നാരായ വേര് പാതാളത്തോളം ഇറങ്ങീട്ടുണ്ടാവണം, കിഴക്കുവശത്തെ മുറ്റം നിറഞ്ഞു പടര്‍ന്നു പന്തലിച്ച വയസ്സൻ പ്രിയൂര് മാവിന്റെ. ചില്ലകളിൽ ചിലതിനു മാത്രമുണ്ട് ഒരു ബലക്ഷയം. രക്തമൂറ്റിക്കൊണ്ട് മാവിനെ വരിഞ്ഞു മുറുക്കുന്ന ഇത്തിക്കണ്ണി റോസ് നിറത്തിലുള്ള കുഞ്ഞു കുഴൽപ്പൂക്കളെ പ്രസവിച്ചു കൂട്ടും. യാതൊരു പരിഭവവും കൂടാതെ വട്ടത്തിൽ ഇളകിച്ചിരിയ്ക്കും മുത്തശ്ശൻ മാവ് ! മാമ്പഴക്കാലം കഴിഞ്ഞാൽ മാവിന് കൂട്ട് മധുരമുള്ളതും പശിമയാർന്നതുമായ ഇത്തിക്കണ്ണിപ്പഴങ്ങൾ കൊത്തിത്തിന്നാനെത്തുന്ന ചെറുകിളികളാണെന്നതാണ് കാരണം!
മാമുവേട്ടന്‍റെ അച്ഛന്‍റെയും കേശുചാച്ചന്‍റെയും ഭൂമി വാങ്ങി കൂട്ടിച്ചേര്‍ത്ത് എന്റെ അച്ഛൻ അതിലൊരു വീട് വെച്ച കാലം മുതലേ ആ മാന്ത്രികത്തോ പ്പിലെ രാജകുമാരിയായിരുന്നു ഞാൻ. തിങ്ങിവിങ്ങി നിന്നിരുന്ന പച്ചച്ച മരങ്ങളും വള്ളിച്ചെടികളും അഴകെഴും പൂക്കളും കിളികളും സമ്പന്നമാക്കിയ സ്വർഗ്ഗഭൂവിലെ വീട്. കിളികളോടുള്ള എന്റെ ചങ്ങാത്തം തുടങ്ങുന്നത് അവിടെവെച്ചാണ്. പതിവായെത്തുന്ന പലയിനം കിളികൾ! തേൻ കിളികൾ, മൈനകൾ , കുരുവികൾ. കുരുവികൾ തന്നെ ഒട്ടനവധി. റോസക്കുരുവി, ഇലക്കുരുവി, പുൽക്കുരുവി, തൂക്കണാം കുരുവി അങ്ങനെ..പൂവരശുകളിൽ പാടിയാടിയിരുന്ന കുയിലുകൾ.തെക്കേ കിണറ്റിലെ നീലപ്രാവുകൾ,. വേലിത്തത്തകൾ , പനന്തത്തകൾ! പിന്നേമുണ്ട് വിശറിവാലൻ, ചിലപ്പൻ, വാലുകുലുക്കി , സ്വർഗ്ഗപ്പക്ഷി, മഞ്ഞക്കിളി, കാറാങ്കിളി, തൊപ്പിക്കിളി, വാനമ്പാടി, വേഴാമ്പൽ, മൂങ്ങ, മണ്ണാത്തിക്കിളി. കൂടാതെ കുറെ പേരറിയാക്കിളികളും ..അവരുടെയെല്ലാം വാസസ്ഥലമായിരുന്നു പ്രിയൂരുമാവിന്റെ കരുത്തൻ ചില്ലകൾ.ശബ്ദ മുഖരിതമായിരുന്നു എന്റെ മണിമുറ്റം.
വേനൽ ചൂടിൽ ചില്ലകൾ മാങ്ങകളുടെ ഭാരംകൊണ്ട് ചായ്ഞ്ഞു നിലം മുട്ടി തണൽക്കൂടാരമാവും. തൊട്ടും തഴുകിയും ഞെട്ട് പൊട്ടിച്ചെടുത്ത് കഴിച്ചിട്ടും കഴിച്ചിട്ടും തീരാത്ത പേരയ്ക്കയുടെ സ്വാദുള്ള, ഇളം പച്ച നിറത്തിലുള്ള മാങ്ങകള്‍! .
