2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

പടിയിറങ്ങിയ കോമരം




കാവിലെ വേലയാണ്! എത്രയോ വർഷങ്ങൾക്ക്ശേഷമുള്ള വരവാണ്. കണ്ണിനും മനസ്സിനുമൊക്കെ ആർത്തി. ഓർമകൾക്ക് ജീവൻ വെച്ച പോലെ.. അവിടെ അമ്പലപ്പറമ്പിൽ, ശങ്കൂന്റച്ഛൻ പുതിയ കുപ്പിവളകളും മാലേം ചാന്തും കൊണ്ട് വന്നു നിരത്തും.കോര്‍ക്കടപ്പുള്ള കുഴൽ പോലൊരു കുഞ്ഞു ചില്ല് കുപ്പിയിൽ ചോന്ന ചാന്തുണ്ടാവും. എന്തൊരു വാസനയാണ്!! നെറ്റിയിൽ തൊട്ടാൽ ഇളവെയിലിൽ തിളങ്ങും. പൊടിപൊടിയായി വിയർത്തു കലങ്ങും.. ഭാഗോതീടെ നിറമല്ലേ ചോപ്പ്..ഇന്ക്ക്യും അതെന്ന്യാ ഇഷ്ടം.

അപ്രത്തും ഇപ്രത്തും ബലൂണുകളുടെ മേളമാണ് . ഇൻയ്ക്ക് ഇഷ്ടം ചായപ്പൊട്ടുകൾ ചിതറിയ മടക്കു മടക്കായുള്ള നീളൻ ബലൂൺ ആണ്. അതിനെ ഒട്ടിപ്പിടിച്ച് ഹനുമാന്റെ വാലിനു പൂക്കെട്ടിട്ട പോലൊരു കുഞ്ഞുപടവലംബലൂണുംണ്ടാവും. ഉള്ളിലെ കടുകുമണികൾ കിരികിരികിരീ ന്നു ശബ്ദിച്ചോണ്ടിരിക്ക്യും . ശങ്കൂനു പീപ്പി ബലൂൺ ആണ് ഇഷ്ടം..

വള പാകണ്ടോന്നു നോക്കി മണ്ണിൽ മുട്ടുകുത്തി ഇരിക്ക്യുന്ന എന്റെ ചെവീലാണ് “പ്യാ പ്യാ” ന്നും പറഞ്ഞ് അവൻ പീപ്പി ഊതുക.. നിയ്ക്കങ്ങട് ദേഷ്യം പിടിയ്ക്കും.. ന്നാലും ശങ്കൂനോട് ദേഷ്യപ്പെട്ടാൽ അവന്റ അച്ഛൻ ഇന്ക്ക്യു വള തന്നില്ലെങ്കിലോ! ചെവി പൊട്ട്യാലും മേണ്ടില്ല്യ.. ഞാൻ സഹിച്ചിരിയ്ക്കും.

ഊതി ഊതി പീപ്പിബലൂൺ കേടാവും.. അവൻ “ഫൂ.. ഫൂ” ന്നു ഊതുമ്പോൾ “ത്ധൂ ത്ധൂ” ന്നു തുപ്പല് വരും പുറത്തേയ്ക്ക്. 

ഐസ് കാരൻ “പാലൈസ് പാലൈസ് “ ന്നും പറഞ്ഞ് “പോം പോം” അടിയ്ക്കും..വാങ്ങിച്ചു കഴിച്ചാൽ വയറു വേദനിച്ചു ചത്തുപൂവും. ഇന്ക്ക്യു വേണ്ട. അപ്രത്താണ് ചുടു കടലേം കപ്പലണ്ടീം. എല്ലാരടേം കണ്ണ് വെട്ടിച്ചു അവിടന്ന് കടല മേടിക്കാൻ പറ്റില്ല്യ. അശോകൻ ചേട്ടനോട് പറഞ്ഞാൽ വലിയൊരു കടലാസുകുമ്പിൾ കപ്പലണ്ടി കിട്ടും. 

“മണിക്കുട്ടി കഴിച്ചോട്ടോ” ന്നും പറഞ്ഞ് സ്നേഹം തൂവും ആ കണ്ണുകൾ. 

