2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

ശിവനേ !




ശിവപ്രിയയുടെ വീടിനടുത്ത് ഒരു ശിവക്ഷേത്രമുണ്ടായിരുന്നൂന്നല്ല, ഇപ്പോഴും ഉണ്ട്.

അതിസുന്ദരനായ ഉത്തമനായ ഒരു പുരുഷനെ വരിക്കണമെങ്കില്‍ ആ അമ്പലത്തിനു ചുറ്റും നൂറ്റൊന്നു വലമിട്ടാല്‍ മതിയെന്ന് കൂട്ടുകാരി രാധ പറഞ്ഞതനുസരിച്ച് ശിവപ്രിയ നൂറ്റഞ്ചു വലമിട്ടുണ്ട് അവിടെ. അതീവ സുന്ദരനെത്തന്നെ കിട്ടിക്കോട്ടെ എന്ന് വിചാരിച്ചുകാണും, പാവം!

അവളുടെ സൗന്ദര്യം ഒരു അളവുകോലാക്കുകയാണെങ്കില്‍ , അപ്പറഞ്ഞത്‌ നേരുതന്നെ! “ഈ ചതി എന്നോടു വേണമായിരുന്നോ ശിവനേ” എന്ന് പിന്നീട് അവളുടെ ഭര്‍ത്താവ് പലവട്ടം പറയുന്നത്‌ കേള്‍ക്കേണ്ടി വന്നെങ്കിലും ശിവപ്രിയയുടെ പ്രാര്‍ത്ഥന സാക്ഷാല്‍ പരമശിവന്‍ കേട്ടു എന്നുതന്നെ വേണം പറയാന്‍ .

അങ്ങനെ, ശക്തിയുള്ള പ്രതിഷ്ഠയുള്ള ആ അമ്പലത്തെകുറിച്ച് ഈയിടെ അവള്‍ വീണ്ടും ഓര്‍ക്കാനിടയായ ഒരു സംഭവമുണ്ടായി. സുന്ദരനായ ഭര്‍ത്താവ് അതിരാവിലെ ചെടികള്‍ക്ക് വെള്ളം പകരുന്നത് നോക്കി നില്‍ക്കുകയായിരുന്നു അവള്‍ . അടുത്ത പടിയായി പൂജക്കുള്ള നന്ദ്യാര്‍വട്ടപ്പൂക്കളും, രണ്ടു തുളസി കതിരുകളും പറിച്ചെടുത്ത ശേഷം അദ്ദേഹം പറഞ്ഞു, 

“ജാതിമതഭേദങ്ങളെല്ലാം അപ്രസക്തമായിക്കൊണ്ടിരിക്കുന്നു എന്നാണു ഞാന്‍ കരുതിയത്‌, പക്ഷെ ഇന്നലെ യുവകോമളനായ ഒരു എഞ്ചിനീയറെ പരിചയപ്പെടാനിടയായതു പറയാതെ വയ്യ. മലയാളിയാണെന്ന് മനസ്സിലാക്കി അയാള്‍ എന്നോട് ചോദിച്ചു”, 


“കേരളത്തില്‍ എവിട്യാ”.. 

“തൃശ്ശൂര്‍ ” 

“തൃശ്ശൂരെവിട്യാ”

“പൂങ്കുന്നം”

“ഓ അത് നമ്മടെ അടുത്ത്തന്ന്യാണല്ലോ, പൂങ്കുന്നത്തെവിട്യാ”.

“അമ്പലത്തിനടുത്ത്”. 

“ഓഹോ, അപ്പോ വീട്ടു പേര്” ?

വീട്ടുപേരും പറഞ്ഞു.

ഹൊ, കേട്ടുകേള്‍വിയില്ലാലോ, വെള്ളാപ്പിള്ളീടെ ആളാന്നു തോന്നണൂ, ആണോ?

“എന്താ, മനസ്സിലായില്ല.”

