2013, മേയ് 31, വെള്ളിയാഴ്‌ച

തീമഴ




“പാഠം ഒന്ന് സൂര്യന്‍. സൂര്യനില്‍ നിന്നും നമുക്ക് ചൂടും വെളിച്ചവും കിട്ടുന്നു.” 

പപ്പി ടീച്ചര്‍ പഠിപ്പിക്ക്യാണ്. ഒന്നാം ക്ലാസ്സിലെ ബെഞ്ചിലിരുന്നു മടിയില്‍ വച്ചിരിക്കുന്ന പുസ്തകത്തില്‍ നോക്കി ഞങ്ങളും ടീച്ചറുടെ കൂടെ ഉച്ചത്തില്‍ വായിച്ചു. ബോര്‍ഡില്‍ ചോക്ക് കൊണ്ട് വരച്ച ഒരു സൂര്യനുണ്ട്.

“ക്ണിം”. ടീച്ചര്‍ ചൂരല്‍കൊണ്ട് രമേഷ് ബാബുവിന്‍റെ തലയില്‍ ഒരു കൊട്ട്. 

പാളികളില്ലാത്ത വലിയ ജനലിലൂടെ പുറത്തേക്ക് നോക്കി മുറ്റത്തെ മാവില്‍ കിളികള്‍ വന്നിരിക്കുന്നതും പറന്നു പോകുന്നതും ശ്രദ്ധിച്ചിരിക്ക്യായിരുന്നു രമേഷ് ബാബു. തലയില്‍ കൊട്ട് കിട്ടിയപ്പോള്‍ അവന്‍ കരഞ്ഞു. കൂടെ ഞാനും.

“നീയെന്തിനാ കരയണത്”? ടീച്ചര്‍ക്ക് അത്ഭുതമായി.

“ന്‍റെ രമേഷ് ബാബൂനെ എന്തിനാ തലയില്‍ കൊട്ടീത്‌ ” ങ്ങീ..ങ്ങീ ..ങ്ങീ...ഞാന്‍ കരച്ചില്‍ നിര്‍ത്തിയില്ല.

പപ്പി ടീച്ചര്‍ കുടുകുടെ ചിരിച്ചു.

എന്‍റെ കൈ കോര്‍ത്തു പിടിച്ചു കഥപറഞ്ഞു കളിപറഞ്ഞു നടക്കണ കൂട്ടുകാരനാണവന്‍. അവനെയല്ലേ പപ്പി ടീച്ചര്‍ തല്ലിയത്. എന്നിട്ട് കളിയാക്കിച്ചിരിക്ക്യാ?

കളിക്കാനുള്ള മണിയടിച്ചാല്‍ അവനെയുംകൊണ്ട് പുന്നമരച്ചോട്ടിലേക്ക് ഓടണം, പുന്നക്കായ പൊട്ടിക്കാന്‍. പാവം രമേഷ് ബാബു.

ഷീബയും ബീനയും വിനുവും കൃഷ്ണനും ഗോപനും ദിനേശനും ചിത്രയും പ്രീതയും കറുത്ത പുഴുപല്ലുകളുള്ള ശശികലയും എന്‍റെ കൂട്ടുകാരാണ്.

രമേശന്റെ സങ്കടം മാറ്റി പുന്നക്കായ്കള്‍ പെറുക്കുമ്പോള്‍ പ്രീത വിളിച്ചു, 

“ ഗേബീ, വാ നമുക്ക് കുഞ്ഞാഞ്ഞ വെച്ച് കളിയ്ക്കാം” മൈതാനത്തിന്റെ അരികിലുള്ള മാവിന്റെയും കശുമാവിന്റെയും വേരുകൾ പടർന്ന മണ്ണിലായിരുന്നു ഞങ്ങൾ കുഞ്ഞാഞ്ഞ വെച്ച് കളിച്ചിരുന്നത്.

“ നിന്നോട് ഞാന്‍ എത്ര തവണ പറഞ്ഞിട്ടുണ്ട് ന്‍റെ പേര് “ ഗേബീ” ന്നല്ല ..ഹാബി ..പറഞ്ഞേ..ഹാബി” എനിയ്ക്ക് ദേഷ്യം കയറി.