മാമുവേട്ടന്‍റെ മുത്തച്ഛന്‍റെ പ്രായമുണ്ട് ആ മാവിനെന്നാണ് കേള്‍വി. മുത്തച്ഛനും , അച്ഛനും അമ്മയും എല്ലാം മാമുവേട്ടന്‍റെ ഓർമ്മയിൽ പൂമാലയണിഞ്ഞു നിന്നിട്ടും യൗവ്വനം വഴി മാറി വാര്‍ദ്ധക്യത്തിന്റെ ക്ഷീണം കാണിക്കാതെ ,പ്രിയങ്കരനായ പ്രിയൂര് മാവ് ഇപ്പോഴും ഞങ്ങളുടെ ആളൊഴിഞ്ഞ വീടിനു കാവലാൾ!
മാവിനു ചുറ്റും കെട്ടിയ കരിങ്കൽത്തറയില്‍ സായഹ്നങ്ങളില്‍ അച്ഛനും അമ്മയുംകാറ്റുകൊണ്ടിരിക്കും. ഓണവും വിഷുവും പിന്നെ വേനലവധിയും വന്നാല്‍ അവിടം കുട്ടിക്കുറുമ്പുകൾ കൊണ്ട് നിറയും.. ഉറപ്പുള്ള ഒന്നോ രണ്ടോ കൊമ്പുകളില്‍ മാമുവേട്ടന്‍ കയറുകൊണ്ട് ഊഞ്ഞാല് കെട്ടി അതില്‍ തെങ്ങിന്‍റെ പട്ട വച്ച് തരും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അങ്ങേത്തലയ്ക്കലിങ്ങേത്തലക്കൽ ആകാശം ആരുടെ
സ്വന്തം എന്ന മത്സരമാണ് പിന്നെ..
മാങ്ങകള്‍ മൂപ്പെത്തിയാൽ മാമ്വേട്ടൻ ചാക്കുമായി മാവില്‍ കയറും. വലകെട്ടിയ തോട്ടി കൊണ്ട് ശ്രദ്ധയോടെ മാങ്ങകള്‍ പറിച്ചെടുത്ത് കൊമ്പില്‍ കെട്ടിയുറപ്പിച്ച ചാക്കില്‍ നിറച്ച് കയറില്‍ കെട്ടി താഴേക്ക് ഇറക്കി തരം തിരിച്ചു വൈക്കോലും ചേര്‍ത്ത് കുട്ടകളിലാക്കി കയ്യാലപ്പുരയിലെ പത്തായത്തില്‍ വയ്ക്കും.
സ്ഥാനത്തിൽ കേമൻ പ്രിയൂരെങ്കിലും മറ്റു മാവുകൾ ഒട്ടും പിറകിലായിരുന്നില്ല.
കിണറിനടുത്തുള്ള മയില്‍പീലിമാവിനോ മാങ്ങയ്ക്കോ മയില്‍പീലിയുമായി എന്തെങ്കിലും സാമ്യം ഉണ്ടെന്നു എനിക്ക് തോന്നിയിട്ടില്ല. പഴുത്താല്‍ അതിന്റ തൊലിപ്പുറത്ത് ഓറഞ്ചു വര്‍ണ്ണത്തില്‍ പുള്ളികള്‍ കാണും. വ്യത്യസ്തമായൊരു മണവും സ്വാദുമുള്ള മാങ്ങയുടെ ഉള്‍വശം ചകിരി പോലെ ഉറപ്പുള്ളതായതിനാല്‍ ഇതിനെ ചകിരി മാങ്ങ എന്നും വിളിച്ചിരുന്നു.
അമ്മിത്തറയോട് ചേർന്ന് വട്ടമാവ്!.വട്ടമാങ്ങ കൊണ്ട് പലതാണ് കാര്യം... ടെറസ്സിലേക്ക് ചാഞ്ഞ കൊമ്പില്‍ നിന്നും എളുപ്പം പറിച്ചെടുക്കാവുന്ന മാങ്ങകള്‍ നേരെ അമ്മിയില്‍ വച്ച് കുത്തി ഉപ്പും മുളകും ചേര്‍ത്ത് ചതച്ചു പല്ലിന്റെ പുളിപ്പ് സഹിക്കാനാവാതെയാവുംവരെ കഴിക്കും. കനലില്‍ ചുട്ട വറ്റല്‍ മുളകും ചെറിയ ഉള്ളിയും തേങ്ങയും ഉപ്പും വട്ടമാങ്ങയും ചേര്‍ത്ത് അമ്മിയില്‍ വച്ചരച്ച് ഉണ്ടാക്കുന്ന ചമ്മന്തിയും കഞ്ഞിയും! പഴുത്ത മാങ്ങ കഷ്ണങ്ങളില്‍ ഉണക്കമുളക് ചതച്ചതും ലേശം വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് തിരുമ്മിയാൽ അച്ഛന്‍റെ ഇഷ്ടവിഭവം! .
