ദൂരെ, മഞ്ഞു മലകള്‍ക്കിടയില്‍ നിന്നുമാണ് അവന്‍ വന്നത്.
മുഖത്തും മുടിയിലും മഞ്ഞിന്‍ കണങ്ങള്‍ പൊടിഞ്ഞു പറ്റിയിരുന്നു.
ചുണ്ടില്‍ വിരിഞ്ഞ നേര്‍ത്ത പുഞ്ചിരിയുടെ തിളക്കം, ഒരു മഴവില്ല് പോലെ ആ ചെറിയ കണ്ണുകളില്‍ പ്രതിഫലിച്ചുനിന്നു. ഒരു സൂര്യരശ്മിയായി എന്‍റെ കണ്ണുകളെ തുളച്ച്, ഹൃദയവും കടന്ന്, അവന്‍ എന്‍റെ ആത്മാവിനെ തഴുകി.
“ഒരുപാടു നാളുകളായി ഞാന്‍ കാത്തിരുന്നത് ഇവനെത്തന്നെയല്ലേ...” എന്‍റെ ഹൃദയം പിടഞ്ഞു.
എന്നിട്ടും മനസ്സില്‍ ഒരു മറുചോദ്യം ഉണര്‍ന്നു.
“പക്ഷേ ആരാണ് നീ..”?
അവന്‍റെ തീക്ഷ്ണമായ നോട്ടത്തില്‍ ആ ചോദ്യം എന്‍റെ മനസ്സില്‍ കുരുങ്ങി....
ചിരപരിചിതരെന്ന പോലെ അവന്‍ സംസാരിച്ചു തുടങ്ങി....
അവന്‍ പറഞ്ഞത്,
ശരത്കാലത്തില്‍ ഇലകള്‍ പൊഴിഞ്ഞുതീര്‍ന്ന് പ്രേതാത്മാക്കളെ പോലെ തലയുയര്‍ത്തിനിന്ന പടുവൃക്ഷങ്ങളെ കുറിച്ച്..
അവയില്‍ ചിലത് കടപുഴകി വീണതിനെ കുറിച്ച്..
അവയുടെ വേരുകളില്‍ ഇരുന്ന് കൂട്ടുകാര്‍ക്കൊപ്പം ലഹരി നുകര്‍ന്നതി നെക്കുറിച്ച്..
മരം കോച്ചുന്ന തണുപ്പില്‍, അസ്ഥികള്‍ നുറുങ്ങിയതിനെക്കുറിച്ച്..
അവന്‍ പറയുന്നത് ഞാന്‍ കേട്ടുകൊണ്ടിരുന്നു.
“നിന്‍റെ കണ്ണുകള്‍ ആ ഹൃദയത്തിലേക്കുള്ള കവാടങ്ങളാണ്. എത്രയോ കാലങ്ങളായി എനിക്ക് നിന്നെ അറിയാമായിരുന്നു! ഇക്കാലമത്രയും ഞാന്‍ നിന്നെ തിരയുകയായിരുന്നു.” അവന്‍ അവകാശപ്പെട്ടു.
“നിനക്കൊന്നും അറിയില്ല..അഥവാ നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല..” ഞാന്‍ തര്‍ക്കിച്ചു.
“നീ നുണകള്‍ പറയുന്നു, എനിക്കറിയാവുന്ന പലതും നീ ഒളിക്കാന്‍ ശ്രമിക്കുന്നു..” അവന്‍റെ വാക്കുകളില്‍ ഈര്‍ഷ്യ നിറഞ്ഞു.
“ഇല്ല..നിന്നില്‍ നിന്നും ഒളിപ്പിക്കാന്‍ എനിക്കൊന്നുമില്ല...നീയെന്‍റെ കണ്ണുകളില്‍ കാണുന്നത് എന്‍റെ നഷ്ടങ്ങളുടെ ദുഃഖഛായ. അവയ്ക്കൊളിക്കാനിടം വേണ്ട.. അവ എന്നോ എന്നില്‍നിന്നും അകന്നു പോയിക്കഴിഞ്ഞു!” ഞാനൊരു വിലാപം പോലെ പറഞ്ഞു.
അവനതു കേട്ടതുപോലുമില്ല.
“എന്തൊരു നിഷേധി!” ഞാന്‍ കോപം അടക്കി.
വന്നതുപോലെ ഒന്നും പറയാതെ അവന്‍ പോയി.
അവന്‍ എന്തിനാണ് വന്നതെന്നോ, എന്താണ് പറഞ്ഞതെന്നോ മനസ്സിലാവാതെ ഞാന്‍ സ്തംഭിച്ചിരുന്നു.
അവന്‍റെ ഓര്‍മ്മകള്‍ നിരന്തരം എന്‍റെ ഉറക്കം കെടുത്തി.
ഹേമന്തത്തില്‍ അവനെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു,
“നീയെന്തിനാണ് എന്നെ ഉപേക്ഷിച്ചു പോയത്?”