“ എനിക്കിങ്ങനെയേ അറിയുള്ളൂ, നിന്റമ്മ യ്ക്ക് വേറെ പേരൊന്നും കിട്ടീലേ ഇടാന്‍? “ ചെറിയ കരമീശയുള്ള ചുണ്ടുകള്‍ കൊണ്ട് അവള്‍ കോക്കിരി കാണിച്ചു. 

ഞാനവളോട് പിണങ്ങൂല, അവള്‍ക്ക് അച്ഛനില്ലാത്തതല്ലേ ..പാവം!

അവള്‍ക്ക് മാത്രല്ല, വേറെ കുറെ കുട്ട്യോള്‍ക്കും എന്‍റെ പേര് ശരിക്ക് പറയാന്‍ അറിയില്ല്യ. “ഗേബീ”ന്നുള്ള വിളികേള്‍ക്കുമ്പോള്‍ ഗോപനാണ്‌ സന്തോഷം. എന്നാലല്ലേ അവനെന്നെ കളിയാക്കി ചിരിക്കാന്‍ പറ്റുള്ളൂ. ഗോപന്‍റെ അച്ഛനും അമ്മയും ദൂരെയാണ്. അവന്‍ അമ്മാവന്‍റെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. എന്നോട് വഴക്ക് കൂടലാണ് അവന്റെ വിനോദം. വഴക്ക് കൂടിയാൽ ഞാനവനു പുസ്തകം പൊതിയാൻ മിനുസമുള്ള കടലാസ്സ് കൊടുക്കില്ല. 

അന്ന് വീട്ടിൽ ചില റഷ്യന്‍ മാഗസിനുകൾ തപാലില്‍ വരുമായിരുന്നു. “ സോവിയെറ്റ് യൂണിയൻ” ഇംഗ്ലീഷിലും “ സോവിയറ്റ് നാട്” മലയാളത്തിലും. ഞാനത് വായിക്കാറില്ലെങ്കിലും അതിലെ താളുകള്‍ തുറന്നു വാസനിയ്ക്കും. ഹാ...അച്ചടി മഷീടെ മണം മാറാത്ത താളുകള്‍! നിറയെ ചിത്രങ്ങളുണ്ടാവും. പുതിയത് വന്നാല്‍ പഴയവ കീറി പുസ്തകം പൊതിയും. സ്കൂളില്‍ “ അമ്പടി ഞാനേ” എന്ന ഭാവത്തിൽ നടക്കും. കൂട്ടുകാർക്കും കൊണ്ടുകൊടുക്കും പുസ്തകം പൊതിയാനുള്ള മിനുസകടലാസ്സുകള്‍. 

ചിത്രയ്ക്കാണ് കൂടുതലും കൊടുക്കാറുള്ളത്. 

ചിത്രയ്ക്ക് രണ്ടു വയസുള്ളപ്പോള്‍ അമ്മ മരിച്ചു.അവള്‍ക്ക് ഓര്‍മ്മ പോലുമില്ല അമ്മേടെ മുഖം. അവള്‍ അമ്മയെ കുറിച്ച് പറയുമ്പോഴെല്ലാം മാലാഖ മുഖമുള്ള ഒരു അമ്മയെ ഞാന്‍ കാണാറുണ്ടായിരുന്നു.

അവളുടെ അമ്മാവന്‍ ശശീധരനാണ് സ്കൂളില്‍ ഉപ്പുമാവ് ഉണ്ടാക്കുന്നത്‌. നഴ്സറി ക്ലാസ്സില്‍ കിട്ടിയിരുന്നപോലെയല്ല, ഇത് ഗോതമ്പുകൊണ്ടാണ് ഉണ്ടാക്കുന്നത്‌. ഉപ്പുമാവ് വേവുന്ന മണം കേട്ടാല്‍ നാവില്‍ വെള്ളമൂറും.ഒന്ന് ബെല്ലടിച്ചിരുന്നെങ്കിലെന്ന വിചാരവുമായാണ് പിന്നെ ക്ലാസ്സിലെ ഇരിപ്പ്. 

ഓടിപാഞ്ഞ് ചെല്ലുമ്പോള്‍ ശശീധരേട്ടന്‍ പറയും,
“ ചോറ് കൊണ്ടുവരുന്നവര്‍ക്ക് ഉപ്പുമാവില്ല , കുട്ടി പോയി ചോറുണ്ണൂ” 

“ ആരും കാണണ്ട നീ കഴിച്ചോ” കുറച്ചു നേരം കഴിയുമ്പോ ഇലയില്‍ പൊതിഞ്ഞ ഉപ്പുമാവുമായി ചിത്ര അടുത്തുവരും. വീട്ടില്‍ നിന്നും അമ്മ തന്നയക്കുന്ന ചോറിനേക്കാള്‍ സ്വാദാണ് ആ ഉപ്പുമാവിന്. അമ്മയോടത് പറഞ്ഞാല്‍ അടി കിട്ടും.

