടെ സാധാരണ കാഴ്ചയാണെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ വ്യക്തമായി.


നിറംവാര്‍ന്ന ചുമരുകള്‍! പുരാതനമായ കെട്ടിടങ്ങള്‍! ഓള്‍ഡ്‌ ടിബിലിസിയ്ക്ക് മങ്ങിയ ഭാവമാണ്. കുന്നിന്‍റെ മുകളിലാണ് നരിക്കലക്കോട്ടയും അതിനോടുചേര്‍ന്ന പള്ളിയും. റോപ് വേയിലൂടെ മുകളിലെത്തിയാല്‍ ഇടതുകയ്യില്‍ മുന്തിരിവൈനും വലതുകയ്യില്‍ വാളുമേന്തിനില്‍ക്കുന്ന മദര്‍ ഓഫ് ജോര്‍ജിയയുടെ വലിയ പ്രതിമയ്ക്കടുത്തെത്താം. താഴെ തട്ടുകളായി തിരിച്ച വിശാലമായ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍.. കുറച്ചധികം പടികളിറങ്ങണം. നടത്തത്തിനിടയില്‍ വഴിയില്‍നിന്നും വാങ്ങിയ ആപ്പിളെടുത്ത് കടിച്ചു. പിങ്ക് നിറത്തിലുള്ള മധുരമുള്ള ആപ്പിള്‍. ഇവിടത്തെ ആപ്പിളിനുമുണ്ട് പ്രത്യേകമായ രുചി.


ടിബിലിസിയിലെ സള്‍ഫര്‍ബാത്ത് പാര്‍ലറുകള്‍ പ്രസിദ്ധമാണ്. ഔഷധഗുണമുള്ള വെള്ളത്തിലുള്ള തിരുമ്മിക്കുളി കഴിഞ്ഞാല്‍ ചര്‍മ്മസംബന്ധമായ പല അസുഖങ്ങളും മാറും എന്നാണ് പറയപ്പെടുന്നത്‌. ജോര്‍ജിയന്‍ ഭാഷയില്‍ ടിബിലിസി എന്ന വാക്കിന് “warm spring” എന്നാണ് അര്‍ത്ഥം. രസകരമായ ഒരു കഥയുണ്ട് ഇതിന് പിന്നില്‍. ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ജോര്‍ജിയന്‍ രാജാവ് മട്കവാരി നദീതീരത്തുള്ള കാട്ടില്‍ വേട്ടയാടിക്കൊണ്ടിരിക്കവേ മുറിവേറ്റൊരു കൊറ്റി അരുവിയില്‍വീഴുകയും ഇളംചൂടുള്ള വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി പെട്ടെന്നുതന്നെ സുഖംപ്രാപിച്ച് പറന്നുപോകുകയും ചെയ്തുപോലും !. വെള്ളത്തിന്‍റെ അത്ഭുതശക്തി മനസ്സിലായ രാജാവ് ഈ സ്ഥലത്തിന് ടിബിലിസ് എന്ന് നാമകരണം ചെയ്തുവെന്നും കാലക്രമേണ അത് സള്‍ഫര്‍ബാത്തിന്റെ കേന്ദ്രമായി മാറി എന്നുമാണ് പഴങ്കഥ.


രാത്രി മുറിയിലേക്കുള്ള മടക്കയാത്രയില്‍, വഴിയോരത്തെ വില്‍പ്പനക്കാരില്‍ നിന്നും തുടുത്ത പീച്ചുപഴങ്ങളും മധുരമുള്ള മുന്തിരിക്കുലകളും വാങ്ങി.
പിറ്റേന്ന് പ്രശാന്തസുന്ദരപുലരിയിലേയ്ക്കുണരുമ്പോള്‍ അന്നേദിവസം പോകാനുള്ള സ്ഥലങ്ങളെക്കുറിച്ചായിരുന്നു ചിന്ത.



അന്നാനൂറി

തലസ്ഥാനത്തു നിന്ന് എഴുപതുകിലോമീറ്റര്‍ യാത്ര ചെയ്‌താല്‍, “അന്നാനൂറി”യായി. ഇവിടെയാണ്‌ പച്ചപ്പുതപ്പിട്ട കോക്കസസ് മലകളുടെ താഴ്വാരത്തില്‍ “അരാഗ്വി“(Aragvi)നദിക്കരയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കോട്ടസമുച്ചയം (architectural complex) . പതിനേഴാംനൂറ്റാണ്ടിലേതെന്നുപറയപ്പെടുന്ന രണ്ടുപള്ളികളും ചതുരത്തിലും വൃത്താകൃതിയിലും നിര്‍മിച്ചിട്ടുള്ള രണ്ടു കാവല്‍കോട്ടകളുമടങ്ങുന്ന സമുച്ചയം.
പ്രധാനമായും ചെമ്മിരിയാടിന്റെ രോമം കൊണ്ടുണ്ടാക്കിയ പലതരം കമ്പിളിപ്പുതപ്പുകളും പരമ്പരാഗത വസ്തുക്കളുടെ മാതൃകകളും വില്‍പ്പനയ്ക്ക് വച്ചിട്ടുള്ള സ്റ്റാളുകളുടെ നിര കഴിഞ്ഞ് , അല്പം താഴേക്കിറങ്ങിയാണ് പള്ളികള്‍. ഒന്നിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും രണ്ടാമത്തേത് നന്നായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അസംഷന്‍ചര്‍ച്ചിന്റെ പുറംചുമരുകള്‍ കൊത്തുപണികളാല്‍ അലംകൃതമാണ് . തെക്കുവശത്തെ ചുമരിലാണ് പ്രസിദ്ധമായ ഗ്രേപ് വൈന്‍ക്രോസ് കൊത്തിവച്ചിട്ടുള്ളത്. ഉള്‍ച്ചുമരില്‍കരവിരുതില്‍ മെനഞ്ഞ വമ്പന്‍കുരിശ്. പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ വലിയ തീപിടുത്തത്തില്‍ നാശത്തിന്റെ വക്കിലെത്തിയ പലതും പുനരുദ്ധരിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. വിനോദസഞ്ചാരികളെ കൂടാതെ, തദ്ദേശവാസികളും അള്‍ത്താരയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിയ്ക്കുന്നവരിലുണ്ടായിരുന്നു.
പള്ളിയ്ക്കു മുന്നില്‍ ജോര്‍ജിയയുടെ ദേശീയവസ്ത്രമണിഞ്ഞ് ഫോട്ടോകളെടുക്കാനുള്ള സജ്ജീകരണമൊരുക്കിയിട്ടുണ്ട്. ഓരോന്നിനും അഞ്ചും പാത്തും ലാറി വീതമാണ് ഈടാക്കുന്നത്.






കസ്ബേഗി മലകള്‍

അന്നനൂറിയില്‍നിന്നും ഗുദൗരിയിലേക്കുള്ള സഞ്ചാരവീഥിയില്‍ മലകളും താഴ്വാരങ്ങളും ചിലമ്പിക്കൊണ്ടൊഴുകുന്ന നദിയും ചേര്‍ന്നൊരുക്കുന്ന നയനാഭിരാമമായ കാഴ്ച മണിക്കൂറുകളോളം കൂടെപോന്നിരുന്നു.
ഇരുവശങ്ങളിലും അണിനിരക്കുന്ന പൂക്കളും പഴങ്ങളും തിങ്ങിയ മരങ്ങളും മലയോരത്തിലൂടെ ഒഴുകുന്ന നദിയുടെ ചിലമ്പലും അത്രമേല്‍ ഹൃദയത്തെ തൊടുന്നതാണ്. പഞ്ഞിക്കെട്ടുപോലെ പുല്‍മേടുകളിലൂടെ ഒഴുകുന്നത് വെണ്മേഘക്കൂട്ടങ്ങളല്ലേയെന്ന് സംശയിച്ച് സൂക്ഷിച്ചു നോക്കുമ്പോഴാണ് താഴ്വാരങ്ങളില്‍ മന്ദംമന്ദം പുല്ലുമേഞ്ഞു നടക്കുന്ന വെളുത്ത ചെമ്മിരിയാട്ടിന്‍പറ്റങ്ങളെ കാണാനാവുക.





ശിശിരത്തില്‍ ആ മലകളെല്ലാം മഞ്ഞുതൊപ്പിയണിയുമെന്നും അപ്പോള്‍ സ്കീയിങ്ങിനായി വരുന്ന വിനോദസഞ്ചാരികളുടെ തിരക്കാവുമെന്നും ഗൈഡ് പറഞ്ഞു.മലകളായ മലകളെയൊക്കെയും താഴ്വാരമാകുന്ന താഴ്വാരങ്ങളെയൊക്കെയും നിശ്ചലമാക്കിക്കൊണ്ട് മഞ്ഞുകാലമെത്തുമ്പോള്‍ ആ പ്രദേശത്തിനുണ്ടാകുന്ന മാറ്റം ഭാവനയിലെത്തി. ഹിമപാളികളില്‍ നിലാവുപൊഴിയ്ക്കുന്ന രാത്രികള്‍ക്ക് എന്തൊരു മാസ്മരികതയായിരിയ്ക്കും.! തൂമഞ്ഞിന്‍റെ കണമുതിര്‍ക്കുന്ന മരച്ചില്ലകളെ സ്പര്‍ശിച്ചു കടന്നുപോകുന്ന ഹിമക്കാറ്റെത്ര മൃദുവായിരിയ്ക്കും !
ചിന്തകള്‍ ലഹരിപിടിച്ച് കാടുകയറും മുന്‍പ് കസ്ബേഗി മലനിരകളുടെ നെറുകയിലെത്തിയിരുന്നു. കടല്‍നിരപ്പില്‍ നിന്നും 5047 മീറ്റര്‍ ഉയരത്തിലുള്ള കസ്ബേഗിമലകള്‍ക്ക് ജോര്‍ജിയയില്‍ മൂന്നാംസ്ഥാനമാണ്. വണ്ടിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ ആരവത്തോടെ വീശിയ ശീതക്കാറ്റിന്‍റെ സുഗന്ധം സിരകളെ മയക്കി. ഉജ്ജ്വലമായ മലമടക്കുകളിലൂടെ ഒഴുകിവരുന്ന അരുവിയുടെ മോഹനസൗന്ദര്യത്തില്‍ ഹൃദയംനിലച്ചേക്കുമോയെന്ന് തോന്നി. ആശ്ചര്യം ജനിപ്പിക്കുംവിധം ഇരമ്പിയും കിതച്ചും മലമുകളില്‍നിന്നും താഴേത്തട്ടുകളിലേക്ക് ഒഴുകിവീഴുന്ന വെള്ളം കണ്ണീരിനേക്കാള്‍ തെളിമയാര്‍ന്നതും പരിശുദ്ധവുമാണ്.
കാലങ്ങളായി വെള്ളമൊഴുകിക്കൊണ്ടിരിയ്ക്കുന്ന ആ പാറകളില്‍ ഒട്ടും വഴുക്കലില്ലാതെ,എങ്ങനെ ചവിട്ടിനടക്കാനാവുന്നുവെന്ന് അത്ഭുതപ്പെടുമ്പോള്‍ ഗൈഡ് പറഞ്ഞു, “ ഈ കാണുന്നതൊക്കെയും 
സാന്‍റ് സ്റ്റോണാണ് , (sand stone) മാത്രമല്ല, ഒഴുകിവരുന്ന വെള്ളത്തില്‍ അയഡിന്‍, കാത്സ്യം , അയേണ്‍ , കാര്‍ബണ്‍ എന്നിവയടങ്ങിയിട്ടുമുണ്ട്. തീരെ വഴുക്കലില്ലാത്തതിനു കാരണമതാണ്” . മുഖം കഴുകിയും കാലുകള്‍ നനച്ചും ഒഴുക്കിലൂടെ നടക്കുന്നതിനിടയില്‍, മലയിടുക്കിലൂടെ ചീറ്റിത്തെറിക്കുന്ന ജലം കൈക്കുമ്പിളില്‍ ശേഖരിച്ച് കുടിച്ചു. വര്‍ണ്ണനാതീതമെന്നുവേണം ആ അനുഭവത്തെ വിശേഷിപ്പിയ്ക്കാന്‍! അത്രമേല്‍ തണുപ്പും പരിശുദ്ധിയുമുള്ള ജലം, അതിലേറെ നിര്‍വൃതിയും !





