“രെസ്തുതിമാനേ ആഹാ... ആഹഹാ ”....
വിശോകൻ ഹിന്ദിപ്പാട്ട് തുടങ്ങി.. മാങ്ങ എറിയാൻ നേരം അവൻ അങ്ങനെയാണ് .ന്നാലേ ഉന്നം കിട്ടുള്ളൂന്ന്! എന്റടുത്ത് ആളാവലും കൂട്യാണ് അത്. ഈ പത്തുവയസ്സുകാരിയ്ക്ക് ഹിന്ദി അറിയില്ല്യല്ലോ. അവൻ പാടുന്നത് കേട്ട് ഞാനും പാടും ..
“രെസ്തുതിമാനേ ആഹാ ആഹഹാാ”.
“ഡിസ്കോ ദിവാനേ ....” എന്ന പാട്ടിന്‍റെ വരികളാണ് വിശോകനാല്‍ ഇത്തരത്തില്‍ വികൃതഭാഷാരൂപം കൈകൊണ്ടതെന്ന്‍അന്നെനിയ്ക്ക്
അ
റിയില്ലായിരുന്നു.അവനുബോംബെയില്‍ ബന്ധുക്കളുണ്ട്. എനിക്കുമുണ്ട് അവിടെ ബന്ധുക്കള്. പക്ഷെ ഹിന്ദി പറയാനൊന്നും എനിക്കറിഞ്ഞൂടാ. അതോണ്ട് ഹിന്ദി പറയുന്ന അവനോടു ബഹുമാനം ഉണ്ടാവൂലോ.
മുകളിലെ പഴുത്ത മാങ്ങാക്കുലയിലേയ്ക്ക് കല്ലെറിഞ്ഞുകൊണ്ട് അവൻ പാടി.
“പ്യാരുമേരേ പ്യാരുമേരേ പ്യാരേ
മേത്ത് ഗയാ പ്യാരേ
അപ്പ്യാ നിഷാഷാ.....അപ്പ്യാ നിഷാഷാ.....”
ആ പാട്ടില്‍ മനം നൊന്ത് തൊലി കയ്പ്പന്‍ മാമ്പഴം കയ്പ്പോടെ വീണു...
കാലങ്ങളോളം ഞാനും ഈ വരികള്‍ മൂളി നടന്നിരുന്നു . ഡിഗ്രി ക്ലാസ്സിലെ കൂട്ടുകാരി ഒരിക്കല്‍ പരിചിതമായ ആ ഈണത്തില്‍ പാടിയപ്പോഴാണ് അതിന്‍റെ ശരിയായ വരികള്‍ എന്തെന്ന് ഞാന്‍ മനസ്സിലാക്കിയത്. ചിറ്റ് ചോര്‍ എന്ന ഹിന്ദി പടത്തിലെ,
“ഗോരി തേരാ ഗാവ് ബഡാ പ്യാരാ
മേതൊ ഗയാ മാരാ
ആഖേ യഹാരേ ആഖേ യഹാരേ ...”
അന്ന് വിശോകനു സാഷ്ടാംഗം നമസ്കാരം പറഞ്ഞു മനസ്സില്‍.. ഈ പാട്ട് രചിച്ചവരും പാടിയവരും പാടി അഭിനയിച്ചവരും കൂട്ട ആത്മഹത്യ ചെയ്യാന്‍ പാകത്തിന് വിശോകന്‍ അതിനെ പരിഷ്ക്കരിച്ചിരുന്നു .
അവനെ എല്ലാവരും ചട്ടമ്പി എന്നാണു വിളിച്ചിരുന്നത്.
ഞാൻ കുഞ്ഞമ്മ എന്ന് വിളിയ്ക്കുന്ന അവന്റെ അമ്മ പറയും,
"ന്റെ മോൻ പാവമാടി മോളേ.. എത്ര തല്ലാണ് അവൻ കൊള്ളുന്നത് ദിവസോം..".!
ഞാൻ കണ്ടിട്ടുണ്ട് അവന്‍റെ ചേട്ടന്മാര്‍ അവനെ കശുമാവില്‍ കെട്ടിയിട്ടു തല്ലുന്നത്. എന്നാലും അവന്‍റെ കുറുമ്പ് കുറഞ്ഞില്ല. പക്ഷേ എന്നെ വലിയ ഇഷ്ടമായിരുന്നു . അതോണ്ടല്ലേ ഞാൻ അവന്റെ ഹിന്ദി സഹിയ്ക്കുന്നത് !
