2013, മേയ് 31, വെള്ളിയാഴ്‌ച

അമ്മിണി ടീച്ചറും ആനവാൽമോതിരവും..


വാകമരത്തണലിൽ നിന്നും ഒരു ബാല്യം പടികടന്ന് ഒറ്റയടി വെച്ചുകൊണ്ടേ യിരുന്നു. 
ഓരോ ദിനവും പൂ വിരിയുംപോലെ വിടർന്നു കൊഴിഞ്ഞു. ഇലഞ്ഞിമരത്തുമ്പിൽ ഉമ്മ വയ്ക്കുന്ന സൂര്യനെ നോക്കി ഞാൻ കണ്ണിറുക്കിക്കാണിച്ചു. മഞ്ഞക്കിളികൾ ഊയലാടുന്നത്‌ നോക്കി കൊതിച്ചിരുന്നു...ഓരോ മഞ്ഞു തുള്ളി വീഴുന്നതും ഒരിളം കാറ്റ് ഓടിവന്നു കെട്ടിപ്പിടിയ്ക്കുന്നതും ഞാൻ അനുഭവിച്ചുകൊണ്ടിരുന്നു. ലോകം എനിയ്ക്ക് വേണ്ടി ഉദിയ്ക്കുകയും അസ്തമിയ്ക്കുകയും ചെയ്തു.



ആലത്തൂരിൽ ഒരു അംഗനവാടി എന്ന സ്വപ്നംപൂവിട്ടു. 

ആദ്യത്തെ ദിവസം അമ്മയോടൊപ്പം നഴ്സറിയിൽ എത്തിയപ്പോൾ തൊണ്ട കനം വെച്ചിരുന്നു. കാർമേഘം ഉരുണ്ടു കൂടി പെയ്യാൻ വിതുമ്പിയിരുന്നു.

അവിടെ അമ്മയെനിയ്ക്ക് ദേവതയെപ്പോലൊരു ടീച്ചറെ കാണിച്ചു തന്നു. കൊലുന്ന ദേഹത്ത് വെളുത്ത സാരി ചുറ്റിയ അമ്മിണി ടീച്ചർ. .ഒരു കെട്ട് പാത്തെച്ചിപൂക്കൾ പോലെ ചിരിച്ചു നിന്ന ടീച്ചർ മെലിഞ്ഞ കൈ നീട്ടി എന്നെ വിളിച്ചു, 

"ശ്ശൊ..എന്തൊരു ശേലാണ് കുട്ട്യേ ഈ പുള്ളിയുടുപ്പ്..ഇതാരേ വാങ്ങി തന്നത് ? "
ഉത്തരം പറയാതെ കാൽച്ചുവട്ടിലെ മണ്ണിൽ തള്ളവിരൽ കൊണ്ട് കോറി വരച്ചുകൊണ്ട് അമ്മയുടെ കൈ വിടാതെ നിന്നു.

"കുട്ടിയ്ക്കൊരു താറാവിനെ കാണണ്ടേ..ആനേം കുതിരേം കാണണ്ടേ...."?

"ആനേം കുതിരേം ണ്ടോ.." കാണാനുള്ള തിരക്ക്! 

"ഉവ്വല്ലോ..വാ ..കുട്ടി വാ” 

ആകാംക്ഷയെ മുറിച്ചുകൊണ്ട് മുറിയുടെ മൂലയില്‍ ഒരു മരക്കുതിരയും മരയാനയും! 

എനിക്കിഷ്ടായില്ല്യ . 

ന്റെ അമ്മിണിപ്പശൂം ചീരുക്കോഴീം എന്ത് നല്ലതായിരുന്നു അവരടെ കൂടെ കളിച്ചാ മത്യാർന്നു... കുളക്കരയിലെ പാറക്കല്ലിൽ ഇരുന്ന് വെള്ളത്തിൽകാലിട്ട് ഇളക്ക്യാൽ മത്യാർന്നു. 

മനസ്സിലെ നീണ്ട മുടിയുള്ള കുതിരയും വലിയ കൊമ്പുള്ള ആനയും മരത്തിൽ ജീവനില്ലാതെ കിടന്നു.

“ ആ-ആന ഇ-ഇല ഉ -ഉറി ഊ - ഊഞ്ഞാൽ ” വലിയ കടലാസ്സുകളിൽ പല നിറങ്ങളില്‍ ഇലയും ഉറിയും ഊഞ്ഞാലും തൂങ്ങിക്കിടക്കുന്നു.