റോഡ്‌ മുറിച്ച് അപ്പുറത്തേയ്ക്ക് കടന്നാല്‍ തേനും പഴങ്ങളും ചോര്‍ച്ഹേലയും കമ്പിളിപ്പുതപ്പുകളും വില്‍ക്കാന്‍വച്ചിട്ടുള്ള കടകളാണ്. “ശുദ്ധമായ മലന്തേനാണ്. ഏറെ ഔഷധഗുണമുണ്ട്. വിശ്വസിച്ചു വാങ്ങിക്കോളൂ” ഒരു തേന്‍തവി കയ്യിലൊഴിച്ചു തന്നിട്ട് വില്‍പ്പനക്കാരന്‍ പറഞ്ഞു. അതെ, കാട്ടുതേനിന്റെ തനതായ സ്വാദ് !
പഴക്കടയില്‍നിന്നും കറുപ്പ്, ചുവപ്പ്, നീല എന്നീ നിറങ്ങളിലുള്ള ഫ്രഷ്‌ ബ്ലാക്ക് ബെറിയും , റാസ്പ്ബെറിയും,ബ്ലൂ ബെറിയും വാങ്ങിക്കഴിച്ചു. മഞ്ഞിന്‍കണമിറ്റുന്ന സ്വാദേറും പഴങ്ങള്‍!


താഴ്വാരത്തിലെവിടെയോ ഒരു മഞ്ഞുഗ്രാമമുണ്ട്. തിരിച്ചുപോകുന്ന വഴിയില്‍ പലയിടങ്ങളിലും വെള്ളച്ചാട്ടങ്ങളും കണ്ടു. വഴിയോരങ്ങളില്‍ പഴങ്ങളുടെ ഭാരം ചായ്ച്ച ചില്ലകളുമായി തൊഴുതുനില്‍ക്കുന്ന പലതരം മരങ്ങള്‍. ആപ്രിക്കോട്ട് , പീച്ച്, ബെറികള്‍, ആപ്പിള്‍, മുന്തിരി, പ്ലം, എന്നിവ നിറഞ്ഞുവിളഞ്ഞുകിടക്കുന്ന കൊതിപ്പിക്കുന്ന കാഴ്ചകള്‍വിസ്മയത്തോടെയാണ് നോക്കിയിരുന്നത്.


ഹോളി ട്രിനിറ്റി ചര്‍ച്ച്

കസ്ബേഗി മലകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന മറ്റൊരു കൌതുകമാണ് ചരിത്ര പ്രധാനമുള്ള “ദി ഹോളി ട്രിനിറ്റി ചര്‍ച്ച്”. ട്രെക്കിങ്ങിന് താല്പര്യമുള്ളവര്‍ ഒന്നര-രണ്ടു മണിക്കൂര്‍ കൊണ്ട് കുന്നും കുഴിയും കല്ലുകളും നിറഞ്ഞ വഴി നടന്നാണ് പള്ളി സന്ദര്‍ശിക്കാനെത്തുന്നത്. ജീപ്പിലിരുന്ന് കുത്തിക്കുലുങ്ങി അര മണിക്കൂര്‍ കൊണ്ട് കയറ്റം പിന്നിടുമ്പോള്‍ ചിന്തിച്ച കാര്യം മറ്റൊന്നാണ്, ദൈവങ്ങളെല്ലാം ഈ ദുര്‍ഘടം പിടിച്ച വഴികളും താണ്ടി ഇത്ര ഉയരങ്ങളില്‍ ചെന്നിരിക്കുന്നത് എന്തിനായിരിയ്ക്കാം ?. മനുഷ്യര്‍എത്തിപ്പെടാതിരിയ്ക്കാനോ അതോ, അത്രയും ഓജ്ജസ്സും മനോവീര്യവും ഉള്ളവര്‍മാത്രം ദൈവത്തിനരികില്‍ ചെന്നെത്തിയാല്‍ മതിയെന്നോ !




പതിനാലാം നൂറ്റാണ്ടില്‍ പണികഴിച്ച പള്ളി ഇന്നേവരെ നവീകരണ പ്രക്രിയയ്ക്ക് വിധേയമായിട്ടില്ലെന്നതും ഏഴു നൂറ്റാണ്ടുകള്‍ക്കുശേഷവും അത് കേടുപാടുകള്‍ കൂടാതെ അതിജീവിക്കുന്നു എന്നുള്ളതും തികച്ചും അതിശയകരമാണ്. യുദ്ധകാലങ്ങളില്‍ രാജ്യത്തിന്‍റെ വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചുവച്ചിരുന്നത് ഈ പള്ളിയ്ക്കകത്തായിരുന്നു എന്ന് ചരിത്രം സൂചിപ്പിക്കുന്നു.
പ്രവേശനകവാടത്തിനരികില്‍ ഭിക്ഷയ്ക്കായി കൈനീട്ടിയിരിയ്ക്കുന്ന ഗ്രാമവാസിസ്ത്രീകളെ കണ്ടപ്പോള്‍ വളരെയധികം പ്രയാസം തോന്നി.
പള്ളിയ്ക്കുള്ളില്‍ കുറഞ്ഞതല്ലാത്ത തിരക്കുണ്ടായിരുന്നു. താഴ്വാരഗ്രാമത്തിലെ ജനങ്ങളും ഈ ദേവാലയത്തില്‍ ആരാധനയ്ക്കായെത്തുന്നവരിലുണ്ട് എന്നതും ഒരു കാരണമാവാം. അള്‍ത്താരയ്ക്കു സമീപം കറുത്തവസ്ത്രം ധരിച്ചുനിന്നിരുന്ന ആറടിയോളം പൊക്കം വരുന്ന അച്ചന് ഒരു നിഗൂഢഭാവമില്ലേ ! എന്തോ, അങ്ങനെ തോന്നി. ചിരിയുടെ ചെറിയ അടയാളം പോലുമില്ലാത്ത മുഖം. ആത്മീയമായ ആ അന്തരീക്ഷത്തില്‍ ലയിച്ച് മൗനപ്രാര്‍ത്ഥനയോടെ മെഴുകുതിരി കത്തിച്ചുവച്ച് പുറത്തിറങ്ങി.


നിസ്സര്‍ഗ്ഗസുന്ദരമായ ചുറ്റുപാട്. റോസാപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന പാതയോരങ്ങള്‍, മലഞ്ചെരിവുകളില്‍ കാറ്റിലുലയുന്ന ഒലീവ് മരങ്ങള്‍. ദൂരെ , പച്ചതാഴ്വാരത്തില്‍നിശബ്ദശയനത്തിലാണ്ട ചാരുഗ്രാമം. മേടുകളില്‍ മേഞ്ഞു നടക്കുന്ന വെളുത്ത ആട്ടിന്‍പറ്റങ്ങള്‍. കുന്നിറങ്ങി തിരിച്ചു പോരുമ്പോഴും കറുത്ത വസ്ത്രം ധരിച്ച അച്ചന്‍റെമുഖമായിരുന്നു മനസ്സില്‍.


സന്ധ്യമയങ്ങിത്തുടങ്ങിയപ്പോള്‍ പാരാഗ്ലൈഡിംങ്ങിനു പോകാന്‍ താല്പര്യമുണ്ടോ എന്ന് ഗൈഡ് അന്വേഷിച്ചു. കേട്ടപ്പോള്‍ത്തന്നെ ഉള്‍ത്തീപോലെ ഭയം പുറത്തേയ്ക്ക് തലനീട്ടി. മലകള്‍ക്കിടയിലൂടെ, താഴ്വാരത്തിനുമീതെ , മഴവില്ലുപോലെ വളഞ്ഞ വര്‍ണ്ണപ്പീലിക്കുടകള്‍ക്കുള്ളില്‍ തൂങ്ങി കാറ്റിലൂയലാടുന്ന മനുഷ്യപ്പൊട്ടുകളെ ആരാധനയോടെ നോക്കിയിരുന്നതേയുള്ളൂ.

ഇരുട്ടാവുമ്പോഴേക്കും ജോര്‍ജിയന്‍ മിലിട്ടറി ഹൈവേക്കും ജുവാരി പാസ്സിനും ഇടയിലുള്ള റഷ്യ ജോര്‍ജിയ സൗഹൃദസ്മാരകത്തിനടുത്തെത്തി. ഉള്ളിലേക്ക് കടന്നാല്‍ ജോര്‍ജിയയുടെയും റഷ്യയുടെയും ചരിത്രം വരച്ചു കാണിക്കുന്ന നീണ്ട ചുമര്‍ ചിത്രങ്ങളാണ്.





അത്താഴത്തിന് ജോര്‍ജിയന്‍ വിഭവങ്ങളായ കച്ചാപ്പൂരിയും സുല്‍ഗുനിയും കഴിച്ചു. കുഴച്ചു പരത്തിയ മാവിനകത്ത്, ഉപ്പുരസം മുന്നില്‍ നില്‍ക്കുന്ന പലതരം ചീസ് ചേര്‍ത്ത പരമ്പരാഗതമായ അടുപ്പില്‍ പൊത്തിവച്ച് ചുട്ടെടുത്ത് ഒടുവിലായി മുട്ട പൊട്ടിച്ചൊഴിച്ച് ഉണ്ടാക്കുന്ന ഭക്ഷണമാണ് കച്ചാപൂരി. സുല്‍ഗുനിയും ഒരു ചീസ് വിഭവം തന്നെ. അറുപതിലധികംതരം ചീസുകള്‍ വില്‍ക്കുന്ന ഒരു കടയില്‍ നിന്നാണ് അവ വാങ്ങിയത്. ഭാരപ്പെട്ട ഭക്ഷണത്തിനോടൊപ്പം ക്ഷീണവും കൂടിയായപ്പോള്‍ പെട്ടെന്നുറങ്ങിപ്പോയി.


ജുവാരി –ഹോളി ക്രോസ്സ് ചര്‍ച്ച്


ചരിത്രമുറങ്ങുന്ന, വാസ്തുവിദ്യയുടെ അത്ഭുതങ്ങള്‍ ഒളിച്ചുകിടക്കുന്നിടം തേടി പിറ്റേന്നു പോയത് ആറാം നൂറ്റാണ്ടില്‍ പണിത ഹോളി ക്രോസ്സ് ചര്‍ച്ചിലേയ്ക്കാണ്. കിഴക്കന്‍ജോര്‍ജിയയിലെ മെഷ്കെറ്റയിലെ ജുവാരി ദേവാലയം. ജുവാരി എന്നാല്‍ വലിയ കുരിശെന്ന് അര്‍ത്ഥം.




