2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ചുവന്ന ലില്ലിപ്പൂക്കള്‍




“ശ് ശ്.. പതുക്കെ... അത് പറന്നുപൂവും .”


മാസങ്ങൾ കൂടുമ്പോൾ ഒരിയ്ക്കലേ വരൂ ആ വെളുത്ത പക്ഷി . നീണ്ടുകിടക്കുന്ന വാലിട്ടിളക്കി കൊതിപ്പിക്കും.. പതുങ്ങിപ്പതുങ്ങി കുറേ ദൂരം പിന്നാലെ ചെന്നാലും പിടിതരാതെ എങ്ങോ പോയ്മറയും.


ഇന്നും കൊതിപ്പിച്ചു പറന്നുപോയി .


“ശോ ഈ ചേച്ചി കാരണാ... ചേച്ച്യല്ലേ ശബ്ദണ്ടാക്ക്യേ അല്ലെങ്കി പിടിക്ക്യാർന്നൂ..”


“ചെല്‍പ്പോ ഈ പൊന്തക്കാടിന്റപ്പര്‍ത്ത് ഇരിക്കണുണ്ടാവും അത് . നമുക്ക് കൊര്‍ച്ച്‌ നേരം കാത്ത് നിന്നാലോ? ”.


“ചേച്ചിക്കുട്ടാ വാവാച്ചീ ...ഇൻച്ച് ആ പൂവ് പറിച്ചു തര്വോ..?”


“ഏത് പൂവാണ് കിളിക്കുട്ട്യേ..?”


"ദദ്... ആ ചോന്ന പൂവ്..”


മുള്ളുള്ള മരത്തിൽ തീപ്പന്തം കത്തിച്ചപോലെ കുറേ പൂക്കള്‍.


“യ്യോ വേണ്ട കുട്ട്യേ..കണ്ണിക്കേട്‌ പൂവാണത്. നോക്കാനും കൂടി പാടില്ല്യ” .


“കണ്ണിക്കേട്‌ പൂവോ..?.”


“ഉം. കൊര്‍ച്ച്‌ നേരം അതിനെ നോക്ക്യാല് നമ്മടെ കണ്ണുകളും അതുപോലെ ചോന്നു ചോന്നു വരും.. ന്നിട്ട് കണ്ണിക്കേട്‌ വരും..”


“ ന്നാലും ഇന്‍ക്ക് ഒരെണ്ണം വേണം. ”


“ആ കാടും പടലേം പിടിച്ചേടത്തേയ്ക്കു പോകരുതെന്നാ അമ്മ പറഞ്ഞേക്കണേ. പാമ്പുണ്ടാവും. ബാ... നമുക്ക് മടങ്ങിപൂവാം. അവിടെ മതിലിന്റടുത്തു ഇതിലും ഭംഗീള്ള വേറെ പൂക്കളുണ്ട്‌. ചേച്ചി അത് പറിച്ചു തരാം...”


പടരുന്ന തീ ജ്വാലപോലെ ഒന്നിച്ചു വിരിഞ്ഞുനില്‍ക്കുന്ന ചുവന്ന ലില്ലിപ്പൂക്കള്‍ കുങ്കുമ സന്ധ്യയുടെ ഭംഗി കൂട്ടി.


മൂന്നു പൂക്കൾ ഇറുത്ത് കിളിക്കുട്ടിക്ക് കൊടുത്തപ്പോൾ ഓമനമുഖം തെളിഞ്ഞു.


“അമ്മ വരുമ്പോഴേയ്ക്കും വിളക്കു വച്ചില്ലെങ്കിൽ വഴക്കു പറയും.. ചേച്ചി മേലുകഴുകീട്ടു വരാം ട്ട്വോ...”


“അമ്മ ഏട്യാ?”


“പറമ്പിലാ കുട്ട്യേ.. പണിക്കാര് കേറീട്ടില്ല്യാലോ.”


അവൾ തുള്ളിച്ചാടിക്കൊണ്ട് അമ്മേടെ അടുത്തേക്കോടി.