ടീച്ചർ ചൂരൽ വടികൊണ്ട് അക്ഷരങ്ങളിൽ തൊട്ട് ഉറക്കെ 
 വായിച്ചു. കുട്ടികൾ ഏറ്റു ചൊല്ലി. 


"കൊച്ചു പൂച്ച കുഞ്ഞിനൊരു കൊച്ചമളി പറ്റി
കാച്ചി വച്ച ചൂടുപാലിലോടിച്ചെന്നു നക്കി .. "

പൂച്ച കുഞ്ഞു കേണു ത്രേ...

അങ്ങനെത്തന്നെ വേണം. കുറുമ്പിപ്പൂച്ച!

മുറ്റത്തെ ചെറിയ പ്ലാവിൽ ഊഞ്ഞാലുണ്ട്. ഹൊ! എന്തിനാ ഈ കുട്ട്യോളിങ്ങനെ വാശി പിടിച്ചു കരയുന്നെ. എന്റെ വീട്ടിൽ ഇതിലും നല്ല ഊഞ്ഞാലുണ്ടല്ലോ !

ണിം ണിം ണിം..

കുട്ടികൾ ഓടിപ്പോയി വരാന്തയിൽ നിലത്ത് , ചമ്രം 
പടിഞ്ഞിരുന്നു
 .

മഞ്ഞ നിറത്തിലുള്ള ചൂടുള്ള ഉപ്പുമാവ് .. 

നല്ല മണം!

" ഉണ്ണ്യോൾക്ക് കഴിയ്ക്കാൻ വേണ്ടി അമേരിക്കേന്നു വരണതാ.ഈ മഞ്ഞ മാവും പാൽപ്പൊടീം. വേം വെൽതാവും.കുഞ്ഞു കഴിച്ചോ.." ഉപ്പുമാവുണ്ടാക്കുന്ന പരമുവേട്ടൻ പറഞ്ഞു.

വായിൽ ഒട്ടിപ്പിടിയ്ക്കണ ഉപ്പുമാവു എനിയ്ക്കിഷ്ടായി.
പാല് വേണ്ട.. ഒഴിച്ച് വച്ച പാൽ നീക്കി വച്ച് എഴുന്നേറ്റു.


അമ്മിണി ടീച്ചർ പാൽ പാത്രത്തിലാക്കി അടച്ചു തന്നു.വീട്ടിലേക്കു കൊണ്ടുപോയി ജിമ്മിയ്ക്ക് കൊടുത്തു. വെളുത്ത രോമമുള്ള ആ നായകുട്ടിയെ അച്ഛൻ ഒരു കാർഡ് ബോർഡ് പെട്ടീലാക്കി കൊണ്ടുവന്നിട്ട് രണ്ടു മാസമേ ആയിരുന്നുള്ളൂ. അവൻ പാല് മുഴുവനും സ്വാദോടെ നക്കി കുടിച്ചു. 

ദിവസവും ഉച്ചയ്ക്ക് സ്കൂളീന്ന് ഞാനെത്തും വരെ 
അവൻ 
 അക്ഷമനായി കാത്തിരിയ്ക്കാനും തുടങ്ങി . അമേരിക്കൻ പാലിൽ കുഴച്ച ചോറ് കിട്ടും വരെ അവൻ വാലാട്ടിയും നക്കിയും സ്നേഹം പ്രകടിപ്പിച്ചുകൊണ്ടിരിയ്ക്കും.

"ഒന്നാന്തരം പശുമ്പാല് കൂട്ടി ചോറ് ഉണ്ടിരുന്ന നായാർന്നു. ഇപ്പോ അവൻ അമേരിക്കക്കാരനായല്ലോ അമ്മിണ്യേ.." മാമ്വേട്ടൻ അവനെ കള്യാക്കും.

“ആരും അറിയണ്ട.പാല് കൊണ്ട് വന്ന് പട്ടിയ്ക്കു കൊടുത്തൂന്ന് പറയും.പിന്നെ അതുമതി..” അമ്മയ്ക്ക് ആവലാതി.

“ഇല്ലമ്മേആരും അറിയില്ല..അവനിഷ്ടായിട്ടല്ലേ..ഞാൻ കുടിച്ചൂന്നു
വിചാരിച്ചോളൂ അമ്മ..