ചരിത്രത്തിന്‍റെ വേരുകള്‍ ചികയുമ്പോൾ കൗതുകമുണര്‍ത്തുന്ന പുരാവൃത്തങ്ങളാണ് ഇതിനെക്കുറിച്ചറിയാനാവുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പൊരു സുവിശേഷപ്രസംഗകന്‍ഈ മലമുകളില്‍ ഒരു കുരിശു പ്രതിഷ്ഠിച്ചുവത്രേ!. അതിന് അത്ഭുത സിദ്ധികള്‍ ഉണ്ടെന്നവാര്‍ത്ത പരന്നതോടെ തീര്‍ഥാടകപ്രവാഹമാകുകയും കാലങ്ങള്‍ക്കുശേഷം കുരിശിന്‍റെ ശേഷിപ്പുകള്‍ക്കു ചുറ്റുമായി ഒരു പള്ളി പണിതുയര്‍ത്തി അത് “ചെറിയ ജുവാരി” എന്ന പേരിലറിയപ്പെടുകയുമാണുണ്ടായത് . പള്ളിയുടെ മുന്‍വശത്തായി മുദ്രണം ചെയ്തുവച്ചിരിയ്ക്കുന്നതുപ്രകാരം ഇപ്പോഴത്തെ പള്ളി പണിതിട്ടുള്ളത് ഏകദേശം 590നും 605 നും മദ്ധ്യത്തിലാണ്. ചുറ്റിനും മതിലും ഗെയ്റ്റും ഉണ്ടാക്കി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും , പള്ളി പണിതിട്ടുള്ള സാന്‍റ് സ്റ്റോണിന്‍റെ ഒട്ടുമിക്കഭാഗങ്ങളും നാശത്തിന്റെ വക്കിലാണ്. ആകർഷകമായ ചുമര്‍ചിത്രങ്ങളോ മറ്റലങ്കാരങ്ങളോ ഇല്ലാത്ത പരുക്കനും ലളിതവുമായുള്ള അള്‍ത്താരയില്‍ സമാധാനാന്തരീക്ഷം നിറഞ്ഞു നിന്നിരുന്നു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് കൊലുന്നനെയുള്ള അച്ചന്‍ (father ) ഒരിടത്ത് നിശബ്ദനായി ഇരിയ്ക്കുന്നുണ്ട്. ട്രിനിറ്റി പള്ളിയിലും കണ്ടത് സമാനമായ മുഖഭാവവും വസ്ത്രധാരണവും ഉള്ള അച്ചനെയായിരുന്നു എന്ന് ഓര്‍ത്തു. കത്തിച്ചു വച്ച മെഴുകുതിരികളുടെ നാളങ്ങള്‍ പയ്യെ കാറ്റില്‍ ഉലയുന്നുണ്ടായിരുന്നു.


പള്ളിമതില്‍ക്കെട്ടിനുള്ളില്‍നിന്ന് താഴ്വാരത്തിലേയ്ക്ക് നോക്കുമ്പോള്‍ കാത്തിരിയ്ക്കുന്നത് രണ്ടു ദിശകളില്‍നിന്നും കളകളംചൊല്ലിയൊഴുകിവരുന്ന രണ്ടു നദികളുടെഹൃദയഹാരിയായ സംഗമമാണ്.
ടര്‍ക്കിയില്‍ നിന്നും ഉത്ഭവിയ്ക്കുന്ന “കുറ” (Kura) നദി ജോര്‍ജിയയിലെത്തി, കോക്കസസ് പര്‍വതങ്ങളുടെ താഴ്വാരങ്ങളിലൂടെ ഒഴുകി ഒടുവില്‍ കാസ്പിയന്‍ കടലില്‍എത്തിച്ചേരുന്നു. ജോര്‍ജിയയിലെത്തുമ്പോള്‍ ഈ നദി മട്കവാരി (Mtkvari) എന്ന മാറ്റപേരിലറിയപ്പെടുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളോളം ജോര്‍ജിയക്കാര്‍ ഈ നദി മുഖേന വാണിജ്യവും കൃഷിയും നടത്തി പോന്നിട്ടുണ്ടെന്നാണ് വസ്തുത. മട്കവാരിയും അരാഗ്വിയും ചേര്‍ന്ന് ഒന്നാവുന്ന ചേതോഹരമായ ഈ കാഴ്ചയാണ് ജുവാരി ദേവാലയത്തിന്‍റെ ചുറ്റുപാട് അത്രയും ആകര്‍ഷകമാക്കുന്നത്. രണ്ടുനിറങ്ങളിലൊഴുകിയെത്തുന്ന നദികളൊന്നാകുന്നതോടെ പുതുനിറത്തില്‍, പുതുഭാവത്തില്‍നവവധുവിനെപ്പോലെ ഒഴുകിയകലുന്ന ആ പുഴയുടെ ഭംഗി വിവരണങ്ങള്‍ക്കും അപ്പുറമാണ്.





പള്ളിയ്ക്ക് പുറത്തിറങ്ങുമ്പോള്‍ വഴിയരികില്‍ പ്രതീക്ഷയോടെ നോക്കിനില്‍ക്കുന്ന പഴക്കച്ചവടക്കാരുണ്ട്. പൊതുവേ വിനയാന്വിതരാണ് ജോർജിയക്കാർ. തോട്ടത്തില്‍നിന്നും അപ്പോള്‍ പറിച്ചെടുത്ത പീച്ച് , ആപ്രിക്കോട്ട് , ചെറി, പ്ലം, പലതരം ബെറികള്‍ , പച്ചയും വയലറ്റും നിറങ്ങളിലുള്ള അത്തിപ്പഴം, ആപ്പിള്‍, മുന്തിരി, എന്നിവ നിരന്നിരിയ്ക്കുന്നനയനസുഭഗമായ കാഴ്ച ആരെയും കൊതിപ്പിയ്ക്കും!
ഒരു പൊതിയില്‍ നിറയെ പച്ചനിറത്തിലുള്ള മുഴുത്തുപഴുത്ത അത്തിപ്പഴങ്ങള്‍ വാങ്ങി. മഞ്ഞിന്‍റെ നനവ്‌ വിട്ടിട്ടില്ല, ടിഷ്യൂ പേപ്പര്‍ കൊണ്ട് നന്നായി തുടച്ച് നാലഞ്ചെണ്ണം കഴിക്കുന്ന നേരത്ത് അത്തിമരത്തിലെ കുരങ്ങച്ചന്‍റെ കഥയോര്‍ത്തു. മുതലമ്മ വെറുതെയല്ലല്ലോ അത്രയും നാടകം കളിച്ചതെന്ന് ബോധ്യപ്പെടുക തന്നെ ചെയ്തു. എന്തൊരു സ്വാദ് ! വയലറ്റ് നിറത്തിലുള്ള അത്തിപ്പഴത്തേക്കാള്‍ മധുരം ഇതിനാണ്. പഴങ്ങളുടെ വൈവിധ്യം രുചിച്ചറിയണമെങ്കില്‍ ഈ ഋതുവില്‍ ( september)തന്നെ ഇവിടെ എത്തിപ്പെടണം എന്ന് തോന്നുന്നു. തൊടിയുടെ മണം മാറാത്ത അത്രയും ഫ്രഷായ പഴങ്ങള്‍, എത്ര കഴിച്ചാലും മതിവരാത്തത്.





അപ്പ്ളിസികിയിലെ ഗുഹാഗ്രാമങ്ങള്‍:


ഗോറി പട്ടണത്തില്‍ നിന്നും അരമണിക്കൂര്‍ ഡ്രൈവ് ചെയ്‌താല്‍ “Uplistsikhe” അപ്പ്ളിസികി എന്ന ഗുഹാഗ്രാമത്തിലെത്തും. റഷ്യയെ അടക്കിവാണ സ്റ്റാലിന്റെ ജന്മദേശമാണ് ഗോറി. 
“Is there any chance for us to visit Stalin’s house.”? ഗൈഡിനോട് ചോദിച്ചു. 
ഇഷ്ടമോ അനിഷ്ടമോ പ്രകടിപ്പിക്കാതെയുള്ള ഒരു നോട്ടമായിരുന്നു ഉത്തരം. വലിയ പ്രോത്സാഹനം നല്‍കാന്‍ താല്പര്യപ്പെടാത്ത പോലെ. തോന്നലാണോ? അറിയില്ല. സ്റ്റാലിന്റെ വസതിയും അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളും, സ്മാരകമായി സംരക്ഷിക്കപ്പെട്ടിരിയ്ക്കുന്നുണ്ടെന്നു വായിച്ചറിഞ്ഞ കൗതുകത്തിലായിരുന്നു ചോദ്യം. അതേതായാലും നടക്കാന്‍ പോകുന്നില്ലെന്ന് മനസ്സിലായി.
“അപ്പ്ളിസികിയിലേക്ക് ഇപ്പോള്‍ പുറപ്പെട്ടില്ലെങ്കില്‍ എല്ലാ പദ്ധതികളും തെറ്റും, നമുക്ക് ഒന്നിനും കൂടുതല്‍ സമയമില്ല” ഗൈഡ് ഓര്‍മിപ്പിച്ചു.


ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെയായിരുന്നു അങ്ങോട്ടുള്ള യാത്ര . കാറ്റിന്റെ തലോടലിൽ ചായാനായുന്ന കണ്ണുകള്‍ വഴിയോരക്കാഴ്ചകള്‍ക്കായി തുറന്നു പിടിച്ചത് ഭാഗ്യമായി. വഴിയരികിലെല്ലാം മുന്തിരിത്തോട്ടങ്ങള്‍. കറുപ്പും പച്ചയും ചോപ്പും മുന്തിരികള്‍, പല വലുപ്പത്തില്‍ കുലകളായി തൂങ്ങിക്കിടക്കുന്നു. പച്ചക്കാട് പോലെ ഇലപ്പന്തലുകൾ. ജോര്‍ജിയയില്‍ അഞ്ഞൂറിലേറെ ഇനം മുന്തിരികള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്‌. ലോകത്തിലെ തന്നെ ഏറ്റവുംമുന്തിയയിനം മുന്തിരി വൈന്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ജോര്‍ജിയ.മുന്തിരി കൃഷിയും വൈന്‍ നിര്‍മ്മാണവും ഇവിടത്തെ പ്രധാന വരുമാനമാര്‍ഗമാണ്.
“ദൈവത്തിന്‍റെ കോട്ട” “The fortress of Lord” -അതാണ്‌ അപ്പ്ളിസികിയുടെ അര്‍ത്ഥം. മൂവായിരം വര്‍ഷങ്ങളോളം ജോര്‍ജിയന്‍ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച അപ്പ്ളിസികി, ഇവിടത്തെ വ്യാപാര വ്യവസായ മത രാഷ്ട്രീയ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സഹായകമായ കേന്ദ്രമായിരുന്നു.
കഠിനമായ ശിലകളില്‍ കൊത്തിയെടുത്ത ഗുഹാഗൃഹങ്ങള്‍, കമാനങ്ങള്‍,മതപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന അറകള്‍, എന്നിവ ഒരു പുരാതന സംസ്കാരത്തിന്‍റെ ഗാംഭീര്യം വിടാത്ത അവശേഷിപ്പുകളായി പഴയ സില്‍ക്ക് റൂട്ടിന്റെ അതേ പാതയില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു. താഴെ ശാന്തമായൊഴുകുന്ന മട്കവാരി നദി.
പുരാവസ്തു ഗവേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ പല അറകളുടെയും പേരുകള്‍ അടയാളപ്പെടുത്തിവച്ചിട്ടുണ്ട്. മരുന്നുകള്‍ ശേഖരിച്ചു വച്ചിരുന്ന ചെറിയ അറകളുള്ള ഫാര്‍മസി, വൈന്‍ സെല്ലാര്‍ , മുന്തിരി അമര്‍ത്തിപ്പിഴിയാനുള്ള അറ, മുന്തിരിച്ചാറു ശേഖരിക്കാനുള്ള കുഴി, എന്നിങ്ങനെ ഓരോരോ ഭാഗങ്ങള്‍. രാജ്ഞിയുടെ ഇരിപ്പിടം, കിടപ്പറ ഇവയെല്ലാം പ്രത്യേകം കൊത്തിയെടുത്തിട്ടുണ്ട്.
ഗുഹകളുടെ മേല്‍ത്തട്ടില്‍ കാര്യമായ അലങ്കാരങ്ങള്‍ ഒന്നും കണ്ടില്ല. ബലഹീനമായ ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
ഏറ്റവും അടിത്തട്ടിലായി ഗുഹാഗ്രാമത്തിന്‍റെ ശേഷിപ്പുകള്‍- മണ്മറഞ്ഞു പോയൊരു മഹത്തായ സംസ്കാരത്തിന്റെ പ്രാക്തനശേഷിപ്പ്!
ബി സി ആറാം നൂറ്റാണ്ടിനും എ ഡി ഒന്നാം നൂറ്റാണ്ടിനും ഇടയ്ക്ക് ഈ ഗുഹകള്‍ രാഷ്ട്രീയവും മതപരവുമായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതിനു തെളിവുകള്‍ ഉണ്ട്. സൂര്യനെയായിരുന്നു അന്ന് അവര്‍ ആരാധിച്ചിരുന്നത്. പത്താം നൂറ്റാണ്ടോടെയാണ് ഇവിടം സില്‍ക്ക് റൂട്ടിലെ പ്രധാന വ്യാപാര കേന്ദ്രമായിത്തീരുന്നത്.
ഏറ്റവും മുകളിലായി കാണുന്ന കല്ലും കട്ടയും വച്ചുണ്ടാക്കിയ പള്ളി, (പത്താം നൂറ്റാണ്ടില്‍ നിര്‍മിച്ചിട്ടുള്ള) ഇപ്പോഴും പ്രവര്‍ത്തനനിരതമാണ്.