എറിഞ്ഞു വീഴ്ത്തിയ മാങ്ങകളിൽ പുരണ്ട മണ്‍തരികൾ തട്ടിക്കളയുമ്പോ കുഞ്ഞുണ്ണ്യാപ്പൻ അതിലേ വന്നു.
“ മണ്യേയ്.. പാപ്പൻ പടിഞ്ഞാറേ തലയ്ക്കന്നു പിടിയ്ക്കാം ട്ടോ.. കൊറച്ചു കഴിയുമ്പോ ഇച്ചിരി കാപ്പി കൊടുത്തു വിട്ടോളൂ കുട്ട്യോൾടെ കയ്യില് .”
ചുമലും തളർത്തിയിട്ട് കൈയ്യിൽ രണ്ടു തളപ്പുകളുമായി കുഞ്ഞുണ്ണ്യാപ്പൻ പറമ്പിന്റെ പടിഞ്ഞാറേ ഭാഗത്തേയ്ക്ക് നടന്നു.
തലപ്പത്ത് പച്ചപ്പൂക്കുട ചൂടി അടുത്തടുത്ത് നിരന്നു നില്ക്കുന്ന വെളുത്തു മെലിഞ്ഞ അടയ്ക്കാമരങ്ങൾ..
കുഞ്ഞുണ്ണ്യാപ്പൻ കഞ്ഞിപ്പശയില്ലാത്ത മുണ്ടിന്റെ കോന്തലയെടുത്ത് താറുടുക്കും പോലെ വളച്ചൊതുക്കി പിന്നോട്ട് വലിച്ച് പന്ത് പോലെ ചുരുട്ടി ഉരുട്ടി അരയിൽ തിരുകി. വള്ളി പിരിച്ചുണ്ടാക്കിയ തളപ്പിലൂടെ രണ്ടു കാൽ പത്തികളും കടത്തിയിട്ടു അനായാസേന കൌങ്ങിൽ കയറി മുകളിലെത്തി പറിച്ചു താഴേയ്ക്കിടുകയാണ് , ഓറഞ്ചു നിറത്തിൽ പഴുത്തു വിളഞ്ഞ അടക്കകൾ. ന്നിട്ട് ഒറ്റ ആട്ടലാണ് മരം..അതാ പറക്കുന്നു ഒരു കൈ നീട്ടി അടുത്ത മരത്തിലേയ്ക്ക്! അതീന്നു അടുത്തതിലേയ്ക്ക്..പരിസരത്തുള്ള കവുങ്ങെല്ലാം വെളുപ്പിച്ചു കഴിഞ്ഞാൽ താഴേയ്ക്ക് ഊർന്നിറങ്ങുകയായി....
“വാവുട്ട്യേയ്.. പോയി കൊറച്ചു വെള്ളം കൊണ്ടാടാ അച്ചാച്ചന്..”
പാപ്പൻ അടുത്ത കവുങ്ങുംകൂട്ടത്തിലേയ്ക്ക് നടന്നു.
"ശരി കുഞ്ഞുണ്ണ്യാപ്പാ"
“ ഹെയ്..പാപ്പനോ ? അച്ചാച്ചനല്ലേടീ..”
"ഞാനും അമ്മ വിളിയ്ക്കണ പോല്യേ വിളിയ്ക്കുള്ളൂ, നിയ്ക്കതാ ഇഷ്ടം.."
“ന്നാ ചെല്ല് .. കാപ്പീം തെല്ല് വെള്ളോം എടുത്തോളൂ”
“പ്പോ കൊണ്ടരാം ട്ടാ”
ഓലപമ്പരം പറത്തി ഞാനും വിശോകനും വെള്ളോം കാപ്പീം കൊണ്ടുവന്ന് വേലിയരികിൽ വെച്ച് നോക്കി നില്പ്പായി ഒരുമരത്തീന്നു മറ്റൊന്നിലേയ്ക്കുള്ള ആകാശത്തെ പകർന്നാട്ടം.
"ഇന്ക്ക്യും കേറണംഅതുപോലെ..എന്ത് രസാ.."
"കേറാലോ"
അവൻ മരക്കൊമ്പിൽ തൂങ്ങുന്ന തളപ്പ് എടുത്തു തന്നു. ഞാൻ അത് കാലിലിട്ടിട്ട് കവുങ്ങിൽ പൊത്തിപ്പിടിച്ചു
നെഞ്ഞുരച്ചുരച്ച്
കുരങ്ങിനെപോലെ ചാടി കയറി.പകുതിയിൽ ഊർന്നു വീണു .ദേഹത്തെ തൊലിയൊക്കെ പോയി.