വറീത് മാഷെ കണ്ടാല്‍ത്തന്നെ പേട്യാകും. ചെവിയിലും മൂക്കിലും കയ്യിലും നീണ്ട മുടിയുള്ള മാഷ് എന്തെങ്കിലും ചോദിക്കും മുന്‍പേ രണ്ടാം ക്ലാസ്സിലെ ജനലരികിലെ ‍ബെഞ്ചില്‍ ഇരുന്ന് ഞാന്‍ കിടുകിടാ വിറക്കും. ഗോപനും ദിനേശനും മാഷുടെ നുള്ളില്‍ നിന്നു മുള്ളും. മാഷുടെ ഭാര്യ നല്ല സ്നേഹമുള്ള ടീച്ചര്‍ ആയിരുന്നു. ടീച്ചറുടെ ക്ലാസ്സില്‍ ഇരിക്ക്യാന്‍ ഭാഗ്യം കിട്ടിയ കുട്ടികളോട് എനിക്ക് അസൂയയായിരുന്നു. 

മൂന്നാം ക്ലാസ്സിലേയ്ക്ക് ജയിച്ചപ്പോഴുള്ള സന്തോഷം ഒന്ന് വേറെയായിരുന്നു. കുട്ട്യോള്‍ക്കൊക്കെ ഇഷ്ടായിരുന്നു മൂന്നിലെ രാമ്മാഷെ . ദൂരെ നിന്നും ഒരു സൈക്കിളിലായിരുന്നു മാഷ്‌ വരാറുള്ളത്.

"ഇവിടെ വന്നേ കുട്ട്യേ.."

ഒരു ദിവസം, ക്ലാസ്സിനിടയിൽ കിട്ടിയ ഒഴിവു സമയത്ത് രാമാഷ് എന്നെ വിളിച്ചു.

“ വാ തുറന്നേ.. പല്ല് കാണട്ടെ..” 

വീട്ടിൽ ആരെയും കാണിയ്ക്കാതെ കൊണ്ടു നടക്കുന്ന ഇളകിയ പല്ലുകൾ രാമാഷ് കണ്ടെത്തി .
ഞാൻ ചിണുങ്ങി..

“ ഒന്നുണ്ടാവില്ല്യാട്ടോ. കണ്ണടച്ച് നിന്നോ നീയ്” 

“ ഉം”.. ഞാൻ കണ്ണുകൾ അമർത്തി അടച്ചു.

ഒട്ടും വേദനിപ്പിയ്ക്കാതെ പല്ല് പറിച്ചു കയ്യില്‍ തന്നിട്ട് മാഷ്‌ പറഞ്ഞു, 

“മുറ്റത്ത്‌ കൊണ്ടുപോയി ആകാശത്തേക്ക് എറിഞ്ഞോളുട്ടോ , പുതിയ പല്ല് വേഗം വരും” 

രാമ്മാഷുടെ സ്നേഹവായ്പ്പില്‍ പാല്‍പ്പല്ലുകള്‍ എല്ലാം വേരുകള്‍ പറിഞ്ഞ്‌ ആകാശം കണ്ടു.

വെള്ള ഷര്‍ട്ടിന്റെ കോളറിനുള്ളില്‍ ഒരു ടവ്വല്‍ വയ്ക്കും മാഷ്‌. അതിന്റെ മടക്കില്‍ നല്ല മണമുള്ള പൌഡര്‍ ഉണ്ടാകും. ഇടയ്ക്കിടെ അതെടുത്തു നെറ്റിയിലെ വിയര്‍പ്പു തുടയ്ക്കും. സ്കൂള് വിട്ടു പോകുമ്പോ ഞാൻ മാഷ്‌ടെ സൈക്കിളിന്റെ പിന്നിൽ പെടച്ചു കയറി കെട്ടിപിടിച്ചിരിയ്ക്കും. വീട്ടിലേയ്ക്കുള്ള വളവെത്തുമ്പോൾ മാഷെന്നെ ഇറക്കി തന്നിട്ട് പറയും,

“ഇനി കുട്ടി പൊയ്ക്കോളില്ലേ ?” ഞാനപ്പോള്‍ മാഷുക്ക് ടാറ്റാ കൊടുക്കും. 

