2015, ഏപ്രിൽ 30, വ്യാഴാഴ്‌ച

സന്തോഷം പകരുന്നവർ...



വീടും ഓഫീസും രണ്ടു വ്യത്യസ്തലോകങ്ങൾ ആണെങ്കിലും ഔപചാരികതയുടെ പരിവേഷം ഒട്ടും കലർത്താത്തതിനാൽ രണ്ടിടങ്ങളും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. അകലെ എന്റെ വണ്ടീടെ ഒരു പൊട്ടുകാണുമ്പോഴേ കയ്യുയർത്തി സ്നേഹാഭിവാദ്യം പറയുന്ന സന്മനസ്സുള്ള സുരക്ഷഉദ്യോഗസ്ഥനിൽ നിന്നും തുടങ്ങും എന്റെ ഒരു പ്രവർത്തിദിനം... 



സ്വീകരണമുറിയിലേക്ക് എത്തിയാൽ, കാണുന്നവരോടൊക്കെ ഞാൻ ഒഴുക്കിവിടും അറബിഭാഷയിൽ എനിക്കറിയാവുന്ന, “ നിനക്കും നിന്റെ കുടുംബത്തിനുംവീടിനും ആടിനുംപൂച്ചക്കും സുഖമല്ലേ..”.എന്നുള്ള സ്നേഹപ്രകടനങ്ങൾ. പിന്നെ എന്റെ മുറി...എന്റെ ജോലികൾ..അതിനിടയിൽവന്നുപോവുന്ന സ്നേഹമുള്ള മനുഷ്യർ..



"മിസ്സ്‌...ഞാനല്പ്പനേരം ഇരിക്കട്ടെ മിസ്സിന്റെ കൂടെ" എന്ന് പറഞ്ഞുകൊണ്ട് ഒരു സുന്ദരികുട്ടി വരും ഇടയ്ക്ക്.....ഫെസിലിറ്റീസ്മാനേജ് മെന്റിലെ അവസാനവർഷ വിദ്യാർത്ഥിനിയാണ് .



അവളുടെ വീട്ടിൽ ചേച്ചിയും ചേട്ടനുമൊക്കെയായി പന്ത്രണ്ടു പേരുണ്ട്. കണ്ണിലും ചുണ്ടിലും കട്ടിയിൽചായം തേച്ചു വരുന്നചെറുപ്പക്കാരി പെണ്‍കുട്ടികളിൽ നിന്നുംതികച്ചും വ്യത്യസ്തയായ കുട്ടി. മിക്കപ്പോഴും വായനയും അസൈൻ മെന്റ്സുമായിലൈബ്രറിയിൽ.. ബാക്കി നേരം കൂട്ടുകാരോടൊത്ത്ക്ലാസ് മുറിയിൽ..ചേച്ചിക്ക് ഉണ്ണിഉണ്ടായതും മിനിസ്റ്റ്രിയിൽ നിന്നും സ്കോളർഷിപ്പ് കിട്ടിയാൽ യൂ.കെ യിൽപോകുന്നതുമായ കാര്യങ്ങൾ പറയുന്നതിനിടയിൽ എന്റെ മക്കളെ കുറിച്ചും ജോലിയെ കുറിച്ചുംചോദിക്കും അവൾ ..



പിന്നെ ഒരു ധാർഷ്ട്ര്യക്കാരി..ആരെയും ഒരു കൂസലുംഇല്ലാത്തവൾ..



അവൾ പറയും,



“മിസ്സ്‌ എന്തിനാണ് ഇങ്ങനെ സ്റ്റ്രിക്റ്റ് ആവുന്നത് ഞങ്ങളോട്? ..ലൈബ്രറിയിൽഇരുന്നു ചിപ്സ് കഴിച്ചാൽ എന്താകുഴപ്പം?..ഞങ്ങൾ അല്പ്പം വർത്തമാനംപറഞ്ഞാൽ എന്താ കുഴപ്പം ?..ഞാൻസമയത്തിനു പുസ്തകങ്ങൾ തിരിച്ചു തന്നില്ലെങ്കിൽഎന്താണ് കുഴപ്പം?..മിസ്സിന് ഈജോലി മടുക്കുന്നില്ലേ?...എനിക്ക്പുസ്‌തകങ്ങൾ കാണുന്നതേ വെറുപ്പാണ്..മിസ്സ്‌ എപ്പോഴും അവക്കിടയിൽ,..ഹോ..ഹൊറിബിൾ..” 



