വെയിലിന്റെ മഞ്ഞച്ചിരിയില്‍, മതിലില്‍ പടര്‍ന്നു പിടിച്ച പച്ചപ്പിനു തിളക്കം കൂടി വരുന്നു. പാഷൻ ഫ്രൂട്ട് ചെടിയുടെ വള്ളികള്‍ നിറയെ പൂത്തിരിയ്ക്കുന്നു. നടുവില്‍ വയലറ്റ് നിറമുള്ള, മങ്ങിയ വെള്ളപ്പൂക്കൾ..
രണ്ടുമാസം മുൻപ് കൂട്ടുകാരി മാമി തന്നതാണ് മൂന്നു തൈകൾ! .
“വിജിതയ്ക്കിപ്പോൾ ഈ പഴം മാത്രമേ കഴിക്കുവാൻ പറ്റൂ. അതും കഷ്ടിച്ച് ഒരെണ്ണം” .
“ അവൾക്കു വേണ്ടി പാകി മുളപ്പിച്ചതാണോ മാമി?”
“ഉം അതെ..”
“ ഇവിടെ നട്ടത് കണ്ടില്ല്യേ മതിലിലേയ്ക്ക് കേറിപ്പടർന്നു തുടങ്ങി,പൂവും വിരിഞ്ഞു.”
“ അവള്‍ക്കിഷ്ടാണോ ഇതിന്റെ പഴം?”
“ഇഷ്ടം നോക്കീട്ടല്ല.. വായ്ക്കു പിടിച്ച് ഒന്നും കഴിക്കാൻ പറ്റില്ല്യ..ഇതിനൊരു ചവർപ്പുംപുളിപ്പും കൊഴുപ്പും ഉണ്ടല്ലോ.. ഡോക്ടറും പറഞ്ഞു ഇത് കഴിക്ക്യാൻ. മറ്റെന്തു കഴിച്ചാലും ശർദ്ദ്യാണ് . ചിലപ്പോ ഒരു തുള്ളി വെള്ളം കുടിച്ചാൽ മതി നിർത്താതെ ഓക്കാനിക്കാൻ.”
“സങ്കടം എങ്ങനെ ഒതുക്കുന്നു അവൾ..?”
“ന്റെ കുട്ട്യേ..അതിനു നമ്മൾ അവളെ കണ്ടു പഠിക്കണം..അത്രയ്ക്ക് ഉറപ്പാ മനസ്സിന്.”
എനിക്കറിയാം അവള് മനസ്സ് തുറക്കില്ല ആരോടും. വളരെ വിരളമായാണ് എന്നോടുപോലും...
“ മാമി കാണാറുണ്ടോ അവളെ ...?”
“ ഉവ്വ്, ഇപ്പോഴും ജോലിയ്ക്ക് വരുന്നുണ്ടല്ലോ. അവസാനസ്റ്റേജാണ്. രക്ഷപ്പെടാനുള്ള സാധ്യത തീരേ കുറവാണ്. ”
ഭ്രാന്തൻകോശങ്ങൾ നിലതെറ്റി പെരുമാറുന്ന അവളുടെ ശരീരം വേദനയുടെ കൂടാരമായി മാറിക്കാണുമെങ്കിലും പ്രത്യാശയുടെ ഒരു തരിമ്പെങ്കിലും ഇപ്പോഴും അവളുടെ മനസ്സില്‍ കാണാതിരിയ്ക്കില്ല. ചാട്ടുളി പോലെ എന്തോ ഒന്ന് എന്റെ നെഞ്ചിലേയ്ക്ക് തുളച്ചു കയറി മിന്നല്‍ പോലെ അസ്തമിച്ചു.
ജോലി മാറിപ്പോന്നതിനുശേഷം അവളെ കണ്ടിട്ടില്ല ..
നേരിടാനുള്ള മടികൊണ്ടോ , കാണാന്‍ ശക്തിയില്ലാഞ്ഞിട്ടോ .. പോയില്ല . ധൈര്യം സംഭരിച്ചു ഒരുനാൾ പോകാനൊരുങ്ങിയപ്പോൾ അറിഞ്ഞു, അവൾ ആരെയും കാണാൻ ഇഷ്ടപ്പെടുന്നില്ലെന്ന് .