നാലിലേയ്ക്ക് ജയിയ്ക്കാന്‍ ഇഷ്ടമില്ലായിരുന്നു. കൂട്ടി കുറുക്കി കരഞ്ഞാണ് "ഏഡു മാഷ്‌ടെ" ക്ലാസിലേയ്ക്ക് ചെന്നിരുന്നത്.

പെന്‍സില് പോലെ മെലിഞ്ഞ ഹിറ്റ്ലർ മീശക്കാരൻ നാരായണന്‍ മാഷുടെ മുഖച്ഛായ ഇപ്പോപ്പോലും ഓര്‍ക്കാനെനിക്ക് പേട്യാണ്. “ഏഡു മാഷ്‌ ” ന്നാണു എല്ലാവരും പറയ്യ്യ. അത് “ ഹെഡ് മാഷ്‌” എന്നായിരുന്നൂന്നു കുറേക്കാലം കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്. കയ്യില്‍ ചൂരല്‍വടി ഇല്ലാതെ ഏഡിനെ കാണുന്നത് അപൂര്‍വ്വം. വറീത് മാഷുടെ നുള്ളില്‍ നിന്നും ഒരു കണക്കിന് രക്ഷപ്പെട്ട ദിനേശനും ഗോപനും ഏഡു മാഷുടെ ചൂരലില്‍ പൊള്ളി വിയര്‍ത്തു. 

“ സ്റ്റാന്റ് അപ്പ്” എന്നെ ചൂണ്ടി ഏഡു മാഷ് പറഞ്ഞു .
പുറത്ത് ചാടാറായ കണ്ണുകള്‍ ഒന്നുകൂടെ തുറിപ്പിച്ച്‌ ഞാന്‍ നിന്നു.

“ നിനക്ക് കേട്ടെഴുത്തിനെത്ര്യാ? കൂട്ട റയിറ്റാ?”

“ അതേ” വിക്കിവിക്കി പറഞ്ഞൊപ്പിച്ചു.

“ ന്നാ ഇവടെ വാ ..” 

വിറയ്ക്കുന്ന കയ്കളില്‍ മാഷ്‌ ചോക്ക് വെച്ച് തന്നു.
പോയി എല്ലാരടേം സ്ലെയ്റ്റ് നോക്കി മാര്‍ക്കിട്ടു കൊടുക്കു.

അങ്ങനെ ഞാന്‍ മാഷത്ത്യാരായി, ക്ലാസ്സിലെ താരമായി .

സ്കൂളിന്‍റെ പരിസരത്തുള്ള വീടുകളില്‍ ഒഴിവുള്ളപ്പോഴൊക്കെ ഞങ്ങള്‍ കയറിയിറങ്ങും. വേലിത്തലപ്പുകളില്‍ നിന്നും സ്ലേറ്റു മായ്ക്കാനുള്ള മഷിത്തണ്ടുകള്‍ ശേഖരിക്കും. തൊട്ടു മുന്‍പിലുള്ള കരുവാന്‍റെ ആലയില്‍ പോയിരുന്ന് ഇരുമ്പ് കത്തികള്‍ ഉലയിലൂതി പഴുപ്പിക്കുന്നതു നോക്കിനില്‍ക്കും.

കുറച്ചു നീങ്ങിയാല്‍ കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടന്നിരുന്ന റബ്ബര്‍ തോട്ടമാണ്. മരങ്ങളില്‍ കെട്ടി വച്ചിരിക്കുന്ന ചിരട്ടകളിലെ പശ എടുക്കാന്‍ വരുന്ന ഒരു കുറിയ മനുഷ്യനെ ചിലപ്പോഴൊക്കെ കാണാമെന്നതൊഴിച്ചാല്‍ പേടിപ്പെടുത്തുന്ന ഏകാന്തതയാണ് അവിടമാകെ.എന്നാലും ഞങ്ങള്‍ കൂട്ടുകൂടി പോയി റബ്ബറുംകായകള്‍ പെറുക്കും.