ഒരു കൊമ്പനെമെരുക്കാനുള്ള ബുദ്ധിമുട്ടാണ് എനിക്ക് അവളോട്‌ സംസാരിക്കുമ്പോൾ അനുഭവപ്പെടാറുള്ളത്.. പക്ഷെ എനിക്കവളെ ഇഷ്ടമാണെന്നേ...



മുല്ലാക്കയെപോലെ മീശയില്ലാതെ താടിമാത്രം വച്ച ആളുകളെ എനിക്ക്സ്വതവേ പേടിയാണ്. എന്നാൽ അങ്ങനെ ഒരു പയ്യന്സും വരും ഇടക്കെന്നോട് വിശേഷം പറഞ്ഞിരിക്ക്യാൻ..നീണ്ടുമെലിഞ്ഞ ഒരു പയ്യൻസ്.വെൽഎഞ്ചിനീയറിങ്ങിനു പഠിക്കുന്നമിടുക്കൻ. മിനിസ്റ്റ്രിയിൽ ജോലിക്കാരൻ. രണ്ടുമൂന്നു തവണ സംസാരിച്ചതിന്ശേഷം അവന്റെ കണ്ണുകളിലെ നിരുപദ്രവമായ നോട്ടവും ഇഷ്ടവും കൊണ്ട്ഞാൻ ഭയമില്ലാതെ അവനെസ്വീകരിച്ചിരുത്താൻ തുടങ്ങി. കേരളത്തിലെ ആയുർവേദ പരിചരണത്തെ കുറിച്ചുംഗൾഫു രാജ്യങ്ങളിൽ അവന്റെ മതക്കാർ ദൈവ(മത) ചിന്ത വെടിഞ്ഞ് നാശത്തിലേക്ക് പോകുന്നതിനെകുറിച്ചുമൊക്കെ നിരാശയോടെയാണ് അവന്റെ സംവാദം.. 



ഒരിക്കൽ അവൻഎന്നോട് പറഞ്ഞു



"മിസ്സ്‌.. ഇങ്ങനെ വേഷംധരിക്കരുത്.." 



കഴുത്തോളം കുടുക്കിട്ട അയഞ്ഞ ഷർട്ടുംപാന്റും ധരിച്ച ഞാൻ പെട്ടെന്ന്പതറി...എന്താണ് എന്റെ വേഷത്തിനൊരുകുഴപ്പം എന്നെനിക്കു മനസ്സിലായില്ല.. എന്റെ മുഖത്തെ അത്ഭുതംകണ്ടാവാം അവൻ പറഞ്ഞു..



"മിസ്സ്‌ എനിക്ക് സഹോദരിയെപോലെയാണ്.. തല മറയ്ക്കണം...അബായ ഇട്ടു ശരീരവും.." 



ഞാൻ നെറ്റിചുളിച്ചുകൊണ്ട്പറഞ്ഞു.."നടക്കില്ല കുട്ടീ...ഇതെന്റെ സ്വാതന്ത്ര്യമാണ്.".



അവൻ ചിരിച്ചു.ആഴ്ചയിലോ മാസത്തിലോ ഒക്കെ അവൻവരും ഇങ്ങനെ ഓരോന്നുംപറഞ്ഞു കുറച്ചു നേരമിരിക്കും എന്റെകൂടെ.



മാസങ്ങൾ കൂടുമ്പോൾ വരുന്നചിലരുണ്ട് ഇനി...അതിലൊരാൾ വയസ്സനായ ഒരുവിദ്യാർത്ഥിയാണ്. അപകടത്തിൽ മരിച്ച മകളുടെ മുഖച്ഛായആണെനിക്ക്‌ പോലും...അയാളെ എനിക്ക്ശരിക്കും പേടി തന്നെ..