തോട്ടത്തിൽനിന്നു പറിച്ച തക്കാളിയും മുരിങ്ങയ്ക്കായും പാഷൻ ഫ്രൂട്ടിന്റെ തൈകളും പൊതിഞ്ഞു കവറിലാക്കി തരുമ്പോള്‍ മാമി പറഞ്ഞു,
“ ആളെ തിരിച്ചറിയാത്ത വണ്ണം പ്രകൃതം മാറിയിരിക്കുന്നു, തരിമ്പും മാംസമില്ലാതെ, ഒരു ഉണക്കത്തണ്ട് പോലെ..” .
ഇടറിയ സ്വരത്തിന് പതറിയ മറുപടി എന്നായപ്പോൾ സംസാരം നിർത്തി കാറിൽ കയറി. . ഇടയ്ക്കിങ്ങനെ വല്ലപ്പോഴുമേ കാണാറുള്ളൂ എങ്കിലും ആഴം കൂടിയ സൗഹൃദമാണ് മാമിയോട് ഉള്ളത്, വളരെ അടുത്ത ആരോടോ എന്നപോലെ.
മണ്ണിൽ തടമെടുക്കുമ്പോഴുംനടുമ്പോഴും പിന്നെ നനയ്ക്കുമ്പോഴൊക്കെയും വിജിതയെ ഓർക്കാതിരിക്കാനാവുമായിരുന്നില്ല. എങ്ങനെ മറക്കാനാവും..!
അന്നൊരു ചന്ദന കളറിൽ ഇളം നീല കൊച്ചു പൊട്ടുകളുള്ള ഒരു ചുരിദാ റായിരുന്നുഅവൾ ധരിച്ചിരുന്നതെന്ന് കൃത്യമായി ഓർമ്മയുണ്ട്.
“പുതിയ സ്റ്റാഫ് ആണല്ലേ.. ഇതിനു മുൻപ് എവിട്യാ ജോലി ചെയ്തിരുന്നേ..? എവിട്യാ താമസിക്കണേ , ഭർത്താവിന്എവിട്യാണ് ജോലി? എത്ര കുട്ട്യോളാ ? ...”
അങ്ങോട്ടൊന്നും ചോദിക്കേണ്ടി വന്നില്ല, അതിനുള്ള അവസരവും തന്നില്ല.
“ഞാൻ സയൻസ് ലാബിലാണ് , ഒഴിവുള്ളപ്പോൾ അങ്ങോട്ടിറങ്ങൂ”. തിരിച്ചു പോകുമ്പോള്‍ അവള് പറഞ്ഞു.
ഒരു സൗഹൃദത്തിന്റെ തുടക്കം ..
ഞാൻ ചെല്ലുമ്പോൾ മിക്കപ്പോഴും അവൾ നഖങ്ങളില്‍ പോളിഷ് ഇടുന്ന തിരക്കിലാവും.
ചായം തേയ്ച്ച്, നഖങ്ങള്‍ക്ക് ഇത്രയും ഭംഗി വരുത്താമെന്ന് ഞാന്‍ പഠിച്ചത് അവളില്‍ നിന്നായിരുന്നു. നീണ്ട വിരലുകളായിരുന്നു അവൾക്ക്. നല്ല ആകൃതിയൊത്ത നഖങ്ങളും.ഒരു പ്രത്യേക തരം തവിട്ടു നിറത്തിലുള്ള പോളിഷായിരുന്നു അവൾക്ക് കൂടുതലിഷ്ടം.
അരികുകളില്‍ പിടിയ്ക്കാതെ , ശ്രദ്ധയോടെ നല്ല വൃത്തിയായും ഭംഗിയായും അവൾ നഖം മിനുക്കുന്നത് നോക്കിയിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു ,
“ ഡ്യൂട്ടി സമയത്ത് ഇതൊക്കെ ചെയ്താല്‍ ആരെങ്കിലും കാണില്ലേ...”
“ ഹേയ് ഇല്ലെന്നേയ് .. ഇവിടെ ആരും വരില്ല... കുട്ടികള്‍ ഒഴിയുന്ന നേരം നോക്കിയല്ലേ ഞാനിത് ചെയ്യുന്നേ ..ന്നാലും നീയാരോടും പറയാന്‍ നിക്കണ്ട".
“ ഇല്ല്യ .”
"ഇങ്ങു വാ പെണ്ണേ, ഞാൻ നിന്റെ വിരലുകളിൽ ഇട്ടു തരാം. ഉണങ്ങുംവരെ ക്ഷമിച്ചിവിടെ ഇരിക്കണം" .