മരം കേറ്റത്തിന്റെ ഉസ്താദ് ആണ് ഞാനെന്നതിന് തെളിവായിരുന്നു പടിഞ്ഞാറേ അറ്റത്തുണ്ടായിരുന്ന, ആകാശം തുളച്ചു വളർന്ന് അഹങ്കാരത്തോടെ നിന്നിരുന്ന നാട്ടുമാവ്. പത്തും മുപ്പതും മാങ്ങകള്‍ വീതം പേറുന്ന ഒരുപാട് കുലകൾ . മൂപ്പെത്തും മുന്‍പേ മാമുവേട്ടന്‍ കുറെ മാങ്ങകൾ പറിക്കും, അമ്മ കടുമാങ്ങാ അച്ചാറു ഇടും. ആദ്യപടി കഴുകി തുടച്ചു ഉപ്പിലിടലാണ് . ഒരു മാസം കഴിഞ്ഞാൽ അപ്പൊ പൊടിച്ചെടുത്ത ചുകച്ചുകാന്നുള്ള മുളകുപൊടിയും കടുകിന്‍റെ പരിപ്പും ചേര്‍ത്ത് ഭരണികളില്‍ നിറച്ച് മീതെ നല്ലെണ്ണയില്‍ മുക്കിയ വെള്ള തുണി ഇട്ടു അടച്ചു മുറുക്കി കെട്ടിവക്കും. ഒരു വര്‍ഷത്തേക്കുള്ള കരുതിവക്കല്‍ . .
പഴുത്ത മാങ്ങകള്‍ ചടപടാന്ന് വീഴാൻ തുടങ്ങിയാൽ അതിരാവിലെ ഉറക്കപിച്ചയിൽ മാഞ്ചോട്ടിലേയ്ക്കുള്ള ഓട്ടങ്ങൾ . ഇറക്കമായതിനാല്‍ ഓട്ടത്തിനിടയില്‍ മൂക്കും കുത്തി വീഴും, മുട്ട് പൊട്ടിയും കയ്യുരഞ്ഞും പിന്നെയും ഓടും. ആദ്യമെത്തുന്ന ആള്‍ ആര്‍ത്തി മൂത്ത് തലങ്ങും വിലങ്ങും ഓടിക്കൊണ്ട് ഉറക്കെപ്പറയും
“ഈ ഭാഗത്തുള്ളതെല്ലാം എന്‍റെ മാങ്ങയാണ്, ഇങ്ങോട്ട് പ്രവേശനമില്ല”
"പിന്നേ ഒന്ന് മിണ്ടാതിരി ബുദ്ദൂസേ കിട്ടിയ മാങ്ങ പെറുക്കി സ്ഥലം വിട്ടോളൂ ."
കുട്ടയിലും,പാവാടയിലും മാങ്ങ പെറുക്കി നിറയ്ക്കുന്നതിനിടയിൽ ആരെങ്കിലും അതിനു മറുപടിയും പറയും.
