2015, ഫെബ്രുവരി 19, വ്യാഴാഴ്‌ച

ശകുനിപ്പൂച്ച


ശകുനമോ! ന്ത് ശകുനം.. അതൊക്കെ  വെറുത്യാന്നേയ്.. 
അതെ ഞാനും നോക്കാറി ല്ല്യ  ശകുനം... 
പക്ഷെ ഇന്ന് ശകുനം കണ്ടത്   ആര്യാണെന്ന് പറയാതെ വയ്യല്ലോ...

അതിരാവിലെ… ന്നു… വച്ചാൽ  ആറുമണിക്ക് എഴുന്നേറ്റ് പല്ലും മുഖോം കഴുകി ചായ ഉണ്ടാക്കാൻ താഴേക്കിറങ്ങാൻ നില്ക്കുമ്പോ ദാ കോണിപ്പടികളിൽ ഒന്നിൽ ചുരുണ്ടുകൂടി പരുങ്ങി കിടക്കുന്നു എന്നെ നോക്കിക്കൊണ്ടൊരു പൂച്ചകൻ, ഒട്ടും വെടുപ്പല്ലാത്ത ഒരു കാടൻ! 

"അയ്യോ...പൂച്ച ..ദെങ്ങനെ അകത്തു കയറി..?"..
..ന്നു ഞാൻ മുഴുമിക്കും മുൻപ് പൂച്ച എന്ന് കേട്ടാലേ കലിയിളകുന്ന ഫർത്താവ് എവിടെനിന്നോ പറന്നു വന്നു പൂച്ചയെ നോക്കി, 
“ഇനിയെന്ത് ചെയ്യേണ്ടൂ” എന്ന്  അരിശം പൂണ്ട്   ( പേടി കൊണ്ടുള്ള ഒരു തരം അരിശമില്ലേ..അതെന്നെ..)  എന്റടുത്ത് വന്നു നിന്നു.

ശരിക്കും അതിരാവിലെ   ഉണർന്ന ഒരാളുണ്ടായിരുന്നു വീട്ടിൽ..അമ്മ.. 
പൂജക്കുള്ള  തുളസീം ചെത്തീം നന്ദ്യാർ വട്ടവും പറിക്കാൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ വിശാലമായ വാതിൽ പാളികൾ രണ്ടും മലർക്കെ തുറന്നിട്ടതാണ് അമ്മ...ആ താപ്പിനു  ആരോരുമറിയാതെ ഉള്ളിൽ കയറിക്കൂടി,  ചെയ്തത് അബദ്ധമായെന്ന ബോധോദയം സിദ്ധിച്ചു കിടക്കുന്ന പൂച്ചകനെനെയാണ് ഞാൻ കണി കണ്ടത്.   എന്റെ ഒരു ദിവസത്തിനു തുടക്കമായി.
 "ഷൂ...ഷൂ...ശ്  പ്ഷ്.." ന്നൊക്കെ ഓരോ ശബ്ദമുണ്ടാക്കി ഞാൻ അതിനെ ഓടിച്ചുവിട്ടു. പൂച്ച ചാടിപ്പോയി..കുട്ടി സ്കൂളിൽ പോയി..ഞാൻ കോളേജിലേക്കും പുറപ്പെട്ടു.
കൂട്ടുകാരി തന്ന നാടൻ പാട്ടുകളുടെ ശേഖരം സിഡി പ്ലെയറിൽ   നിന്നും ഉണർന്നൊഴുകി .

എക്സ്പ്രെസ്സ് ഹൈവേ യിലൂടെയാണ് യാത്ര..പാട്ടിൽ മുഴുകാൻ നിവൃത്തിയില്ല..എന്നിട്ടും  കാതുകളിൽ പതിഞ്ഞ സുഖമുള്ള വരികൾ മനസ്സിന് നല്കിയത് എന്തിനെന്നറിയാത്ത  ഒരു സങ്കടക്കടൽ.. 