മറുപടി പറയാതെ, തീരം തേടുന്ന തിരയെപ്പോലെ നുരയും പതയുമായി അവന്‍ എന്‍റെ പാദങ്ങളില്‍ വന്നു പതിച്ചു. എന്‍റെ കാല്‍കീഴിലെ പൂഴി മണല്‍ ഒലിച്ചുപോയി. കാലുകള്‍ തെന്നിയിടറി .
വീണു പോകുമോ എന്ന് ഭയന്നു നിന്ന എന്നെ അവന്‍ കരുത്തുള്ള കൈകളില്‍ താങ്ങി.
അവന്‍ വീണ്ടും പറഞ്ഞു തുടങ്ങി...
നദികളില്‍ തണുത്തുറഞ്ഞ വെള്ളത്തെക്കുറിച്ച്...
വായിച്ച പുസ്തകങ്ങളെ കുറിച്ച്..
കഥകളില്‍ അവന്‍ കണ്ട മനോരാജ്യത്തെ കുറിച്ച്...
അവന്‍ ഏറെ ഇഷ്ടപ്പെടുന്ന ഏകാന്തതയെക്കുറിച്ച്...
തണുപ്പില്‍, ഏകാന്തതയില്‍ എന്നെ തേടിയതിനെ കുറിച്ച്...
കേട്ട് കൊതിതീരാതെ ഞാനിരുന്നു.
ഒരു അദൃശ്യശക്തി എന്നെ അവനിലേക്ക് വലിച്ചടുപ്പിച്ചു.
അവനെ മനസ്സിലാക്കാന്‍ ഞാന്‍ ഒരുപാട് പ്രയാസപ്പെട്ടു.
അച്ചടക്കമുള്ള ഒരു നാടോടി..അതായിരുന്നു അവന്‍!
അവന്‍റെ സ്നേഹത്തിന്‍റെയും ദുഖത്തിന്റെയും ആഴം ഞാന്‍ ഒരുപോലെ അറിഞ്ഞു.
എനിക്കവനില്‍ നിന്നും അടര്‍ന്നു മാറാനായില്ല.
അവനോടു സംസാരിക്കാന്‍ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു.
“എന്‍റെ ആരാമത്തിലെ പൂക്കളെ നീ കണ്ടിട്ടുണ്ടോ?” ഞാന്‍ ഒരിക്കല്‍ ചോദിച്ചു.
“ഓരോ പൂക്കള്‍ക്കും ഓരോ അഴകാണ്.
വളരെ നേര്‍മയുള്ള ,വിശേഷ സുഗന്ധമുള്ള മഞ്ഞ കോളാമ്പി, എന്‍റെ ബാല്യത്തെ ഓര്‍മ്മപ്പെടുത്തുന്നു...
പല വര്‍ണങ്ങളില്‍ പൂക്കുന്ന കാശിത്തുമ്പയില്‍ ഞാന്‍ ഓണക്കാലം കാണുന്നു..
ബോഗയിന്‍വില്ല പൂക്കളില്‍ പതിയിരിക്കുന്നത് കന്യാസ്ത്രീ മഠത്തിന്‍റെ മതില്‍ക്കെട്ടും, ചൂരലിന്‍റെ വേദനയും!
നീ ഉഷമലരി കണ്ടിട്ടുണ്ടോ? എന്‍റെ ഉദ്യാനത്തില്‍ അവ പല നിറങ്ങളില്‍ പൂക്കുന്നു."
ആവേശത്തില്‍ എന്‍റെ ശ്വാസത്തിന് വേഗം കൂടി.
ആവേശത്തില്‍ എന്‍റെ ശ്വാസത്തിന് വേഗം കൂടി.
"അസുഖകരമായ ഗന്ധമുള്ള ഉഷമലരികളില്‍ തെളിയുന്നത് എന്താണെന്ന് നിനക്കറിയാമോ? സ്മശാനത്തിലേക്കുള്ള പാതകള്‍! എനിക്കവയെ ഇഷ്ടമാണ്.
വന്യമായി പൂത്തു നില്‍ക്കുന്ന അരളിച്ചെടികളില്‍ എന്‍റെ അമ്മ ഉറങ്ങുന്നു...
ഞാന്‍ വളര്‍ന്ന എന്‍റെ വീട്ടില്‍, മതിലിനരികില്‍ അമ്മ ശ്രദ്ധയോടെ നട്ടുനനച്ചു വളര്‍ത്തിയ അരളിചെടിയില്‍ ഇളം റോസ് നിറത്തിലുള്ള പൂക്കള്‍ ഇടതിങ്ങി വിരിഞ്ഞിരുന്നു..
മണ്ണും നനവും പോരാതെ , ഒരു വേനലില്‍, ഒറ്റപ്പെട്ടു നിന്ന ആ അരളി കരിഞ്ഞുണങ്ങി. എന്‍റെ അമ്മ വേദനിച്ചിരിക്കണം...
