2015, ഡിസംബർ 7, തിങ്കളാഴ്‌ച

പോകാനൊരിടം..


തിരിച്ചു പോകാനൊരിടമുണ്ട് 
അവിടെ ഒരു ശവകുടീരം തുറന്നിരിപ്പുണ്ട് 
ജനിച്ച അന്ന് എവിടെയോ കളഞ്ഞുപോയി
അതിന്റെ അടപ്പ്.
അതിനാലാണ് മരിച്ചപ്പോഴൊക്കെ 
ശവം എഴുന്നേറ്റു നടന്നത്.

തിരിച്ചു പോകാനൊരിടമുണ്ട്
അതിനടുത്തുണ്ടൊരു പച്ച തുരുത്ത്.
അവിടെയെന്നും മരിച്ചവരുടെ
നിശ്വാസങ്ങൾ പൂവിടുന്നു.
ഇനിയെന്റെ നിശ്വാസങ്ങളും പൂക്കളാവും.

ഇനി ഞാൻ മടങ്ങേണ്ടതില്ല
എന്നെ ഓർക്കാനിടയുണ്ടെങ്കിൽ
നീ അതിൽ നിന്നുമൊരു പൂ പറിയ്ക്കണം..
എന്റെ ഹൃദയത്തിൽ വെയ്ക്കണം 
അടയ്ക്കരുത് 
എനിക്ക് ശ്വാസം മുട്ടും.
നീ നടന്നു മറയും വരെ 
ഞാൻ കണ്ണുകൾ തുറക്കാതിരിക്കാം.
തിരിച്ചു പോകാനിനിയൊരു
ഇടവുമില്ലെനിയ്ക്ക്.

2015, നവംബർ 17, ചൊവ്വാഴ്ച

പിന്‍വിളികള്‍

സൂര്യൻ ഉച്ചിയിൽ കത്തിനിന്ന ഒരുച്ചയ്ക്ക് ശലഭങ്ങൾ വെയിലിൽ പ്രണയാക്ഷരങ്ങൾ എഴുതിച്ചേർക്കുന്നതും നോക്കിയിരിയ്ക്കുമ്പോൾ പടിയ്ക്ക് പുറത്ത് ഒരു രൂപം തെളിഞ്ഞു. അൽപനേരം സംശയിച്ചു നിന്ന ശേഷം പടിവാതിലിന്റെ പാളി തുറന്ന് ആ രൂപം മുറ്റത്തേയ്ക്ക് നടന്നടുത്തു. 

ചുരുണ്ട മുടിയും താടിയും വളര്‍ന്ന് ജട പിടിച്ച തല. ചെമ്പ് കലർന്ന മഞ്ഞ ലോഹത്തിന്റെ നിറം.. ചുവന്ന മോണ കാണിച്ച് വണ്ട് മുരളും പോലൊരു ശബ്ദത്തിൽ ആരോടെന്നില്ലാതെ അയാൾ നിന്നു ചിരിച്ചു. നീളന്‍കൈയ്യുള്ള ഷര്‍ട്ടും അലസമായി മടക്കിക്കുത്തിയ കള്ളിമുണ്ടുമാണ് വേഷം. ആകര്‍ഷകമായി തോന്നിയത് ചിത്ര ശലഭങ്ങൾ പറന്നുകളിക്കുന്ന തിളക്കമാര്‍ന്ന ആ കണ്ണുകളാണ് .ഒരാണിന് അത്രയും കറുപ്പുനിറമുള്ള, തിളക്കമുള്ള കണ്ണുകൾ അതിനു മുന്‍പോ, ശേഷമോ കണ്ടിട്ടില്ലെന്ന് ഓര്‍ത്തെടുക്കാനാവുന്നുണ്ട്.എവിടെയും ദൃഷ്ടി ഉറയ്ക്കാതെ അയാൾ എന്തിനെയോ ഭയപ്പെടുന്നപോലെയും എന്തോ പരതിക്കൊണ്ടിരിക്കുന്നതുപോലെയും കാണപ്പെട്ടു.

പൂമുഖത്ത് നിന്നിരുന്ന താൻ കണ്ണില്‍പ്പെട്ടപ്പോൾ ദീര്‍ഘനേരം ഇമയനക്കാതെ തുറിച്ചു നോക്കി. ചിത്രശലഭങ്ങൾ അയാൾക്ക് ചുറ്റും പാറിപ്പറന്നു. അയാൾ ഉറക്കെ ചിരിച്ചു. പേടിച്ചരണ്ട് അകത്തേക്ക് വലിഞ്ഞപ്പോൾ ആ കണ്ണുകളിൽ വിഷാദം പടരുന്നത്, ജനലഴികൾക്കിടയിലൂടെ കണ്ടു.

“ആരാണ്” ?

ഉമ്മറത്തേക്ക് എത്തിയ അമ്മ ചോദിച്ചു.

അയാൾ ചിരിച്ചു, കനത്ത ഒരു മുരള്‍ച്ചയോടെ ചിരി നിറുത്തുകയും ചെയ്തു. ചെമ്പിച്ച താടിരോമങ്ങളിൽ ചൊറിഞ്ഞുകൊണ്ട് തലചെരിച്ച് അമ്മയെ നോക്കിയ ആ കണ്ണുകളിൽ ഭയമായിരുന്നു.. അനുകമ്പയ്ക്കായുള്ള യാചനയും!

ഒട്ടിയ വയറിൽ തടവി താഴേക്കു നോക്കി അയാൾ നില്‍പ്പുറപ്പിച്ചു. ക്ഷണനേരംകൊണ്ട് എന്തോ ഓര്‍ത്തിട്ടെന്ന പോലെ ക്രമംതെറ്റി പൂട്ടിയ ഷര്‍ട്ടിന്റെ കുടുക്കുകൾ ശക്തിയോടെ വലിച്ചൂരി രണ്ടുവശത്തേക്കും അകത്തിപ്പിടിച്ച് വയറിൽ തൊട്ടുകൊണ്ട് പറഞ്ഞു,
“ചോറ്...”

ജനലിനരികിലേക്ക് തല തിരിച്ച് വീണ്ടും അതേ ചിരി!

അമ്മ തിരിഞ്ഞു നോക്കും മുന്‍പേ അടുക്കളവശത്തേക്ക് നടന്നു.

“വാവേ ഒരു വാഴയില ഇങ്ങു മുറിച്ചെടുത്തോളൂ.. ഈ ചെക്കന് ഇത്തിരി ചോറു കൊടുക്കാൻ .”

അപ്പോഴേക്കും അമ്മയോടൊപ്പം അയാളും വടക്കേപ്പുറത്തെത്തിയിരുന്നു.

“അവിടെ ഇരുന്നോളൂ ”

തുടച്ചുമിനുക്കിയിട്ട ഇറയം ചൂണ്ടി അമ്മ അയാളോട് പറഞ്ഞു.

അയാളിരുന്നില്ല. മുണ്ടിന്‍റെ തല ചുരുട്ടിക്കൂട്ടി കുമ്പിട്ടു നിന്നു. താഴെ ചവിട്ടുപടിയിലേക്ക് കയറാൻ ശ്രമിക്കുന്ന ഒരു കുനിയനുറുമ്പിനെ കാലിലെ തള്ളവിരൽ കൊണ്ട് ഞെരിച്ചു കൊല്ലുമ്പോൾ അയാളുടെ ശ്വാസം വേഗത്തിലായി.

ഇല മുറിച്ച് കഴുകി ഇറയത്ത് വയ്ക്കാന്‍ നേരം അയാളുടെ താഴ്ത്തിപ്പിടിച്ച മുഖത്തേക്ക് ചെരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു,
“എന്താ പേര്?”
“ഗി ഗി ഗി” ചങ്ങലക്കിലുക്കം പോലൊരു ചിരിയോടെ പറഞ്ഞു "സനാതനൻ ".

കണ്ണുകൾ വട്ടംപിടിച്ച് എന്നെത്തന്നെ നോക്കുകയാണ്. കണ്ണിൽ നിന്നും കണ്ണെടുക്കാതെ ശലഭങ്ങൾ പാറുന്ന തറച്ചുനോട്ടം! ഇലയിൽ തങ്ങിനിന്ന വെള്ളത്തുള്ളികൾ കൈകൊണ്ടു തുടച്ചുനീക്കുമ്പോൾ നോട്ടം കൈതണ്ടയിലേയ്ക്ക് മാറുന്നതറിഞ്ഞു. 

അമ്മ ഇലയിൽ ചൂടുള്ള ചോറും എരിശ്ശേരിയും പച്ചമുളക് ചതച്ചിട്ട പച്ചമോരും വിളമ്പിയിട്ടു പറഞ്ഞു,
“കഴിച്ചോളൂ ”

“വാവേ കുടിയ്ക്കാൻ വെള്ളം കൊടുക്കു” സൗമ്യമായി പറഞ്ഞിട്ട് അമ്മ അകത്തേക്കുപോയി.

അയാൾ ഇറയത്ത് വലതു വശത്തേക്ക് കാലിട്ട് ഇടത്തേ കൈ കുത്തി ഇലയുടെ മുന്പിലിരുന്നു.

ഇരുമ്പിന്‍റെ ബക്കറ്റ് കിണറ്റിലേക്കിട്ട് മുക്കിത്തുടിച്ചു വെള്ളം കോരിയെടുക്കുമ്പോൾ കപ്പി ശബ്ദമുണ്ടാക്കി. പെട്ടെന്ന് ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റ അയാൾ ചെവിയിൽ വിരൽ തിരുകി, കണ്ണുകളടച്ച് മുഖം ചുളിച്ചു പിടിച്ചു.