നടുവകത്തുകൂടെ കടക്കുമ്പോൾ ആ “ചില്ലുകുപ്പി” ശ്രദ്ധയിൽ പെട്ടു. 



അതിൽ നിറയെ ലഡ്ഡുവാണ്. ഇടയിൽ ഓരോ കറുത്ത മുന്തിരിങ്ങയും കല്‍ക്കണ്ടവും ഉള്ള നെയ്‍മണമുള്ള മഞ്ഞലഡ്ഡു.ചില്ലുകുപ്പിയിലെ പുതിയ അതിഥി. വാങ്ങിക്കൊണ്ടുവന്നപ്പോൾ അമ്മ ഓരോന്ന് തന്നിട്ട് പറഞ്ഞു,

" ബാക്കി അതിലിരിക്കട്ടെ, വിരുന്നുകാര്‍ക്ക് കൊടുക്കാം .”


ഹൊ ! കൊതിയാവുന്നു!


ഉമ്മറത്ത് വിളക്കു കൊളുത്തി വച്ച്, നാമം ചൊല്ലാനുള്ള ക്ഷമകൂടി കാണിക്കാതെ എഴുന്നേറ്റു.


എങ്ങനെ എടുക്കും ലഡ്ഡു ?!


മേശയുടെ താഴെയുള്ള വലിപ്പുകൾ തുറന്ന് അതിൽ ചവിട്ടിക്കയറിയാലോ.. !


ഏറ്റവും താഴെയുള്ള വലിപ്പിൽ കാലുറപ്പിച്ചു, പിന്നെ അടുത്തതിൽ ചവിട്ടി, കുപ്പിയിൽ തൊട്ടു. അടപ്പിന്റെ നടുവിലെ ഗോളാകൃതിയിലുള്ള മൊട്ടില്‍ തൊട്ടതും അങ്കലാപ്പിൽ , കൈത്തട്ടി, കാതടപ്പിക്കുന്ന ശബ്ദത്തോടെ കുപ്പി മറിഞ്ഞു താഴേക്കു വീണു.


ചിതറിത്തെറിച്ച ലഡ്ഡു , തിളങ്ങുന്ന ചില്ലു കഷ്ണങ്ങൾക്കിടയിൽ നിറം മങ്ങിയ നിലത്ത് പൊടിഞ്ഞുകിടക്കുന്നത് കണ്ടപ്പോള്‍ കയ്യും കാലും തളർന്നു.


അമ്മയുടെ അടിയുടെ ചൂട് തൊലിപ്പുറത്തുകൂടെ ആവിയായി പറക്കുന്നു. ചെവിക്കു പിടിച്ച് ആട്ടിയാട്ടി അമ്മ ഒരുന്തു തന്നാല്‍ ചുമരിൽ പോയി ഇടിച്ച് നിൽക്കും.. യ്യോ! ! ഓർക്കുമ്പോഴേ പേട്യാവുന്നു! തല തിരിയുന്നപോലെ!


അമ്മ വരും മുന്‍പേ മുറിയില്‍ പോയി പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരുന്നു. അക്ഷരങ്ങളിൽ ഇരുട്ട്! തലയ്ക്കു മന്ദത!


" ഡി വാവേ "


പ്രതീക്ഷിച്ചിരുന്നതാണ് എന്നിട്ടും വിരണ്ടു പോയി.


“ദാരേദ് തട്ടീട്ടത്?”


“ഏ... ഏത്?”


“ലഡ്ഡൂന്റെ കുപ്പി..നീയാണോ മരംകേറീ.. ആണോന്ന്?”


“അ..ല്ല..മ്മേ...”


“ പിന്നാരാ..?”


ശിക്ഷയെ ഭയന്ന് നിന്നുവിക്കി. ആ കറുത്ത നിമിഷം ഒരു കുറ്റവാളിയെ പെറ്റിട്ടു..


