എനിക്ക് കാണാനാകുന്നുണ്ട് രാത്രിമഴയും നിന്റെ മുറ്റത്തെ മുല്ലച്ചെടിയിൽ വിരിഞ്ഞു നില്ക്കുന്ന പൂക്കളും....
ഇലഞെട്ടുകൾക്കിടയിൽ നിന്നും മുഖം മിനുക്കി സ്മിതം തൂവി ഉണരുന്ന പൂക്കൾ രാമഴത്തുള്ളികൾ നെറുകയിൽ ഏറ്റി നവോഢകളെ പോലെ കുനിയുന്നത് കാണാനാവുന്നുണ്ട്....
ചിലത് പാതി മിഴി കൂമ്പിയും ചിലവ നിറഞ്ഞു ചിരിച്ചും തോരാത്ത മഴയിൽ നനഞ്ഞലിയുന്നപൂക്കൾ..
ഞാൻ കാണുന്നുണ്ട്, ഒരു രാത്രി കൂടി കാത്തിരിയ്ക്കാൻ വയ്യാതെ, സുഗന്ധം ചോരാതിരിക്കാൻ പാടുപെട്ടുകൊണ്ട്
മഴയെ ആശ്ലേഷിച്ചു നില്ക്കുന്ന മൊട്ടുകളെയും....
നിന്റെ പൂക്കളുടെ സുഗന്ധം നിനക്ക് മാത്രമുള്ളതാവണം എന്ന് അന്നൊരിക്കൽ നീ വാശിപിടിച്ചതാണ് ഓർമ്മ വരുന്നത്. നിനക്ക് വേണ്ടി മാത്രം വിരിയേണ്ടുന്ന പൂക്കളത്രേ അവ! ഹോ! എന്തൊരു ദുശ്ശാഠ്യമായിരുന്നു നിനക്ക്!
ഇപ്പോഴെനിക്ക് കാണാനാകുന്നുണ്ട് , മഴവില്ലുപേക്ഷിച്ചുപോയ മഴമോഹങ്ങളുടെ ഭാരം മനസ്സിലേറ്റി ഇരുട്ടിൽ നില്ക്കുന്ന നിന്നെ.. രാമഴയിൽ ഒറ്റപ്പെടുന്ന മുല്ലപ്പൂക്കളെ ...
ഇന്നെന്തേ അവ ആർക്കെന്നില്ലാതെ പരിമളം പരത്താൻ...എന്തേ അവ ആർക്കുമില്ലാതെ കൊഴിഞ്ഞു വീഴാൻ.....
എന്തേ അവ ആരിലെന്നില്ലാതെ അലിഞ്ഞുതിരാൻ...
നിനക്ക് നിന്റെ പൂക്കളേയോ അതോ പൂക്കൾക്ക് നിന്നെയോ നഷ്ടമായത്.....
മഴ എത്ര പെയ്തിട്ടും ഞാൻ മാത്രം നനയാതെ നിൽക്കുന്നു.
നിലാവൊളിയിൽ മുറ്റം മുഴുവൻ പുഞ്ചിരിക്കുംപോഴും
ഞാൻ ഇരുട്ടിലാണ് .
എന്റെ ഇരുട്ട് പുലരുംമ്പോ
ഴും മാഞ്ഞുപോകുന്നില്ല .
കാറ്റും മഴയും
വെയിലും നിഴലും
മാറി മാറി രംഗവേദി കയ്‌യടക്കുംപോഴും
നിർവ്‍വികാരമായ മുഖത്തോടെ നടനം തുടർന്നു കൊണ്ടേ ഇരിക്കുന്നു.
എനിക്ക് കാണാനാവുന്നുണ്ട് മഴയിൽ ഒളിപ്പിച്ച കണ്ണുനീർമുത്തുകൾ...നിന്റെയും ..പൂക്കളുടെയും...
ഇപ്പോൾ എന്റെയും..