കൃത്രിമത്വത്തിന്റെ പാരമ്യം! ഒരു ദിവസം മുഴുവനും കഴിഞ്ഞുകൂടേണ്ടിവന്നു, കുട്ടികളുടെ ആ ഭാവനാലോകത്തില്‍. നിരാശ ഒഴിവാക്കണമെങ്കില്‍ മകളോടൊപ്പം ഏഴു വയസ്സുകാരിയായിമാറാതെ തരമില്ലെന്നു മനസ്സിലായി. ഈ അത്ഭുത ദ്വീപില്‍ എന്നെ ഭ്രമിപ്പിച്ച ആശ്ച്ചര്യങ്ങള്‍ വിരലില്‍ എണ്ണാവുന്നതേ ഉണ്ടായിരുന്നുള്ളൂ.
മഞ്ഞുമൂടിയ ഒരു പ്രഭാതത്തിലാണ് ഞങ്ങള്‍ അവിടെ എത്തുന്നത്. അകലെയായി ഡിസ്നി ലാന്‍ഡ് ഹോട്ടലും താഴെ അതിനു നടുവിലൂടെയായി പാര്‍ക്കിലേക്കുള്ള പ്രവേശന കവാടവും ഒരു കാര്‍ട്ടൂണ്‍ ചിത്രം പോലെ ദൃശ്യമായി. ടിക്കറ്റെടുത്ത് അകത്തു കയറുമ്പോള്‍ കര്‍ണ്ണകഠോരമായ ശബ്ദത്തിലുള്ള കൊട്ടുകേട്ടു. എന്തെങ്കിലും ആഘോഷത്തിന്റെ ഭാഗമാവാം എന്നേ കരുതിയുള്ളൂ. ഉള്ളില്‍ ചെന്നപ്പോഴാണ് അറിയുന്നത്, ജീവനക്കാരുടെ സമരമായിരുന്നു അതെന്ന്. അവര്‍ വലിയ ശബ്ദത്തില്‍ താളമടിച്ചു നശിപ്പിച്ചുകൊണ്ടിരിക്കുന്നത് ലോഹനിര്‍മ്മിതമായ മാലിന്യകുട്ടകളായിരുന്നു. ആളുകള്‍ അതിനു വലിയ പ്രാധാന്യം കല്‍പ്പിക്കാതെ മുന്നോട്ടു നീങ്ങുന്നുണ്ട്.
ആദ്യം ദൃഷ്ടിപഥത്തില്‍ വന്നത് ഒരു വശത്തായി പടര്‍ന്ന് കയറിയ ബീന്‍സ് സ്റ്റോക്ക് ആയിരുന്നു. നൂറുതവണയില്‍ കുറയാതെ മകനും മകള്‍ക്കുമായി വായിച്ചും പറഞ്ഞും കേള്‍പ്പിച്ചിട്ടുള്ള കഥയിലെ ( Jack and the beans stalk) ആകാശം മുട്ടനെ വളര്‍ന്ന് രാക്ഷസന്റെ കൊട്ടാരമുറ്റം വരെ എത്തുന്ന ബീന്‍സ് ചെടി കണ്ടപ്പോള്‍ വല്ലാത്ത ഒരിഷ്ടം തോന്നിയെന്നത് നേര്.
പാര്‍ക്കിനു നടുവിലായി ദീപ്തമായി നില്ക്കുന്ന കൊച്ചു മഞ്ഞുമരങ്ങളിലും കരിമ്പച്ച നിറത്തിലുള്ള വലിയ ക്രിസ്മസ്മരത്തിലും ഇനിയും ചൂടാറാത്ത ക്രിസ്മസ്സ് ആഘോഷം അലങ്കാരങ്ങളായി ബാക്കി വച്ചിട്ടുണ്ട്. നോക്കി നില്‍ക്കെ, അതിലേ വന്ന ഒരു വിന്റെയ്ജ് വണ്ടിയില്‍ കൈവീശിക്കാണിച്ചുകൊണ്ട് ഒരു സുന്ദരി കടന്നു പോയി. എന്താണെന്ന് മനസ്സിലായില്ല. അതും കാഴ്ചകളുടെ ഒരു ഭാഗമാവാം.