“അത്.. അതില്യേ.. കിളിക്കുട്ട്യാ.. അവള് അലമാരീമെ 
പൊത്തിപ്പിടിച്ചു കേറീതാ ”


“അപ്പോ നീയെവിട്യായിരുന്നൂ?”


“ഞാ... ഞാങ്കുളിക്ക്യാൻ പോയ നേരത്താ...”


ചൂലിൽ നിന്നും ഒരു പിടി ഈർക്കിലി അമ്മയുടെ കൈപ്പിടിയിലേയ്ക്ക് വലിഞ്ഞു.


ഓർക്കാപ്പുറത്താണ് കിളിക്കുട്ടി അടികൊണ്ട് പുളഞ്ഞത്..ഓരോ അടിയ്ക്കും അവൾ നിലം തൊടാതെ നിന്നുതുള്ളി.


“അതുമ്മന്നെങ്ങാനും തലകുത്തി താഴെ വീണീരുന്നെങ്കിലോ ..ഇനി ചെയ്യ്വോ ..ഉവ്വോ ഇനി ചെയ്യ്വോ ..?”


"വാച്ചീ...യ്യോ അമ്മോട് തല്ലല്ലേ പറയു വാച്ചേച്ചീ...”


കഥയറിയാതെ രക്ഷയ്ക്കായി എന്നെ നോക്കി നിലവിളിക്കുകയാണ് പാവം.


ഹൃദയം നുറുങ്ങുന്നതറിഞ്ഞപ്പോള്‍ പാപനിവാരണത്തിനെന്നോണം ഞാൻ അമ്മയെ വട്ടം കെട്ടിപ്പിടിച്ചു കരഞ്ഞു.


“ അത് ചെയ്തത് ഞാനാണമ്മേ ..”.


നികൃഷ്ടയായി , അപരാധിയായി ശിക്ഷയുടെ പ്രഹരമേൽക്കാന്‍ തല കുമ്പിട്ടിരുന്നു.
എന്റെ കരച്ചിൽ കിളിക്കുട്ടീടെ ഏങ്ങലടിയിൽ മുങ്ങിപ്പോയി.


ഒരുപോലെ മുറിവേറ്റ മൂന്നു പേർ!


“എന്തിനാ വാവേ നുണപറഞ്ഞത്... ഉണ്ണ്യേ ഞാന്‍ എത്രതല്ലി! ...” കുറ്റബോധത്തില്‍ ഇടറുന്ന അമ്മശബ്ദം. !


“ഞാന്‍വിചാരിച്ചു... ഉണ്ണ്യാന്ന് പറഞ്ഞാല്‍ അമ്മ തല്ലൂല്യാ ന്ന്..”


അമ്മ കിളിക്കുട്ടിയെ നെഞ്ചോട്‌ ചേര്‍ത്തു. അവള്‍ എങ്ങലടക്കി അമ്മയോടൊട്ടിക്കിടന്നു. 
കുഞ്ഞു കാൽവണ്ണകളിൽ അടിയുടെ ചോരപ്പാടുകൾ! ‍ മനസ്സ് ചുട്ടുനീറി. കാലത്തിനും മായ്ക്കാനാവാത്ത നീറ്റൽ!


സ്വന്തം തെറ്റ് മറ്റൊരാളുടെ ചുമലില്‍ കയറ്റിവയ്ക്കുക ! ആദ്യമായും അവസാനമായും അതിന്‍റെ വേദനയറിഞ്ഞു.


ചില തെറ്റുകൾക്ക് പ്രായശ്ചിത്തമില്ല , ഒരു ഓർമപ്പെടുത്തൽ പോലെ, കണ്ണീരിന്‍റെ ഉണങ്ങിയ ചാലുകളായി അവ എന്നും അവശേഷിക്കും.ചുവന്ന ലില്ലിപ്പൂക്കൾ ആളിപ്പടർന്നുവിരിഞ്ഞ്  മനസ്സെരിയിക്കും.