ഉച്ചവെയില്‍ ഉച്ചിയിലെത്തി. താഴെ മട്കവാരി പുഴയില്‍ നിന്നും വന്നതണുത്ത കാറ്റ് അല്പം കുളിര്‍മ പകര്‍ന്നു. ഒരുവശത്തായി ഏകദേശം മുപ്പതു മീറ്ററോളം പാറ കുത്തനെ തുരന്ന് ഒരു രഹസ്യവാതില്‍ ഉണ്ടാക്കിയിട്ടുണ്ട്, ഇത് തുറക്കുന്നത് നദിക്കരയിലേക്കാണ്. അപകടസമയങ്ങളില്‍ രക്ഷപ്പെടാനും ശത്രുക്കള്‍ക്ക്‌ പെട്ടെന്ന് കയറി ആക്രമിക്കാന്‍ കഴിയാതിരിയ്ക്കാനുമുള്ള രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ ഗുഹാഗ്രാമം അതിശയപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ.


പള്ളികളുടെ നഗരമായത് കൊണ്ട്, യാത്രയുടെ തുടക്കവും അവസാനവും പള്ളിയില്‍ തന്നെയായിപ്പോയതില്‍ അത്ഭുതപ്പെടാനില്ല. യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്വേത്തിഷ്കൊവേലി ( Svetiskhoveli) കത്തീഡ്രലിലാണ്അവസാനമായി എത്തിയത്.





യേശുവിനെ കുരിശിലേറ്റുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ഒരുയഹൂദന്‍ യേശുവിന്‍റെ തിരുവസ്ത്രത്തിന്‍റെ ഒരു ഭാഗം ജോര്‍ജിയയിലേക്ക് എത്തിച്ചെന്നും അത് കയ്യില്‍വച്ച് മൃതിയടഞ്ഞ അയാളുടെ സഹോദരിയുടെ ശവകുടീരത്തിനരികില്‍ വലിയൊരു സിഡാര്‍മരം വളര്‍ന്നു വലുതായെന്നും ആ മരം ഉപയോഗിച്ച് പള്ളിയുടെ ഏഴുതൂണുകള്‍ പണിതെന്നും ഇതിവൃത്തം. വലുപ്പത്തില്‍ ജോര്‍ജിയയില്‍ രണ്ടാംസ്ഥാനമാണ് ഈ പള്ളിക്കുള്ളത്.
പ്രാര്‍ഥനയുടെ സമയമായതിനാല്‍ നല്ല തിരക്കുണ്ടായിരുന്നു. ശിരോവസ്ത്രം ധരിച്ച് ഉള്ളില്‍ കയറുമ്പോള്‍ സംഗീതസാന്ദ്രമായ പ്രാര്‍ത്ഥന ചൊല്ലുകയാണ് ആരാധകര്‍. ശാന്തിയും സമാധാനവും നിറഞ്ഞ ആ ആത്മീയാന്തരീക്ഷത്തില്‍ കുറച്ചു നേരം ചിലവഴിച്ചു. ഏതോ ഒരു രാജ്യത്ത് ഏതോ ഒരു പള്ളിയില്‍ അറിയാത്ത ഒരുപാടാളുകള്‍ക്കൊപ്പം ഞാനും കുരിശു വരച്ചു പ്രാര്‍ത്ഥിക്കാന്‍ ഇടയാകുന്നതിന്റെ പൊരുളെന്തായിരിയ്ക്കുമെന്നോര്‍ക്കാതിരിയ്ക്കാനായില്ല.


പള്ളിയോടു ചേര്‍ന്ന് ചെറിയൊരു അങ്ങാടി പോലൊരു സ്ഥലമാണ്. കമ്പിളിപ്പുതപ്പുകൾ, ജോര്‍ജിയന്‍ സ്വീറ്റ്സ്, വൈൻ, വൈന്‍ഐസ്ക്രീം, കരകൌശലവസ്തുക്കൾ തുടങ്ങിയവയുടെ വില്‍പ്പനശാലകളായിരുന്നു ഇരുവശങ്ങളിലും. സൌമ്യരും വിനയാന്വിതരും നര്‍മ്മബോധമുള്ളവരുമായ സ്വദേശികള്‍ പുഞ്ചിരിച്ച മുഖത്തോടെയാണ് വരവേറ്റത്. അതിഥികളെ ദൈവത്തില്‍ നിന്നുമുള്ള പാരിതോഷികങ്ങളായി കാണുന്നവരാണ് ജോര്‍ജിയന്‍സ്.
ഒരു ഗ്ലാസ്‌ വൈന്‍ വാങ്ങിക്കുടിച്ച് വൈന്‍ ഐസ്ക്രീമും നുണഞ്ഞ് ആ തെരുവിലൂടെ പതുക്കെ നടക്കുമ്പോള്‍ ആകാശത്ത് ചുവപ്പ് രാശി പടരാൻ തുടങ്ങിയിരുന്നു.




വലിയൊരു ജോര്‍ജിയന്‍ റെസ്റ്റോറന്റിലേക്കാണ് പിന്നീട് പോയത്. വിഭവ സമൃദ്ധമായ അത്താഴം. മീറ്റും ചീസും കൂണും മുന്തിരിയിലയും ചേര്‍ത്ത വിഭവങ്ങളും സാലട്സും വൈനും ബിയറും ശീതളപാനീയങ്ങളും വലിയ മേശപ്പുറത്ത് നിരന്നു.
ഇതുവരെ രുചിച്ചു നോക്കിയിട്ടില്ലാത്ത കിങ്കാലി കഴിക്കാമെന്ന് കരുതി, ഒന്നെടുത്തു കടിച്ചു.. ഹൊ! ഗംഭീരസ്വാദ്! മാവ് കുഴച്ചു പരത്തി, പലതരം മീറ്റ്‌ ചേര്‍ത്തു വേവിച്ച മസാല നടുവില്‍വച്ച്, ഞൊറിഞ്ഞ് ചുറ്റി വെളുത്തുള്ളിക്കുടത്തിന്റെ ആകൃതിയിലാക്കി, വെള്ളത്തിലിട്ട് പുഴുങ്ങി എടുക്കുന്ന ജോര്‍ജിയന്‍ ദേശീയഭക്ഷണം. ഇത് കഴിക്കാനും ഒരു വൈദഗ്ദ്ധ്യം ആവശ്യമാണ്‌, ഇല്ലെങ്കില്‍ കിങ്കാലിയ്ക്കുള്ളിലെ ചാറു മുഴുവനും പുറത്തേയ്ക്ക് ഒഴുകും. മൂന്നോ നാലോ എണ്ണം കഴിച്ചു. പിന്നെ മുന്തിരിയില കൊണ്ടുള്ള വിഭവവും ഒലീവുകളും പച്ചമുളകും തക്കാളിയും. ആനന്ദലബ്ധിയ്ക്കിനിയെന്ത് വേണം !




ദിവസങ്ങളോളം നടന്നു കണ്ടിട്ടും ജോര്‍ജിയ എന്ന കൊച്ചു സുന്ദരി മോഹിപ്പിച്ചു കൊണ്ടേയിരുന്നു, കണ്ടുകൊതിതീരാത്ത പോലെ!


പുലര്‍ച്ചെ രണ്ടുമണിയ്ക്കായിരുന്നു തിരിച്ചുപോരാനുള്ള ഫ്ലൈറ്റ്.
ബാക്കിയായ മോഹങ്ങളുള്ളിലടക്കി മടങ്ങി പോരുമ്പോള്‍ മനസ്സിലുറപ്പിച്ചു, ഇനിയൊരു ഹേമന്തത്തില്‍ വരണം, ദൈവം തനിയ്ക്കായി മാറ്റി വച്ചതാണെന്ന് പറയപ്പെടുന്ന പ്രാക്തനമായ ഈ സുരഭിലഭൂമിയിലേയ്ക്ക്, ഹിമക്കട്ടകളില്‍ തെന്നി നീങ്ങാനായി, ഹിമാക്കാറ്റേറ്റ് സ്വര്‍ഗ്ഗകവാടം തിരഞ്ഞുനടക്കാനായി, അത്തിമരക്കൊമ്പില്‍ കുരങ്ങന്‍റെ ഹൃദയമെടുത്തു വച്ചിട്ടുണ്ടോ എന്ന് ഒളിഞ്ഞുനോക്കാനായി.. താഴ്വാരത്തിലൂടെ പീലിക്കുടയിലേറി പറന്നിറങ്ങാനായി, തണുത്തുവിറച്ച് മഞ്ഞിന്‍റെ പുതപ്പില്‍ഒളിക്കാനായി, വരണം ഇനിയും വരണം..

2018, ജൂലൈ 31, ചൊവ്വാഴ്ച

എന്‍പ്രിയ ബാല്യമേ !



"അമ്മേ ഇത്തവണ എനിക്ക് അമ്മേടെ തറവാട്ടില്‍ കുറേ നാൾ പാർക്കണം. അവിടത്തെ മഴ നനയണം, പശുമ്പകളെ തൊടണം. കോഴിബാബകൾടെ പിന്നാലെ ഓടണം. അമ്മ പറയാറുള്ള കുളം കാണണം, അതിൽ നീന്തണം..അരുവിയിൽ മീമി പിടിയ്ക്കണം.. "



എന്റെ ബാല്യം അപ്പാടെ തലയിലേറ്റി നടക്കുന്ന പാവം കുട്ടി.. ഉണ്ണാനും ഉറങ്ങാനും ചിരിക്കാനും കരയാനും അവൾക്കെന്റെ ബാല്യകാലകഥകൾ മതി. 



ഇപ്രാവശ്യം എന്തായാലും എല്ലാം കാണിച്ചു കൊടുക്കാമെന്നും ആരുമില്ലാതെ അടച്ചിട്ടിരിക്കുന്ന വീട് വൃത്തിയാക്കി അതിൽ താമസിക്കാമെന്നും ഞാൻ മോൾക്ക് വാക്കു കൊടുത്തിരുന്നു. 