"കൈതോലാ പായ വിരിച്ച്....
പായേലൊരു പറ നെല്ലു പൊലിച്ച്..
കാതുകുത്താനെപ്പോവരും 
നിന്റമ്മാവൻമ്മാരു  പൊന്ന്വോ
കാതുകുത്താനെപ്പോവരും 
നിന്റമ്മാവൻമ്മാരു പൊന്നേ...."

ഇതെന്റെ ലോകമാണ്..എനിക്കിഷ്ടമുള്ള പാട്ടുകൾ കേട്ട് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഞാൻ മാത്രമുള്ള ലോകം...

പക്ഷെ പെട്ടെന്നാണ്,  ഈ ലോകത്തിൽ ഞാൻ തനിച്ചല്ലെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് എമെർജെൻസി ലൈറ്റുകൾ മിന്നിച്ച് മുന്പിലുള്ള വാഹനങ്ങൾ നീങ്ങാതെ നിശ്ചലമായത്.  പാട്ടിന്റെ ശബ്ദം കേൾക്കാവുന്നതിലും കുറവിലായി ഞാൻ താഴ്ത്തി വച്ചു. ആകെ ഒരു വിമൂകത! ഒന്നും കാണാനായില്ലെങ്കിലും ഊഹിച്ചു.. എന്റെ തൊട്ടടുത്തായി  ആർക്കോ കാര്യമായ അപകടം സംഭവിച്ചിരിക്കുന്നു..

അതാരായിരിക്കാം....എത്രത്തോളം പറ്റിക്കാണും...തിടുക്കും കൂട്ടുന്നു ചിന്തകൾ. പത്തിരുപതു മിനിട്ടുകളോളം അനങ്ങാത്ത വാഹനങ്ങളിൽ അക്ഷമരായ ജനം.. ഒപ്പം ഞാനും…
പിന്നെ ഒരു അനക്കം വച്ചപ്പോൾ ഞാൻ പുറത്തേക്കു നീട്ടിയ കഴുത്തുമായി ഇരുന്നു.. ഒരു വലിയ ട്രക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചിരിക്കുന്നു.. പോലീസുകാരുടെയും മറ്റു ആളുകളുടെയും നീണ്ട നിര അങ്ങേയറ്റം വരെ....  കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോൾ കണ്ടു, രണ്ടു കാറുകൾ തമ്മിൽ ഇടിച്ചു തിരിഞ്ഞു മറിഞ്ഞു കിടക്കുന്നു.. അടക്കിയ ആധിയോടെ കാറിൽ  പതുക്കെ നീങ്ങുമ്പോൾ,  വഴി മുടക്കാതെ എളുപ്പം പോകാനായി പോലീസുകാരൻ കൈവീശി കാണിക്കുന്നു . അല്പം കൂടി മുന്നിലായി വീണ്ടും ഒരു അപകടം കൂടി..രണ്ടു വണ്ടികൾ ഞെളങ്ങി  ഞെരുങ്ങി കാൻസെൽ ആയി പോയ മട്ടുണ്ട്.  അപകടം സംഭവിച്ചവരെയൊക്കെ തത്സമയം മാറ്റിക്കാണണം.. ആ കാഴ്ചകൂടി കാണേണ്ടി വന്നില്ലല്ലോ..!!

ഇവിടെ നമ്മൾ വെറും  കാഴ്ച്ചക്കരാവുന്നു  എന്നതിൽ സങ്കടപ്പെടേണ്ട കാര്യമില്ല..ആരുടേയും ജീവന് അപകടം പറ്റാതിരിക്കാനുള്ള ഒരു പ്രാർത്ഥന..അതേ വേണ്ടു..ബാക്കിയെല്ലാം വേണ്ടപ്പെട്ട അധികാരികൾ നിർവഹിച്ചു കൊള്ളും..
 എനിക്ക് തിരിഞ്ഞു പോകേണ്ടുന്ന വഴി എത്തി..അത് അടച്ചിട്ടിരിക്കുന്നത് കണ്ടു . 
"നോ എന്ട്രി"

ഉടനെ ഭർത്താവിനെ വിളിച്ചു..
“ഞാനിനി എന്ത് ചെയ്യേണ്ടു ..?”