ചേക്കേറാത്തൊരു വെളുത്ത പക്ഷിയും വാടാത്ത ചുവന്ന പൂക്കളും കുട്ടിപ്പാവാടകളും കൈപിണച്ചോടുകയാണ്. ബാല്യം നല്‍കിയ ചെറുതല്ലാത്ത പാഠങ്ങള്‍ മയില്‍പ്പീലിത്തു ണ്ടായും കുന്നിക്കുരുച്ചെപ്പായും കുപ്പിവളപ്പൊട്ടുകളായും   സസൂക്ഷ്മമുണ്ട് ഇന്നും നെഞ്ചില്‍.

കുങ്കുമ സന്ധ്യകള്‍ തുടുക്കുംനേരം ലില്ലികള്‍ നിറഞ്ഞു പൂക്കുന്നു. ഒരു കുഞ്ഞു വിരലില്‍ സാന്ത്വനത്തിന്റെ സ്പര്‍ശമേല്‍ക്കുന്നു.

2017, ജൂൺ 20, ചൊവ്വാഴ്ച

തീപ്പക്ഷിക്കാലം

വിപുലമായതല്ലെങ്കിലും വായനയുണ്ട്, പുസ്തകങ്ങൾ മാത്രമല്ല, ജീവിതങ്ങളും മനസുകളും വായിക്കാറുണ്ട്.  അറിഞ്ഞതെത്രയോ തുച്ഛം എന്ന ബോധമുണ്ടെങ്കിലും അറിഞ്ഞതിനെക്കുറിച്ച് ചിന്തിക്കാനും, ചിലപ്പോഴൊക്കെ ആസ്വദിക്കാനും അതിലേറെ അത്ഭുതപ്പെടാനുമൊക്കെയായി പകുത്തുപകുത്തു പോകുമിങ്ങനെ സമയം.
ജീവിതം നീണ്ടൊരു പഠനമാണല്ലോ, സ്വന്തം ജീവിതവും ചുറ്റുവട്ടങ്ങളിൽ കണ്ടതും കേട്ടതും വായിച്ചതുമെല്ലാം  അതിൽ മാറിയും മറിഞ്ഞും തിരിഞ്ഞും വരും.

സോവിയറ്റ് നാടിന്റെ മിനുമിനുത്ത പേജുകളിലെ കാണാത്ത, അറിയാത്ത സ്ഥലകാലചിത്രങ്ങൾ മറിച്ചു നോക്കിക്കൊണ്ടായിരുന്നു  വായനയുടെ കന്നി കുറിമാനം ഒരുങ്ങിയത്. കഥയറിയാതെ ആട്ടം കാണുന്ന കുട്ടിക്കൗതുകം താളുകളുടെ പുതു മണത്തെ കെട്ടിപ്പിടിച്ചുറങ്ങുമ്പോൾ വയസ് ഏഴ്.

പൂമ്പാറ്റ, ബാലരമ, ബാലമംഗളം എന്നിവയേക്കാൾ പ്രിയം അമ്പിളിമാമനും അമർചിത്രകഥകളുമായിരുന്നു. വേതാളത്തെ തോളിലേറ്റുന്ന വിക്രമാദിത്യനും വേതാളകഥകളും ജിഞ്ജാസയുടെ മുനമ്പുകളായിരുന്നു.  ഉത്തരം പറയാനാകാതെ വിക്രമാദിത്യന്റെ തല ചിന്നിച്ചിതറുമോയെന്ന് ചെവി പൊത്തി തുടരുന്ന വായനയുടെ അന്ത്യത്തിൽ നിരാശയോടെ മരത്തിലേക്ക് മടങ്ങുന്ന വേതാളം നല്കിയ ആശ്വാസത്തിന് അടുത്ത വേതാളകഥ വായിച്ചു തുടങ്ങും വരേയേ ആയുസുണ്ടായിരുന്നുള്ളൂ.

പിന്നെയാണാ തീപ്പക്ഷിക്കാലം.