അമ്മയുടെ കൂട്ടുകാരി കൂടിയായിരുന്നു ടീച്ചർ . ടീച്ചർക്ക്എന്നോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു.വെളുത്ത സാരിയേക്കാൾ വെളുവെളുത്ത മനസ്സുള്ള ടീച്ചർ. ക്ലാസ്സ് കഴിഞ്ഞാൽ വാതിൽ പൂട്ടി എന്നെയും കൂട്ടി നടക്കും, എന്റെ വീട്ടിലേക്ക്. അമ്മയും ടീച്ചറും തുണികളിൽ നൂലുകൊണ്ട് ചിത്രങ്ങൾ തുന്നും. 

"കുട്ടിക്കേതു ചിത്രാ തുന്നിത്തരണ്ടേ?"

ഇളം പിങ്ക് നിറമുള്ള ഒരു തുണി വിരിച്ചിട്ടിട്ട് ടീച്ചർ ചോദിച്ചു.

"നിയ്ക്ക്.. മാണിക്ക്യചെമ്പഴുക്ക മതി.."

തലയിൽ ചുവന്ന സ്കാഫ് കെട്ടിയ ചെമ്പഴുക്കയെ തുന്നിത്തീരുവോളം ഞാൻ ടീച്ചർടെ അടുത്ത് ഇരിപ്പുറപ്പിച്ചു . 

"ടീച്ചർടെ വീടെവിട്യാ.."?

"ന്റെ വീട് അങ്ങ് ദൂരെയാ കുട്ട്യേ.."

"ടീച്ചർക്ക് ആരൊക്ക്യാള്ളത്?"

"എല്ലാരുംണ്ട് "

"ന്നെ കൊണ്ടോവോ ഒരിയ്ക്കൽ"? 

" ഉവ്വല്ലോ.."

അങ്ങനെയാണ് ഒരാനയെ അടുത്ത് കാണുന്നത്.ടീച്ചറുടെ വീട്ടിലേയ്ക്ക് പോകും വഴി ഒരു വീട്ടിൽ, ഒരു കരിവീരൻ. 

ആനയെന്നു കേട്ടാല്‍ ഓർമ്മയിൽ വരിക കുട്ടൻ ചേട്ടനാണ്. 

"ആന ട്രൌസർ ഇട്വോ കുട്ടൻ ചേട്ടാ" ന്ന് ഞാൻ പണ്ടൊരിക്കൽ ചോദിച്ചത് ഇനി ആലത്തൂര് ആരും അറിയാൻ ബാക്കീല്ല്യ. 

“ആന ട്രൌസർ ഇടോടീ പാറുക്കുട്ടീ"

എപ്പോ കണ്ടാലും എന്നെ കള്യാക്കാൻ കുട്ടൻ ചേട്ടനൊരു കാരണം കിട്ടി.

“അതാ ആ വീട്ടിൽ ജീവനുള്ള ആന..” ഞാൻ സന്തോഷം കൊണ്ടുറക്കെ പറഞ്ഞു.

ആനയെ ചങ്ങലയിട്ടു പൂട്ടിയിരിയ്ക്കുന്നു, ഒരു പുളിമരത്തിൽ . വേലിപ്പത്തലില്‍ തെരുപ്പിടിച്ച് ഞാന്‍ നിന്നു.

"ഇത്രേം വെല്ല്യ ജീവിയ്ക്കു അത്രേം ചെറിയ കണ്ണുകളോ ടീച്ചറേ !"

"കുട്ടി അതിന്റെ ചെവി കണ്ടുവോ..ആ വിശറി പോലുള്ള ചെവികൾ വട്ടം പിടിച്ചിട്ടാണ് കാട്ടിലെ ആന ശത്രുക്കളുടെ അനക്കം ദൂരെ നിന്നേ അറിയുന്നത്.."

“ആനയ്ക്ക് മൂക്കില്ലേ..?"

“ഉണ്ട് കുട്ടീ നീണ്ട മൂക്കാണ് ആനേടെ തുമ്പിക്കൈ. അതിന്റെ പല്ലുകളാണ് കൊമ്പായി പുറത്തേയ്ക്ക് വരണത്.. ”.

" ഓ ..ആണോ.. അതിന്റെ കാലിൽ എന്തിനാ ടീച്ചറെ ചങ്ങലകൾ.. പാവം ! കാലൊക്കെ പൊട്ടി ചോരയൊലിക്കുണൂലോ "!

"അതേ കുട്ട്യേ..ആന ഒരു പാവം ജീവിയാണ്. അതിനു മനുഷ്യരെയെന്നല്ല ഉറുമ്പിനെ പോലും പേട്യാണ്.. കണ്ടില്ലേ അത് നിൽക്കണത് ..അതിനു കെടക്കാൻ പേട്യായിട്ടാണ്"

"അതെന്തിനാ പേടി..?"