വീടിന്റെ പടിഞ്ഞാറേ പറമ്പിന്റെയറ്റം ചെന്നു മുട്ടുന്നത് കോലോത്തും കുളത്തിലേക്കുള്ള, വളരെ കുറച്ചു ദൂരം മാത്രമുള്ള ഇടുങ്ങിയ വഴിയിലേയ്ക്കാണ്. 

"കോവിലകത്തെ കുളം " ലോപിച്ചാണ് "കോലോത്തുംകുളം" ഉണ്ടാകുന്നത്. കോവിലകത്തുകാരുടെ പറമ്പുംകുളവുമടക്കം മുതുമുത്തച്ഛൻമാരുടെ കാലത്ത് വാങ്ങിയതാണെന്നാണ് കേട്ടുകേൾവി . 

എന്റെ ഓർമച്ചെപ്പിലെ മുത്തുകളിലൊന്നാണത്. 

ഓർമ്മിക്കാനാവുന്ന കാലം മുതൽ അച്ഛമ്മേടെ ഒപ്പം കുളത്തിലെ ഓളങ്ങളിൽ, ആഴങ്ങളിൽ മലക്കം മറിയാനും ഗിരിജേച്ചീടെ കൂടെ നല്ല കുട്ടിയായി , കരയിൽ നിന്നധികം നീങ്ങിപ്പോകാതെ കുളിച്ചു കയറാനുമുള്ള ഞങ്ങള്‍ടെ സ്വന്തം പച്ചക്കുളം. 

തട്ടുകളായി തിരിച്ച വീട്ടുവളപ്പിന്‍റെ വേലിപ്പത്തലിൽ നിന്നും പറിച്ചും ഒടിച്ചുമെടുക്കുന്ന പാടത്താളി,വെള്ളിലം ,നീരോലിത്താളി ഇവയിലേതെങ്കിലും, കുളത്തിലെ വെള്ളത്തിനെയും വെട്ടിച്ച് തലയുയർത്തി നിന്നിരുന്ന വലിയ പാറക്കല്ലിലിട്ട് ഉരച്ച് നീരെടുത്ത് തലയിൽ തേച്ചുള്ള നീരാട്ട്.. ചുവന്ന തൊണ്ടിപ്പഴം നിറഞ്ഞ മരത്തിലേക്കുള്ള വലിഞ്ഞുകയറ്റം, കൈതോലകൾക്കിടയിൽ പങ്ങിയിരിക്കുന്ന കുണുങ്ങുന്ന കുളക്കോഴികൾക്കായുള്ള തിരച്ചിൽ.. 

ഞാനെന്‍റെ മണിച്ചെപ്പില്‍ സൂക്ഷിക്കുന്ന കൈതപ്പൂവുകള്‍.. 

മോളേയും കൂട്ടി, കുളത്തിലേക്കുള്ള കാടും പടലും പിടിച്ച വഴികളിലൂടെ നടന്നാണ് തുടങ്ങിയതെങ്കിലും പിന്നീടത്‌ 

ആകാംക്ഷയോടെയുള്ള ഓട്ടമായി മാറുകയായിരുന്നു..എന്നേക്കാള്‍ ധൃതിയായിരുന്നു മോള്‍ക്ക്. 

കുളക്കരയിലെത്തിയതും,ഞങ്ങള്‍ ആനന്ദനിർവൃതിയിൽ കുറേനേരമങ്ങനെ നോക്കിനിന്നു പോയി.. 

ദൈവീകമായൊരു സ്ഥലത്ത്,നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ളൊരു കാലത്ത്, എത്തിയ പ്രതീതി! ധ്യാനത്തില്‍ നിന്നും ഉണര്‍ത്തിക്കൊണ്ട്, ഓര്‍മകളുടെ നിലവിളിയുമായി ആരൊക്കെയോ അടുത്തെത്തുന്നതറിഞ്ഞു. 

"മഴവെള്ളം നെറഞ്ഞ് കൊളം നീലനെറായി കെടക്ക്വാര്‍ന്നു, . രണ്ടു ദൂസത്തെ തോർച്ചേല് പിന്ന്യേം പച്ചനെറായതാ . ആരും കുളിക്കാറില്ല ഇതിലിപ്പോ. വേനക്കാലത്ത് ഞാനെന്‍റെ പോത്തോ ളെ എര്‍ക്കും. " പോത്തുകളെ മേയ്ച്ച് കരയ്ക്ക് നിന്നിരുന്ന ചേട്ടൻ പറഞ്ഞു. 

ധൃതി പിടിച്ച് ചുറ്റിനും പരതിയ കണ്ണുകളിൽ തൊണ്ടിപ്പഴത്തിന്റെ മരമുടക്കിയില്ല, ഇത്രേം വർഷങ്ങളായില്ലേ.. കടയറ്റു പോയിക്കാണും.

കുളക്കരയിൽ സ്ഥിരതാമസമുറപ്പിച്ചിരുന്ന, ഒരുപാട് അലക്ക് കൊണ്ട, മുകൾ ഭാഗമല്പം മാത്രം പരന്ന ഉരുളൻ പാറയും കാണാനില്ല, വെള്ളത്തിൽ മുങ്ങിപ്പോയിരിക്കാം. കടവുപോലും മൂടിപ്പോയിരിക്കുന്നു.!കൈതക്കാടുകൾ അതുപോലെയുണ്ട്.. കുളക്കോഴികൾ ധ്യാനത്തിലാവണം, ഒന്നിനെയും പുറത്തു കാണാനില്ല.

കുളത്തിന് നടുവിൽ വലിയൊരു കുംഭം നിധി കുഴിച്ചിട്ടിട്ടുണ്ടെന്നുള്ള കേട്ടു തഴമ്പിച്ച കഥകളോർത്തു .. എന്നെങ്കിലുമൊരിയ്ക്കൽ കുളത്തിൽ നിന്നും സുന്ദരിയായ ജലദേവത പൊന്തി വന്ന് "വത്സേ പറയു നിനക്കെന്ത് വരമാണ് വേണ്ടത് " എന്ന് ചോദിക്കുമെന്ന് മോഹിച്ചിരുന്ന വാവക്കുട്ടി അക്കരെയിരുന്നു ഇക്കിളിയിട്ട പോലെ ചിരിച്ചു.

"അമ്മേ ഞാനീ കുളത്തിലൊന്നിറങ്ങട്ടെ ?"

"വേണ്ട മോളൂ .. എവിടെയാണ് നിരപ്പ് എവിടെയാണ് ചതുപ്പെന്നറിയില്ല, അപകടമാണ്. കേട്ടില്ല്യേ , കുറേക്കാലമായി ഇതിലാരും കുളിക്കാറില്ലെന്ന്.പോരാത്തേന് പോത്തും.! " 

ചിണുങ്ങിക്കൊണ്ടോടിയ മകൾ അരികിലുള്ള വയലിലെ നീർച്ചാലിലേക്കിറങ്ങി. തടുത്തില്ല.. ഇറങ്ങട്ടെ, ചേറും മണ്ണും ചെളിയും കാലിൽ പറ്റട്ടെ. എന്‍റെ കുട്ടിക്കാലം അവളിലും നിറയട്ടെ.

കുറച്ചൊഴുകിയ ശേഷം നീര്‍ച്ചാല്‍ ചെന്നുചേരുന്നത് പാറയ്ക്കലാണ്. അവിടെയെത്തുമ്പോൾ മുളങ്കാടുകൾക്കിടയിലൂടെ, ചെറിയൊരു കുറ്റിക്കാടിന്റെ തണലിലൂടെ വീതിവച്ചൊഴുകും ഈ നീർച്ചോല. വലിയൊരു പാറക്കൂട്ടവുമുണ്ടവിടെ - അങ്ങനെയാണ് അരുവിയ്ക്ക് പാറയ്ക്കലരുവിയെന്ന പേരു വീണത്. ചെറിയ ആഴമുള്ള കുഴികളിൽ സദാ ചെറുമീനുകളുടെ ചാഞ്ചാട്ടമാണ്. ഈരിഴത്തോർത്തിൽ അവയെ പിടിച്ച് കുപ്പിയിലെ വെള്ളത്തിലാക്കി പൂതി തീരുമ്പോൾ അരുവിയിലേക്കു തന്നെ ഒഴുക്കിവിടും, തിരികേ വിടുമ്പോള്‍ പിടഞ്ഞുകൊണ്ടോടുമാ തങ്കമീനുകള്‍..

പാതയോരത്തെ മുളങ്കൂട്ടം ആരോ മുറിച്ചിട്ടിരിയ്ക്കുന്നു, കൊഴിഞ്ഞ മുള്ളുകള്‍ വയലും വരമ്പും നിറയെ!.

ചെളിയില്‍ തറഞ്ഞുപോയ കാലുകള്‍ വലിച്ചെടുക്കാന്‍ പണിപ്പെടുന്നതിനിടയിലും വയലിന്‍റെ ഭംഗി ആസ്വദിയ്ക്കുന്നുണ്ട് മോള്‍.

അമ്മിണിപ്പശുവും പൂവാലിയും മൂരിക്കുട്ടനും വെളുമ്പിയാടും നിന്നുമേഞ്ഞ മേടുകള്‍, കാടുകളായിരിക്കുന്നു. 

ചേറില്‍പൂണ്ട കാലുകള്‍ തിരികേ കിട്ടിയ സന്തോഷത്തില്‍ മോള്‍ വീണ്ടും പാറിപ്പറന്ന് ഓടിക്കളിയ്ക്കാന്‍ തുടങ്ങി. 

"എന്‍റെ പ്രിയ ബാല്യമേ, തിരിച്ചൊന്നു വന്നിരുന്നെങ്കില്‍ ഞാന്‍ നിന്നെ എന്‍റെ കുട്ടിയ്ക്ക് സമ്മാനിയ്ക്കുമായിരുന്നല്ലോ.. " അറിയാതെ ചിന്തിച്ചുപോയ നേരത്താണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മോളു പറഞ്ഞത്, 

" അമ്മേടെ കുട്ടിക്കാലം വാങ്ങാന്‍ കിട്ടുമായിരുന്നെങ്കില്‍ ഞാനെന്നേ അച്ഛനോട് പറയുമായിരുന്നു എനിയ്ക്കത് വാങ്ങിത്തരാന്‍.., അമ്മയെപ്പോലെ ഭാഗ്യം ആര്‍ക്കുണ്ടമ്മേ " 

നിറഞ്ഞ കണ്ണുകളില്‍ പീലികള്‍ കൂട്ടിമുട്ടി. 

എനിയ്ക്കറിയാം, ഞാന്‍ ഭാഗ്യവതിയാണെന്നും കുഞ്ഞുങ്ങളുടെ ബാല്യങ്ങളെല്ലാം ഇന്ന് ശൂന്യമാണെന്നും.അതുകൊണ്ടാണല്ലോ, , ഞാനെന്‍റെ ഓര്‍മ്മച്ചെപ്പിലെ പളുങ്കുമണികള്‍ അവര്‍ക്കായി എപ്പോഴും തുറന്നുവച്ചിരിയ്ക്കുന്നത്.. 