"ഹും..ഇത് ശര്യാവൂല.."
"സാരല്ല്യ ഒന്നൂടെ നോക്ക് ശര്യാവും.." വിശോകൻ ധൈര്യം പകർന്നു.
"ഉം.. നോക്കാം.."
രണ്ടാമതും മൂന്നാമതും വീണു . നാലാമത്തേതിൽ തുഞ്ചത്തെത്തി..
ഹായ്... അടയ്ക്കയുടെ ഇളം കുലകൾ..എന്തു ഭംഗി! ! ഒരു തണ്ടിനു ചുറ്റും പടർന്ന ഇളം മഞ്ഞ ചെറു തണ്ടുകൾ,,അതിൽ കുഞ്ഞുകുലകളിൽ സ്വർണ്ണഗോതമ്പുമണികൾ പോലെ അടയ്ക്കാ തരികൾ ! പൊട്ടിച്ചു വായിലിടുമ്പോ ഇളം മധുരം..ഇളം ലഹരി..
"ഇറങ്ങിക്കോ വാവേ അമ്മ കണ്ടോണ്ടു വരണ്ടാ.." വിശോകൻ അപകട സൂചന നല്കി.
"എറങ്ങാടാ ധൃതി പിടിയ്ക്കല്ലേ " എനിയ്ക്ക് രസം മൂത്തു.
അവിടെയിരുന്നു താഴേയ്ക്ക് നോക്കുമ്പോ അഹങ്കാരം കൊണ്ട്
പരിസരം മറന്നു എന്നെ മറന്നു.. കുഞ്ഞുണ്ണ്യാപ്പനെ മനസ്സില് ധ്യാനിച്ച് തുഞ്ചത്തിരുന്നാടിയാടി അടുത്ത കവുങ്ങിലേയ്ക്ക് കൈനീട്ടി ഒറ്റ പറത്തം. പിടി കിട്ടീ കിട്ടീല..മരത്തിലൂടെ ശ്ശുർന്നു താഴോട്ട് .ബാക്കീണ്ടായ തൊലീം പകുതിയോളം ബോധോം കൂടി ടാറ്റാ പറഞ്ഞു പോയി..
വീണിതല്ലോ കിടക്കുന്നു അടയ്ക്കാമര ചോട്ടിൽ പാവം ഞാൻ ..!
കുഞ്ഞുണ്ണ്യാപ്പനും വിശോകനും ഓടി വന്നു.
"ന്തൂട്ട് അക്രമാ ഈ ക്ടാവ് കാണിച്ചേ ന്റെ പുത്തുക്കാവ് ഭഗവതീ "
കുടിക്ക്യാൻ കൊണ്ട് വെച്ച വെള്ളം മുഴോനും കുഞ്ഞുണ്ണ്യാപ്പൻ എന്റെ മുഖത്ത് തളിച്ചു.
"ഈ തല തെറിച്ച ചെക്കനാണ് ക്ടാവിനെ വേണ്ടാതീനങ്ങൾ പഠിപ്പിക്കണത്.. നിന്റമ്മേ കാണട്ടെഡാ നിനക്കുള്ളത് വെച്ചിട്ടുണ്ട്.".
"മോളേ.. " കുഞ്ഞുണ്ണ്യാപ്പൻ ആകുലപ്പെട്ടു വിളിച്ചു.
കൈകൾക്കടിയിലൂടെ കോർത്തെടുത്ത് എന്നെ ഇടത്തോട്ടും വലത്തോട്ടും വീശി.
എനിയ്ക്ക് പതിയെ നിൽക്കാമെന്നായപ്പൊ അടയ്ക്കാകുലകൾ വലിച്ചു കൂട്ടി കുഞ്ഞുണ്ണ്യാപ്പൻ പിച്ചാത്തി കൊണ്ട് അടയ്ക്ക പൊളിയ്ക്കാൻ തുടങ്ങി.
വിശോകന്റെ മുഖം വാടി.
മൂക്കാത്ത അടയ്ക്ക വായിലിട്ടു ചവച്ചു വിശോകൻ പറഞ്ഞു ,
"നിനക്ക് സമാധാനായല്ലോ നീ വികൃതി കാണിച്ചാലും വഴക്കെനിക്ക്. ഇതെവിടുത്തെ ന്യായം.."?