"ശത്രുക്കൾ ആരെങ്കിലും ഉപദ്രവിക്കാൻ വന്നാൽ പെട്ടെന്ന് എഴുന്നേല്ക്കാൻ അതിനു വല്ല്യ പ്രയാസാണ്.. അതോണ്ട് ആനകൾ പൊതുവെ കെടക്കാറില്ല്യ".

"ഒരിക്കലും ഇല്ല്യേ ?"

"ഉണ്ടുണ്ട്, നല്ലോണം വയ്യായ വന്നാൽ അത് കെടക്കും..പിന്നെ എഴുന്നേല്ക്കാൻ ബുദ്ധിമുട്ടാവും.. ഉവ്വാവ്വു മാറീല്ലെങ്കിൽ മരിയ്ക്കും വരെ പിന്നെ അതങ്ങനെ ചെരിഞ്ഞു കിടക്കും...."

"ആന മരിയ്ക്ക്വോ ടീച്ചറേ? "

"എല്ലാ ജീവികൾടേം പോലെ ആനേം മരിയ്ക്കും..പക്ഷെ ആന ചെരിഞ്ഞൂന്നാ പറയാ.."
"അതെന്താ? " 

"അതങ്ങനെ ചെരിഞ്ഞു വീണു കെടക്കണ കാരണം.."
"യ്യോ ടീച്ചറേ ആനയ്ക്ക് വിരലില്ല .."

"ഇല്ല്യ കുട്ട്യേ..പക്ഷെ നഖങ്ങള്‍ ഉണ്ട്” 

തൂണ് പോലുള്ള കാലുകളിൽ സൂക്ഷിച്ചു നോക്കി.. 
“ഉം... ഉണ്ട്"
ആന കാലുകൾ പതുക്കെ ചലിപ്പിച്ചു കൊണ്ട് തുമ്പികയ്യിലിരുന്ന തെങ്ങിൻ പട്ട വലിയ വായ്ക്കകത്തേയ്ക്ക് തിരുകി തലയിളക്കി.

"പാവായിട്ടും പിന്നെ എന്തിനാ ആനേടെ കാലില് ചങ്ങല ഇട്ടിരിക്കണേ.."?

"അത് ആനയെ നമുക്ക് പേട്യായി ട്ട് കുട്ട്യേ". 

“ആ മരച്ചോട്ടിൽ കിടക്കുന്ന ആളാണ്‌ പാപ്പാൻ‌.. അയാള് പറയുന്നതൊക്കെ ആന അനുസരിയ്ക്കും..”
ഒരു കുട്ടി ആനയുടെ അടുത്തേയ്ക്ക് ധൈര്യത്തോടെ നടന്നടുത്തു. ആ വീട്ടിലെ കുട്ട്യാണ്‌. ആനക്കാരന്‍ കുട്ടി. 

അവൻ രണ്ടു പട്ടകൾ കൂടി ആനയുടെ അടുത്തേയ്ക്ക് വലിച്ചിട്ടു കൊടുത്തിട്ട് കയ്യിലെ വാഴപ്പഴം നീട്ടി..

"യ്യോ...ദാ ആന ആ കുട്ടീടെ കയ്യീന്ന് പഴം കഴിക്കണ് .."
എനിയ്ക്കാ ശിമട്ടൻ ചെറുക്കനോട് ആനയോടുള്ളതിനേക്കാൾ ആരാധന തോന്നി. ഞാൻ വേലിയരികി ൽ കോരിത്തരിച്ചു നിന്നു. 

പട്ടേം പഴോം മാത്രേ കഴിയ്ക്കുള്ളൂ അത്?

“ അല്ല . നാളികേരോം ശർക്കരേം പുല്ലും കരിമ്പും ഒക്കെ ആനയ്ക്കിഷ്ടാണ്.എല്ലാ തരം പഴങ്ങളും കഴിയ്ക്കും . വേണോങ്കി അടുത്തേയ്ക്ക് പോരു . ആന ഒന്നും ചെയ്യില്ല” . അവന്‍ വിളിച്ചു പറഞ്ഞു.

“വരൂ കുട്ട്യേ. മ്മക്ക് വീട്ടില്‍ പോകാം..അടേണ്ടാക്കി വെച്ചിട്ടുണ്ട്....” ടീച്ചർ ധൃതി പിടിച്ചു.