“ഇല്ല്യാ, ഒന്നൂല്ല്യാ ഞാന്‍ ചോദിച്ചൂന്ന് മാത്രം”. അയാള്‍ പോയി.

പിള്ളിയും പിള്ളയും പള്ളിയുമൊന്നും തലയിലേറ്റി നടക്കാത്ത ആളായതിനാല്‍ അദ്ദേഹത്തിനു ആശയം പെട്ടെന്ന് കത്തിയില്ല.

ഇപ്പോള്‍, ഈ പൂവിറുക്കുമ്പോള്‍ ശിവപ്രിയയുടെ ഭര്‍ത്താവിനു വെളിപാടുണ്ടായി, വെള്ളയും പുള്ളിയുമല്ല, തന്‍റെ ജാതി ഏതാണ്എന്നാണു അയാള്‍ ചോദിച്ചതെന്ന്. 

ഈ നൂറ്റാണ്ടിലും ഒരാള്‍ ജാതി ചോദിക്കുകയോ? അറിയണമെന്ന് ആഗ്രഹമുള്ളവര്‍ പോലും ഇങ്ങനെ മുഖത്തു നോക്കി ചോദിക്കുമോ?

ഇത്തരുണത്തിലാണ് അവള്‍ ആ പഴയ പ്രസിദ്ധമായ ശിവക്ഷേത്രത്തെക്കുറിച്ച് ഓര്‍ക്കാനിടയായത്.

അന്നവള്‍ക്ക് ചെറുപ്പം. പത്തുപതിനാലു വയസ്സേ ഉള്ളൂ. 

വൃത്തിയായി കുളിച്ചു അലക്കിതേച്ച വസ്ത്രങ്ങള്‍ അണിഞ്ഞ് ഭക്തിയോടെ കൈകൂപ്പി നടയില്‍ നില്‍ക്കുമ്പോള്‍ കേള്‍ക്കുന്നു ,

“മാറ്വാ..മാറ്വാ മാറ്വാ... നടേന്നു അങ്ങട് മാറ്വാ... വഴി അശുദ്ധാക്കാതെ മാറ്വാ”

തിരുമേനിക്ക് പോകാനാണത്രേ!

ശരി, നമ്മള്‍ അങ്ങ് മാറിയേക്കാം, പക്ഷെ ഇതൊന്നും ബാധകമല്ലെന്ന ഭാവത്തില്‍ , തിരുനടയില്‍ ചാഞ്ചാട്ടമില്ലാതെ നില്‍ക്കുന്ന കുറച്ചു കൂട്ടരുണ്ടല്ലോ,അവരെന്താണ് മാറാത്തത്? ശിവപ്രിയ അവരെ നോക്കി. കരിയും ചളിയും പുരണ്ട വെള്ളയെന്നു വിശേഷിപ്പിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്ന നനഞ്ഞ തറ്റും താറുമുടുത്ത, അമ്പലവാസികളായ കുറച്ചു സ്ത്രീ രത്നങ്ങള്‍ തെല്ലൊരു അഹംഭാവത്തോടെ, പരിഹാസത്തോടെ, അയിത്തം കല്‍പ്പിച്ചു മാറ്റിയവരെ തിരഞ്ഞു പിടിച്ചു നോക്കുന്നു. മാറിക്കോള്വാ, മാറിക്കോള്വാ നിങ്ങളോടുതന്ന്യാ...അതാണ്‌ ആ നോട്ടത്തിന്റെ ഭാഷ. അമ്പലവും ഈശ്വരനും അവരുടെ കുത്തക!

തിരുമേനി അവര്‍ക്ക് പ്രസാദം നീട്ടി കയ്യില്‍ വച്ചു കൊടുക്കുന്നു, ശിവപ്രിയക്ക്‌ ഇലക്കീറിലെ ശിവപ്രസാദം എറിഞ്ഞു കൊടുക്കുന്നു, കയ്യില്‍ വീണാലായി, അല്ലെങ്കില്‍ നിലത്ത്! തൊടാന്‍ പാടില്ല്യാത്രേ, അയിത്തം. തിരുമേനി ദൈവത്തിനും മുകളിലുള്ള അവതാരമോ? ശിവ ശിവ!.