“പേടിയ്ക്കണ്ട, കപ്പീല് എണ്ണ ഇല്ല്യാണ്ടായിരുന്നുട്ടോ. ചൂടാറും മുമ്പ് വേഗം ചോറുണ്ടോളൂ.” കപ്പിൽ വെള്ളവുമായി അടുത്തേക്ക് ചെന്ന് പറഞ്ഞപ്പോൾ കൊച്ചു കുട്ടിയെ പോലെ മിഴിച്ചു നോക്കി. അല്പനേരത്തെ പകപ്പിനു ശേഷം അയാൾ ആര്‍ത്തിയോടെ ചോറ് മുഴുവനും വാരിയുണ്ടു.

“എവിട്യാ വീട്?”

താടിയിലും മീശയിലും പറ്റിപ്പിടിച്ചിരുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളിലേക്ക് നോക്കാതിരിക്കാൻ പണിപ്പെട്ടുകൊണ്ട് ചോദിച്ചപ്പോൾ അതിനുത്തരമായി അയാൾ അകലേക്ക്, ആകാശത്തേയ്ക്ക് വിരൽ ചൂണ്ടി.

"ആകാശത്തോ.."?

"ഊഹും ..അതിന്റേം അപ്രത്ത് ."

അപ്പൊ അച്ഛനും അമ്മയും..?

“രാത്രിയിൽ നക്ഷത്രങ്ങളായി വരും” . “ചോറ്...” അയാൾ നിവര്‍ന്നിരുന്നു.

ശലഭങ്ങൾ ഒഴിയുന്നില്ല .

രണ്ടാമതു ചോറ് വിളമ്പുമ്പോൾ അവ തന്‍റെ കൈത്തണ്ടയിലെ ചുവന്ന കുപ്പിവളകളിൽ പറന്നു വന്നിരിക്കുന്നതറിഞ്ഞു തലയുയര്‍ത്തി. അപ്പോൾ ചുവന്ന മോണ കാണിച്ച് അയാൾ ശബ്ദമില്ലാതെ ചിരിക്കുകയായിരുന്നു. വീണ്ടും കോര്‍ക്കുന്ന നോട്ടം. ശലഭനോട്ടം!

അനുസരണയില്ലാത്ത ചുരുണ്ട മുടിയിഴകൾ കണ്ണിലേക്ക് വീണപ്പോൾ ചോറ് വാരിയ കൈകൊണ്ടുതന്നെ അയാൾ മുടി തട്ടി മാറ്റാൻ ശ്രമിച്ചു.

“വാവേ...നീ പോയുണ്ണാൻ നോക്കു..” അമ്മയ്ക്ക്  എന്‍റെ നില്പ്പില്‍ ഇഷ്ടക്കേട് ഉണ്ടെന്നു വ്യക്തമായി.

“അമ്മേ.. സനാതനൻ ന്നാ പേര്....പാവം... ആരൂല്ല്യാന്നാ തോന്നണേ..”

“അതോണ്ടല്ലേ ഉണ്ടിട്ടു പോയിക്കോട്ടേന്ന് വച്ചത്.” അമ്മയ്ക്ക് ക്ഷമ കെട്ടുതുടങ്ങി. 

"ആകാശത്തിന്റേം അപ്രത്തൂന്നാ വരണേ ന്നു പറഞ്ഞു...” 

"നിനക്കും പ്രാന്തായോ പെണ്ണേ"? അമ്മ അത്ഭുതപ്പെട്ടു.

അകത്തേക്ക് കടക്കുന്നതിനിടയിൽ ഒന്നുകൂടെ തിരിഞ്ഞുനോക്കി . ആർത്തിയോടെ കഴിക്കുകയാണ് അയാൾ.

"കൂടുതൽ അടുപ്പം കാണിക്കണ്ട, തലയ്ക്കു സുഖല്ല്യാത്ത ചെക്കനാ...... നീ അപ്രത്ത് പോവൂ..” അടക്കത്തോടെ പറയുമ്പോഴും അമ്മയുടെ സ്വരത്തിലെ കാര്‍ക്കശ്യം അറിഞ്ഞു. 

ഊണ് കഴിഞ്ഞ് ഉമ്മറത്തേക്ക് ചെല്ലുമ്പോൾ അയാൾ പടി കടന്നുപോകുന്നു , ഏതോ പാട്ടിന്‍റെ വരികൾ ചൂളംകുത്തി പാടുന്നുണ്ട്. അഴിഞ്ഞു പോയേക്കുമോ എന്ന മട്ടിൽ ഉടുത്തിരുന്ന മുണ്ടിന്റെ കോന്തല മണ്ണിലൂടെ ഇഴഞ്ഞു. ഇടയ്ക്ക് കുനിഞ്ഞ് കല്ലുകൾ പെറുക്കി മുന്നോട്ടെറിഞ്ഞിട്ടു ഉറക്കെ കൈ കൊട്ടി. വഴിയുടെ നടുവിൽ നിന്നുകൊണ്ട് അയാൾ നിർത്താതെ വട്ടപ്പാലം തിരിയുന്നത് നോക്കി നിന്നപ്പോൾ തല കറങ്ങും പോലെ തോന്നി. പിന്നെ വേലിയിലിരുന്ന മൈനയെ ഓടിച്ചിട്ട് പിടിയ്ക്കായ്ക്കാനായുന്നത്‌ കണ്ടു. മൈന പരിഭ്രാന്തിയിൽ പറന്നകന്നു. എന്തൊക്കെയോ പുലമ്പിയും ആർത്തട്ടഹസിച്ചും അയാൾ ശലഭങ്ങൾക്കൊപ്പം മാഞ്ഞു മാഞ്ഞു പോയി. എന്‍റെ തലയ്ക്കു ചുറ്റും ഒരു ഭ്രമരം മാത്രമവശേഷിച്ചു.

പെരുമ്പറ കൊട്ടിക്കൊണ്ടായിരുന്നു പിന്നത്തെ വരവ്, ഒരു നട്ടുച്ചയ്ക്ക്. കഴുത്തിൽ തൂക്കിയ ചരടിൽ ഞെങ്ങി ഞെളങ്ങിയ ഒരു പാട്ടയുടെ കഷ്ണം. അയാൾ അതിൽ ഒരു കുറുവടി കൊണ്ട് അമർത്തി അടിച്ച്‌ ശബ്ദമുണ്ടാക്കി. മുടി കൂടുതൽ ചെമ്പിച്ചിരുന്നു. വെയിലേറ്റ് വിയർത്തൊഴുകുന്നുണ്ടായിരുന്നു
മറഞ്ഞു നിന്നുകൊണ്ട് നോക്കിയപ്പോൾ അനേകായിരം വർണ്ണങ്ങളിൽ ശലഭങ്ങൾ പറക്കുന്നു അയാൾക്ക്‌ ചുറ്റും.... അവയുടെ ചിറകുകളിലെ ചിത്രങ്ങളിൽ പലതരം ചായങ്ങൾ തെളിഞ്ഞു പരക്കുന്നു.

" ഇപ്രത്തേയ്ക്ക് പോന്നോളൂ.." 

അമ്മ അയാളെ അടുക്കളവശത്തേയ്ക്ക് വിളിച്ചു.

അസ്വസ്ഥമായ നിമിഷങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.

വയറു നിറഞ്ഞതിന്റെ സംതൃപ്തിയോടെ ഉമ്മറത്തു കൂടി തിരികെപ്പോകുമ്പോൾ അയാൾ വീടിനകത്തെ ഇരുട്ടിലേയ്ക്ക് തുറിച്ചു നോക്കി, "ഗി ഗി ഗി ഗി.." എന്ന് ശബ്ദമുണ്ടാക്കി. മാവിൻ ചുവട്ടിലെ ഉറുമ്പിൻ കൂട്ടിൽ ഒരു പിടി മണ്ണ് വാരിയിട്ടിട്ട് ഒന്നുകൂടെ ഉച്ചത്തിൽ ചിരിച്ചു. പിന്നെ പാട്ടും പാടി പോയി ആ ശലഭമിഴികൾ .

വേരുകൾ ഉപേക്ഷിച്ച മരമായിരുന്നു അയാൾ. തണൽ കൊതിയ്ക്കുന്ന മരം. അതിനെ ഒരു ചില്ലയോളമെങ്കിലും ഉയർന്ന് തലോടണം എന്നു തോന്നി.സ്നേഹത്തിനെ ഭ്രാന്തെന്നോ ഭ്രാന്തിനെ സ്നേഹമെന്നോ വിളിയ്ക്കാനാവുമെന്ന വിശ്വാസം ശക്തിപ്പെട്ടതന്നാണ്. 

ആഴ്ചകൾ കൂടുമ്പോഴോ മാസത്തിലൊരിക്കലോ അയാൾ അധികാരത്തോടെ വന്നപ്പോഴൊക്കെ ആരെന്നറിയാതെ, എവിടെനിന്ന് വരുന്നുവെന്ന് അറിയാതെ , കണ്ണിൽ വന്നു തറച്ച ഭ്രാന്തമായ ആ നിഷ്കളങ്കതയെ തൂത്തെറിയാനാവാതെ പരിഭ്രമിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു. അമ്മയുടെ ശകാരം ഭയന്ന് ഭ്രാന്തിന്‍റെ കണ്ണിൽ പെടാതിരിയ്ക്കാൻ കരുതലെടുക്കുമ്പോഴും തന്നെ തിരയുന്നുണ്ടാകുമോ അയാളെന്ന ജിജ്ഞാസയുണ്ടായിരുന്നു. 