പല വിധം സവാരികളുടെ വിശാലമായ ഒരു ലോകം തന്നെയുണ്ട് തീം പാര്‍ക്കിനുള്ളില്‍. യാത്ര പുറപ്പെടും മുന്‍പുതന്നെ പലരും റൈഡുകളിലെ അപകട മരണങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചിരുന്നു. തന്നെയുമല്ല, ഓരോ റൈഡിനും നീണ്ട ക്യൂവും കണ്ടു. അതൊക്കെ ഒഴിവാക്കിക്കൊണ്ട് ബാര്‍ബി കാസിലിനുനേരെ നടക്കുമ്പോള്‍ തരക്കേടില്ലാത്ത ശക്തിയില്‍ മഴ പൊഴിയുന്നുണ്ടായിരുന്നു.
അഡ്വെഞ്ചര്‍ ലാന്‍ഡിലേക്ക് പ്രവേശിക്കുന്നിടത്ത് തന്നെ അറേബ്യന്‍ രീതിയില്‍ കളിമണ്ണു കൊണ്ടുള്ള കൊച്ചു വീടുകളും മദ്ധ്യത്തില്‍ ലെബനീസ് റെസ്റ്ററണ്ടും ഉണ്ട്. മരുഭൂമിയില്‍ ഓടിത്തളര്ന്നതെന്നു തോന്നിപ്പിക്കുന്ന പഴയ ഒരു റേയ്ഞ്ചു റോവര്‍ ഒരു വശത്ത് നിര്‍ജ്ജീവമായി കിടപ്പുണ്ട്.
ഒരു പാലം കടന്ന് ചെല്ലുന്നിടത്താണ് “Pirates of the Caribbean"എന്ന സിനിമയുടെ പശ്ചാത്തലം സജ്ജീകരിച്ചിട്ടുള്ളത്. പാലത്തിനടിയിലെ വെള്ളത്തില്‍ ഒരു വലിയ കപ്പല്‍ നങ്കൂരമിട്ടു നിര്‍ത്തിയിട്ടുണ്ട്.
രഹസ്യ ഗുഹകളുടെ ഒരു ശ്രേണിയിലൂടെ കടന്നു പോകുന്ന സന്ദര്‍ശകര്‍ക്ക് പൈറൈറ്റ് ലൈഫിലൂടെ കടന്നു പോകുന്നു എന്ന തോന്നലുണ്ടാക്കുന്നു എന്നതാണ് പ്രമേയം. ഇരുളടഞ്ഞ ഗുഹകളിലൂടെ തീജ്വാലയില്‍ തിളങ്ങുന്ന അസ്ഥിക്കൂടങ്ങള്ക്കിടയിലൂടെയുള്ള ആ യാത്ര കുട്ടികളെ മാത്രമല്ല, വലിയവരേയും കുറച്ച് ഭയപ്പെടുത്തും.
അവിടെനിന്ന് തിരിച്ചു പോരുമ്പോള്‍ പാര്‍ക്കിന്റെ നടുവിലൂടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ആഡംബരപൂര്‍വ്വമായ പ്രകടനം തുടങ്ങിയിരുന്നു. മിക്കിയും മിന്നിയും തൊട്ട് ഒട്ടനവധി കഥാപാത്രങ്ങള്‍ രഥത്തിലേറി ആഘോഷത്തിമര്‍പ്പോടെ നീങ്ങുമ്പോള്‍ കുട്ടികളും വലിയവരും ഒരുപോലെ പരിസരം മറന്ന് നില്ക്കുന്ന കാഴ്ചയും കണ്ടു.