ഒരിക്കല്‍, തുറന്നു വെച്ച പോളിഷിന്റെ കുപ്പിയുമായി ഞങ്ങള്‍ കുനിഞ്ഞിരിക്കുമ്പോള്‍ കൂടെ ജോലി ചെയ്യുന്ന പഞ്ചാബി സുഹൃത്ത് വന്നു.
“ ഞാന്‍ ബോസ്സിനോട് പറഞ്ഞു കൊടുക്കും..” അവന് ഹിന്ദിയില്‍ പറഞ്ഞു.
“ പോടാ കൊരങ്ങാ” ചുണ്ടുകള്‍ കൊണ്ട് കോക്കിരി കാണിച്ച് അവള് പോളിഷിന്റെ കുപ്പി അടച്ചു വെച്ചു.
അയാള്‍ അര്‍ത്ഥം മനസ്സിലാവാതെ തലപ്പാവിളക്കി ചിരിച്ചു,
“ ആ പൊട്ടന് ഞാന്‍ അവനെ കൊരങ്ങാന്നാണ് വിളിച്ചേന്ന് മനസ്സിലായിട്ടില്ല്യ.. ഇളിക്കുന്നത് കണ്ടില്ലേ ”
ഞാന്‍ പോകാനൊരുങ്ങിയപ്പോള്‍ ചെറിയ ശബ്ദത്തിൽ പാട്ട് വെച്ചുകൊണ്ട് അവള് ജോലിയിലേയ്ക്ക് തിരിഞ്ഞു.
"ഇല കൊഴിയും ശിശിരത്തിൽ ചെറു കിളികൾ വരവായി...
മനമുരുകും വേദനയാൽ ആണ്‍കിളിയാ കഥ പാടി..."
മിക്കപ്പോഴും അവള് ശ്രവിയ്ക്കാറുള്ള അതേ പാട്ട്..
വിവാഹ ജീവിതത്തിൽ അല്ലലുകൾ ഉണ്ടെന്ന് ഒരിക്കൽ അവൾ അസ്വസ്ഥതയോടെയാണ് സൂചിപ്പിച്ചത്.
“ രണ്ടുപേരും സഞ്ചരിയ്ക്കുന്നത് ഇരുദിശകളിലേക്കാണ് , ഒത്തുപോകാനാവുമെന്ന് ഇനി പ്രതീക്ഷയില്ല..”
“ അപ്പോള്‍ കൊച്ചിനെ എന്ത് ചെയ്യും..”
“ ഞാന്‍ വളര്‍ത്തും..”
“ രമ്യതയില്‍ കഴിയാന്‍ ഒന്നൂടെ ശ്രമിച്ചുകൂടെ?”
“ സ്നേഹത്തിന്റെയോ സാന്ത്വനത്തിന്റെയോ ഒരു മുറുക്കിപിടുത്തം ഞങ്ങള്‍ക്കിടയിലില്ല.. വെറുപ്പും പകയും പെരുകുകയാണ് താനും! തൊടുന്നതെന്തും കുറ്റത്തിലേ ചെന്നവസാനിയ്ക്കുന്നുള്ളൂ.”
ഇഴ ചേർക്കാൻ ശ്രമിക്കാൻ പറ്റാത്ത വിധം തകർന്നിരുന്നു അവളുടെ ജീവിതം എന്ന് മനസ്സിലാക്കാന്‍ അധികം വേണ്ടി വന്നില്ല.
വേര്‍പിരിയലും മറ്റൊരു വിവാഹം കഴിയ്ക്കലും എല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തിലായെന്ന് തോന്നിപ്പോയി.
സന്തോഷം തേടി പോയ രണ്ടാം യാത്രയിലും അവളെ ഭാഗ്യം തുണച്ചില്ല...
അയാളുടെ സ്നേഹം അവളുടെ ബാങ്ക് അക്കൌണ്ടില്‍ മാത്രം തറഞ്ഞു കിടക്കുന്നതായിരുന്നു .
അവള്‍ക്ക് തനിച്ചാവാമായിരുന്നില്ലേ ..എന്തിനു വീണ്ടും.. എന്ന് പലപ്പോഴും ചോദിക്കാനാഞ്ഞെങ്കിലും ഇഷ്ടക്കേടിന്റെ മതിലുകൾ പൊളിച്ച് അതിനകത്ത് കടക്കാൻ ഞാനും താല്പ്പര്യപ്പെട്ടില്ല..