മകളാണെന്ന് ഓർത്ത് എന്നെ കെട്ടിപ്പിടിച്ചേക്കുമോഎന്നാണെന്റെ പേടി.. അയാൾ വാതോരാതെ പറയും കണ്ണെടുക്കാതെ നോക്കും..ഒഴിവാക്കാനാവാതെ ഞാൻ കുഴയും..ആകെ മൂന്നുപ്രാവശ്യമാണ് എന്നെ കാണാൻ വന്നിട്ടുള്ളത്എങ്കിലും ഇനി അയാൾഎപ്പോഴാ വരിക എന്ന ചിന്തഎന്നെ അലട്ടാറുണ്ട്..



ഇനിയാ മറ്റൊരാൾ . അറുപത്തഞ്ചുവയസ്സ് കഴിഞ്ഞിട്ടുണ്ട്.. പ്രത്യേകിച്ച് ജോലിയൊന്നും എടുക്കാതെ എന്നാൽ എല്ലാകാര്യങ്ങളുടെയും മേധാവിയായി നടക്കുന്ന അഹമ്മദ്..മൊബൈലിലെ ഫോട്ടോസ് തുറന്ന് എന്റെഅടുത്തേക്ക് കസേര വലിച്ചിട്ടു അധികാരത്തോടെഇരിക്കുന്ന അഹമ്മദ്... 



ഡോക്യുമെന്ററി പോലെതുടങ്ങും അയാൾ ഓരോ ഫോട്ടോയെകുറിച്ചുമുള്ള വിവരണങ്ങൾ..



"ഇത്..ഞാൻ ഒമാന്റെനേവിയിൽ ആയിരുന്നപ്പോൾ എടുത്ത പടം.". കട്ടിമീശയും കരുത്തുമുള്ള അഹമ്മദിനെ കാണുമ്പോ ഞാൻഅതിശയി ച്ചേക്കുംഎന്ന് അയാൾ പ്രതീക്ഷിക്കുന്നു എന്ന് ഞാൻഅയാളുടെ മുഖത്ത് നിന്നും വായിക്കും...



പിന്നെ സുന്ദരിയായ ഭാര്യ..പതിനാലു മക്കൾ..ഓരോമക്കളും മരുമക്കളും ഗവർമെന്റിൽ വലിയതലങ്ങളിൽ ഉദ്യോഗമുള്ളവർ..രാജാവിനോപ്പം നിന്നുള്ള പടങ്ങൾ..വിദേശങ്ങളിൽ പലകാലങ്ങളിൽ പലനേരങ്ങളിൽ.. 



പത്തു പതിനഞ്ചു മിനിറ്റിൽകാണിക്കാവുന്ന ഫോട്ടോസ് കാണിച്ചിട്ട് "മാസലാമ ഹേബി...കൂടുതൽ പടങ്ങൾ ഞാൻഇനി വരുമ്പോൾ കാണിക്കാം" എന്നും പറഞ്ഞു പോകും.. 



വെറുതെ നേരമ്പോക്കിനാണ് ഇയാൾ ഇവിടെ ജോലിക്ക് വരുന്നതെന്ന് മറ്റുള്ളവർപറയുന്നത് എനിക്ക് ബോധ്യപ്പെട്ടു തുടങ്ങി.. 



ഇന്നലെയും വന്നിരുന്നു...പതിനാറു മുറികളുള്ള വീട്ടിൽ ഇരുപത്തിനാല് ആളുകൾ ജീവിക്കുന്നതെങ്ങനെയെന്നു കാണിക്കാനായി അയാളുടെവീടിന്റെ ഒരു വീഡിയോആയിരുന്നു ഇത്തവണ.. ഇതിൽ ഞാൻശരിക്കും ഞെട്ടി..