ഞാന്‍ പോലുമറിയാതെയായിരുന്നു ഉന്മാദത്തിന്റെ നാളുകള്‍ ഓര്‍മയുടെ പിന്നാമ്പുറങ്ങളില്‍ സ്വയം ഇടം തേടിപ്പോയത്.    ഓര്‍ത്തെടുക്കലിന്റെ നേരങ്ങളില്‍   മനസ്സില്‍ ചിതറിപ്പോയ  ചായം കൊണ്ട്  വരച്ചു തീര്‍ക്കാൻ കഴിയാത്ത ഒരു അപൂർണ്ണ ചിത്രമായി അയാൾ തെളിയുമ്പോൾ ചുവന്ന കുപ്പിവളകളിൽ നീല ചിത്ര ശലഭങ്ങൾ നിഴലുകൾ വീഴ്ത്തുന്നു. നിഴലിന്റെ മറയിൽ നിന്നും ഇടയ്ക്കൊക്കെ എത്തിനോക്കുകയാണ് ആ ഭ്രാന്ത്.

2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

പൂവുകൾ പൂത്തുമ്പികൾ


                                             





യൂക്കാലിപ്റ്റസ് മരങ്ങൾ ഇലകളും കായ്കളും പൊഴിച്ചു കൊണ്ടേയിരുന്നു. വല്ല്യമ്മേടെ വടക്കേ മുറ്റത്തുള്ള വടുകപ്പുളി നാരകം പൂവിട്ടു. 


വേലിപ്പടർപ്പുകൾക്കിടയിലൂടെ അരണകളും ഓന്തുകളും പരക്കം പാഞ്ഞു. വെയിലിൽ അരണകൾ തിളങ്ങി. ഓന്തുകൾ പ്രകൃതിയുടെ നിറങ്ങൾ കടം വാങ്ങിയും കൊടുത്തും സമയം മറന്നു. വഴിയരികിൽ ചെമ്പോത്തുകൾ കണിയൊരുക്കി ഇരുന്നു. കൊങ്ങിണിപ്പൂക്കൾ ചുണ്ടു ചോപ്പിച്ചു വഴിയിലേയ്ക്കു എത്തി നോക്കി ചിരിച്ചു മയങ്ങി! കായാമ്പൂക്കൾ മുള്ളുവേലിയിൽ നീലപ്രകാശം വിതറി.


അതാ! ഒരു ചുവന്ന പൂത്തുമ്പി (സൂചിത്തുമ്പി) പാറി പോകുന്നു! പമ്മി പമ്മി പിന്നാലെ ചെന്നു. മെലിഞ്ഞു നീണ്ട വാലും സുതാര്യമായ ചിറകുകളും ഉള്ള പൂത്തുമ്പി!. എത്ര മനോഹരവർണ്ണങ്ങളിൽ ആണ് അവ അണിഞ്ഞൊരുങ്ങി വരികയെന്നോ ! ഉയരത്തിൽ വട്ടമിട്ടു പറക്കുന്ന ഓണത്തുമ്പികളേക്കാൾ , വിഷുത്തുമ്പികളേക്കാൾ എനിക്കിഷ്ടം പൂത്തുമ്പികളെയാണ്‌. അധികം പറക്കാനാവില്ല്യല്ലോ അവയ്ക്ക്.

ശ്വാസമടക്കി പൂത്തുമ്പീടെ തൊട്ടരികിൽ...കയ്യൊന്നു നീട്ടി..തൊട്ടുതൊട്ടില്ല. പിടയ്ക്കുന്ന ചുവന്ന ചിറകുകൾ! 

തുമ്പി പറന്നകന്നുപോകുന്നതും നോക്കി വിഷമത്തോടെ നിൽക്കുമ്പോൾ, തിലകൻ വന്നു. എന്റെ അയൽക്കാരൻ, കൂട്ടുകാരൻ.

"പെണ്ണേ നമുക്ക് വല്ല്യ തുമ്പ്യേ പിടിയ്ക്കാം ..ന്നിട്ട് കല്ലെടുപ്പിയ്ക്കാം.."

"യ്യോ ഞാനില്ല ..പാവം തുമ്പി.." 

"ഇല്ല്യ , അതിനാ കല്ലൻ തുമ്പീന്ന് പറയണേ..അത് കല്ലെടുക്കാൻ ഉള്ളതാ .."

"ന്റെ അച്ഛമ്മ പറഞ്ഞു കല്ലെടുപ്പിച്ചാൽ പാപാണെന്ന്.."

"ന്നാ നീ പിടിയ്ക്കണ്ട..."

പറഞ്ഞ നേരം കൊണ്ട് തിലകന്റെ കൈയ്യിൽ പിടയ്ക്കുന്ന വലിയ തുമ്പി. 

അവൻ അതിന്റെ വാലിൽ പിടിച്ച് മണ്ണിൽ വച്ചിട്ട് പറഞ്ഞു, 
"കല്ലെടു തുമ്പീ കല്ലെടു തുമ്പീ".

തുമ്പി ചിറകുകൾ പടപടാന്നു പിടപ്പിച്ചു കൊണ്ട് കല്ലിൽ ഇറുക്കി പ്പിടിച്ചിരുന്നു. 

പാവം വലിയ കണ്ണുകൾ തുറുപ്പിച്ചു എന്നോട് “രക്ഷിക്കൂ” എന്ന് പറയും പോലെ തോന്നി. 

"കണ്ടോ..കണ്ടോ.. അതിനിഷ്ടാ കല്ലെടുക്കാൻ" അവൻ തുള്ളിച്ചാടി.

"ഇല്ല്യ..അതിനൊരു ഇഷ്ടോമില്ല്യ.. അച്ഛമ്മ പറഞ്ഞിട്ടുണ്ട് പേടിച്ചിട്ടാണ് അത് കല്ലിൽ ഇറുക്കിപ്പിടിക്കണേന്ന് .."

ഞാൻ പിണങ്ങി നിന്നു.

അവൻ തുമ്പിയെ വിട്ടു. അത് കല്ലും കൊണ്ട് പ്രാണരക്ഷാർത്ഥം പറന്നുപോയി.

"മയങ്ങി നിക്കാതെ വെയിൽ പരക്കും മുൻപേ ആ കണലിക്കായകൾ പറിച്ചെടുക്കു പെണ്ണേ" . എന്റെ സങ്കടം വകവെയ്ക്കാതെ അവൻ പറഞ്ഞു.

"നിനക്ക് മുളകൊണ്ട് ഞാനൊരു കൊട്ടത്തോക്കുണ്ടാക്കിത്തരാം. ന്നിട്ട് നമുക്ക് കണലിക്കായകൾ അതിലിട്ട് “ട്ടേ ട്ടേ” ന്നു പൊട്ടിച്ചു കളിയ്ക്കാം"

"പോ ചെക്കാ ങ്ഹും! ഞാൻ പറിക്കൂലാ. നിനക്ക് പറിച്ചാലെന്താ.. "

"വേണോങ്കി മതി ".

"നിനക്കതിനു തോക്കുണ്ടാക്കാൻ അറിയാമോ ?"

"പിന്നേ..ഞാൻ വേണോങ്കി ബീമാനോം ണ്ടാക്കും..കാണണോ നിനക്ക് ?"

"ബീംബീസുപറയാതെ പോണുണ്ടോ ചെക്കൻ?"

കായാമ്പൂചെടിയിലെ മഞ്ഞമണിക്കായ്കൾ പറിച്ചെടുത്ത് ഞാൻ കുട്ടിയുടുപ്പിൽ ഇടുമ്പോൾ തിലകൻ മുളങ്കൂട്ടത്തിന്റെ അടുത്തേയ്ക്ക് പോയി.

"ഈ ചെക്കൻ ഇന്ന് വല്ല പാമ്പിന്റെം കടി കൊള്ളൂലോ തമ്പുരാനേ.. ഇവടെ വാടാ".

പീടികേന്നു സൈക്കിളിൽ വന്നിറങ്ങിയ മമ്വേട്ടൻ തിലകനെ ശാസിച്ചുകൊണ്ട് പുല്ലു വകഞ്ഞു മാറ്റി അവന്റെ അടുത്തേയ്ക്ക് ചെന്ന് തണ്ടൊടിച്ചു ചെത്തി മിനുക്കി കൊട്ടത്തോക്കുണ്ടാക്കി കയ്യിൽ കൊടുത്തു. അവൻ അതുമായി ഓടിവന്ന് എന്റെ മടിയിലെ കായ്കൾ വാരിയെടുത്ത് മുളന്തോക്കിൽ ഇട്ടിട്ടു എന്റെ കവിളുകളിൽ ഉന്നം വെച്ച് തെറിപ്പിച്ചു.

“ചെക്കാ വെർതെ എന്നെ വേദനിപ്പിക്കണ്ടട്ടാ ” 

“വേദനിപ്പിച്ചാ നീയെന്തു ചെയ്യും..”?

“ ഞാൻ നിന്റമ്മയോട് പറഞ്ഞു കൊടുക്കും പൊട്ടാ”

“പൊട്ടനോ …എന്താ വിളിച്ചേ”?

“ഹും.. പൊട്ടൻ തന്ന്യാ. നിന്റെ പേരിന്റെ അർത്ഥം അതാന്നു അച്ഛമ്മ ന്നോട് പറഞ്ഞല്ലോ..” “തിലകം ന്ന്വച്ചാ പൊട്ട്..തിലകൻ ന്ന്വച്ചാ പൊട്ടൻ അങ്ങന്യാ നീ പൊട്ടനായത് "

അവൻ ആകെ ചുവന്നു . തുരുതുരാ എന്റെ കവിളിലേയ്ക്കു കായ്കൾ തെറിപ്പിച്ചു ..