2018, ജനുവരി 30, ചൊവ്വാഴ്ച

രുചിപ്പച്ചകള്‍



ഒരൊറ്റ കാഴ്ചയാല്‍ ഒരുനൂറ് ദൃശ്യങ്ങള്‍ കണ്ണില്‍ തെളിയുന്ന മറിമായമുണ്ടല്ലോ, വൃശ്ചികം ധനു മകര മാസങ്ങളില്‍ സ്വാമീടെ കടേല് തൊലികളഞ്ഞ് നന്നാക്കിയ കൂര്‍ക്ക  വെള്ളത്തിലിട്ടു വച്ചിരിക്കണതും നാടൻ പയറ് കൂട്ടിയിട്ടിരിക്കണതും കാണുമ്പോ ഉണ്ടാവണ ഓര്‍മകളുടെ തേര്‍വാഴ്ച്ചയതാണ്. കഴിഞ്ഞ കാലങ്ങളിലേയ്ക്കുള്ള കൂട്ടിക്കെട്ടലിന് ഈയൊരു കാഴ്ച ധാരാളമാണ്. വര്‍ഷങ്ങളുടെ പിന്നിലേയ്ക്കുള്ള മിന്നല്‍പ്പാച്ചില്‍.



രുചികളും ഗന്ധങ്ങളും ഓര്‍മകളെ എന്തുമാത്രം ചുറ്റിപ്പിടിച്ചിരിക്കുന്നെന്ന് അറിഞ്ഞു തുടങ്ങുമ്പോഴേയ്ക്കും നഷ്ടപ്പെട്ടിരുന്നു എല്ലാം. കൊതിയോടെ വീണ്ടുമെത്തിപ്പിടിയ്ക്കാന്‍ ശ്രമിച്ചാല്‍ ഒരിക്കലും തൃപ്തി തരാതെ സങ്കടപ്പെടുത്തുമാ സ്വാദിന്റെ മുകുളങ്ങള്‍. രുചിയായി മാറുന്നതിനു മുന്‍പ് അവയെല്ലാം വീട്ടുപറമ്പിലെ പച്ചപ്പടര്‍പ്പുകളിലെ ഗന്ധങ്ങളായിരുന്നു. എന്നും കായ്ച്ചും വിളഞ്ഞും കിടന്നിരുന്ന തടങ്ങള്‍, തട്ടുകള്‍ കണ്ടങ്ങള്‍ ഇന്ന് പാമ്പിനെ ഭയന്ന് ഒന്നിറങ്ങി നടക്കാന്‍ പോലുമാവാതെ പച്ചിലക്കാടുകളും വള്ളികളും പടര്‍ന്ന് മൂടിപ്പോയിരിക്കുന്നു. പണിക്കാരോടൊത്ത് പറമ്പില്‍ ഒച്ചയും ബഹളവുമായി നടന്നിരുന്ന അമ്മ ഇലകളുടെയും ചില്ലകളുടെയും പച്ചഞരമ്പുകളായി മാറിയിരിക്കുന്നു. അച്ഛനിപ്പോഴും പഴയപോലെ, എല്ലാം കണ്ട് ആസ്വദിച്ചിരിപ്പുണ്ടാവും എവിടെയൊക്കെയോ.



അമ്മയെപ്പോലെ കൃഷിയെ സ്നേഹിച്ചവരുണ്ടോ, എനിക്കറിയില്ല. എവിടെപ്പോയി വന്നാലും ഒരു വിത്തോ കായയോ തണ്ടോ കയ്യിലുണ്ടാവും.ചെടികളോടുള്ള സ്നേഹം വളര്‍ന്നത്‌ അമ്മയിലൂടെയായിരുന്നു. വീട്ടിലില്ലാത്ത പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കുറവായിരുന്നു. അമ്മയാണ് പറഞ്ഞു തന്നത് " ചെടികളോട് മിണ്ടണം, ഇലകളെ തഴുകണം, പൂക്കളെ ഉമ്മ വയ്ക്കണം,വേരിന് നനവ്‌ കൊടുക്കണം , എന്നാലേ അവ വളരൂ" എന്ന്.



രണ്ടുമൂന്നേക്കർ പറമ്പിൽ നിറഞ്ഞ കൃഷിയായിരുന്നു. കൂർക്ക , വെണ്ട, വഴുതന, പയറ്, പാവല്, പടവലം , അമര, കോവയ്ക്ക, ചേന, ചേമ്പ്, കുമ്പളം മത്തൻ, മഞ്ഞള്‍ ഇഞ്ചി, മുളക്,( കാ‍ന്താരി, വെള്ളമുളക്, മത്തങ്ങാ മുളക് , നെയ്യ് മുളക്, വയലറ്റ് മുളക് , കോലന്‍ മുളക് ) കപ്പ, കാച്ചില്, മധുരക്കിഴങ്ങ്, തക്കാളി , ചീര, വാഴ, പപ്പായ, കൈതച്ചക്ക അങ്ങനെയങ്ങനെ...

വീട്ടിലുണ്ടാക്കണ വെണ്ണീറിനോടൊപ്പം ചാണകം, പശുമൂത്രം ആട്ടിന്‍കാഷ്ഠം കോഴിക്കാഷ്ഠം തുടങ്ങിയവ ചേര്‍ത്തായിരുന്നു വളപ്രയോഗം.

തീരാത്തപൂതി ബാക്കി വച്ചിട്ടുണ്ട്, ഇപ്പഴും കൂർക്കയോടും കടച്ചക്കയോടും ഉരിപ്പയറിനോടും. ഒട്ടും ഒടിച്ചിടാതെ ഉരിഞ്ഞെടുക്കുന്ന മണിപ്പയറാണ്, ഉരിപ്പയര്‍. പച്ചപ്പ്‌ മാറാത്ത മണിക്കൂര്‍ക്കേടേം ഉതിര്‍ന്നുതിര്‍ന്ന് വീണ് വായിലലിയുന്ന മണിപ്പയറിന്റേം നൂറുള്ള കടച്ചക്കേടേം രുചി പിടിച്ചു പോയാല്‍ അങ്ങേയറ്റത്തുണ്ട് മണ്ണിന്‍റെ ഗന്ധമുള്ള എന്റെ കൗമാരയൗവനക്കാലം.

സ്ക്കൂള് തുറക്കണ സമയത്താണ് കൂർക്ക കൃഷി കൊടിയേറുക . തടമെടുത്ത് ചാണകമിട്ട് വിത്തു കൂർക്ക പാവിയിടും. അത് മുളച്ച് ണ്ടാവണ ഇലകള്‍ടെ തലപ്പ് നുള്ളി വിശാലമായ പറമ്പിൽ വാരം കോരി നടലാണ് പിന്നെ. തൊട്ടതും പിടിച്ചതുമൊക്കെ നടാൻ അമ്മ നാളിന്റെ ഐശ്വര്യം പറഞ്ഞുപുകഴ്ത്തി എന്നെ ഏൽപ്പിക്കും. ഭരണി നാളിന് അങ്ങനെയൊരു ഗുണമുണ്ടത്രേ, ഗ്രീന്‍ ഫിംഗര്‍- ഞാനെന്തു നട്ടാലും അത് പൊട്ടി മുളച്ച് വരുംന്നാ എന്റമ്മ പറയാറ്. അതങ്ങനെയാണെങ്കിലും അല്ലെങ്കിലും തൈ നടലും പാകലും പറിക്കലുമൊക്കെ എനിക്കിഷ്ടപ്പെട്ട പണികളാണ്. മണ്ണുമാന്തിക്കളി അതിലേറെ ഇഷ്ടം.

വൃശ്ചികം, ധനു മകരമാസങ്ങളിലാണ് കൂർക്ക വിളവെടുക്കലും ശേഖരിയ്ക്കലും . ഹാ! വട്ടച്ച് പച്ചച്ച കൂർക്ക ഇലകൾ കയ്യിലിട്ടു തിരുമ്മി വാസനിച്ച് മണ്ണിളക്കിമറിച്ച് മണിക്കൂർക്കകൾ വിടർത്തിയെടുക്കുന്നതിന്റെ രസം!.

ശാന്തേച്ചീം ശാരദേച്ചീം ഗോമതിയമ്മായീം വീട്ടിലെ സ്ഥിരം പണിക്കാരായിരുന്നു. അവരെ മേയ്ക്കാന്‍ മാമ്വേട്ടനും. എല്ലാരും കൂടിയാണ് കൂർക്ക പറിക്കലും നന്നാക്കലും. പശുക്കള്ക്ക് കൊടുക്കാന്‍ വാങ്ങണ കെ എസ് തീറ്റേടെ ചാക്കിലിട്ട് പച്ചപ്പിന്റെ മണം വിടാത്ത കൂർക്ക കെട്ടിത്തല്ലി ഒന്നോടെ ചെമ്പിലേയ്ക്ക് ചെരിയും. കഴുകലും ചെളികളയലുമായി പങ്കപ്പാട് തന്നെ. കയ്യിലും നഖത്തിലും വിരലിലുമെല്ലാം ചെളി പുരളുമെങ്കിലും രുചിയോര്‍ത്താല്‍  ബാക്കിയെല്ലാം മറക്കും.

ഞങ്ങള്‍ കുട്ട്യോള്ക്ക് പഠിക്കാനുള്ളത് പഠിച്ച് അവനോന്റെ കാര്യങ്ങൾ നോക്കി മിണ്ടാതിരിക്കുകയേ വേണ്ടുള്ളൂ. പക്ഷേ കാര്യന്വേഷണത്തിൽ ഒട്ടും പിൻപന്തിയിലല്ലാത്തതിനാൽ എല്ലാത്തിലും തലയിടാൻ ചെല്ലും. വീട്ടില്‍ പറഞ്ഞു കേള്ക്കാത്ത ഒരുപാട് കഥകളും വര്‍ത്തമാനങ്ങളുമുണ്ടാവുംഈ ചേച്ചിമാരുടേം അമ്മായീടേം പക്കല്‍. കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ഞാന്‍ ചെലവഴിച്ചത്‌ അവരുടെയൊപ്പമായിരുന്നു. തെങ്ങും കവുങ്ങും നെല്ലും എള്ളുമായി, പറമ്പ് ഇളക്കലും മറിക്കലും നടലും പറിക്കലും കൊയ്യലും പുഴുങ്ങലും ചിക്കലും വറുക്കലും ചേറ്റലും കൊഴിക്കലും ഇടിയ്ക്കലും കുത്തലുമായി കൊല്ലം മുഴുവനും നീളുന്ന പണികളുണ്ടാവുമായിരുന്നു അവര്‍ക്ക് വീട്ടില്‍.

സ്ക്കൂൾ അവധിയാണെങ്കിൽ അവരോടൊപ്പമിരുന്ന് കിണ്ണത്തിലൊഴിച്ച ചൂടുകഞ്ഞി പ്ലാവില കോട്ടിയതുകൊണ്ട് കോരി വായിലൊഴിക്കുന്നതാണ് വിനോദം..

വിയർത്തൊലിച്ച് പണികേറി വന്ന്,കിണറ്റിൽ ഇരുമ്പുബക്കറ്റിട്ട് തുടിച്ച് കോരിയെടുത്ത വെള്ളത്തില്‍ അവര്‍ പകുതിക്കുളി നടത്തും. നെറ്റീലേം കയ്യിലേം കാലിലേം മണ്ണും ചെളീം ഇളക്കിയൊഴുക്കിക്കളയും. മുഖത്ത് വെള്ളം വീഴുമ്പോഴുള്ള ഭാവം കണ്ടാല്‍ നയാഗ്രാ വെള്ളച്ചാട്ടത്തിന് താഴെയാണോ നിക്കണേന്ന് തോന്നും.

ശേഷമാണ് കഞ്ഞി കുടി. മുട്ടിപ്പലകയിലിരുന്നോ , കുന്തിച്ചിരുന്നോ, ഇറയത്ത് കാല് താഴേക്കിട്ട് ചെരിഞ്ഞിരുന്നോ പഴം പുരാണോം ഇല്ലാപ്പാടും പറഞ്ഞ് അവര് വിശപ്പാറ്റും. തൊട്ടുകൂട്ടാൻ ചമ്മന്തീം കടുമാങ്ങേം വാരിക്കൂട്ടാൻ തൊടിയിലുണ്ടായ കായ്ക്കറിത്തോരനുമായി കിടുക്കൻ പ്രാതലാണ്.