“ തിരിച്ചു പോകുമ്പോ വരാട്ടോ. അപ്പൊ കുട്ടി ഇവടെ ണ്ടാവ്വോ ?” ഞാന്‍ മടിച്ചു മടിച്ചു ചോദിച്ചു. 
“ ഉവ്വ്, ണ്ടാവും” . അവന്‍ ചിരിച്ചു.

വേലിയുടെ ഓരം പറ്റി ടീച്ചറോടൊപ്പം നടന്നു. 

" ഹേ ആരേ ഇത് .. ഈ കുട്ടി എത്രലാ പഠിക്കണേ.."

ഉമ്മറത്തെ ചാരുകസേരയിൽ ടീച്ചറുടെ അച്ഛൻ.

" അടുത്ത മാസം ഒന്നിലേയ്ക്കാവും..ഇപ്പോ ബാലവാടീല്. മണി ചേച്ചീടെ മോളാ" 

"ആണോ ..ആനയെ ഇഷ്ടായോ..കുട്ടിയ്ക്ക് ?"

"ഇമ്മിണി ഇഷ്ടായി.."

"ന്നാ ഇടയ്ക്കിടയ്ക്ക് ഇങ്ങട് പോരേ ടീച്ചർടെ കൂടെട്ടാ"

"ഉം.."

"കുട്ടി പോയി അട കഴിയ്ക്ക് , വെശ്ക്കണുണ്ടാവും.."

തിരിച്ചു പോകും വഴി ആനേടെ അടുത്ത് പോകണമെന്ന ചിന്തയായിരുന്നു മനസ്സിൽ... 
ഒറ്റയ്ക്ക് അവിടെയൊക്കെ ചുറ്റി നടന്നു..

“ വെയിലാറി. വീട്ടില്‍ പോണ്ടേ” ടീച്ചര്‍ ചോദിച്ചു. 

“ വേണം. ആനയെ കണ്ടിട്ട് വേണം പൂവാൻ .” 

ആനക്കാരന്‍ കുട്ടി അവിടെത്തന്നെ ണ്ടായിരുന്നു. 

“ബാ...ആനയ്ക്ക് പഴം കൊടുക്കാം..”അവൻ വിളിച്ചു. 

“ ഇല്ല്യ.. നിയ്ക്ക് പേട്യാ” 

“ഹേയ് പേടിക്കണ്ട..ഇത് കണ്ട്വോ ..ഈ വടി? ആനയ്ക്ക് ഈ വടി പേട്യാ നീ വന്നോ.. ഒന്നും ചെയ്യൂല..”

അവൻ വടി ആനയുടെ കാലിൽ ചാരി വച്ചു. ആന അനങ്ങാതെ നിന്നു .

ഞാന്‍ അടുത്തേയ്ക്ക് ചെന്നു.

ഒരു പഴം എന്‍റെ കയ്യില്‍ വച്ച് തന്നിട്ട് അവന്‍ പറഞ്ഞു; 

“ കൊടുക്ക്‌ ..കൈ നീട്ടിപ്പിടിക്ക് .” 

പേടി കൊണ്ടെന്‍റെ കൈ പൊന്തിയില്ല്യ.

“ പേടിക്കണ്ട. ദാ ഇങ്ങനെ...” 

അവന്‍ എന്‍റെ കൈ പിടിച്ച് ആനയുടെ അടുത്തേയ്ക്ക് നീട്ടി.

പാമ്പിനെ പോലെയുള്ള തുമ്പിക്കൈ വളച്ച് ആന ഒറ്റ എടുക്കലായിരുന്നു പഴം.. ഞാന്‍ പേടിച്ചു വിറച്ചു കണ്ണുകള്‍ ഇറുക്കി അടച്ചു.

“നേരം വൈകുണൂ കുട്ട്യേ.. “ വേലിയ്ക്കപ്പുറത്തു നിന്നും ടീച്ചർ വിളിക്കുന്നു.

“കുട്ടി ഇനീം വര്വോ” അവൻ ചോദിച്ചു.

“ഉം..നീം വരാം..”

ഒന്നാം ക്ലാസ്സിൽ വെല്ല്യ സ്കൂളിൽ പോയിട്ടും അമ്മിണി ടീച്ചറോടുള്ള ബന്ധം തുടർന്നു പോന്നു.

എന്റെ അന്യേത്തിക്കുട്ടീം ടീച്ചർടെ ബാലവാടിയിൽ പോയിരുന്നു.