“പൊട്ടൻ.. ഇനീം വിളിയ്ക്കും ... പൊട്ടങ്കാടി .. പോ ചെക്കാ ..”

കണ്ണീരു തുടക്കുന്നതിന്റെ ഇടയിലും വിളിച്ചു കൂവിക്കൊണ്ട് ഞാൻ വീട്ടിലേയ്ക്ക് ഓടിപ്പോയി.
മഞ്ഞുകാലം വന്നു. തെക്കേ എതയ്ക്കലെ വലിയ പുളിമരത്തിൽ തടി കാണാനാവാത്ത വിധത്തിൽ വെളുത്ത രോമവും ചുവന്ന ചുണ്ടുകളും ഉള്ള നീളൻ ചൊറിയൻ പുഴുക്കൾ വന്നു നിറഞ്ഞു..അനങ്ങുന്ന പുളിമരം പോലെ അതൊരു പുഴുമരമായി മാറി. മുറ്റത്തിറങ്ങാൻ പേടിച്ചിട്ട് ഞാൻ വരാന്തയിൽ നിന്നും നീങ്ങാതെ ഒറ്റയ്ക്കിരുന്നു കളിച്ചുകൊണ്ടിരിയ്ക്കുമ്പോൾ ഓലപ്പമ്പരം പറപ്പിച്ചു കൊണ്ടു തിലകൻ അരികിലെത്തി. മഴയത്ത് തുകൽ വെട്ടാൻ പോകുമ്പോൾ ദാക്ഷായണ്യേച്ചി ഇടാറുള്ള ഒരു പ്ലാസ്റ്റിക് ഉറകൊണ്ട് അവൻ ദേഹമാകെ മൂടിയിരുന്നു.

“നിനക്ക് ചൊറിയൻ പുഴുവിനെ പേട്യാല്ലേ”?

“ഹും.. നിയ്ക്ക് പേട്യാ” ..ഞാൻ ആകെ ചുരുണ്ടുകൂടി. 

“നിയ്ക്ക് പേടീല്ല്യ..” അവൻ പുളിമരത്തിന്റെ കടയ്ക്കലേയ്ക്ക് ശരം വിട്ട പോലെ പാഞ്ഞു.

നോക്കിയിരിക്കെ അവൻ തിരിച്ചോടി വന്നിട്ട് രണ്ടു കയ്യിലും വാരിയെടുത്ത വെളുത്ത പുഴുക്കളെ എന്റെ തലയിലേയ്ക്കിട്ടു. മുഖത്തും കഴുത്തിലും മേലാകെയും പുഴുമയം ! പേടിച്ചു വിറച്ച് കണ്ണുകൾ തുറിച്ച ഞാൻ നിലത്തു കിടന്നുരുണ്ടു.

കാറിക്കരച്ചിൽ കേട്ടിട്ട് പണിക്കാരോടൊപ്പം അമ്മ പറമ്പിൽ നിന്നും കയറി വന്നു.

തിലകൻ എങ്ങോട്ടൊളിച്ചെന്നു കണ്ടില്ല.

കാഞ്ചനേച്ചി എന്റെ ദേഹമാകെ വെളിച്ചെണ്ണ പുരട്ടി കുളിപ്പിച്ച് മരുന്നു പുരട്ടി തന്നു. തടിച്ചു വീർത്ത മുഖവും ദേഹവും പഴയ രൂപത്തിലേയ്ക്കാവാൻ മണിക്കൂറുകൾ വേണ്ടി വന്നു. 

മാമ്വേട്ടൻ തിലകനെ ചെവിയ്ക്കു പിടിച്ചു കൊണ്ടുവന്നു. ദാക്ഷായണ്യേച്ചീടെ കയ്യീന്ന് അവനു പൊതിരെ തല്ലു കിട്ടി. 

ഞങ്ങൾ പരസ്പരം ഒട്ടും സ്നേഹമില്ലാതെ നോക്കിയിരുന്നു.

“തല്ലു കൊള്ളിച്ചില്ല്യെ നീയെന്നെ.? ഉണ്ടക്കണ്ണുരുട്ടി നോക്കണ്ടടി മത്തക്കണ്ണി .”. .. അവൻ പറഞ്ഞു.

"നീയും മിണ്ടണ്ട ചെക്കാ..പൊയ്ക്കോ.." ഞാൻ ചുണ്ട് കൂർപ്പിച്ചു.

പിറ്റേന്ന് പിണക്കമെല്ലാം മാറി കളിയ്ക്കാൻ പോയെങ്കിലും ജീവിതകാലം മുഴുവനും പേറി നടക്കേണ്ടി വന്ന അകാരണമായ ഭയവും അരക്ഷിതബോധവും അപ്പോഴേയ്ക്കും എന്റെ കൂടെ പാർക്കാൻ വന്നുകഴിഞ്ഞിരുന്നു.. 

അസ്വസ്ഥമാകുന്ന മനസ്സിൽ പൂക്കൾക്കും പൂത്തുമ്പികൾക്കും മീതെ പുഴു ഇഴഞ്ഞു നടന്നു... ഇന്നും സ്വപ്നങ്ങളിൽ പോലും ഇഴഞ്ഞു വരാറുണ്ട് ചുവന്ന ചുണ്ടുകളുള്ള വെളുത്ത പുഴുക്കളും പുഴുക്കുത്തേറ്റ നിറമുള്ള പൂക്കളും..

2015, ഒക്‌ടോബർ 27, ചൊവ്വാഴ്ച

ചങ്ങാത്തങ്ങൾ



പുലരുന്നേയുള്ളൂ..തക്കുടു നിർത്താതെ കൂവിക്കൊണ്ടിരുന്നു..

"മൂന്നോനാലോ പ്രാവശ്യം അടുപ്പിച്ചുകൂവീട്ടു നിർത്താറുള്ള കോഴിയ്ക്ക് ഇന്നിതിപ്പോ എന്ത്പറ്റി?"

തക്കുടൂന്റെകൂവലും അമ്മേടെ സംസാരോം കേട്ടാണ് ഞാൻ ഉണർന്നത്.

ഉറക്കച്ചടവോടെ മുറ്റത്തേയ്ക്ക് ചെന്നപ്പോൾ ചോരചോപ്പൻ താടിയും തലപ്പാവും മുറ്റം മുട്ടിയിഴയുന്ന അങ്കവാലും ഇളക്കി തക്കുടുപ്പൂവൻ കഴുത്ത് വെട്ടിച്ചു നിശബ്ദനാവുന്നു. 

"തക്കുടൂനു എന്ത് പറ്റി കാഞ്ചനേച്ച്യേ ?”

"അവനു ചീരു കൂടെയില്ലാത്തേന്റ്യാ കുട്ട്യേ"..

"ചീരു എവിടെപ്പോയി ?"

"അവള് മിനിയാന്ന് മുതൽ പൊരുന്നലായി.."

"പൊരുന്നലോ..അതെന്താ.."

"അതേയ്..ചീരു കുറെ മുട്ടകൾ ഇട്ടതു കുട്ടി കണ്ടില്ലേ..?"

"ഉവ്വല്ലോ..നിയ്ക്ക് പുഴുങ്ങി കഴിക്കാനല്ലേ.." പറയുമ്പോഴേ നാവിൽ കൊതിയൂറി. 

പുഴുങ്ങിയ മുട്ട ഉപ്പും കുരുമുളക് പൊടീം ചേർത്തു കഴിയ്ക്കാൻ ന്തൊരു രുചിയാണ് !.

“അല്ല കുട്ട്യേ..ആ മുട്ടേന്നാ അതിന്റെ കുഞ്ഞുങ്ങൾ ഉണ്ടാവുക.. മുട്ടയ്ക്ക് അടയിരിക്ക്യാണ് ചീരു”. 

പടിഞ്ഞാമ്പ്രത്തെ കോലായിൽ ചെന്നു നോക്കുമ്പോൾ ഒരു മൂലയിൽ വെച്ച മാനാംകുട്ടയിൽ വൈക്കോലിന് മീതെ , ചിറകിന്നടിയിൽ മുട്ടകൾ ഒളിപ്പിച്ച് ചോരച്ച ചുണ്ടുകളുമായി, ചീരു പരിഭ്രമിച്ചിരിപ്പാണ് .

"ഞാൻ നോക്കട്ടെ എത്ര മുട്ടകളുണ്ടെന്ന്.. "

"വേണ്ട വാവേ അത് കൊത്തും" 

"ന്തിനാ കൊത്തണേ.."?

"മുട്ടയെടുക്കാൻ വര്വാന്നു വച്ചിട്ട്". "ഇനി കുട്ട്യോളുണ്ടായി അവര് വലുതാവുംവരെ അവളിങ്ങന്യാ " 

"എന്നാ കുട്ട്യോള് വര്വാ.."?

"മൂന്നാഴ്ച കഴിയും." 

മൂന്നാഴ്ചകൾ! 