പണി കേറി വരുന്ന അവരുടത്ര വിശപ്പുണ്ടാവില്ലെങ്കിലും കഴിയ്ക്കണത് കണ്ടാലെന്റെ വായില് കപ്പലോടും. ഈര്‍ക്കിലി കൊണ്ട് കുമ്പിള്‍ കുത്തിയ പച്ചപ്പ്ലാവിലേല് കോരി മേലോട്ടെറിയണ കഞ്ഞീം കൂട്ടാനും ഉന്നം പിടിച്ച് ഉയര്‍ത്തിവച്ച വായില്‍ കൃത്യമായി വന്നുവീഴണതും ട്ളക്ക് എന്ന ശബ്ദത്തോടെ അതിറക്കുന്നതും കണ്ട് അന്തിച്ചു പോയിട്ടുണ്ടെങ്കിലും ക്രമേണ ഞാനുമത് ശീലിച്ചു. "തെരുപ്പില് കേറി ചത്തു പൂവണ്ട പെണ്ണേ "എന്ന ശകാരങ്ങളെയൊന്നും വകവയ്ക്കാതെ ഞാനാ മുട്ടിപ്പലകേല്  ഇരുന്നുള്ള കഞ്ഞിയേറു സര്ക്കസ്സില്‍ രസം കണ്ടിരുന്നു.!

പയറ് നടാനും വിളയുമ്പോള്‍ കുട്ടകള്‍ ഒക്കത്ത് വച്ച് പറിച്ചെടുക്കാന്‍ പോകാനുംവലിയ ശുഷ്ക്കാന്തിയായിരുന്നു. വാരങ്ങളില്‍ പരന്നുകിടക്കുന്ന പലതരം പയറുകള്‍ക്ക് പല രുചിയാണ്. വയലറ്റ്, പിങ്ക്, വെള്ള, പച്ച നിറങ്ങളില്‍ മണിപ്പയറും ഒടിപ്പയറും. പൊട്ടിച്ചു കൊണ്ട് വന്നാല്‍ സ്റ്റോര്‍ റൂമിന്റെ മൂലയില്‍ പായ വിരിച്ച് കൂട്ടിയിടും. ഇറയത്തും മാവിന്‍ ചോട്ടിലും നടപ്പുരയിലും ഇരുന്ന് പലനേരങ്ങളില്‍ കഥ പറഞ്ഞ് നന്നാക്കിയെടുത്ത്‌ വെളിച്ചെണ്ണയില് ഉള്ളീം മുളകും മൂപ്പിച്ച് കുത്തിക്കാച്ചിയെടുക്കും.

കൊച്ചു പന്തലുകളിലാണ് അമരക്കയും കോവക്കയും പടർത്തുക. തൊടിയില്‍ നിന്നും പച്ചക്കറികള്‍ അപ്പപ്പോ പൊട്ടിച്ചായിരുന്നു കൂട്ടാന്‍ വെപ്പ്. ചേമ്പുന്താളും മത്തങ്ങാ ഇലയും ഞൊടിയിടയില്‍  ഒഴിച്ചുകൂട്ടാനാവും. ഓരോ ദിവസവും കഷ്ണങ്ങള്‍ മാറുന്നതിനനുസരിച്ചാണ് സാമ്പാറിന്റെ രുചിഭേദം. അമരപ്പയറു വേവുന്ന മണം കാറ്റിലൊഴുകുമ്പോള്‍ കൈകഴുകി ചെന്നിരിയ്ക്കും. നെയ്യിലാണ് കാച്ചല്‍. ചിലപ്പോ അതില്‍ നേന്ത്രക്കായും അരിഞ്ഞിടും. ചെഞ്ചീരയിൽ കുഴഞ്ഞ ചോന്ന ചോറിന് സ്വാദിനെ വെല്ലുന്ന ഭംഗിയാണ്.

വെണ്ടയ്ക്ക മൂപ്പാവും മുൻപേ തുമ്പൊടിച്ച് നോക്കി അമ്മ പറയും, "കഴിച്ചോളു വാവേ, പോഷകാ. ഏഴഴക് ണ്ടാവും". ആ അഴക് മോഹിച്ച് കൊഴുകൊഴുത്ത വെണ്ടയ്ക്ക പറിച്ചെടുത്ത് പാവാടയിൽ തുടച്ച് ഞാനെത്ര കഴിച്ചു തീർത്തു!

അമ്മിയിലരച്ചെടുത്തുണ്ടാക്കണ വിഭവങ്ങളാണെങ്കില്‍ അരയ്ക്കാന്‍ തമ്മിത്തല്ലാണ്. എന്നും അമ്മീല് അരച്ചാല്‍ ശരീരം വടിവൊത്തുവരും ന്നൊരു സൂത്രം അമ്മ ഞങ്ങളോട് പറഞ്ഞു തന്നതു തന്നെ കാരണം.

കയ്പ്പക്ക കൃഷി വിപുലമായിരുന്നു. അച്ഛന് ഷുഗര്‍ ഉണ്ടായിരുന്നതിനാല്‍ രണ്ടു നേരം പാവയ്ക്കാ നീര് കുടിക്കുന്നതിനായി , താഴത്തെ പറമ്പില്‍ നാല് കണ്ടങ്ങളില്‍ ഒന്നിച്ചൊരു വലിയ പന്തലിട്ടായിരുന്നു കൃഷി. പാവയ്ക്കാ കൃഷിയുടെ പ്രത്യേക മേല്‍നോട്ടത്തിന് പാതേടെ അപ്രത്ത് നിന്നും എര്‍പ്പായേട്ടന്‍ വരും. വീട്ടാവശ്യം കഴിഞ്ഞാല്‍ ബാക്കി എര്‍പ്പായേട്ടന്‍ ചന്തയില്‍ കൊണ്ട് പോകും. മുന്തിരി തോപ്പെന്ന ഭാവേന ഞങ്ങള്‍ പന്തലിനുള്ളിലൂടെ ആടിപ്പാടി നടക്കും. കാടിനുള്ളിലെ കാടെന്നോണം ഒളിച്ചുകളിയ്ക്കാനൊരിടം. പന്തലിനിടയിലൂടെ വീഴുന്ന കൊച്ചു വെളിച്ചത്തിലിരുന്നാണ് ചില നേരങ്ങളിലെ വായനയും . മുള്ളുപോലുള്ള മുനപ്പുകളോടെ നീണ്ടു കിടക്കും ഭംഗിയുള്ള പാവയ്ക്കകള്‍. വെളുത്തതും പച്ചേം. കുഞ്ഞുകയ്പ്പക്കപ്പൂക്കള്‍ മഞ്ഞച്ചിരി ചിരിച്ച് കാറ്റിലാടും. ആര്‍ക്കും വേണ്ടാത്ത കയ്പ്പക്ക എരിവും ഉപ്പും ചേർത്ത് നെയ്യിലിട്ട് വാട്ടി വലിയിച്ചെടുത്ത് കയ്പു മാറ്റിയാല്‍ പിന്നെ അതിനായി അടികൂടുമായിരുന്നു ഞങ്ങള്‍. പത്തു പാവയ്ക്ക വാട്ടി വരുമ്പോ ഒരു കുഞ്ഞു പാത്രമേ ണ്ടാവൂ. അമ്മ ചോറും കൂട്ടി ചൂടോടെ ഉരുട്ടി തരുമ്പോ, വലിയ ഉരുളക്കാവും തല്ല് നടക്കുക. കയ്പ്പിനിത്ര രുചിയോ എന്ന് തോന്നിപ്പോയിട്ടുണ്ട്‌.

വാഴത്തോട്ടത്തില്‍ വാഴപ്പൂവിലെ തേന്‍ കുടിയ്ക്കാന്‍ ചെറുപൂങ്കിളികള്‍  എത്തും. ബാക്കി വരുന്ന തേന്‍ കുടിയ്ക്കാന്‍ ഞങ്ങളും. ഓരോ പൂവും വിടര്‍ത്തി മൊത്തിക്കുടിയ്ക്കും ആ തേന്‍ മധുരം. വാഴക്കൊടപ്പന്‍ കൊണ്ട് അമ്മ തോരന്‍ വച്ചു തരും. ചില വാഴയുടെ കൊടപ്പന്‍ കൂട്ടാന്‍ വച്ചാല്‍ കയ്പ്പാണ്. അമ്മയ്ക്കേ അറിയൂ ഏതാണ് കൂട്ടാന് നല്ലതെന്ന്.   ആദ്യത്തെ കുറെ പോളകള്‍ അടര്‍ത്തിക്കളഞ്ഞാല്‍ ഉള്ളിലുണ്ടാവും വിളറിയ നിറത്തില്‍ ചെറിയ കൂമ്പ്. അതിനെ അരിഞ്ഞ് വെള്ളത്തിലിട്ട് കറ കളഞ്ഞ് ഉപ്പും മഞ്ഞളും വെളിച്ചെണ്ണയും തിരുമ്പി വയ്ക്കും. കുറച്ചു കൂമ്പേ ഉള്ളൂവെങ്കില്‍ പരിപ്പും ചേര്‍ത്ത് കാച്ചും. പിണ്ടിയുടെ കൂടേയും പരിപ്പോ പയറോ മുതിരയോ ചേര്‍ത്ത് കുത്തിക്കാച്ചീതോ ഒഴിച്ചു കൂട്ടാനോ ഉണ്ടാക്കും. വാഴമാങ്ങ ( വാഴക്കല്ല ) കൊണ്ടും തയ്യാറാക്കും ഇതുപോലുള്ള വിഭവങ്ങള്‍. കൂമ്പിനുള്ള രുചി മാങ്ങയ്ക്കോ കല്ലയ്ക്കോ തോന്നിയിരുന്നില്ല.

സന്ധ്യ നേരങ്ങളിലാവും കപ്പേടേം കാ‍ന്താരിച്ചമ്മന്തീടേം വരവ്.അതിന്‍റെ എരിവിനൊപ്പം ചുടുക്കന്‍ കട്ടന്‍ കാപ്പീം. ചില സമയങ്ങളില്‍ നാവില്‍ മധുരമുണര്‍ത്തി വരും മധുരക്കിഴങ്ങും ചക്കരക്കാപ്പീം. ഇതൊന്നും പോരാതെ അമ്മ ണ്ടാക്കണ, എരിവുള്ള  മുതിരക്കുറുക്കും. മുതിര വറുത്ത് കുത്തി പരിപ്പെടുത്ത് മുളകുപൊടിച്ചതും  ഉപ്പും മഞ്ഞളും ചേര്‍ത്ത് വേവിച്ച് തേങ്ങേം  പച്ചമുളകും ജീരകോം വെണ്ണപോലെ അരച്ചൊഴിയ്ക്കും. അതിലേയ്ക്ക് കടുകും മുളകും വേപ്പിലേം  പൊട്ടിച്ച് വറുത്ത തേങ്ങേം ചേര്‍ത്തിളക്കിയിറക്കും. വെറുതേ കോരിക്കുടിയ്ക്കാന്‍ കേമം.

താഴത്തെ കിണറിന്നരികില്‍ പടര്‍ന്നു വലുതായ കടപ്ലാവില്‍ മുഴുത്ത കടച്ചക്കകളുണ്ടാവും. കനലിലിട്ടു ചുട്ടും വറുത്തരച്ചു വച്ചും ഉള്ളിയും മുളകും ഇട്ട് കാച്ചിയും രുചിമേളങ്ങളുടെ  കടച്ചക്കക്കാലവും നാവിലങ്ങനെ ഇടം പിടിച്ചു.