“മീറ്റ് മിക്കി മൌസ്” എന്ന വലിയ ബോര്‍ഡ് കണ്ടപ്പോള്‍ എന്താകാം ഉള്ളിലെന്ന ആകാംക്ഷയായി. കുട്ടികള്‍ക്കായി, ഒരു പക്ഷേ മിക്കി മൌസിന്റെ ചരിത്രമോ, അല്ലെങ്കില്‍ ആനിമേഷന്‍ യുഗത്തിനു മുന്‍പും പിന്‍പും ഉള്ള കാര്‍ട്ടൂണ്‍ എന്നോ മറ്റോ ആയി, ചുരുങ്ങിയത് അര മണിക്കൂര്‍ നേരത്തെ ഒരു പ്രദര്‍ശനമെങ്കിലും പ്രതീക്ഷിച്ച് നീണ്ട വരിക്കൊടുവില്‍ രണ്ടു മണിക്കൂറില്‍ ഒട്ടും കുറയാതെ കാത്തുകെട്ടി നിന്നു. ഊഴം വന്നപ്പോള്‍, മിക്കിയെ അടുത്ത് കണ്ടപ്പോള്‍ നിരാശയുടെ കൊടുമുടിയില്‍ നിന്നും കൂപ്പും കുത്തി വീണു. നാട്ടിലും ഗള്‍ഫിലുമായി വലിയ ഷോപ്പിംഗ് മോളുകളില്‍ വേഷം കെട്ടി നില്ക്കുന്ന ക്രിസ്മസ് അപ്പൂപ്പനെയോ, ആനയേയോ കരടിയെയോ ഒക്കെ പോലെ ഒരു മനുഷ്യനോളം വലിപ്പമുള്ള മിക്കി മൗസ്. കൂടെ നിന്നു ഫോട്ടോ എടുക്കുമ്പോള്‍ ചിരിയിലും കലര്‍ന്നു കൃത്രിമത. ഇതിനായിരുന്നോ രണ്ടു മണിക്കൂര്‍ ഉന്തിയും തള്ളിയും സമയം കളഞ്ഞത്? അല്ലെങ്കില്‍ത്തന്നെ ആര് പറഞ്ഞു കൂടുതല്‍ പ്രതീക്ഷിക്കാന്‍ അല്ലേ?
ആ ക്ഷീണം മാറാനായി നേരെ ചെന്ന് “ടീ കപ്പ്” (tea cup ) റൈഡില്‍ കയറി യപ്പോള്‍ മകള്‍ക്ക് സന്തോഷമായി. കഷ്ടിച്ച് പത്തു മിനിറ്റേ ക്യൂവില്‍ നില്‍ക്കേണ്ടി വന്നുള്ളൂ. വലിയ ചായ കപ്പുകളില്‍ രണ്ടോ മൂന്നോ പേര്‍ക്കിരിക്കാം. അത് എങ്ങനെയൊക്കെയോ മൂന്നുനാലു മിനിറ്റോളം വളഞ്ഞും തിരിഞ്ഞും പിരിഞ്ഞും വട്ടത്തിലോടി. പിന്നെ നിന്നു.
അത്രയായപ്പോഴേക്കും വിശപ്പിന്റെ വിളി കേട്ടില്ലെന്നു നടിക്കാനായില്ല. അഡ്വെഞ്ചര്‍ ലാന്‍ഡിലെ ലെബനീസ് റെസ്റ്റോറണ്ടില്‍ നിന്നും ബുഫേ ലഞ്ച് കഴിച്ചിറങ്ങുംനേരം ഒരു തൊപ്പിയും ഇയര്‍ ക്യാപ്പും കാണാതായി. എവിടെയെങ്കിലും ചോര്‍ന്നതോ അതോ ആരെങ്കിലും എടുത്തതോ എന്ന് വ്യക്തമല്ല. "മോഷണം സൂക്ഷിക്കുക" എന്ന് പലയിടങ്ങളിലായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് തമാശക്കല്ല എന്ന് അതോടെ ബോധ്യപ്പെട്ടു.