ഞാൻ കുണുങ്ങി ചിരിച്ചു..
"ഞാൻ പൂവ്വാ..".അവൻ വിഷമത്തോടെ പിണങ്ങിപ്പോയി.
അന്ന് പോയതിൽ പിന്നെ കുറെ നാളുകള്‍ അവനെ കണ്ടില്ല്യ.
" വിശോകൻ എവിട്യാ കുഞ്ഞമ്മേ കാണാറില്ലല്ലോ.."
വീട്ടില് പണിയ്ക്ക് വന്ന കുഞ്ഞമ്മയോടു തിരക്കി.
"അവനു സുഖല്ല്യ മോളേ."
അന്ന് കുഞ്ഞമ്മ ജോലി കഴിഞ്ഞു പോകുമ്പോള്‍ ഞാനും കൂടെ പോയി വിശോകനെ കാണാന്‍.. ഓടു മേഞ്ഞ കൊച്ചു വീടിന്‍റെ ഉമ്മറത്തിരിക്കുന്നു അവന്‍.
കാലിലെന്തോ മുറിവുണ്ടെന്നും നല്ല വേദനയുണ്ടെന്നും കണ്ടപ്പോള്‍ മനസ്സിലായി.
“എന്ത് പറ്റി” ഞാന്‍ ചോദിച്ചു.
“ഇരുമ്പു കമ്പി അടുപ്പിലിട്ടു പഴുപ്പിച്ചു ചൂടു വച്ചതാണ്”. അവന്‍ പറഞ്ഞു.
“ആര്? "
“ ചേട്ടൻ”.
ഞാന്‍ ഞെട്ടി. ഇവനാരാണു വിശോകന്‍ എന്ന് പേരിട്ടത്! ഈ ശോകം ഇവന്‍ എങ്ങനെ സഹിക്കും!
തുടയില്‍ നീളത്തില്‍ പഴുത്തു കിടക്കുന്ന വ്രണം കണ്ടു. ചുവന്ന നിറത്തിലുള്ള എന്തോ ഒരു കുഴമ്പു പുരട്ടീട്ടുണ്ട്.
“എന്തിനാ ചൂടു വച്ചത്” ? എനിക്ക് ആകാംക്ഷയായി.
“കക്കാന്‍ പോയിട്ട്”. അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പിന്നെയും ഞെട്ടി.
വീട്ടിലെത്തി അമ്മയോട് പറഞ്ഞു “പാവം വിശോകനെ ചൂടു വച്ചു അമ്മേ”.
“താന്തോന്നിത്തരം കാണിച്ചാല്‍ പഴുപ്പിച്ചു വയ്ക്കാന്‍ ഇവിടേമുണ്ട് ഒരു ഇരുമ്പു കമ്പി”. അമ്മ കനപ്പിച്ചു പറഞ്ഞു.
"ശോകമയം ഈ ജീവിതം "എന്ന് ഞാന്‍ മനസ്സില്‍ പാടി.
അടയ്ക്കാമരങ്ങൾക്കിടയിലൂടെ മൂകമായി നടക്കുമ്പോൾ മുകളീന്ന് കുഞ്ഞുണ്ണ്യാപ്പൻ വിളിച്ചു ചോദിയ്ക്കും..
“അവൻ വന്നില്ലാലേ.. നല്ല പെട കിട്ട്യാലേ അവൻ നന്നാവുള്ളൂ കുട്ട്യേ.. നീ വെഷമിയ്ക്കണ്ട ..വരും... ദീനമെല്ലാം മാറട്ടെ..”.
വിശോകന്‍ പിന്നെ മാങ്ങ എറിയാനോ അടയ്ക്ക പെറുക്കിക്കൂട്ടാനോ വന്നില്ല..
“എന്തിനാ ചൂടു വച്ചത്” ? എനിക്ക് ആകാംക്ഷയായി.
മറുപടിഇല്ലാതാക്കൂ“കാക്കാന്‍ പോയിട്ട്”. അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പിന്നെയും ഞെട്ടി.
ente habby ippo " resthudhimane " paadi nadakkanu njan..oru rakshayumilla original version varunnilla manasil...seda oru kadha patticha paniye...
മറുപടിഇല്ലാതാക്കൂആഹാ..ആഹാ..മെ ദീവാന ഹോ ഗയാ--രെ..
മറുപടിഇല്ലാതാക്കൂ