കിയോം കിയോം കിയോം…
മുട്ടത്തോട് പൊട്ടിച്ച് വന്ന് വെളുപ്പും കറുപ്പും മഞ്ഞയുമായി നിറയെ കുഞ്ഞുങ്ങൾ ചീരൂനെ മുട്ടിയുരുമ്മുന്നു. അവൾ ചിറകുവിടർത്തി അവയ്ക്ക് ചൂട് പകർന്നു. വെള്ളോം വറ്റും അരീം ഒക്കെ അടുത്തുണ്ട്. കൊക്കിയും കൊത്തിയും കോതിയും ചീരുവിന്റെ അമ്മമനസ്സ് നിറഞ്ഞൊഴുകി... രണ്ടാഴ്ച കഴിഞ്ഞപ്പോ ചീരൂനേം കുട്ട്യോളേം മുറ്റത്തേയ്ക്ക് ഇറക്കി വിട്ടു.

ചിക്കി ചികഞ്ഞു കൊത്തിപ്പെറുക്കി ചീരൂം കുട്ട്യോളും ഒരുമയോടെ തൊടിയിലാകെ ഓടി നടന്നു. നനവുള്ള മണ്ണിലെ തീറ്റികൾ കൊത്തിയെടുത്തു അവൾ കുഞ്ഞുങ്ങൾക്കിട്ടു കൊടുക്കുമ്പോ അവ ബഹളം വച്ചു. 

ഒരുച്ചയ്ക്ക് ചീരൂന്റെം കുട്ട്യോൾടേം ശബ്ദകോലാഹലം കേട്ട് മുറ്റത്തെത്തുമ്പോൾ മാവിൻ കൊമ്പിൽ തക്കംപാർത്തിരിക്കുന്നു പരുന്ത്. കണ്ടാലൊരു ചെറിയ പക്ഷി.. മുഖത്ത് എന്തൊരു ക്രൂരത! കണ്ണുകളിൽ അസാധ്യമായ സൂക്ഷ്മത! 

തെങ്ങോലയിൽ കാക്കകളും വന്നിരിപ്പുണ്ട്. തക്കുടു തലചെരിച്ചും വെട്ടിച്ചുംചുറ്റിനും നോക്കുന്നു. പേടിച്ചരണ്ട ചീരു കുഞ്ഞുങ്ങളെ ചിറകിന്നടിയിൽ ഒളിപ്പിച്ചു. ഞാൻ കല്ലെടുത്തെറിഞ്ഞ് പരുന്തിനെ ഓടിച്ചു. കുറച്ചു നേരത്തിനു ശേഷം എല്ലാം ശാന്തമായെന്നു തോന്നിയപ്പോൾ അവൾ കുഞ്ഞുങ്ങളെയും കൊണ്ട്നടന്നു. ഞാൻ അകത്തേയ്ക്കും പോയി.

പെട്ടെന്നാണ് പരുന്ത് ഒരു കോഴിക്കുഞ്ഞിനെയും റാഞ്ചി പറന്നുപൊന്തിയത്. ചീരു പകുതിയോളം ദൂരം അതിനെ പിന്തുടർന്നെങ്കിലും കാലിൽ ഇറുക്കിപ്പിടിച്ചകുഞ്ഞിനേയുംകൊണ്ട് പരുന്ത്പറന്നകന്നു. ചീരുവിനെ ഇത്ര കോപത്തോടെയും സങ്കടത്തോടെയും ഞാൻ കണ്ടിട്ടില്ലായിരുന്നു. അവൾ "കൊക്കൊക്കോ കൊക്കൊക്കോ" എന്ന് വലിയ ശബ്ദത്തിൽ കരഞ്ഞു. തക്കുടു ചെറുതായൊന്നു ചാടി കൊക്കിവിളിച്ചു..
ചികഞ്ഞു മാന്തിയെടുത്ത പ്രാണികളെ കൊത്തിത്തുപ്പി ചീരു അങ്ങോട്ടും ഇങ്ങോട്ടും വെപ്രാളത്തോടെ നടന്നു. കോഴികുഞ്ഞുങ്ങൾ കുഞ്ഞിക്കാലുകളിൽ സ്തംഭിച്ചു നിന്നു. 

പകപ്പ് മാറും മുൻപേ ഒരു കാക്ക വന്നെന്റെ തലയിൽതോണ്ടി. 

"ഔവ്വ്"...ഞാൻ അന്ധാളിച്ചുപോയി.. 

തലമുടിയും കടന്നു കാക്കയുടെ നഖങ്ങൾ തലയോട് വരെ എത്തിയെന്ന് തോന്നി.. മാന്തിയിടത്ത് ചോര പൊടിഞ്ഞു.. 

മാമ്വേട്ടനോട് പറഞ്ഞിട്ട് കാക്കയെ കവണവച്ച് കല്ലെറിഞ്ഞു വീഴ്ത്തണംഎന്ന് ആ നിമിഷം തന്നെ ഞാൻ തീരുമാനിച്ചു. കോങ്കണ്ണൻ കരിങ്കാക്ക!!.

"ഇവറ്റ വലുതായിക്കിട്ടണവരേയ്ക്കും പാടാണെന്റെകുട്ട്യേ.." "ബ ബ ബ" .. കാഞ്ചനേച്ചി കൂട്ടിൽ അരിയിട്ടു കൊടുത്ത് അവരെ വിളിച്ചു കൂട്ടിൽ കയറ്റി ചാണകം വാരി വൃത്തിയാക്കാനായി തൊഴുത്തിലേയ്ക്ക് നടന്നു.

"അമ്മിണിപ്പശൂന്റെ അകിട് വീർത്തിട്ടുണ്ട് അടുത്ത് തന്നെ നിനക്കൊരു പൈക്കിടാവും വരും കൂട്ടിന് "

"അകിടെന്തിനാ വീർത്തത്"?

"അതോ... പൈക്കിടാവിനും പിന്നെ വാവക്കിടാവിനും കുടിയ്ക്കാൻ പാല് നിറഞ്ഞിട്ടാ" . മാമ്വേട്ടൻ വൈക്കോൽ തുറുവിൽ നിന്നും വൈക്കോലു വലിച്ചു പുല്ലൂട്ടിൽ ഇട്ടു കൊടുക്കുമ്പോ പറഞ്ഞു.

ചീരൂന്റെ പിന്നാലെനടന്നുമത്യാവുമ്പോ അമ്മിണീടെ പുൽക്കൂട്ടിൽ കയറി ഇരിയ്ക്കലായി പിന്നെ. 

"അമ്മിണിക്കുട്ട്യേ.." 

“ഹ് മ്മ ..ഹ് മ്മ”

അവൾ പതുക്കെ അമറി .

"എന്നാ ന്റെ കിങ്ങിണിക്കുട്ടി പുറത്തു വര്വാ.."

അവൾ തലയിളക്കി നീട്ടിപിടിച്ച എന്റെ കയ്യിലെ വൈക്കോലു കടിച്ചെടുത്ത് കൈയ്യിൽ നക്കി . 

നാൾ തോറും അവശതകൂടിവരുന്ന അമ്മിണീടെ വാലിനടിയിലൂടെ കാലുകൾക്കിടയിലൂടെ വെളുത്ത ഒരു തരം ദ്രാവകം ഒഴുകുന്നത് കണ്ടിട്ട് അമ്മ പറഞ്ഞു,
"ആവാറായിട്ടുണ്ട് "

കൂടെക്കൂടെ ഇരുന്നും കിടന്നും എണീറ്റും പിന്ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയും അമ്മിണി അസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങി. ശ്വാസതടസ്സം ഉള്ളപോലെ വിമ്മിഷ്ടം കാണിച്ചു.

"ചേടത്ത്യേ .. "

രാവിലെ വൈക്കോൽ ഇട്ടു കൊടുക്കാൻ പോയ മാമ്വേട്ടൻ വിളിച്ചു..

ഞാൻ ഓടിച്ചെന്നു.

"കുട്ടി അപ്രത്ത് പൊയ്ക്കോ ളൂ".

"ന്താ.."?

"അമ്മിണി പ്രസവിയ്ക്കാൻപോവ്വാ കുട്ട്യോളൊന്നും കാണാൻ പാടില്ല്യ" .

"ഇല്ല്യ ഞാംബൂവൂല്ല്യ" നിയ്ക്ക് കാണണം കിങ്ങിണിണ്ടാവണത് "

അപ്പോഴേയ്ക്കും അമ്മ വന്നു. 

"പോടീ അപ്രത്ത് ".

അമ്മയ്ക്കെന്തിനാ ഇത്ര ദേഷ്യം...?!!!!

ചീരൂന്റെ പിന്നാലെ വെറുതെ നടക്കുമ്പോഴും ശ്രദ്ധ തൊഴുത്തിലായിരുന്നു.. അമ്മിണി എണീറ്റുനിന്ന് നാലുപാടും വേച്ചുവേച്ചു തിരിയുന്നുണ്ട്. മാമ്വേട്ടനും അമ്മയും അവളെ തലോടിക്കൊണ്ട് ആശ്വസിപ്പിക്കുന്നുണ്ട് .

" വരണ് ണ്ട് ചേടത്ത്യേ ."

ഞാൻ വാഴയുടെ മറവിൽ നിന്നും എത്തിനോക്കി..
രണ്ടു കുളംബുകളും ഒരു തലയും പുറത്തേയ്ക്ക് വരുന്നു!!!!

എന്റെ ശ്വാസം നിലച്ചുപോയി.

പശപോലുള്ള ഒരു കൊഴുപ്പിൽ പൊതിഞ്ഞ് കിങ്ങിണി കണ്ണ് തുറന്നുനോക്കുന്നത് എന്നെതന്ന്യാണ്..എനിയ്ക്ക് കാണാം..

മാമ്വേട്ടൻ അതിന്റെ കാലു രണ്ടും പിടിച്ചു പതുക്കെ പതുക്കെ വലിച്ചു . അമ്മിണി ഞെരങ്ങി വട്ടം തിരിഞ്ഞു.