ഉയരത്തിലുള്ള ചില്ലകളില്‍ , ഇലകളുടെ മറവില്‍ പഴുത്തു നിന്നിരുന്ന മാങ്ങകളിലായിരിയ്ക്കും എന്റെ ഉന്നം . മാവില്‍കയറി,കൊമ്പിലിരുന്നു കാലാട്ടി ഉടച്ചു കുടിച്ചിരുന്ന നാട്ടുമാങ്ങകള്‍ . ഏതു മരത്തിലും അനായാസം കയറിയിരുന്ന എനിക്ക് നാട്ടു മാവില്‍ കയറിപ്പറ്റുക അത്ര എളുപ്പമായിരുന്നില്ല. ഏതാണ്ട് പതിനഞ്ചടി ഉയരത്തിലായിരുന്നു ആദ്യത്തെ കൊമ്പ് നിന്നിരുന്നത്. ആഞ്ഞുവലിഞ്ഞു കയറാന്‍ ശ്രമിക്കുമെങ്കിലും നടുവും കുത്തി വീഴും. അന്യേത്തിയെ വളച്ചു നിര്‍ത്തി പുറത്തു ചവിട്ടി നിന്നു കൊണ്ട് മാവിനെ വട്ടം കെട്ടിപിടിച്ചു വലിഞ്ഞു കയറും, എന്നിട്ട് ചില്ലയില്‍ കമഴ്ന്നുകിടക്കും. ഒരു കൈകൊണ്ട് ചില്ലയില്‍ മുറുകെ പിടിച്ച്, മറ്റേ കൈ താഴേക്കു നീട്ടി അന്യേത്തിയെയും വലിച്ചു കയറ്റും. പിന്നെ അണ്ണാന്‍ കുഞ്ഞുങ്ങളെ പോലെ പരുങ്ങി പരതി ചില്ലകളില്‍ നിന്നും ചില്ലകളിലേക്കുള്ള പ്രായാണം. വിളഞ്ഞു പഴുത്തു കിടക്കുന്ന മാങ്ങകളില്‍ ഇളം ചുവപ്പിന്‍റെയും കടുംമഞ്ഞയുടെയും വര്‍ണ്ണ രാജി നിറയും. കൊതിയൂറുന്ന മണവും. ഒന്ന് തൊടുമ്പോഴേക്കും ഞെട്ടറ്റു വീഴും അവ. പറിച്ചെടുത്ത് കൊമ്പിലുരച്ചു ഞെട്ടിലെ പശയും കളഞ്ഞു ഉടച്ചുടച്ചു കുടിക്കും.ആഹാ..!
ഒരു ദിവസം അത്യുന്നതങ്ങളിൽ വിഹരിയക്കുമ്പോൾ,
"വാച്ചീ .. ദാ താഴേയ്ക്ക് നോക്ക്.. "അന്യേത്തി വിറച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.
അമ്മ! മാവിന്ച്ചുവട്ടിലൂടെ നടന്നു പോകുന്നു.!!
പേടിച്ചരണ്ട് ചില്ലകള്‍ക്കിടയില്‍ ഒളിക്കാന്‍ ശ്രമിയ്ക്കുന്നതിനിടയിൽ നിര്‍ഭാഗ്യമെന്നേ പറയേണ്ടു, എന്‍റെ കയ്യിലെ മാങ്ങായണ്ടി അമ്മയുടെ തലയിലേക്ക് വീണു.
അമ്മ മുകളിലേക്ക് നോക്കി. ഞങ്ങളെ കണ്ടു. അമ്മയുടെ മുഖം വിളറി. ഞങ്ങൾ അന്യഗ്രഹജീവികളെ പോലെ ചളുങ്ങിയ മുഖവുമായി പരുങ്ങി . ഒന്നുകൂടെ ഉറച്ചു നോക്കിയിരുന്നെങ്കിൽ അമ്മയുടെ തലയിലേയ്ക്ക് അടുത്തതായി വിറച്ചു വീഴാൻ പോകുന്നത് ഞാനായിരുന്നു.
അത് മനസ്സിലാക്കിയിട്ടാവണം , അമ്മ ഒന്നും പറയാതെ പശുവിനെ മാറ്റിക്കെട്ടി വീട്ടിലേയ്ക്ക് പോയി.
ഒരാഴ്ചക്ക് ശേഷം മാമുവേട്ടന്‍റെ കൂടെ കുറച്ചാളുകള്‍ വന്നു, അവര്‍ ആ നാട്ടുമാവ് കടയോടെ വെട്ടി മാറ്റി. മാവിന്‍റെയും ഞങ്ങളുടെയും അഹങ്കാരം അതോടെ നിലം പൊത്തി. മാവിനേക്കാൾഉച്ചത്തിലായിരുന്നു എന്റെ കരച്ചിൽ.
മരംകേറി കുട്ട്യോളുണ്ടായാല്‍ ഒരമ്മ വേറെന്തു ചെയ്യണം?