അതാണ് ഞാന്‍ എന്‍റെ ആരാമത്തില്‍ ഒന്നിനു പകരം ഒരു കൂട്ടം അരളികള്‍ നട്ടത്. അരളിപ്പൂക്കള്‍ പറിച്ച്, ഞാന്‍ സ്വര്‍ഗ്ഗവാതില്‍ക്കല്‍ വയ്ക്കുന്നു. എന്‍റെ അമ്മക്കായി......
മോര്‍ണിംഗ് സ്റ്റാര്‍... പ്രഭാതത്തില്‍ വിരിയുന്ന കൊച്ചു നീല നക്ഷത്രപൂക്കള്‍! അവയിലെ തേന്‍ നുകരുന്ന തേനീച്ചകള്‍ കൂടൊരുക്കിയിരിക്കുന്നത് എന്‍റെ നന്ദ്യാര്‍വട്ട ചെടിയിലാണ്.
ഇനിയുമുണ്ട്, ഒരുപാട് പൂക്കള്‍...
ഒരു വസന്തത്തില്‍, നീ വരുമെങ്കില്‍ എന്‍റെ ആരാമത്തില്‍ നമുക്കൊരുമിച്ചിരിക്കാം.
പൂക്കളുടെ സൗന്ദര്യവും,സൗരഭ്യവും ആസ്വദിക്കാം...രാത്രിയേറെ ചെല്ലും വരെ നമുക്ക് സംസാരിച്ചിരിക്കാം, പുലരിയില്‍ നമുക്കുറങ്ങാം....”
ഒരു വിരാമമിട്ടുകൊണ്ട് ഞാന്‍ അവനെ നോക്കി.
എന്‍റെ നിര്‍ത്താതെയുള്ള സംസാരം എനിക്കും അവനുമിടയിലുള്ള അന്തരം വര്‍ദ്ധിപ്പിച്ചുവോ? എന്‍റെ ഇഷ്ടങ്ങള്‍ അവന്‍റെയും ഇഷ്ടങ്ങളായിരുന്നില്ലേ?
അവന്‍ എന്‍റെ കണ്ണുകളിലൂടെ വീണ്ടും എന്‍റെ ആത്മാവിനെ ആഴങ്ങളില്‍ തിരയുകയായിരുന്നു.
എന്നെ ഒരു നടുക്കത്തിലേക്ക് തള്ളിയിട്ടുകൊണ്ട് അവന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു,
“ഇല്ല... നിനക്ക് എന്നെ കാണാന്‍ ഇനിയും കഴിഞ്ഞിട്ടില്ല...”
എന്‍റെ ഹൃദയത്തില്‍നിന്ന് ഇറ്റുവീണ ചോരത്തുള്ളികളില്‍ ഞാന്‍ നിന്നെ തിരഞ്ഞു..
നിന്നെ ഞാന്‍ അവിടെ കണ്ടില്ല...
നിനക്കെന്നെ അറിയില്ല...എനിക്ക് നിന്നെ അറിയുംപോലെ...
എന്‍റെ ഏകാന്തതയില്‍, വന്യമായ ചിന്തകളില്‍, ഭ്രാന്തന്‍ സ്വപ്നങ്ങളില്‍ ഞാന്‍ ഒരു ഒറ്റയാനായി മേയാം. എന്നെ ഉള്‍ക്കൊള്ളാന്‍ നിനക്കാവില്ല. "
എന്‍റെ പകപ്പ് കണ്ടിട്ടെന്നോണം അവന്‍ തുടര്‍ന്ന് പറഞ്ഞു,
“നിനക്ക് ഭയമാണ്. നിന്‍റെ ഭയം നിന്നെ എന്നില്‍ നിന്നും അകറ്റുന്നു.
ആദ്യമായും, അവസാനമായും ഞാന്‍ സ്നേഹിച്ചത് നിന്നെയാണ്.!
എന്നോടോപ്പമേ ആ സ്നേഹത്തിന് ഇനി അവസാനമുള്ളൂ.
ഞാന്‍ കൊതിച്ചത്....,
നിന്‍റെ കൈകള്‍ കോര്‍ത്ത് പിടിച്ച്, നിന്‍റെ കണ്ണുകളിലേക്ക് നോക്കി സമയം മറന്നിരിക്കാന്‍!
ഒരിക്കല്‍ മാത്രം ഒന്ന് പുണരാന്‍...!
എങ്കില്‍ എന്‍റെ ഈ ജന്മം സഫലമാകുമായിരുന്നു....
ഇനി ഞാനിവിടെ നില്‍ക്കുന്നില്ല...
മഞ്ഞായോ, മഴയായോ, കാറ്റായോ, ഞാന്‍ നിന്നെ തേടി വരില്ല...”
അവന്‍ മഞ്ഞുമലകള്‍ക്കിടയിലേക്ക് പൊടുന്നനെ അപ്രത്യക്ഷനായി.
എന്‍റെ ഇടം നെഞ്ച് പൊട്ടി തകര്‍ന്നു.....
അവിടെ ചിതറിയ എന്‍റെ ചുടുരക്തത്തില്‍ അവന്‍, എന്‍റെ നാടോടി, അവന്‍റെ ആത്മാവിനെ കണ്ടുകാണുമോ...?