നിരാശ സന്തത സഹചാരിയാവാന്‍ തുടങ്ങുന്ന ആ കാലഘട്ടത്തില്‍ തന്നെയാണ് എല്ലാവരേയും തകര്‍ത്തുകൊണ്ട് അവളൊരു അര്‍ബുദരോഗിയാണ് എന്ന വിധിയെഴുത്തുണ്ടായത് , മുപ്പത്തിമൂന്നാമത്തെ വയസ്സില്‍. വളരെ വൈകിയാണ് കണ്ടെത്തിയത് എന്നതിനാല്‍ അര്‍ബുദം ആന്തരീകാവയവങ്ങളെ പലതിനെയും കാര്‍ന്നുതിന്നാന്‍ തുടങ്ങിയിരുന്നു.
പൊയ്മുടി വെച്ച് അവളെക്കണ്ടപ്പോള്‍ അത് ശ്രദ്ധിക്കാതിരിക്കാന്‍ പണിപ്പെട്ടു.. രോഗത്തെക്കുറിച്ച് അവള് ഒന്നും സംസാരിച്ചില്ല, ഞാന്‍ ചോദിയ്ക്കാനും മെനക്കെട്ടില്ല. . സ്വയം ധൈര്യം ആർജിക്കുകയായിരുന്നിരിയ്ക്കാം . ഒന്നും സംഭവിക്കാത്ത പോലെ , പഴയ പോലെ അവൾ കളിയോടെ ചിരിയോടെ നടന്നു. അപ്പോഴും നഖങ്ങളിൽ അവള്‍ക്കിഷ്ടപ്പെട്ട പല നിറങ്ങളിലുമുള്ള ചായങ്ങള്‍ കണ്ടു. ജീവിതത്തിന്റെ നിറക്കൂട്ടുകൾ കൈ വിടാതെ മുറുകെ പിടിക്കാൻ ശ്രമിക്കുകയായിരുന്നോ അവൾ?
കാണെക്കാണെ അണഞ്ഞുകൊണ്ടിരുന്ന അവളിലെ ജീവന്റെ വെമ്പൽ പകപ്പോടെയാണ് ഞാൻ നോക്കി നിന്നത് . അവളോട് പറയാന്‍ ബാക്കി വെച്ചതെല്ലാം എന്റെ നിര്‍വികാരതയായി പരിണമിച്ചു.
വരാന്തയുടെ മൂലയില്‍ വെച്ച് അവളെ കണ്ടു മുട്ടിയ ഒരു ദിവസം വലിയൊരു കരച്ചില്, ശബ്ദത്തോടെ എന്റെ തോളില്‍ വന്നുവീണു..
“ ന്റെ മോന്.. ന്റെ ജീവിതത്തിന്റെ പ്രാര്ത്ഥനയാണവന്, ആ കുരുന്നിനെ ഒറ്റക്കു പേക്ഷിച്ചിട്ട് ഞാന്‍ എങ്ങനെ പോകും ..എനിക്കിനിയും ജീവിച്ചു കൊതി തീര്‍ന്നില്ല്യ.. ആയുസ്സൊന്നു നീട്ടിക്കിട്ടിയിരുന്നെങ്കില്‍. അവന് വലുതാവുംവരെയെങ്കിലും......”
ഘനീഭവിച്ചുപോയ നിശബ്ദതയായിരുന്നു എന്റെ മറുപടി.
പുതിയ മേച്ചിൽപ്പുറം തേടി ഞാൻ പോരുമ്പോൾ ഒരു വാക്കുപോലും ഉച്ചരിയ്ക്കാന്‍ ആവാതെ മിഴിച്ചു നോക്കി കുറെ നേരം അവളുടെ അരികിലിരുന്നു..
ഒരു വര്‍ഷത്തിനു ശേഷം , ഒരു ക്രിസ്തുമസിനു മുൻപ് എനിക്കവളുടെ സന്ദേശം വന്നു. യാത്ര പോകും മുന്‍പുള്ള വേവലാതിയും അമ്പരപ്പും ദൈന്യതയും വരികൾക്കിടയിൽ മറഞ്ഞിരുന്നത് ഞാൻ വായിച്ചറിഞ്ഞു.
“ കൂടുതല്‍ ടൈപ്പ് ചെയ്യാന്‍ വിരലുകള്‍ സമതിക്കുന്നില്ല.. കുഴയുന്നു” എന്ന വാചകത്തോടെ അവസാനിച്ച അവസാന സന്ദേശം....