മണിക്കൂറുകൾ കഴിഞ്ഞാണ് കിങ്ങിണി പുറത്ത് വന്നത്..താഴെ വിരിച്ചിട്ട പുല്ലിലേയ്ക്ക് ഒറ്റ വീഴ്ചയാണ് .

"യ്യോ.". ഞാൻ അറിയാതെ കൈ നീട്ടി പ്പോയി.

വേദനിച്ച്വോ ആവോ..പാവം..!

മാമ്വേട്ടൻ അതിനെ എടുത്തു അമ്മിണീടെഅടുത്തേയ്ക്ക് നീക്കി കിടത്താൻ നോക്കീപ്പോ അത് വഴുതി വീണു. ആർത്തിയോടെ കുഞ്ഞിനെ നക്കിത്തോർത്തിക്കൊണ്ട് അമ്മിണി സ്നേഹം ചുരത്തുന്നത് അത്ഭുതം അടക്കാനാവാതെ ഞാൻ നോക്കി നിന്നു. 

"മറൂട്ടി ( മറുകുട്ടി ) വീഴണതു നോക്കണം മാമ്വോ.. ല്ലെങ്കി പശു അത് വിഴുങ്ങും ..അറിയാല്ലോ.."

അമ്മ അമ്മിണിയ്ക്കുള്ള മരുന്നുകഞ്ഞി എടുക്കാൻ പോയി. ആ തക്കത്തിൽ ഞാൻ അടുത്ത് ചെന്ന് ചുറ്റിപ്പറ്റി നിന്നു. പകുതി പുറത്തേയ്ക്കായ മറൂട്ടി നോക്കി മമ്വേട്ടനും.

സന്ധ്യക്ക് മമ്വേട്ടൻ കൈക്കോട്ടെടുത്ത് തെങ്ങിന്റെ തടത്തിൽ കുഴിയെടുത്ത് "മറൂട്ടി" കുഴിച്ചിട്ടു.

"ന്തിനാ അത് കുഴിച്ചിട്ടത് മാമ്വേട്ടാ"

"ഇല്ലെങ്കി അത് നായ്ക്കൾ വിഴുങ്ങും വാവേ" 

കിങ്ങിണി അപ്പോഴേയ്ക്കും ചെരിഞ്ഞും ഞൊണ്ടിയും വീണും പതുക്കെ എണീറ്റു നില്ക്കാൻ തുടങ്ങിയിരുന്നു.

അമ്മിണീടെ അകിട് നിറയെ പാലായിരുന്നു.എനിയ്ക്കും ന്റെ കിങ്ങിണിയ്ക്കും ഉള്ള പാല്..

എനിയ്ക്ക് ഇഷ്ടല്ല പാല്!. ഒരു പാടയെങ്ങാനും വായിൽ തടഞ്ഞാൽ പിന്നെ ശർദ്ദിച്ചു ചാവും . മണ്‍കലത്തിൽ ഉറകൂട്ടിയുണ്ടാക്ക്യ തൈരും തൈരുടച്ച മോരും മോര് കടഞ്ഞ വെണ്ണയും വെണ്ണയുരുക്കീണ്ടാക്ക്യ നെയ്യും നെയ്യിൽ പൊരിച്ച കായയും കാച്ചിലും കപ്പയും കൂർക്കയും കടലയും പാവയ്ക്കയും വെണ്ടയ്ക്കയും ഒക്കെയായിരുന്നു എനിയ്ക്ക് പ്രിയപ്പെട്ടവ .

മടങ്ങിവരാത്ത ആ സ്വാദുകൾ നാവിൽ ഒളിച്ചിരിപ്പുണ്ട്.മിണ്ടാപ്രാണികളോട് മിണ്ടീം പറഞ്ഞും ഉള്ള ചങ്ങാത്തങ്ങളും.ഒരിക്കലും വരികയില്ലരികിൽ എന്നറിഞ്ഞിട്ടും മാഞ്ഞുപോ യൊരു കുട്ടിക്കാലം എത്തിപിടിയ്ക്കാൻ കൊതിച്ചു കൊണ്ട് ഒരു കുട്ടി നില്പ്പുണ്ട് അകലെയെവിടെയോ അരികിലെന്ന പോലെ......

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

സൌന്ദര്യം ഒരു ശാപമായിത്തുടങ്ങുമ്പോൾ്.....

യു എസ്സി ലേയ്ക്കുള്ള വിസയ്ക്ക് വേണ്ടി ഒരു പോട്ടം പിടിയ്ക്ക്യാൻ സ്റ്റുഡിയോവിൽ പോയെന്റെ പൊന്നോ..


പശ്ച്ച്ചാത്തലത്തിൽ വെള്ള നിറം വേണം..

ഫോട്ടോഗ്രാഫർ എന്റെ പുറകിൽ വെള്ള വിരിച്ചു.

"ഹ്ഉം..ച്യാച്ചീ ആ പൊട്ടൊന്നു മാറ്റിക്കോളൂ, പൌഡർ തുടയ്ക്കൂ.. കഴുത്ത് നേരെ പിടിയ്ക്കൂ "

ഒട്ടിയ്ക്കുന്ന പൊട്ടായത് ഫാഗ്യം ന്നല്ലാണ്ടേ എന്ത് പറയാൻ!

ഞാൻ കഴുത്ത് നേരെയാക്കി..ന്നിട്ട് ഫ്ലാഷിനെയും മറികടക്കുന്നൊരു ചിരി ചിരിച്ചു.

"ചിരിയ്ക്കാൻ പാടില്ല.." ഫോട്ടോഗ്രാഫർക്കും ഗൌരവം .

ന്റമ്മൊവ്..ചിരിക്ക്യാതെ എങ്ങന്യാപ്പോ ..ഞാനെന്റെ ചിരി മായ്ച്ചു.

ക്ലിക്ക് ക്ലിക്ക് ക്ലിക്ക് മൂന്നു ക്ലിക്ക് .

"ന്തൂണ്ട്രാ ക്ടാവേ എന്തൂട്ടത് ഞാൻ മുടിയൊന്നു ശര്യാക്കട്രെക്കാ" ന്നു പറയണംന്നുണ്ടാർന്നു..പക്ഷെ അപ്ലയ്ക്കും പരിപാടി കഴിഞ്ഞു..

"ച്യാച്ചി അപ്രത്ത്‌ വാ കോപ്പി തരാം".

നിന്ക്കുള്ളത് ഞാൻ വെച്ചിട്ട്ണ്ട്രാ ന്നു ഞാൻ പല്ലിറുമ്മി.

"ഫോട്ടോഷോപ്പൊന്നും പാടില്ല്യ ദേ കോപ്പി അടിച്ചിട്ട് ഇതിങ്ങന്യാ തരും"..

"അപ്പോ ദാ കാണുന്ന കറുത്ത പാട്..കുഴി.. മുഴ.. ഒന്നും മായ്ക്കൂലാ ? പുരികക്കൊടികളും കണ്‍പീലികളും കറുപ്പിക്കില്ല്യാ? കൊഴുപ്പിക്കില്ല്യാ ?
ദെന്തൂട്ട്ണ് മാഷേ...ഒരു ദയേം ദാക്ഷിണ്ണ്യോം ഇല്ലാണ്ടേ "

"ച്യാച്ചി.. ഈ ഫോട്ടോയിൽ നമ്മള് ടച്ചിയാൽ എംബസ്സിയിൽ ചെല്ലുമ്പോ അല്ലെങ്കിൽ അമേരിക്കയിൽ ചെല്ലുമ്പോ എയർ പോർട്ടിൽ , അവര് തടഞ്ഞു നിർത്തും, വിടത്തില്ല. ആൾ മാറാട്ടത്തിന്‌ പിടിച്ചങ്ങു ഉള്ളിലും ഇടും . ഒറിജിനൽ രൂപോം കൊണ്ട് പോയാൽ അബടെ ചെല്ലുമ്പോ പണി എളുപ്പണ്ടല്ലോ. ചുമ്മാ  കുടുങ്ങാൻ നിക്കണ്ട.

ഈ മൂന്നെണ്ണത്തിൽ ച്യാച്ചിയ്ക്ക് എതിന്റ്യാ പ്രിന്റ്‌ വേണ്ടതെങ്കിൽ ച്യാച്ചീടെ ഇഷ്ടം പോലെ തെരെഞ്ഞെടുക്കൂ" .

ഹോ! യെന്തൊരു മഹാനുഫാവലൂ ...........
ഞാൻ നോക്കി..കോക്കാനുമല്ല മരപ്പട്ടീം അല്ല ..മൂന്നും ഒന്നുക്കൊന്നു മെച്ചം..
" ദേ ക്ടാവേ ന്നെ ക്കൊണ്ടോന്നും പറയിയ്ക്കണ്ട" ന്നു മനസ്സിൽ പറഞ്ഞിട്ട് ഞാൻ ഫോട്ടോ ഗ്രാഫറോടുപറഞ്ഞു ..

"ഏതായാലും എനിയ്ക്ക്കൊഴപ്പല്ല്യപ്പാ"...

ഇനി ഇതിൽ കൂടുതൽ എന്നാ കൊഴപ്പം വരാനാ !!!!!!..

ചട പടേന്ന്കോപ്പി എടുത്ത് കയ്യിൽ തന്ന പോട്ടം നോക്കി "ഇത് ഞാനല്ല" എന്ന് പറയാൻ പോലും നാവു പൊന്താതെ ഞാൻ സ്റ്റുഡിയോവിൽ നിന്നും ഇറങ്ങി.