അവിടെയൊക്കെ “ഒടിയന്‍ ” പങ്ങിയിരുപ്പുണ്ടെന്നു പറഞ്ഞു നളിനി പേടിപ്പിക്കും. ആരാണ് ഒടിയനെന്നു ചോദിച്ചാല്‍ നളിനി നീണ്ട കഥകള്‍ പറയും. ഇലകള്‍ക്കിടയിലൂടെ വീഴുന്ന വെയിലു മാഞ്ഞു പോകുമ്പോള്‍ ഞങ്ങള്‍ തിരിച്ചുപോരും. ഒടിച്ചെടുക്കാവുന്ന നേര്‍ത്ത കൈകാലുകളും തുറിച്ച കണ്ണുകളുമുള്ള ഒടിയന്‍ രാത്രികളില്‍ ദുസ്വപ്നമായി വന്ന് എന്നെ ഭയപ്പെടുത്തിയിരുന്നു.

അതുവരെ ആകെ പേടിയുണ്ടായിരുന്നത്‌ ശങ്കുണ്ണി അമ്മാവനെയായിരുന്നു. വഴിയുടെ വളവിലുള്ള പീടികത്തിണ്ണയില്‍ ഇരുന്ന് അമ്മാവന്‍ ഒരിക്കല്‍ പറഞ്ഞു,

“ ഇന്ന് തീമഴ പെയ്യും ക്ടാങ്ങളെ ഓടിക്കോ ..” 

“ തീ മഴ പെയ്യ്വ എങ്ങന്യാ?” സംശയം തീര്‍ക്കാന്‍ ഞാന്‍ ചോദിച്ചു. 

“ തക തെയ്യ് ..നിനക്കതും അറീല്ലെ?” 

“ മേഘങ്ങളൊക്കെ ചുവക്കും പെണ്ണേ പിന്നെയാകാശമാകെ തീ നിറയും..”

“ അയ്യോ അപ്പോ തലയില്‍ തീ വീഴൂലെ ..?” ഞാന്‍ അത് വിശ്വസിച്ചു.

“ വീഴുമല്ലോ മഴവെള്ളത്തിനു പകരം തീ വീഴും മാനത്തൂന്ന്...അതോണ്ടല്ലേ പറഞ്ഞത് ഓടിക്കോളാന്‍”
ഞങ്ങള്‍ തലയില്‍ കയ്യും വെച്ചുകൊണ്ടോടി. 

അമ്മാവന്‍ “ തീമഴ” പ്രയോഗം ഇടയ്ക്കിടെ നടത്തിക്കൊണ്ടിരുന്നു. ആകാശത്തില്‍ ചുവന്ന മേഘങ്ങളെ തിരഞ്ഞ് തീമഴ പെയ്യുന്നതും കാത്ത് ഞങ്ങളിരുന്നു.

ആയിടയ്ക്കായിരുന്നു നിര്‍ണ്ണായകമായ ഒരു സംഭവം ഉണ്ടായത് . 

“ ഇത് കണ്ടോ...തീ” 

സന്ധ്യയ്ക്ക് സ്കൂളില്‍നിന്നും മടങ്ങവേ ഗോപന്‍ ട്രൌസറിന്റെ കീശയില്‍ നിന്നും തീപ്പെട്ടി എടുത്തു കാണിച്ചു. 

ഓരോരുത്തരും മത്സരിച്ച് തീപ്പെട്ടിക്കൊള്ളി ഉരച്ചു കത്തിച്ചെറിഞ്ഞു. അവസാനത്തെ കൊള്ളി, എറിയലിന്റെ ശക്തിയില്‍ ചെന്നു വീണത്‌ ഒരു വീടിന്‍റെ വേലിയില്‍! . ഉണങ്ങിയ വേലിയില്‍ തീ ആളിപ്പടര്‍ന്നു കത്തി. ആകാശത്ത് നിന്നും ഭൂമിയില്‍വന്നു പതിച്ച തീ മഴ കണ്ട് ഞങ്ങള്‍ അമ്പരന്നു നിന്നു. ആ വീട്ടിലെ രണ്ടു പെണ്‍കുട്ടികള്‍ പേടിച്ചു നിലവിളിച്ചു. ആളുകള്‍ കൂടും മുന്‍പേ ഞാനും ഗോപനും കൂട്ടുകാരും ഒളിമ്പിക്സിനെ വെല്ലുന്ന ഓട്ടം ഓടി രക്ഷപ്പെട്ടു.