"താൻ നേരെ അങ്ങട് ഓടിച്ചോള്വാ..എക്സ്പ്രെസ്സ് ഹൈവേ അല്ലെ..യാതൊരു രക്ഷയുമില്ല ..എവിടെയെങ്കിലും ചെല്ലുമ്പോ ഏതെങ്കിലും ഒരു ഫ്ലൈഓവറോ  അല്ലെങ്കിൽ തിരിവോ  കാണും..എന്തെങ്കിലും സർക്കസ്സു കാണിച്ചു വേഗം  വരാൻ നോക്കു "

അല്ലെങ്കിലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നെ എയർ ലിഫ്റ്റ് ചെയ്തു കൊണ്ട് പോകാൻ അദ്ദേഹം ഹെലികോപ്ടറിൽ വരുമെന്ന് ! ഏതു വിധേനയും ഞാൻ തിരിച്ചെത്തുമെന്ന് എല്ലായ്പ്പൊഴുമെന്ന പോലെ അദ്ദേഹം പ്രതീക്ഷിക്കുകയും ചെയ്തു.



മുന്നിൽ കണ്ട, യാതൊരു പരിചയവുമില്ലാത്ത, വഴിയിലൂടെ ഞാൻ ഓടിച്ചു..രക്തം തലയിലേക്ക് അരിച്ചു കയറുന്നതുപോലെ .. 


പാട്ടിന്റെ ശബ്ദം കൂട്ടിയപ്പോൾ കാതിൽ ഇരമ്പിക്കയറി, 

"പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി

നല്ലച്ഛന്ടെ തിരുമുമ്പില് ചെന്നു കാളി കളിതുടങ്ങി


അങ്ങനങ്ങനെ"

കാളിയെ മനസ്സിൽ കുടിയിരുത്തിക്കൊണ്ട് ഞാനറിയാത്ത, എത്താത്ത, ഏതൊക്കെയോ സ്ഥലങ്ങളിലൂടെ പിന്നെയും ഓടി കുറേ ദൂരം.. ..ഇതിനിനി ഒരു അവസാനമില്ലെന്നു ബോധ്യപ്പെട്ടപ്പോൾ വണ്ടി സൈഡിൽ ഒതുക്കി ആദ്യം കണ്ട ഒരു നാട്ടുകാരനോട് വഴി ചോദിച്ചു..ആ മഹാത്മാവ് എനിക്ക് പോകേണ്ടുന്ന വഴി ഒരു ചെറിയ കടലാസ്സിൽ പേനകൊണ്ട് വരച്ചു കാണിച്ചു തന്നു..ഞാനതുമായി യാത്ര തുടർന്നു.. ഒന്നര നാഴികയോളം തുടർന്ന ആ യാത്രക്കൊടുവിൽ, ഞാൻ ഓഫീസിൽ എത്തിപ്പെടുമ്പോൾ സിഡിയിലെ അവസാനത്തെ പാട്ടിന്റെ തുടക്കം കേൾക്കുമാറാ യി .

"തല വേദന ചെന്നിക്കുത്തിന് ലെന്തട ലാടാ ലൌഷധോം 

ഇത്തല വേദന ചെന്നിക്കുത്തിന് ലെന്തട ലാടാ ലൌഷധോം "..

അതും എനിക്കറിയാം...

“ഇത്തലവേദന ചെന്നിക്കുത്തിന് ലൗഷധമില്ലെടി പാറുക്കുട്ട്യേ ..

ഇത്തലവേദന ചെന്നിക്കുത്തിന് ലൗഷധമില്ലെടി പാറുക്കുട്ട്യേ ..”



അല്ല ഈ ശകുനത്തിലൊന്നും എനിക്കു വല്ല്യ വിശ്വാസമൊന്നും ഇല്ല്യ..ന്നാലും രാവിലെ കണികണ്ട ആ പൂച്ചയെ വെറുതെ ഓർത്തു പോവുകയാണ് വെയിലേറ്റു വാടി തളർന്ന ഈ ഞാൻ!!!!..ന്തേ ..എനിക്ക് ഓർത്തൂടെ?