അമേരിക്കയ്ക്ക് പോണ്ടാർന്നു!!!!

( ആ പോട്ടം ഇബടിട്ടാൽ ഇബടെ ആൾ മാറാട്ടം നടത്തീന്നാവും,..ഓരോ ഫോട്ടോ ഉണ്ടാക്കുന്ന പുകിലേയ്)

2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

ശബ്ദമില്ലാത്ത വാക്കുകൾ.











എപ്പോഴാണ് നമുക്കിടയില്‍ മൗനം ഒരു മുള്‍ച്ചെടിയായി വളര്‍ന്ന് പന്തലിച്ചത്? ഹൃദയം പൂക്കുന്ന  മുള്‍ച്ചെടി.  ഓരോ മുള്ളിലും ഹൃദയാകൃതിയില്‍  വാക്കുകള്‍ തൂങ്ങുകയാണ്.. ഉണങ്ങിയ രക്തത്തിന്‍റെ നിറത്തില്‍, കറ പുരണ്ട അക്ഷരങ്ങളില്‍. എന്തിനായ് ജനിച്ചു എന്ന കരച്ചില്‍ ഒതുക്കിക്കൊണ്ട്‌  മുള്ളില്‍ കൊരുത്ത് പിടയുകയാണവ.

ഒരിക്കല്‍ ജീവാമൃതമായി നിറഞ്ഞുപെയ്ത  വാക്കുകള്‍ മരണം കൊതിച്ച് കേഴുകയാണിന്ന്.. ഉയര്‍ന്നു പൊങ്ങി മേഘമായി ഘനീഭവിക്കുവാനായെങ്കിലെന്ന്‍, പെയ്യാതെ പോയൊരു മഴയുടെ  ഗര്‍ഭത്തില്‍ ഒളിക്കുവാനായെങ്കിലെന്ന് ഗദ്ഗദപ്പെടുകയാണ്. 

ബന്ധിതമല്ലാത്ത  ചിറകുകള്‍ വിരിച്ച്, ആകാശത്തിലുയരങ്ങളില്‍ പറക്കാന്‍ കഴിവുണ്ടായിരുന്ന പറവകളായിരുന്നു അവ !!

ഓരോ രാത്രിയും ഓരോ പകലും ചിത്രച്ചിറകുകള്‍ വീശിപ്പറന്ന്   ഏഴു കടലുകളും ഏഴു സ്വര്‍ഗ്ഗങ്ങളും കടന്ന് മാന്ത്രികോദ്യാനത്തിലെ  വിശിഷ്ട കനി തേടി പോയിരുന്ന  പറവകള്‍!

നിനക്കക്കോര്‍മ്മയില്ലേ, സ്നേഹത്തിന്‍റെ രുചിയുള്ള വിശുദ്ധഫലം..? ഏതു വിശപ്പിനേയും അടക്കാനാവുന്ന മാന്ത്രികക്കനി.
ഒരു സര്‍പ്പത്തിനും അതിനടുത്തെത്താനായിരുന്നില്ല...അതിനെ വിഷം തീണ്ടിയിരുന്നില്ല, അത് പാപം പേറിയിരുന്നുമില്ല.
അത് നമുക്ക് വേണ്ടി ഉണ്ടായതാണ്.

നിനക്കും എനിക്കും വേണ്ടി മാത്രം!

നിനക്കറിയാമോ, വാക്കുകള്‍ക്ക് അര്‍ത്ഥവും ജീവനും ഉണ്ട്.  

ജീവിതകുടുക്കുകളില്‍, ചിലപ്പോള്‍ മരണക്കുടുക്കിലും   വാക്കുകള്‍ രക്ഷകന്‍റെ പുതപ്പുമായെത്തും.  കുടുക്കുകള്‍നിഷ്പ്രയാസം അഴിഞ്ഞ് മടിയിലെ സാന്ത്വനമാവും. കഴുത്തില്‍ വരിഞ്ഞമര്‍ന്ന മുറിപ്പാടിലെ തലോടലാവും. കണ്‍പീലികളിലെ പരിഭവമാവും. കണ്‍പോളകളിലെ ചുംബനമാവും..  ചുണ്ടുകളാല്‍  മുത്തിയെടുക്കുന്ന നെറ്റിയിലെ വിയര്‍പ്പുതുള്ളികളാവും...

ഭാരമില്ലാത്ത  വാക്കുകള്‍! മുള്ളുകള്‍ക്ക് പകരം അന്നവയ്ക്ക് ചിറകുകളായിരുന്നു.!

എന്‍റെ   ഹൃദയത്തില്‍ പൂവിട്ടത് സ്നേഹസൗരഭ്യം പരത്തിയ നിര്‍മ്മലസൂനങ്ങളായിരുന്നു. നീയവയെ തിരിച്ചറിഞ്ഞില്ലെന്നും അവ നിന്‍റെ കാലടിയില്‍ ഞെരിഞ്ഞ്‌ ചതഞ്ഞരഞ്ഞെന്നും  വിശ്വസിക്കുക പ്രയാസം!

നിനക്കറിയാമോ, വാക്കുകള്‍ക്ക് മരണമില്ല. അവയ്ക്ക്  ശബ്ദമില്ലാതെ കരയുവാനാകും.

നോക്കൂ... നിന്‍റെ  വാക്കുകള്‍.... നീല നിറമുള്ള  ഫലങ്ങളായി മുള്‍ച്ചെടിയില്‍  തൂങ്ങുകയാണവ.. വിഷഫലങ്ങള്‍! എന്നിട്ടും  അവയില്‍ ഇപ്പോഴും സ്നേഹബീജം തുടിക്കുന്നുണ്ടെന്ന് ഞാന്‍ അറിയുന്നുണ്ടല്ലോ...പക്ഷേ   അവയെ സ്പര്‍ശിക്കുവാന്‍  എനിക്ക് ഭയമാകുന്നു.

ആരാണ് അവയില്‍ വിഷം നിറച്ചത്?

നീതന്നെയോ?

എനിക്കിനി അത് അറിയേണ്ടതില്ല.

നമുക്കിടയില്‍ വളര്‍ന്ന ഈ മുള്‍ച്ചെടിപ്പടര്‍പ്പ് നോക്കി ഞാനിതേയിരിപ്പ് തുടങ്ങിയിട്ട് നേരമെത്രയായി!

നീ ഇത് കാണുന്നില്ലെന്നോ?

നിനക്കൊന്നും പറയുവാനില്ലെന്നോ?

ശരി. എനിക്ക് പോകുവാന്‍ നേരമാകുന്നു.

വാക്കുകള്‍...അവയെ എന്ത് ചെയ്യണം..?

മരണപ്പെടാതെ കുഴിച്ചു മൂടിയാല്‍ അവയ്ക്ക് ശ്വാസം മുട്ടുകയില്ലേ? ദാഹവും വിശപ്പും തോന്നുകയില്ലേ..?

വിഷവിമുക്തമാക്കുവാന്‍ കഴിയുമോയെന്ന് ഒരു അവസാനശ്രമമാവാം.
ഞാനവയെ മുള്‍ച്ചെടിയില്‍ നിന്നും മോചിപ്പിക്കട്ടെ...

ഒരാവര്‍ത്തികൂടി, ഹൃദയത്തോട് ചേര്‍ത്തു വെയ്ക്കട്ടെ.

ചുംബനങ്ങള്‍ കൊണ്ട് പുതുജീവനം നല്‍കട്ടെ.

ചന്തമുള്ള കിനാവുകള്‍ നിറയ്ക്കട്ടെ...

അവ മരിക്കാതിരിക്കട്ടെ.

പകരം ഞാന്‍ മരണം തേടി പോകുകയാണ്.

ശാപവാക്കുകള്‍ക്കായി തിരയുന്നില്ല

വിഷം പുരണ്ട വാക്കുകളോളം ശക്തി  ഒരു ശാപത്തിനുമില്ലല്ലോ..

ഒരു പുനര്‍ജ്ജന്മം പ്രതീക്ഷകളിലെങ്ങുമില്ല..
ജീവിച്ച് കൊതി തീരാത്തവരത്രേ പുനര്‍ജ്ജനിക്കുക!

നീ നല്കിയതെല്ലാം  ഞാന്‍ എന്നോടൊപ്പം എടുക്കുന്നു, ഒരു യാത്രയ്ക്കു വേണ്ടുന്നതെല്ലാം! കൂടെ നിന്നെയും....

നമ്മുടെ വാക്കുകള്‍ക്ക് മരണമില്ല.

അവ അനശ്വരമാണ്!

പരിപാവനമാണ്‌.

നമുക്ക് ശേഷവും അവയില്‍  ജീവന്‍ തുടിക്കട്ടെ..

അവ സ്നേഹം വര്‍ഷിക്കട്ടെ...

ആയിരം നക്ഷത്രങ്ങളായി തിളങ്ങട്ടെ..

കടയിളകി വീഴുന്ന ഈ  മുള്‍ച്ചെടിയോടൊപ്പം  ഞാനും അവസാനിക്കുകയാണ്.

മുള്ളുകള്‍ ഒന്നായി എന്നെ ചുറ്റിവരിയട്ടെ....

കാതുകള്‍ മൂടട്ടെ...കണ്ണുകള്‍ അടയട്ടെ...

വേദന ഞാന്‍ ഒറ്റയ്ക്ക് ഏറ്റു വാങ്ങട്ടെ...