വീട്ടിലെത്തി ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ ഉറങ്ങാന്‍ കിടന്നെങ്കിലും തീമഴയില്‍ ഉറഞ്ഞു തുള്ളുന്ന ഒടിയനെ ഞാന്‍ വീണ്ടും വീണ്ടും കണ്ടു. ഉറക്കം വീങ്ങിയ കണ്ണുകളുമായി പിറ്റേ ദിവസം ക്ലാസ്സിലെത്തുമ്പോള്‍
ചൂരല്‍വടിയുമായി  “ഏട്മാഷ്‌” മുന്‍പില്‍ .

“ആരാടീ വേലിയില്‍ തീപ്പെട്ടി കത്തിച്ചെറിഞ്ഞത്”?
തീ തുപ്പുന്നു കണ്ണുകള്‍! 

കത്തിയ വേലിയുടെ ഉടമകളായ രണ്ടു പെണ്‍കുട്ടികളും അടുത്തുണ്ട്. അവരെന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്. ഗോപനും കൂട്ടരും ചൂരല്‍ പ്രഹര മേറ്റ് ഒരു മൂലയില്‍ നിന്നു കരയുന്നു. ഞാന്‍ വലിയവായില്‍ നിലവിളിച്ചുകൊണ്ട് രാമ്മാഷെ കെട്ടിപിടിച്ചു അലമുറയിട്ടു. ശിക്ഷാവിധി അവിടെ അവസാനിച്ചുവെന്നു കരുതി. വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ അമ്മയുടെ കയ്യിലും ചൂരല്‍ . തെറ്റ് ചെയ്തിട്ടല്ലേ.. നല്ല സ്വാദോടെ നുണഞ്ഞു ചൂരല്‍ കഷായം. ആ ഓര്‍മ്മകള്‍ക്കിപ്പോഴും കയ്പ്പു തന്നെ! 

അതുവഴി പോകുമ്പോഴൊക്കെ ഒട്ടകപ്പക്ഷിയെ പോലെ ഞാന്‍ തല പൂഴ്ത്തും. 

അപ്പോഴൊരു സംശയം വരും ,
ആ കുട്ടി ഞാന്‍ തന്നെയായിരുന്നോ..

എന്നെങ്കിലുമൊരിക്കല്‍ ചുവന്ന മേഘങ്ങള്‍ താലപ്പൊലി പിടിച്ചു നില്‍ക്കുന്ന ഇരുണ്ട സന്ധ്യകളില്‍ മാനത്തൂന്ന് തീമഴ പെയ്യുന്നതും കാത്തു കാത്തിരുന്ന ആ പെണ്‍കുട്ടി ഞാനല്ലാതെ മറ്റാരാണ്‌!

5 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. പല്ല് പറിച്ച് തരുന്ന രാമ്മാഷ്. എന്തൊരു നന്മയുള്ള കാലം..തിരിച്ചു പോകാനൊക്കാത്ത കാലം. കത്തിയ വേലിയുടെ ഉടമസ്ഥകൾ നോക്കി ദഹിപ്പിക്കുന്നുണ്ട്.. കേമായി ഈ ഗുരുനാഥപുരാണവും

    മറുപടിഇല്ലാതാക്കൂ
  3. Nostalgia...

    നല്ല സ്വാദോടെ നുണഞ്ഞു ചൂരല്‍ കഷായം. നാലാം ക്ലാസ്സു കഴിഞ്ഞിട്ടും അതിന്‍റെ കയ്പുരസം മാറിയില്ല.

    മറുപടിഇല്ലാതാക്കൂ
  4. മൂന്നാം ക്ലാസിൽ പഠിക്കുന്ന, സൈക്കിളിൽ പെടച്ചിരുന്ന് രാമ്മാഷെ കെട്ടിപ്പിടിച്ച്, പുറത്ത് ചാടാറായ കണ്ണുകൾ ഒന്നു കൂടി തുറുപ്പിച്ച് (അത് ഇപ്പോഴുമുണ്ട് - സ്നേഹം കൊണ്ട് പുറത്തേക്ക് തള്ളിയ രണ്ട് കണ്ണുകൾ) കൊച്ച് "ഗേബി" യിലേക്ക് പതിവ് പോലെ ഒരു പരകായപ്രവേശം നടത്തി അതിമനോഹരമായ ഒരു ബാല്യകാലം എന്റെ മുന്നിൽ തുറന്നു കാണിച്ചു.... ഹേബി

    മറുപടിഇല്ലാതാക്കൂ