ഇത്തവണ ശിവരാത്രിപ്പിരിവെന്നും പറഞ്ഞു വരട്ടെ..ശിവപ്രിയ തീരുമാനിച്ചു, അച്ഛനോട് പറയണം, ഒന്നും കൊടുക്കരുതെന്ന്. പിരിവിനിറങ്ങുമ്പോള്‍ ഇക്കൂട്ടര്‍ക്ക് തിരുമേനിയെന്നോ, തിരുവുടയാടയെന്നോ ഉള്ള ചിന്തയില്ല. കാശു തരുന്നത് തിരുമ്പിയ മേനിയോ, തിരുമ്പാത്ത മേനിയോ എന്ന വകഭേദമില്ല. കാശുള്ള വീട്ടുകാരൊക്കെ അവര്‍ക്ക് അന്നേരം തിരുമുല്പ്പാടുമാരാകുകയും ചെയ്യും. നാണമില്ലെന്നു മാത്രമല്ല, ജാതിമഹിമകൊണ്ട് തൊലിക്ക് അപാര കട്ടിയുമാണിവര്‍ക്ക് ! ഇരുപതും മുപ്പതും വയസ്സിനു മൂത്തവരെപോലും ഇവര്‍ കൂസലില്ലാതെ പേരെടുത്തു വിളിക്കുന്നു! വയസ്സിനു മൂത്താലും ജാതികൊണ്ട്‌ ഇളപ്പമാണെന്നു വ്യംഗ്യാര്‍ത്ഥം! .ശംഭോ മഹാ ദേവാ! 

അതൊക്കെ കഴിഞ്ഞിട്ട് കാലമെത്രയായി! മനുഷ്യമനസ്സുകളില്‍ നിന്നും നാട്ടില്‍നിന്നുപോലുമേ അത്തരം നികൃഷ്ട ചിന്തകള്‍ തുടച്ചു നീക്കപ്പെട്ടുവെന്നാണ് ശിവപ്രിയ കരുതിയത്‌. എവിടെ! ഒന്നിനും ഒരു മാറ്റവും ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല.

ഈയിടെ ഒരു പ്രശസ്ത എഴുത്തുകാരന്‍ എഴുതിയത് വായിക്കാനിടയായത് അവളോര്‍ത്തു, തന്ത്രപൂര്‍വ്വം ഭരണം കയ്യിലെടുക്കാനായി സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാനാണ് ജാതിവ്യവസ്ഥകള്‍ നമുക്കിടയില്‍ സൃഷ്ടിച്ചത് എന്ന്! കൃഷ്ണ കൃഷ്ണ!

7 അഭിപ്രായങ്ങൾ:

  1. തിരുമേനി അവര്‍ക്ക് പ്രസാദം നീട്ടി കയ്യില്‍ വച്ചു കൊടുക്കുന്നു, ശിവപ്രിയക്ക്‌ ഇലക്കീറിലെ ശിവപ്രസാദം എറിഞ്ഞു കൊടുക്കുന്നു, കയ്യില്‍ വീണാലായി, അല്ലെങ്കില്‍ നിലത്ത്! തൊടാന്‍ പാടില്ല്യാത്രേ, അയിത്തം. തിരുമേനി ദൈവത്തിനും മുകളിലുള്ള അവതാരമോ? ശിവ ശിവ!.

    മറുപടിഇല്ലാതാക്കൂ
  2. among all the posts i have read so far here, this one i liked the most... though your language and story telling skills are same, the theme perhaps caught me right through the lines...

    this title reminds of a few dialogues by suraj venjarmood :P

    മറുപടിഇല്ലാതാക്കൂ
  3. ജാതിവ്യവസ്ഥയെക്കുറിച്ചുള്ള പരാമർശം ഭേഷായി. ലക്ഷ്യവേധിയായി. ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