ശ്വാസം നിലയ്ക്കും മുന്‍പ് , വാക്കുകളേ, ശബ്ദമുണ്ടാക്കാതെ നിങ്ങളെന്നെ മുറുകെ പുണരുവിന്‍!

പകരം വയ്ക്കുകയാണ് ഞാനീ  ജീവന്‍....

ഇനിയാവാം നീണ്ട നിശബ്ദത.....


വഴക്കുപക്ഷി ബ്ലോഗ്‌ മാഗസിനിൽ പ്രസിദ്ധീകരിച്ചു വന്നത്...

http://vazhakkupakshi.blogspot.in/2015/07/blog-post.html

2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച

പ്രബോധനം..



ഞാൻ ജോലി ചെയ്യുന്ന കോളെയ്ജിലെ വിദ്യാർഥിയാണ് അബ്ദുള്ള. മിനിസ്റ്റ്രിയിൽ ജോലിയുള്ള അബ്ദുള്ള. എന്നെ കണ്ടാൽ അബ്ദുള്ള തുടങ്ങുകയായി ഇസ്ലാമിനെ കുറിച്ചുള്ള പ്രബോധന ക്ലാസ് .


"മിസ്സ്‌ തല മറയ്ക്കണം ഇത് ഇസ്ലാമിനു എതിരാണ്..ഇസ്ലാമിൽ പലതും പറയുന്നുണ്ട് മിസ്സിന് അറിയാത്തത് പലതും..."


പറഞ്ഞു പറഞ്ഞ് അവൻ ദൈവ ചിന്തകളിൽ കാട് കയറും. 


അവനെ പിണക്കാതെ ഞാൻ എല്ലാം ചിരിച്ചുകൊണ്ട് കേട്ടിരിക്കും.


ഇടയിൽ എന്നോട് ചോദ്യങ്ങൾ ചോദിക്കും..ഞാൻ ഉത്തരം പറയും. 


ചിലപ്പോൾ എനിക്ക് കിട്ടുന്ന അവസരങ്ങളിൽ ഞാൻ അവനോടു പറയും, 



"നീ കൂടുതൽ പഠിക്കണം..പഠിച്ചവർ, പ്രായോഗിക ബുദ്ധിയുള്ളവർ, ഇവിടെ നിന്റെ രാജ്യത്ത് കുറവാണ്.. നീ പരിശ്രമിച്ചാൽ നിനക്ക് വലിയ ഉദ്യോഗസ്ഥനാവാം, ഉയരങ്ങളിൽ എത്താം.."


കോഴ്സ് കഴിഞ്ഞു പോകുമ്പോൾ ഞാൻ അവനോടു പറഞ്ഞിരുന്നു,


" നീ എന്റെ പ്രിയപ്പെട്ട വിദ്യാർഥിയാണ് ഇടക്കൊക്കെ എന്നെ കാണാൻ വരിക..നിന്നോട് സംസാരിച്ചിരിക്ക്യാൻ എനിക്കിഷ്ടമാണ്..."


അന്ന് ഒരു പാക്കറ്റ് കാപ്പിപ്പൊടി എനിക്ക് സമ്മാനമായി നല്കി അവൻ പോയി.

നീണ്ട അവധിക്കു ശേഷം ഇന്നലെയാണ് അബ്ദുള്ള വീണ്ടും വന്നത്. 


എന്റെ മുൻപിൽ കിടന്നിരുന്ന കസേര വലിച്ചിട്ട് അതിൽ ഇരുന്നുകൊണ്ട് സംസാരത്തിന്റെ പാരാവാരം തുറന്നിട്ടു. 

അല്പം ജോലികൾക്കിടയിലായിരുന്ന ഞാൻ അത് നിർത്തി അവനെ നോക്കി ചോദിച്ചു . 


"നീ എവിടെയായിരുന്നു കുട്ടീ.. "?


" മിസ്സ്‌ എന്റെ ഇവിടത്തെ കോഴ്സ് കഴിഞ്ഞത് ഞാൻ പറഞ്ഞിരുന്നില്ലേ...മിനിസ്ട്രിയിലെ ജോലി തുടരുന്നു.. " 


"ഗുഡ്. ന്നാൽ പറയു..എന്തൊക്കെയുണ്ട് നിന്റെ വിശേഷങ്ങൾ?"


" സുഖം ( ആ വാക്ക് ഞാൻ അവനെ പഠിപ്പിച്ചിരുന്നു..).ഞാൻ മിസ്സിനെ കാണാൻ വേണ്ടി മാത്രം വന്നതാണ്".


"ഉവ്വോ.. നന്നായി.."


"മിസ്സിനറിയാമോ എനിക്ക് കുറ്റബോധം കൊണ്ട് ഉറങ്ങാൻ കഴിയുന്നില്ല അതാണ്‌ ഞാൻ വന്നത്.."


"അതിനു നീ എന്ത് തെറ്റ് ചെയ്തു കുട്ടീ..? "


"മിസ്സിന് എന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാം...ഞാൻ അത് അർഹിക്കുന്നു."


എന്റെ പുരികം ഉയർന്നു.


അവൻ തുടർന്നു..


"പുസ്‌തകങ്ങൾ..ഒന്നല്ല...ഒൻപതു പുസ്‌തകങ്ങൾ, ഈ ലൈബ്രറിയിൽ നിന്നും ഞാൻ മോഷ്ടിച്ചിരുന്നു . രണ്ടു വർഷം മുൻപ്.."


"ഓ ഗോഡ്"


ഞാൻ അറിയാതെ പറഞ്ഞുപോയി..


അവൻ കയ്യിലിരുന്ന വലിയ സഞ്ചിയിലെപുസ്‌തകങ്ങൾ ഓരോന്നായി മേശപ്പുറത്തു വച്ചു..


"ഹും.. ഗോഡ് ഈസ് ഗ്രേയ്റ്റ് മിസ്സ്‌.. മിസ്സിനോട് ഈ ചതി ചെയ്യാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല . പിഴയായി ഞാൻ എന്ത് തരണം..? "

"നീ ഒന്നും തരണ്ട.."

"അപ്പൊ മേലധികാരികൾ..?"

"ഇത് തല്ക്കാലം എന്റെ അധികാര പരിധിയിൽ പെടുന്നതാണ് .ഞാൻ അവരെ അറിയിക്കില്ല.."

"എങ്കിൽ പിഴ.?"

"ഇല്ല..നിന്റെ സത്യസന്ധതക്കു പിഴയില്ല.."

"അല്ല മിസ്സ്‌ ഞാൻ മോഷ്ടിച്ചതാണ് ..."

"സാരമില്ല ക്ഷമിക്കാവുന്ന കുറ്റം മാത്രം.."


"നിനക്ക് വേണമെങ്കിൽ ഈ പുസ്‌തകങ്ങൾ മടക്കാതിരിക്കാമായിരുന്നു . എന്നോടുള്ള ഇഷ്ടം കൊണ്ടോ..നിന്റെ തിരിച്ചറിവുകൊണ്ടോ നീ ഇവ മടക്കിതന്നല്ലോ... സന്തോഷം കുട്ടീ...നിനക്കെന്താണ് ഞാൻ പാരിതോഷികമായി തരേണ്ടതെന്നുആലോചിക്കുകയാണ്"

അവന്റെ മുഖത്ത് പ്രകാശം പരന്നു..


"മിസ്സ്‌..ഇസ്ലാമിൽ പറയുന്നുണ്ട്..."


അവൻ തുടർന്നു..

"സംശയത്തോടെ എന്നെ നോക്കി, ബോറടിക്കുന്നുണ്ടോ..ഞാൻ മിസ്സിനെ ശല്ല്യപ്പെടുത്തുന്നുണ്ടോ.."?


ഞാൻ പറഞ്ഞു, 


"ഇല്ല...ഒരിക്കലും ഇല്ല..ഒന്ന് ചോദിക്കട്ടെ?"

"ഉം.."

"നീ എന്നാണു കല്ല്യാണം കഴിക്കുന്നത്‌ ?"

"കല്ല്യാണം കഴിക്കണം..പെണ്‍കുട്ടിയെ തിരയുകയാണ് പക്ഷെ മിസ്സിനറിയാമല്ലോ.. ഞങ്ങൾക്ക് കല്ല്യാണം കഴിക്കണമെങ്കിൽ ഒരുപാട് പൈസ വേണം..വലിയ ബാധ്യതയാണ് ..ഏതായാലും കുറച്ചുകൂടി കഴിയട്ടെ.."

ഞാൻ പറഞ്ഞു, 

"ഒരു പെണ്‍കുട്ടി നിന്റെ ജീവിതത്തിലേക്ക് വന്നാൽ നീയവളെ ബോറടിപ്പിക്കരുത്...ലോകം വളരെ വലുതാണ്‌ കുറച്ചുകൂടെ വിശാലമായി ചിന്തിക്കാൻ നീ പഠിക്കണം..അവളെയും പഠിപ്പിക്കണം.. നിനക്ക് സൌകര്യപ്പെടുമ്പോൾ എന്നെ കാണാൻ വരിക...ഖുറാനിൽപറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്നെ പഠിപ്പിക്കുക..പക്ഷെ ഞാൻ എന്റെ തല മറയ്ക്കില്ല..."


അവൻ കൊച്ചു കുട്ടിയെ പോലെ ചിരിച്ചു...ഞാനും അവനോടൊപ്പം പൊട്ടിപൊട്ടി ചിരിച്ചു...


മതത്തിന്റെയോ ജാതിയുടെയോ വിദ്വേഷത്തിന്റെയോ കെട്ടുകളില്ലാത്ത തുറന്ന ചിരി..