നേരം ഇരുട്ടാന്‍ തുടങ്ങി. തണുപ്പും കൂടിക്കൊണ്ടിരുന്നു. കുട്ടികളെ സങ്കടപ്പെടുത്തേണ്ട എന്ന് കരുതി ഫ്ലയിംഗ് എലഫന്റ് റൈഡിനുള്ള ക്യൂവില്‍ അര മണിക്കൂര്‍ നിന്നു. ഇതിനിടയില്‍ എന്റെ തൊട്ടു മുന്നില്‍ നിന്നിരുന്ന ഒരു ഫ്രഞ്ച് കുട്ടി എന്റെ മകളുമായി ചങ്ങാത്തത്തിലായി. അവളുടെ പേര്, “ഈഫൈ” എന്നായിരുന്നു. ചെല്ലപ്പേര് യപ്പിലോപ്പി. യപ്പിലോപ്പി വലുപ്പത്തിലുണ്ടെങ്കിലും എന്റെ മകള്‍ക്കും അവള്‍ക്കും ഒരേ പ്രായം. അവള്‍ക്കു ഇങ്ക്ലീഷ് അറിയാത്തതിനാല്‍ എന്റെ മകള്‍ അവളോട് ചോദിക്കുന്ന ഓരോ ചോദ്യവും അവള് അവളുടെ അമ്മയോട് ചോദിക്കാന്‍ ആംഗ്യം കാണിച്ചു. എല്ലാത്തിനും അമ്മയാണ് ഉത്തരം പറഞ്ഞുകൊണ്ടിരുന്നത്. യപ്പിലോപ്പിയുടെ അമ്മ എന്നോട് പറഞ്ഞു, “നിങ്ങളുടെ മകള്‍ എന്ത് നന്നായി ഇങ്ക്ലീഷ് സംസാരിക്കുന്നു, എന്റെ മകള്‍ക്ക് ഇപ്പോഴും ഇങ്ക്ലീഷ് അറിയില്ല, ഫ്രഞ്ച് മാത്രമേ അറിയൂ” എന്ന്. ഇങ്ക്ലീഷുകാരോടുള്ള വിമുഖത അവര്‍ക്ക് ഇങ്ക്ലീഷ് ഭാഷയോടും ഉണ്ടെന്ന് അത് വ്യക്തമാക്കി. റൈഡില്‍ നിന്നും ഇറങ്ങുമ്പോള്‍ യപ്പിലോപ്പി എന്റെ മകളുടെ കയ്യില്‍ നിന്നും പിടുത്തം വിട്ടില്ല. അവള്‍ക്കു കൂട്ടുകാരിയെ ഇഷ്ടമായി. ഞാന്‍ അവരെ ഒരുമിച്ചു നിര്‍ത്തി ഒരു ഫോട്ടോ എടുത്തു. നാല് മണിക്കൂര്‍ യാത്ര ചെയ്താണ് വന്നതെന്നും ഇരുട്ടും മുന്‍പേ തിരിക്കണം എന്നും പറഞ്ഞ് അവര്‍ പോയി.
യപ്പിലോപ്പിയെ വിട്ടു ഞങ്ങള്‍ പോയത് ഡിസ്നി സ്റ്റുഡിയോയിലേക്കാണ്. രാത്രി ഏഴുമണി ആയിരുന്നു. അവിടെ ട്രാമില്‍ ഒരു രാത്രി സവാരി. ഹോളിവുഡ് സിനിമക്കു ഉപയോഗിച്ചിട്ടുള്ള സെറ്റിങ്ങുകള് എല്ലാം തനിമയോടെ പകര്‍ത്തിയിരിക്കുന്നു. ട്രാമിന് ഇരുവശങ്ങളിലുമായി കാണാന്‍ കഴിഞ്ഞത്, കൃത്രിമമായി ഉണ്ടാക്കിയ തകര്‍ന്ന റോമന്‍ സാമ്രാജ്യവും ഈജിപ്ഷ്യന്‍ സാമ്രാജ്യവും മാത്രമല്ല, തര്‍ക്കപ്പെട്ട ലണ്ടനും ന്യൂയോര്‍ക്കും വരെ! “1000 ലീഗ്സ് അണ്ടര്‍ ദി സീ” എന്ന ചലച്ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ള മുങ്ങിക്കപ്പലിന്റെയും പിന്നെ യുദ്ധവിമാനങ്ങളുടെയും മാതൃകകള്‍ കണ്ടതും ഓര്‍ക്കുന്നു.