വഴിയില് കാണുന്നവരോടൊക്കെ കിലുകിലാന്നു വർത്തമാനം പറഞ്ഞിരുന്ന കിളിക്കുട്ടി. അങ്കനവാടിയിലെ കുട്ടികളെ ദൂരെ എവിടെയോ, മത്സരത്തിനു കൊണ്ടുപോയി തിരിച്ചു വരുന്ന വഴി ഒരു ദിവസം അമ്മിണി ടീച്ചർ അവളെയും കൊണ്ട് വീട്ടിലേക്കു വന്നു. 

കിളി തുള്ളിച്ചാടികൊണ്ട് തത്തമ്മപച്ച നിറത്തിലുള്ള സോപ്പുപെട്ടി കാണിച്ചു ചിരിച്ചു. “എനിക്ക് സമ്മാനം കിട്ടിയതാണ്”. ആ കുഞ്ഞികണ്ണുകളിൽ ലോകം കീഴടക്കിയ ഭാവം! 

ടീച്ചർ എന്നെ നോക്കി കണ്ണിറുക്കി. 

“സമ്മാനം കിട്ടാതെ കരച്ചിലായിരുന്നു, ഞാനൊരു കടേന്നു വാങ്ങി ക്കൊടുത്തതാ “ അമ്മിണി ടീച്ചർ മലരുപോലെ വെളുക്കെ ചിരിച്ചു. 

“ചേച്ചീടെ കിളിക്കുട്ടിയ്ക്ക് ഉമ്മ..” അവൾ കിലുകിലാന്നു ചിരിച്ചു കൊണ്ട് ഓടിപ്പോയി. 

എത്ര വേഗമാണ് ഞാൻ ചേച്ചിയായി മാറിയത് !

“കുട്ടി പോരുന്നോ വീട്ടിലേയ്ക്ക്.. “ടീച്ചർ ചോദിച്ച പാടെ ഞാൻ കൂടെ പുറപ്പെടാൻ തയ്യാറായി .

ആനയും ആനക്കാരൻകുട്ടിയും മനസ്സിലേയ്ക്ക് ഓടിയെത്തി.

അന്നാണ് അവൻ എന്നോട് പറഞ്ഞത് ആനവാൽ മോതിരത്തെ പറ്റി.

“ആനവാൽ മോതിരമോ..അതെങ്ങന്യാ ണ്ടാക്ക്വാ.?” എനിക്കൽഭുതമായി.

“അതോ.. അതാ ആ വാലിലെ മുടി കണ്ടില്ലേ..അതീന്നു ഒന്ന് പറിച്ചെടുക്കും. ന്നിട്ട് മോതിരം കെട്ടും..”

“ആനയ്ക്ക് വേദനിയ്ക്കില്ലേ..”

“ഉം..വേദനിയ്ക്കും..”

“ന്നാ നിയ്ക്ക് വേണ്ടാട്ടോ ആ മോതിരം..” ഞാൻ മടങ്ങി.

ഏറ്റവും ഒടുവിലായി ടീച്ചറുടെ വീട്ടിലേയ്ക്ക് പോയ ദിവസം ഞാൻ ആനയുടെ വീടെത്തീപ്പോ നിന്നു. 

“അയ്യോ കുട്ട്യേ..അങ്ങട് പോണ്ട.. ആ ആനയ്ക്ക് മദമിളകിയിരിക്ക്യാ അടുത്ത് പോകാൻ പറ്റില്ല്യ..” .

അതിന്റെ മുഖത്ത് കൂടെ കണ്ണീരൊഴുകും പോലെ തോന്നി.

ആനയ്ക്കെന്തോ വലിയ അസുഖമാണെന്ന് മനസ്സിലാക്കി ഞാൻ മിണ്ടാതെ നിന്നു.

പാപ്പാൻ‌ പുളിമരം ചാരിയിരിപ്പുണ്ട്. അവനെ എവിടെയും കണ്ടില്ല.

ആനയും കുട്ടിയും മോതിരവും എന്റെ ഓർമ്മച്ചെപ്പിലെ കുഞ്ഞറകളിൽ ഭദ്രമായി.അവനെ പിന്നെ കണ്ടിട്ടേയില്ല. ആനയുടെ വേദനയിൽ ആനവാൽ മോതിരം ഒരു മോഹമല്ലാതെയുമായി..

1 അഭിപ്രായം:

  1. ടീച്ചർ മലരു പോലെ ചിരിച്ചു, കിളി ചിലച്ചു. കൊച്ചു സന്തോഷങ്ങൾ..:) എനിക്കിഷ്ടം

    മറുപടിഇല്ലാതാക്കൂ