നുറുങ്ങുകൾ





 
വളപ്പൊട്ടുകൾ

ഇത്തവണ നാട്ടിൽ പോയപ്പോൾ അടഞ്ഞു കിടന്നിരുന്ന എന്റെ വീടിന്റെ..( ഞാൻ ജനിച്ചു വളർന്ന എന്റെ സ്വന്തം വീടിന്റെ ) മുറ്റത്തെ മാവിൻ ചോട്ടിൽ ഒരു കൂന മണ്ണിൽ വെറുതെ കാൽ വിരലുകൾ കൊണ്ട് കഥയെഴുതാൻ ശ്രമിക്കവേ...കാലിൽ തടഞ്ഞു, ഒന്നു രണ്ടു കുപ്പി വളപ്പൊട്ടുകൾ...ഒന്നു സ്കൈലാബ് ..മറ്റേത് കരിവളപ്പൊട്ട് ...

എന്നോ എന്റെ കൈകളിൽ അഴകു വിരിച്ച് ചേർന്ന് കിടന്നിരുന്ന വളകൾ ഇന്നലെയുടെ അവശേഷിപ്പുകളായി മണ്ണിൽ പുതഞ്ഞു പോയിരിക്കുന്നു..ഒരു നിമിഷത്തേക്കെങ്കിലും കാലം നിശ്ചലമാവുന്നുവെന്ന തോന്നലിൽ അലിഞ്ഞു നില്ക്കുമ്പോൾ പിന്നിൽ നിന്നാരുടെയോ വിളി കേട്ടു.

."വാവേ...വാ.. കുപ്പി വളേം ചാന്തും ഉണ്ട്..അമ്മയെ വിളിക്ക്..വാങ്ങിത്തരാൻ പറയ്..."

തിരിഞ്ഞു നോക്കുമ്പോൾ, ഭാണ്ഡം താഴെ ഇറക്കി ചെട്ടിച്ചി മുറ്റത്തിരുന്നു മുറുക്കി തുപ്പുന്നു..

വളപ്പൊട്ടുകളിൽ കറ പുരളാതിരിക്കാൻ ഞാൻ അവയെ വീണ്ടും മണ്ണി നടിയിലേക്ക് ഒളിപ്പിച്ചുവച്ച്, തിരിഞ്ഞ് ചെട്ടിച്ചിയെ നോക്കുമ്പോൾ ആരുമില്ല..ആരും..

എന്റെ ഹൃദയത്തുണ്ടുകളെ അവിടെ ഉപേക്ഷിച്ചു ഞാൻ നടന്നു..പടി കടന്ന് എങ്ങോട്ടെന്നില്ലാതെ... 


............................................................................................................


ഇരുപത്തിയഞ്ച് പൈസ


ചെമ്മണ്‍ പാതയുടെ അറ്റത്തെ വളവിൽ, പുന്നമരത്തിന്റെ ചുവട്ടിൽ വച്ച് കുട്ടി വലിയച്ഛനോട് ചോദിച്ചു ..

"വലിയച്ഛാ ..നിക്കൊരു ഇരുപത്തിയഞ്ച് പൈസ തരാമോ ..നാരങ്ങാ മുട്ടായി മേടിക്കാൻ?

വെള്ള മുണ്ട് മാത്രം ധരിച്ചു പീടികയിലേക്ക് ഇറങ്ങിയതാണ് വലിയച്ഛൻ.. കുട്ടി ആ വരവും കാത്തു ഇരുന്നതാണ് മരച്ചുവട്ടിൽ . 

വലിയച്ഛന്റെ ദേഹത്തോട്ടു വലിഞ്ഞു കയറി, തോളിൽ ഉമ്മ വച്ചിട്ട് കുട്ടി വീണ്ടും ചോദിച്ചു ..

"ഇരുപത്തിയഞ്ച് പൈസ തരുമോ വലിയച്ഛാ ..അമ്മ അറിയണ്ട ..ന്നെ തല്ലും.. തര്വോ .."?

വലിയച്ഛന്റെ കണ്ണിലെ സ്നേഹം മായുന്നത് കണ്ടുകൊണ്ടു കുട്ടി ഊർന്നിറങ്ങി..