അടുത്ത ബന്ധുവീട്ടിലെ മരയലമാരയിലിടം പിടിച്ച "The Fire Bird " ന്റെ മലയാളതർജ്ജമ "തീപ്പക്ഷി ", എത്ര തവണയെന്ന് എനിക്ക് പോലും തീർച്ചയില്ലാത്തത്ര വായിച്ച ഏക പുസ്തകം. ആദ്യമായി സ്വന്തമാക്കണമെന്ന് കൊതിച്ച പുസ്തകവും  "തീപ്പക്ഷി "തന്നെ.  നീണ്ട വാലുകളുള്ള ചുവന്ന പക്ഷിയെത്തേടി   മിക്കവാറും ദിവസങ്ങളിൽ ഞാൻ  അവരുടെ വീട്ടിലെ ആ കുടുസുമുറിയിലേയ്ക്കെത്തുമായിരുന്നു. അവിടെയിരുന്ന് ഒറ്റശ്വാസത്തിന് തീപ്പക്ഷിയെ വായിച്ചു തീരുമ്പോൾ ഭാവനയുടെ കടലുകളും കാടുകളും താണ്ടി ഞാനുമാ മാന്ത്രികോദ്യാനത്തിലെത്തുമായിരുന്നു.
പക്ഷിയെ ഉപേക്ഷിച്ചു പോരും നേരമുള്ള  സങ്കടം മറികടക്കാനാവാതെ  ഒടുവിൽ കടമായി ചോദിച്ച് തീപ്പക്ഷിയെ എന്നോടൊപ്പം കൂട്ടി. എത്രയോ എത്രയോ  തവണ ഞാനാ പക്ഷിയോടൊപ്പം മാന്ത്രിക ആരാമത്തിലേയ്ക്ക് സ്വപ്നച്ചിറകടിച്ച് പറന്നു!  മനസില്ലാ മനസോടെയാണ്, കുറച്ചു കാലത്തിനു ശേഷം ഞാനതിനെ അവർക്ക് തിരികെ നൽകിയത്. ആ വീടോ അലമാരയോ പുസ്തകമോ ഇന്നീ ഭൂമിയിലില്ല.  പതിറ്റാണ്ടുകൾക്ക് മുമ്പേ എങ്ങുനിന്നോ  ആ പുസ്തകം എന്റെ ഗ്രാമത്തിലേയ്ക്കെത്തിയത് എന്നെ വായനയുടെ ലഹരിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാനായിരുന്നിരിക്കണം!

വായനയുടെ വഴികൾ പതിയെ മാറിത്തുടങ്ങിയത് അമ്മയുടെ മുറിയിലെ മേശപ്പുറത്ത് അടുക്കടുക്കായി സ്ഥാനം പിടിക്കുന്ന പുസ്തകങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴായിരുന്നു.  ഗ്രാമീണ വായനശാലയിൽ നിന്നും പതിവായി സൈക്കിളിലെത്തുന്ന പുസ്തകങ്ങൾ.! എല്ലാ ആഴ്ചയും സൈക്കിൾക്കാരൻ പുതിയവ  കൊണ്ടുവന്ന് പഴയവ തിരികെ കൊണ്ടു പോകും. മുട്ടത്തുവർക്കിയും കാനവും കോട്ടയം പുഷ്പനാഥും എന്റെ കാന്തിക വലയത്തിലേയ്ക്കടുത്തില്ല. അവയ്ക്കിടയിൽ നിന്നും എന്റെ കയ്യിലേയ്ക്കെത്തിയ  "ടാർസൻ " എന്ന പുസ്തക പരമ്പര  വായിച്ച കാലത്തെ ഞാൻ സുവർണ്ണകാലമെന്ന് രേഖപ്പെടുത്താൻ ഇഷ്ടപ്പെടുന്നു. പറമ്പായ പറമ്പൊക്കെയും കൊടും കാടുകളും വീട്ടിലെ പക്ഷിമൃഗാദികളെല്ലാം  വന്യജീവികളുമായി മാറുന്ന അത്ഭുതമായിരുന്നു പിന്നെ സംഭവിച്ചത്. ആരു പറഞ്ഞു എനിക്ക് ടാർസനെപ്പോലെ ഉച്ചത്തിലോളിയിടാനാവില്ലെന്ന്! ആരു പറഞ്ഞു എനിക്ക് വള്ളികളിലൂടെ മരത്തിൽ നിന്നും മരത്തിലേയ്ക്ക് നിഷ്പ്രയാസം കയറി മറിയാനാവില്ലെന്ന്!
തടസ്സങ്ങളേതുമില്ലാതെ, ഞാനെന്റെ ഭാവനാ ലോകത്ത് ടാർസനായി പരകായപ്രവേശം നടത്തി. അങ്ങനെ  ആദ്യമായി വായിച്ച നോവലായിരുന്നു, പല വോളിയങ്ങളിൽ വന്ന കാടിന്റെ കഥ പറയുന്ന ടാർസൻ. അത്രയും ആസ്വദിച്ച് വായിക്കാനും കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാനുമായ പുസ്തകം.