ഒരിടത്ത് ട്രാം നിശ്ചലമായപ്പോള്‍, ഇടതുവശത്ത് നിര്‍ത്തിയിട്ട ഒരു പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു. തീ നാളങ്ങള്‍ ട്രാമിനകത്തേക്ക് കൈനീട്ടിയപ്പോള്‍ ഞങ്ങള്‍ പേടിച്ചു പിന്മാറി. പെട്ടെന്ന് മലകള്‍ക്കിടയിലെ അണക്കെട്ട് പൊട്ടിയൊഴുകി, അവിടമാകെ പ്രളയം. ട്രാമിനു മുകളിലൂടെയും വശങ്ങളിലൂടെയും വെള്ളം ചീറ്റിത്തെറിച്ചു. ശരിക്കും ഭയന്നുപോയ നിമിഷങ്ങള്‍. ഹോളിവുഡ് പടങ്ങളിലെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിലെ സാങ്കേതിക വശങ്ങള് മനസ്സിലാക്കിച്ചു തരുന്ന നല്ല ഒരു അനുഭവമായിരുന്നു അത്.
ട്രാം ചലിച്ചു തുടങ്ങി. വീണ്ടും കാഴ്ചയില്‍, പല സിനിമകളിലായി പ്രദര്‍ശിപ്പിച്ചിട്ടുള്ള പലയിനം വണ്ടികളുടെ നിര. ചിലത് ഒറിജിനലും ചിലത് അനുകരണങ്ങളും.
രാത്രിയായത്തോടെ എല്ലാവരും തിരിച്ചു പോകാന്‍ തുടങ്ങിയിരുന്നു, ഡിസ്നി ലാന്‍ഡ് ഹോട്ടലില്‍ താമസിച്ച് പിറ്റേ ദിവസവും കാഴ്ചകള്‍ കാണാന്‍ തയ്യാറായി വന്നവരും കുറവായിരുന്നില്ല. ഫെയറി ടെയിലിലെ കൊട്ടാരങ്ങള്‍ രാത്രിമഴയില്‍ ദീപ്തിമത്തായി.
കുട്ടികളോടൊപ്പം ഡിസ്നി വേള്‍ഡ് ഞാനും ഏറെക്കുറെ ആസ്വദിച്ചു എന്ന് വരുത്തി മടങ്ങാനൊരുങ്ങവേ മകള്‍ ചോദിച്ചു,
“ അമ്മേ, നമ്മള് ഇനി എപ്പോഴാ യപ്പിലോപ്പിയെ കാണുക” ?.
“ജീവിതത്തില്‍ ഒരിക്കലും നമ്മള് ഇനി യപ്പിലോപ്പിയെ കാണില്ല കുട്ടീ..” എന്ന് പറയാന്‍ തുടങ്ങും മുന്‍പ് ഞാന്‍ ചിന്തിച്ചു, വെറുതെ എന്തിനു ആ കുഞ്ഞു മനസ്സ് വേദനിപ്പിക്കണം!..
“കാണും..എന്നെങ്കിലും ഒരിക്കല്‍ കാണും” എന്നുതന്നെ ഞാന്‍ പറഞ്ഞു.