ഉയരം കുറഞ്ഞു പടര്‍ന്നു നിന്നിരുന്ന മൂവാണ്ടന്മാവിലായി പിന്നത്തെ കളി.
കയ്യാല വെയ്ക്കാനുള്ള സ്ഥാനത്തായിരുന്നതിനാല്‍ വലിയ കപ്പല്‍ മാവിന് ആയുസ്സ് കുറവായിരുന്നു. വനജേച്ചി വലിയ മാമ്പഴം പൂളി തരുന്നതിന്‍റെ ചെറിയൊരു ഓര്‍മയുണ്ട്. തൊലി കയ്പന്‍ മാവിലെ മാങ്ങ കല്ലെറിഞ്ഞു വീഴ്ത്താന്‍ പഠിപ്പിച്ചത് അയല്‍വാസി വിശോകനാണ്.
താഴത്തെ പറമ്പിലെ സുന്ദരിമാവിന് സൌന്ദര്യം കൂടിയതിനാലാവാം അത് എന്‍റെ അച്ഛനുറങ്ങുന്ന മണ്ണില്‍ ചിതാഭസ്മത്തില്‍ അലിഞ്ഞു ചേര്‍ന്നു. വെട്ടിയതോ വീണതോ കത്തിയതോ കരിഞ്ഞതോ ഒന്നും ഞാന്‍ അറിഞ്ഞതേയില്ല.
പ്രിയൂര്‍ മാവിനെ തനിച്ചാക്കി പ്രിയപ്പെട്ടവരോടൊപ്പം മാവുകളും പോയി. മായാത്ത മറയാത്ത ഓര്‍മകളുടെ തടവറയായി അന്നും ഇന്നും പ്രൌഡിയോടെ നില്‍ക്കുന്നു, ആളൊഴിഞ്ഞ വീടിനു കാവലായി എന്റെ പ്രിയ പ്രിയൂരുമാവ് .
അതിന്റെ ചുവട്ടില്‍ നിൽക്കുമ്പോൾ ഞാനോർക്കും..
“എല്ലാരെയും നീ തോല്പ്പിച്ചു.. ഇനി നീയോ ഞാനോ ആദ്യം”?.
മാവ് അപ്പോഴും വട്ടത്തിലാടിയുലഞ്ഞു ചിരിക്കുകയേ ഉള്ളൂ..
പിന്നെ അണ്ണാന്‍ കുഞ്ഞുങ്ങളെ പോലെ പരുങ്ങി പരതി ചില്ലകളില്‍ നിന്നും ചില്ലകളിലേക്കുള്ള പ്രയാണം. വിളഞ്ഞു പഴുത്തു കിടക്കുന്ന മാങ്ങകളില്‍ ഇളം ചുവപ്പിന്‍റെയും കടുംമഞ്ഞയുടെയും വര്‍ണ്ണ രാജി നിറയും. കൊതിയൂറുന്ന മണവും. ഒന്ന് തൊടുമ്പോഴേക്കും ഞെട്ടറ്റു വീഴും അവ. പറിച്ചെടുത്ത് കൊമ്പിലുരച്ചു ഞെട്ടിയിലെ പശയും കളഞ്ഞു ഉടച്ചുടച്ചു കുടിക്കും.
മറുപടിഇല്ലാതാക്കൂഎന്റീശ്വരന്മാരെ, ഈ മാങ്ങപുരാണം വായിച്ച് എന്റെ വായിൽ ഒരു ടൈറ്റാനിക് മുങ്ങി, അതിലുണ്ടായിരുന്നവരുടെ കാര്യം എന്തായി ആവോ.
മറുപടിഇല്ലാതാക്കൂhahahaaaaaaaaa
മറുപടിഇല്ലാതാക്കൂഎലിയെ പേടിച്ച് ഇല്ലം ചുടുക എന്നു പറയുംപോലെ
മറുപടിഇല്ലാതാക്കൂമരക്കേറ്റം പേടിച്ച്...........
ബാല്യകാല കുസൃതികള്‍ രസകരമായി അവതരിച്ചു.മായാത്ത മറയാത്ത ഓര്‍മ്മകള്‍ പങ്കുവച്ച് പ്രിയൂരുമാവും........
ആശംസകള്‍
മധുര തരം ഈ ഓർമ്മപ്പൂക്കൾ ❤️ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ ❤️
മറുപടിഇല്ലാതാക്കൂ