പിന്നെയൊരെടുത്തു ചാട്ടം ഡ്രാക്കുളയിലേക്ക്! അന്ന് പഠിക്കുന്നത് അഞ്ചാം ക്ലാസിൽ.   രാത്രികളിൽ  ദാഹിച്ചു മരിച്ചാലും വെള്ളം കുടിക്കാനെഴുന്നേൽക്കാൻ ഭയന്നും  ഒരു  മുറിയിൽ നിന്നും അടുത്ത മുറിയിലേക്ക്  പോകാനാവാതെ വിറച്ചും കഴിയുന്നതിന്റെ കാരണം എന്റെ പാഠപുസ്തകത്തിലൊളിപ്പിച്ച ഡ്രാക്കുളയാണെന്ന് കണ്ടു പിടിച്ച അമ്മയുടെ കയ്യിന്റെ ചൂടിന് അന്ന്  ഡ്രാക്കുളക്കൊട്ടാരത്തേക്കാൾ ഭീകരതയുണ്ടായിരുന്നു.
കോമ്പല്ല് പുറത്തേക്ക് നീണ്ട് മുഖം വിണ്ടുകീറി ചോരയൊലിപ്പിച്ച ഡ്രാക്കുള എന്റെ കഴുത്തിനു നേരെ ചായുന്നതോർത്ത് വിളറിയ രാവുകളിൽ നിന്ന് മോചനം നേടുന്നത്  വർഷങ്ങൾ കഴിഞ്ഞാണ്.

പിന്നീടുള്ള വായന അടുക്കും ചിട്ടയും ഇല്ലാത്തത്! എന്തൊക്കെയോ ഏതൊക്കെയോ,  ഇംഗ്ലീഷും മലയാളവും..പത്മരാജനും പത്മനാഭനും മുകുന്ദനും മാധവിക്കുട്ടിയും എംടിയും ആൻ ഫ്രാങ്കും തൊട്ട് നീണ്ടു പോയ പട്ടിക..

 പറഞ്ഞല്ലോ പുസ്തകങ്ങൾ മാത്രമല്ല എന്റെ വായനയിലുൾപ്പെടുന്നത്. ഞാൻ മനുഷ്യരെ വായിക്കുന്നു, ജീവ ജാലങ്ങളെയൊക്കെയും വായിക്കുന്നു, ജീവിതങ്ങളെ വായിക്കുന്നു.
വായനയിലെന്റെ ഗുരുവായ എന്റെ അമ്മയിലൂടെ ഞാനെന്റെ ജീവിതം ജീവിക്കുന്നു.

വായന ലഹരിയാണ്, ഏകാന്ത രാവുകളിലെ വായന പ്രത്യേകിച്ചും. വായന കൂട്ടാണ്, അനുഭവമാണ്, ജീവിതത്തിനുള്ളിലെ ജീവിതമാണ്. എന്റെ എല്ലാ സുഹൃത്തുക്കൾക്കും നല്ല വായനാവാരം നേരുന്നു.