അവളുടെ നക്ഷത്രക്കണ്ണുകള്‍, ഇരുളില്‍, തിരക്കിനിടയില്‍ യപ്പിലോപ്പിയെ തിരഞ്ഞപ്പോള്‍ എനിക്ക് അല്പം വിഷമം തോന്നാതിരുന്നില്ല. ഫോണ്‍ നമ്പറോ ഇമെയില്‍ വിലാസമോ വാങ്ങാമായിരുന്നു!. ഒരു ദിവസം മുഴുവനും കുട്ടികളുടെ മനസ്സുമായി നടന്നപ്പോള്‍ ഞാനും ബാലിശമായ ചിന്തകളുടെ അധീനതയിലായോ!
“ അമ്മേ, നമ്മള് ഇനി എപ്പോഴാ യപ്പിലോപ്പിയെ കാണുക” ?.
മറുപടിഇല്ലാതാക്കൂ“ജീവിതത്തില്‍ ഒരിക്കലും നമ്മള് ഇനി യപ്പിലോപ്പിയെ കാണില്ല കുട്ടീ..” എന്ന് പറയാന്‍ തുടങ്ങും മുന്‍പ് ഞാന്‍ ചിന്തിച്ചു, വെറുതെ എന്തിനു ആ കുഞ്ഞു മനസ്സ് വേദനിപ്പിക്കണം!..
“കാണും..എന്നെങ്കിലും ഒരിക്കല്‍ കാണും” എന്നുതന്നെ ഞാന്‍ പറഞ്ഞു.
യപ്പിലോപ്പി കൊള്ളാലോ
മറുപടിഇല്ലാതാക്കൂ(അയ്യെ..തൊപ്പി മോഷണമോ..ലജ്ജാവഹം. കണ്ട്രി ഫെലാസ്!!! അവരോട് ഇന്‍ഡ്യയില്‍ വന്ന് മോഷണം പഠിക്കാന്‍ പറയേണ്ടതായിരുന്നു)
ഹ ഹ ഹ thanks
മറുപടിഇല്ലാതാക്കൂ"മോഷണം സൂക്ഷിക്കുക" എന്ന് പലയിടങ്ങളിലായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് തമാശക്കല്ല എന്ന് അതോടെ ബോധ്യപ്പെട്ടു.
മറുപടിഇല്ലാതാക്കൂരാക്ഷസന്റെ കൊട്ടാരമുറ്റം ഈ ചിത്രത്തില്‍ കാണുമ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു പോകുന്നു.
ചിത്രങ്ങളും ചെറു വിവരണങ്ങളുമായി ഇത്തവണയും നന്നായിരിക്കുന്നു.
Thanks for an amazing trip to Disney World through your words....
മറുപടിഇല്ലാതാക്കൂwaiting for more!
അവരുടെ മനസ്സ് ഒട്ടും വേദനിപ്പിക്കണ്ടാാ
മറുപടിഇല്ലാതാക്കൂയപ്പിലോപ്പിയെ എന്നും കണ്ടുകൊണ്ടിരിക്കുന്നവരല്ലെ അവരൊക്കെ
യാത്ര പോയത് നിങ്ങളാണെങ്കിലും വായക്കാരെയും കൂടെ കൂട്ടിയതായി വായിച്ച് തീരുമ്പോൾ അവർക്കും തോന്നും...
മികച്ച അവതരണം കേട്ടൊ ഹാബി
Fun n frolic..so not just history n classic thats observed n absorved in ur trip...there is a load-full fun stff for kids too..yea for grown ups as well.. :)
മറുപടിഇല്ലാതാക്കൂThank you all...
മറുപടിഇല്ലാതാക്കൂഞാനിത് മുൻപ് വായിച്ചിട്ടുണ്ട്.. അന്നേ എനിക്കിഷ്ടപ്പെട്ടതാണ്.. ഞാൻ അന്ന് കമെന്റ് എഴുതാൻ മറന്നതാവും.. നല്ല യാത്രാവിവരണം... യപ്പിലോപ്പി ഓർമ്മയിൽ തങ്ങും.
മറുപടിഇല്ലാതാക്കൂBeautiful writing Habby.
മറുപടിഇല്ലാതാക്കൂBeautiful writing Habby.
മറുപടിഇല്ലാതാക്കൂ