വിഷാദത്തോടെ പുന്നമരച്ചുവട്ടിൽ പോയി തനിച്ചിരിക്കുമ്പോൾ കുട്ടി മാമ്വേട്ടൻ പറയാറുള്ളത് ഓർത്തു..

"അറു പിശുക്കനാണ് ..മുറിഞ്ഞോടത്ത് ഉപ്പു തേക്കൂലാ..."

കുട്ടീടെ മനസ്സ് മുറിഞ്ഞു .. വേദനിച്ചു..ഇരുപത്തിയഞ്ച് പൈസയുടെ വട്ടത്തിൽ അത് ചോരച്ചു കിടന്നു പിന്നെയും കുറേക്കാലം..



അതോണ്ടാ കുട്ടി വലുതായപ്പോ ആരുടേം സങ്കടം കാണാൻ വയ്യാണ്ടായതും എല്ലാരേം സ്നേഹിക്കാൻ മാത്രം പഠിച്ചതും..
............................................................................................................



ഏട്ടച്ഛൻ

"ഏട്ടൻ‍ ഇമ്മിണി വലുതായമ്മേ..നിക്ക് കളിക്കാന്‍ കൂട്ടിനു വേറൊരു ഉണ്ണിയെ തന്നൂടെ അമ്മേ..."

എന്റെ മോൾടെ സ്ഥിരം പരിഭവമാണ് ഇത്. പത്തു വയസ്സിന്‍റെ വ്യത്യാസത്തിൽ അവൾക്കു ഏട്ടൻ‍ "എട്ടച്ഛ"നായി... കളിക്കാനെന്നുംപ റഞ്ഞു കൂടിയാൽ‍ ഏട്ടൻ‍ ഒന്നുകിൽ‍ അതിനെ പഠിപ്പിക്കും..അല്ലെങ്കിൽ‍ ഗുസ്തികൂടും..

അതുകൊണ്ട് എവിടെ പോയാലും ഞാൻ എന്റെ മോൾക്കൊരു കളിപ്പാട്ടം വാങ്ങുക പതിവാണ്..ഒറ്റക്കാണെങ്കിലും കളിക്കാനൊരു കൂട്ട് കളിപ്പാട്ടം...

അങ്ങനെ നാട്ടില്‍ അമ്പലത്തിലെ ഉത്സവത്തിന്‌ പോയപ്പോ മോൾക്കൊരു "ബബിൾ മേയ്ക്കർ ‍" വാങ്ങിക്കൊണ്ട് വന്നുട്ടോ. ഇന്നാണ് അത് മോള്‍ക്ക്‌ കൊടുത്തത്. അവളതു ഊതി പറപ്പിച്ചു രസിച്ചു നടക്കുകയായിരുന്നു.. ഒന്ന് .. രണ്ട് ..മൂന്ന്.. നാല്..ബബിളുകള്‍ കൂട്ടി മുട്ടി...പൊട്ടി ചിതറി..ചിലത് തമ്മില്‍ ഒട്ടി പിടിച്ചു... അപ്പോഴതാ വരുന്നു ഏട്ടച്ഛൻ‍ ..

" two or more bubbles coalesce to form a single bubble. How to find the distance between the centres of the final bubble baby?"

എന്റെ മോള് ബബിൾ‍ മേയ്ക്കറും കൊണ്ടോടി.. അകലെ പോയി നിന്നു വീണ്ടും ഊതി..ഒരു ബബിൾ‍ ഒരായിരം ബബിളായി മാറി..

ഏട്ടച്ഛൻ‍ അങ്ങോട്ടും എത്തി..

" one bubble splits into several bubbles. how to find out out the radius of the baby bubbles Baby?!"

മോള് ബബിൾ ‍ എടുത്തു വച്ചു വന്നു കിടന്നുറങ്ങു...അമ്മ ഓമനത്തിങ്കള്‍ പാടിത്തരാം....ഞാനെന്‍റെ കുട്ട്യേ ചേർത്തുപിടിച്ച് ഉറങ്ങാൻ‍ കിടന്നു.... എന്താ കഥ!