അടുത്ത രാവുകളിലൊന്നിൽ അവൾ മാലാഖമാരെ , അവളുടെ പുതിയ ചങ്ങാതിമാരെ, തേടി പോയി....
ഇടതൂര്‍ന്ന വള്ളികളുടെ ഇരുണ്ട പച്ചപ്പിലൂടെ ഒരു കാറ്റ് വന്നു തഴുകിത്തലോടി നിന്നു. പൂക്കളിലെ വയലറ്റ് നിറം അവസാന നിമിഷത്തിൽ അവളുടെ ചുണ്ടുകൾ എങ്ങനെ ആയിരുന്നിരിക്കാം എന്ന് ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു..
സ്വപ്നത്തിൽ, കാണുമ്പോൾ അവൾക്ക് ചിറകുകളില്ലായിരുന്നു .. അവൾ ഒറ്റക്കായിരുന്നു .
കയ്യിലിരുന്ന തണുത്ത പഴച്ചാറു കുടിക്കാനാവാതെ ശിലപോലെയിരുന്ന ഞാൻ പ്രയാസപ്പെട്ടു ചോദിച്ചു ,
“നീ ചായ കുടിയ്ക്കുന്നില്ലേ..”
“ഞാൻ മരിച്ചെന്നു നിനക്കറിയാമല്ലോ ..എനിക്കിതു കുടിക്കാൻ കഴിയില്ലെന്നും..”
ഉവ്വ് , അവൾ മരിച്ചുവെന്ന് എനിക്കും അവൾക്കും അറിയാമായിരുന്നു ..
ക്ഷമാപാണത്തിന്റെ സ്വരത്തിൽ, .കഴിഞ്ഞ കാലങ്ങളിൽ ഉടക്കി നിന്ന സംസാരം അധികം നീണ്ടില്ല..
“പോകാൻ സമയമായി . ഇനി വരാനാവുമെന്നു തോന്നുന്നില്ല .”
അവൾ എഴുന്നേറ്റു..
മരിച്ച പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പിൻവിളികൾ ഇല്ലാതെ ആകാശത്തിന്റെ അനന്തതയിലേയ്ക്ക് അവൾ മാഞ്ഞുപോയി..
കയ്യിൽ നനവ് തട്ടിയപ്പോഴാണ് ഉണർന്നത്. കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. രാത്രി അവസാനിക്കുകയായിരുന്നു..
അനിശ്ചിതത്വം മണക്കുന്ന വരണ്ട കാറ്റ് തങ്ങി നില്ക്കുന്ന, നീണ്ട പകലിലേയ്ക്കുള്ള ഉണർച്ച ....
ദ്രവിക്കാത്ത ഓർമ്മകളും വഹിച്ചുകൊണ്ട്, പാഷൻ ഫ്രൂട്ടിന്റെ ചെടി പിന്നെയും പടർന്നു. ഒരിയ്ക്കലും കായ്ക്കാത്ത വള്ളികളിൽ വയലറ്റ് നിറം മയങ്ങിക്കിടന്നു..
"ഇങ്ങു വാ പെണ്ണേ, ഞാൻ നിന്റെ വിരലുകളിൽ ഇട്ടു തരാം. ഉണങ്ങുംവരെ ക്ഷമിച്ചിവിടെ ഇരിക്കണം" . ഞാൻ അനുസരണയോടെ കൈ നീട്ടും. അവളുടെ ആ പെണ്ണു വിളി എനിക്കിഷ്ടമാണ്.
മറുപടിഇല്ലാതാക്കൂഹൃദയസ്പർശി..
മറുപടിഇല്ലാതാക്കൂഹേബ്ബി എഴുതി തുടങ്ങിയാൽ
മറുപടിഇല്ലാതാക്കൂഎന്തൊരു ഒഴുക്കാണ്
ഭാഷ
എന്തൊരു വിഷ്വലൈസേഷൻ
ഗംഭീരം
പശ്ചാത്തലം പോലും സൂപ്പെർബ്
ഈ എഴുത്തിൽ എടുത്തു പറയാവുന്നത്
അർബുദം പോലും ഒട്ടും മുഴച്ചിട്ടില്ല
കുടിച്ചു കഴിഞ്ഞാൽ കഴുകി വെയ്ക്കുന്ന
ഗ്ലാസ് പോലെ
വായന പ്രശാന്തമാകുന്നു
രുചി മാത്രം ബാക്കി വെച്ച്