വൃശ്ചികക്കാറ്റ്‌ വീശാന്‍ തുടങ്ങിയാല്‍ അമ്മ വടക്കേപ്പുറത്ത് മുരിങ്ങമരത്തിന്റെ ചോട്ടില്‍ അടുപ്പ് കൂട്ടി ചാണകം മെഴുകി കളമുണ്ടാക്കിക്കും. കഞ്ഞിയോ കാച്ചിലോ പുഴുക്കോ ഒക്കെയാവും അധികോം അവിടെ ഇരുന്നുണ്ടാക്കുക. എന്‍റെ പ്രിയപ്പെട്ട പാചകദേശവും അതായിരുന്നു. വിജന രാത്രികളില്‍ ആകാശം നോക്കി, നക്ഷത്രങ്ങളേം അമ്പിളിമാമനേം കണ്ട് വയറു നിറച്ചതിന്റെ അനുഭൂതികളുണ്ട്. കാറ്റില്‍ മുരിങ്ങയില പാറി വീഴും. ചൂടുള്ള, മുരിങ്ങയില- മുട്ടച്ചിക്കിയില്‍ തീരാറുണ്ട് ചില അത്താഴ സമയങ്ങള്‍.

മകരക്കൊയ്ത്ത് കഴിഞ്ഞ പാടം ഉഴുതു മറിച്ചാണ് എള്ള് കൃഷി. എള്ളിന്‍പൂ പോലുള്ള മൂക്കെന്ന അലങ്കാരം കേട്ടിട്ടുണ്ടെങ്കിലുംചെടികള്‍ പുഷ്പ്പിച്ചപ്പോഴാണ് ഇളം വയലറ്റ് നിറമുള്ള നീണ്ട പൂവിനെ വിശദമായി കണ്ടത്. ഒരെത്തും പിടീം കിട്ടാത്തൊരു താരതമ്യമായാണ് അതെനിയ്ക്ക് തോന്നീട്ടുള്ളത്. “നല്ല മൂക്ക് കാണാത്യാ ക്ടാവേ” ന്ന് ശാന്തേച്ചി പറയും. ഇലകളിലും കായ്കളിലും മഞ്ഞ പരന്നാല്‍ വിളഞ്ഞെന്നാണ് കണക്ക്. കടയോടെ പറിച്ചെടുത്ത് കൊണ്ടുവന്ന് കെട്ടുകെട്ടായി വയ്ക്കും. നാലഞ്ചു ദിവസം കഴിഞ്ഞ് പനമ്പിലിട്ടു കുടഞ്ഞു തല്ലും. കല്ലും മണ്ണും എള്ളും കൂടിയ ഒരു മിശ്രണം.

ആദ്യം മുറത്തിലിട്ട് തട്ടിക്കൊഴിച്ച് കല്ലും പൊടീം കളയും. മുറം തട്ടിപ്പറിച്ചു വാങ്ങി ചേറ്റല്‍ മത്സരമാണ്, " മാറ് ക്ടാങ്ങളെ മന്ഷ്യന്റെ പണി ചുറ്റിക്കാതെ" എന്ന് പറഞ്ഞ് അവരോടിയ്ക്കുമെങ്കിലും അതും തഞ്ചത്തില്‍ പഠിച്ചെടുത്തു. ഞങ്ങൾക്കായി അമ്മ കുഞ്ഞുമുറങ്ങൾ നെയ്യിച്ചു. ചൂണ്ടു വിരല്‍ കൊണ്ട് മുറത്തിന്റെ രണ്ടരികും കൊട്ടിക്കൊണ്ടുള്ള കൊഴിച്ചിലിന്റെ താളം ഇന്നുമുണ്ടെന്റെ് വിരലുകളില്‍.

ഉണക്കും മുമ്പേ പച്ച എള്ള് ഇടിച്ച് എള്ളുണ്ട ണ്ടാക്കും. വറുക്കാതെ പച്ചക്കിടിച്ചുണ്ടാക്കണ എള്ളുണ്ടയ്ക്ക് വിശിഷ്ടമായ സ്വാദാണ്. അതാണ്‌ അച്ഛനിഷ്ടം. "ശ്ശ് ..ശ്ശ്.." .എന്ന ശബ്ദത്തിന്‍റെ അകമ്പടിയോടെ കയ്യാലപ്പുരയിലെ വലിയ ഉരലില്‍ എള്ളും തേങ്ങേം ശര്‍ക്കരേം  ഇട്ട് മൂന്നു പേർ ഉലക്ക കൊണ്ട് മാറി മാറി ഇടിച്ചു കുത്തുമ്പോ പിന്നെ ഉലയ്ക്കക്ക് വേണ്ടിയാവുംഞങ്ങള്‍ ബഹളം കൂട്ടുക. ഒരു കൈ കൊണ്ട് ഉരൽക്കുഴിയിലേയ്ക്ക് പ്രത്യേക വഴക്കത്തോടെ എറിഞ്ഞ് കുത്തുന്ന ഉലയ്ക്ക മറ്റേ കൈ കൊണ്ട് വീശിപ്പിടിക്കണം.രണ്ടുകയ്യിലുമല്ലാതെ ഉലയ്ക്ക തനിച്ചു നില്‍ക്കുന്നൊരു അര്‍ദ്ധ നിമിഷമുണ്ടാകും ഇടയില്‍. ഉലയ്ക്ക കൊണ്ടുള്ള അമ്മാനമാടല്‍ തന്നെ. ഇടിയ്ക്കാന്‍ പൂതിയിളകി ഞങ്ങളും ഉലക്ക പിടിച്ചു വാങ്ങും. ശ്ശ്..ശബ്ദത്തോടെ ഞങ്ങളതും പയ്യെ പഠിച്ചു. ഉരല്‍പ്പുരയില്‍ നിന്നും എത്തുന്ന , എള്ളെണ്ണയും വെളിച്ചെണ്ണയും ശര്‍ക്കരനീരും ഒന്നിച്ചൊലിയ്ക്കുന്ന , കറുത്ത ഉണ്ടകളുടെ സ്വാദ് ദാ..ഇവിടെ, ഈ നാവിന്‍ തുമ്പത്തുണ്ട്.

വേനലുകള്‍ അമ്മേടെ കൊണ്ടാട്ടങ്ങള്‍ കൊണ്ട് നിറയും. പച്ചമുളകില്‍ ഈര്‍ക്കിലി കൊണ്ട് ദ്വാരങ്ങള്‍ ഉണ്ടാക്കി ഉപ്പും തൈരും ചേര്‍ത്തതിലിട്ടുവച്ച ശേഷം മുളക് മാത്രം കോരി തുണിയിലോ പായയിലോ വിരിച്ച്  വെയിലത്തുവച്ചുണക്കും. വെയിലാറിയാല്‍ അതെടുത്ത് ബാക്കിവന്ന തൈരില്‍ തന്നെയിടും. തൈര് വറ്റുവോളം മുളകുണങ്ങുവോളം ഇത് തുടരും. പിന്നെ ചില്ലിന്റെ കുപ്പികളിലാക്കി അടച്ചുവയ്ക്കും. പാവയ്ക്ക വട്ടത്തിലരിഞ്ഞു ഉപ്പും മഞ്ഞളും മുളകും തിരുമ്മി ഉണക്കിയാല്‍ പാവയ്ക്കാക്കൊണ്ടാട്ടം. ബാക്കി വരുന്ന ചോറ് അരച്ച് കായവും ഉപ്പും മുളകും എള്ളും ചേര്‍ത്താല്‍ അരിക്കൊണ്ടാട്ടം. കൊണ്ടാട്ടങ്ങളുടെ കൊണ്ടാട്ടക്കാലം..

പറങ്കിമാവെന്ന് അച്ഛമ്മ പറയാറുള്ള കശുമാവിന്‍ തോപ്പാണ് രുചിക്കൂട്ടിലെ മറ്റൊരു കേന്ദ്ര ബിന്ദു. പച്ചക്കശുവണ്ടി കീറി തേങ്ങാപ്പാലില്‍ വയ്ക്കുന്ന കറിയുടെ മണം മതി ഊണു കഴിയ്ക്കാന്‍. അത്ര ഗംഭീരം. മഴക്കാലത്ത് താഴെ വീണ് മുളയ്ക്കുന്ന അണ്ടിപ്പരിപ്പ് ചപ്പുചവറുകള്‍ മാറ്റി തിരഞ്ഞു നടന്ന് കഴിക്കും. എള്ളുണ്ട പോലെ ഇടിച്ചെടുക്കുന്ന കശുവണ്ടിയുണ്ടയുടെ സ്വാദ് പറയുകയേ വേണ്ടല്ലോ.

വൃശ്ചികക്കാറ്റും ധനുക്കുളിരും മകരമഞ്ഞും ഓണവും വിഷുവും വേനലും മഴയും ഒന്നൊന്നും വിടാതെ, കൊല്ലം മുഴുവനും പേറിക്കൊണ്ടു വന്നിരുന്ന രുചിക്കൂട്ടുകള്‍ സാമ്യമകന്നതാണ്. ഒരിയ്ക്കലും തിരികെ കിട്ടാത്ത സ്വാദിന്റെ ഉറവകള്‍. കൊതിപ്പിച്ച് കൊതിപ്പിച്ച് ഒടുവില്‍ നഷ്ടബോധത്തിലേക്ക് മുക്കിത്താഴ്ത്തുന്ന ഓര്‍മകള്‍, എത്ര കഴിച്ചാലും തൃപ്തി വരാതെ, എവിടെ ആ പഴയ രുചികളെന്ന സങ്കടപ്പെടലുകള്‍ ബാക്കി വയ്ക്കുന്നവ.

തൊട്ടതും നട്ടതും നനച്ചതുമെല്ലാം വാരിവിളമ്പിയ രുചിപര്‍വ്വങ്ങള്‍ . ഏതേതോ  നൊമ്പരങ്ങള്‍ അലിഞ്ഞു ചേര്‍ന്ന എത്രയെത്ര സ്വാദോര്‍മകള്‍ !


നേരോം കാലോം ഇല്യാതെ മൂക്കത്തൊരുമ്മ തന്ന് കൊതിപ്പിച്ചുകൊണ്ട് കടന്നു പോകുന്ന രുചിപ്പെരുമകള്‍ പറഞ്ഞുതീരില്ല. ജീവിതത്തോട് അത്രയും ചേര്‍ത്തുതുന്നിയ കാലങ്ങളാണവ. 


തിരശീലയില്ലാത്ത ഒഴിഞ്ഞ അരങ്ങുപോലെ ആളനക്കമില്ലാതെ, എല്ലാം നിശ്ചലമായിരിയ്ക്കുന്നു എന്നതുകൊണ്ട് മാത്രം ഇല്ലാതാവുന്നില്ലല്ലോ ഒന്നും. അതേ ..ഒരേയൊരു കാഴ്ചയോ ഗന്ധമോ മതിയാവും വീണ്ടുമാ രുചിപ്പച്ചയിലേക്ക് ചേക്കേറാന്‍.  ഒന്നും നഷ്ടമായിട്ടില്ലെന്ന ബോധം ഊട്ടിയുറപ്പിക്കാനായി എല്ലാരുമുണ്ടവിടെ, എല്ലാമുണ്ട്. കാഴ്ചകൾ മാത്രമാണ് മറഞ്ഞത്.,മനസ്സെന്നുമെപ്പോഴും നിറഞ്ഞു തൂവിക്കൊണ്ടേയിരിക്കും.