ഒരു കൊട്ടാരം. മനോഹരമായ അലങ്കാരങ്ങൾ..ഞാൻപറഞ്ഞു



"അഹമ്മദ് താങ്കൾ ഭാഗ്യവാനാണ്...ഇത്രയും ആളുകൾ ഒരുമിച്ചുജീവിക്കുന്നു ഒരു വീട്ടിൽഅത്രയും സ്നേഹത്തോടെ..എല്ലാ മക്കളെയും പഠിപ്പിച്ചു ഉന്നതങ്ങളിൽ എത്തിച്ച താങ്കള്ക്കും ഭാര്യക്കുംഎന്റെ അഭിവാദ്യങ്ങൾ.."



അഹമ്മദിന്റെ കണ്ണുകൾ സന്തോഷം കൊണ്ട്തിളങ്ങി..ആ സന്തോഷംപങ്കു വയ്ക്കാനാണ് അയാൾ എന്റടുത്തു വല്ലപ്പോഴുംവരുന്നതെന്ന് എനിക്കറിയാം..





ഇഷ്ടമാണെങ്കിലുംഎനിക്കിഷ്ടമല്ലാത്ത ഒരു കാര്യംചെയ്യുന്ന ഒരു സെക്യൂരിറ്റി ഗാർഡ് ഉണ്ട് .നിയോണ്‍ബൾബുകത്തിച്ച പോലെ ചിരിച്ചുകൊണ്ട് വരും..ഷേയ്ക് ഹാന്ടിനു കൈനീട്ടിയാണ് വരിക.. 



ഒന്ന് രണ്ടു പ്രാവശ്യം ഞാൻകൈ കൊടുത്തുവെങ്കിലും പിന്നീട്എനിക്ക് അത് ചെയ്യാൻമനസ്സ് വരാത്തതിനാൽ അയാളുടെ തല കാണുമ്പോഴേഞാൻ തിരക്കിട്ട ജോലിയിൽമുഴുകും. 



അപ്പോൾ സ്നേഹ പ്രകടനംമറ്റൊരു വിധത്തിലായി..സലാലയിൽ നിന്ന് കൊണ്ടുവരുന്ന മധുരമുള്ള തേങ്ങായുടെ കൊത്ത്..വിശേഷാൽ വീട്ടിൽ ഉണ്ടാക്കുന്ന ഒമാനിഹൽവ..ഇതൊക്കെ കയ്യിൽചുരുട്ടി പിടിച്ചുകൊണ്ട് വന്ന്‌എനിക്ക് തരും..ഞാൻഅത് വാങ്ങും.. പിന്നീട് സൗകര്യപൂർവ്വം എന്റെ അരികിലുള്ള ബാസ്കറ്റിലേക്ക് കളയും.. അതിനുഒട്ടും വൃത്തിയില്ലെന്ന ഒരു തോന്നൽഎങ്ങനെയോ എന്റെ മനസ്സിനെ ബാധിച്ചിരുന്നു..



ഇവരൊക്കെ എന്നും എപ്പോഴും എന്നെ കാണാൻവരുന്നവരല്ല ..വല്ലപ്പോഴും മാത്രം ..



പക്ഷെ എനിക്ക് ഊര്ജ്ജംപകരുന്നവർ..എന്നിൽ നിന്നും ഊര്ജ്ജംസ്വീകരിക്കുന്നവർ..



നിത്യ ജീവിതത്തിൽ നാം എത്രയോ ആളുകളെ കാണുന്നു..ഇടപഴകുന്നു..സ്നേഹിക്കുന്നു പിണങ്ങുന്നു. വീണ്ടും സ്നേഹിക്കുന്നു. ബന്ധുക്കളായും മിത്രങ്ങളായുംഎത്രയോ പേർ! 



ചിലര്‍ നമ്മളിൽ നെഗറ്റിവിറ്റി നിറയ്ക്കും..അവരെ ഒഴിവാക്കുക.. മറ്റുള്ളവരെ സ്നേഹിക്കുക..നിറഞ്ഞ സ്നേഹത്തിൽ അവരെ പുണരുക.. ജീവിതം സന്തോഷദായകമാക്കുക..