അരമണി കിലുക്കി കയ്യിലെ വാളും ചിലമ്പും “ഛിൽ..ഛിൽ..ഛിൽ” ന്നു കുലുക്കി കുലുക്കി വെളിച്ചപ്പാട് തുള്ളിതുള്ളി കലി കയറ്റുന്നു.

“എന്തിനാ ശ്രീയേട്ടാ വെളിച്ചപ്പാട് ഇങ്ങനെ നിക്കാതെ തുള്ളണേ “?

“വെളിച്ചപ്പാടിന് നിക്കാൻ പാടില്ല്യ , മണിക്കുട്ട്യേ ..ചാടിക്കൊണ്ടും തുള്ളിക്കൊണ്ടുമിരിക്കണം” . 

ശ്രീയേട്ടൻ എന്റെ കയ്യിൽ മുറുക്കിപ്പിടിച്ചോണ്ട് നിക്കും. വെളിച്ചപ്പാട് ന്റെ തലേല് വാളിന്റെ തല വെയ്ക്കും . "ഹു ഊഹുഹു ഊഹുഹു ഹു" ന്നും പറഞ്ഞ് ഉറഞ്ഞു തുള്ളീട്ടു പറയും ..

“ഭാഗോതീടെ ഉണ്ണ്യല്ലേ.. ഇഷ്ടംപോലെ ണ്ട് അനുഗ്രഹം. 
നോമിന്റേംഅനുഗ്രഹണ്ടാവും...നന്നായി വരട്ടെ ..”


വെളിച്ചപ്പാട് തുള്ളി വിയർക്കുമ്പോ ഞാൻ പേടിച്ചു വിയർക്കും... ശ്രീയേട്ടന്റെ പിടുത്തം മുറുകിവരും.

"മോളേ..."

തിരിഞ്ഞു നോക്കാതെ മനസ്സിലായി , ശ്രീയേട്ടന്റെ അമ്മ! 

ഓർമകളിൽ നിന്നും പുറത്ത് വന്നതപ്പോഴാണ്. 

“മോളെപ്പോഴാ വന്നത് ?”

“ഞാൻ ഇന്നലെ .."

“ ശ്രീയേട്ടൻ”?

“ഇവിടെ ഉണ്ടാവുമല്ലോ. ഇന്ന് വെളിച്ചപ്പാട് തുള്ളുന്നത് അവനാണ്..” 

ഉള്ളിൽ വെച്ചുപൂട്ടിയ ഇഷ്ടം കൊണ്ട് നടന്നതാണ് കുഞ്ഞുനാൾ മുതൽ..
വലുതായപ്പോഴും കണ്ണുകൾ കൊണ്ട് കഥപറഞ്ഞും മനസ്സുകൊണ്ട് അറിഞ്ഞും ആരുമറിയാതെ സ്നേഹിച്ചു.


അച്ഛന് മുന്നിൽ ധൈര്യം ചോരാതിരിയ്ക്കാൻ പാടുപെട്ടിട്ടാണ് ശ്രീയേട്ടൻ പറഞ്ഞു മുഴുവനാക്കിയത് .

"മണിക്കുട്ട്യെ എനിയ്ക്ക് കല്ല്യാണം കഴിച്ചു തരണം."

അച്ഛന്റെ മുഖം ചുവക്കുന്നതു കണ്ടിട്ടു അന്ന് തന്റെ കവിളുകൾ വിളറി വെളുത്തു..

രണ്ടാഴ്ച കൊണ്ടായിരുന്നു കല്ല്യാണം ..

ഒച്ച അടഞ്ഞ പിടയ്ക്കുന്ന ചങ്കിൽ ഒരു താലി കുത്തിത്തറഞ്ഞു നിന്നു. 
യാത്ര ചോദിക്കാൻ പോലും കണ്ടില്ല പിന്നെയാ കണ്ണുകൾ..


അവധിയ്ക്ക് നാട്ടിൽ ചെല്ലുമ്പോഴൊക്കെ ചോദിക്കാതെത്തന്നെ അമ്മ പറയും ,
“ശ്രീയ്ക്ക് ഒന്നും ശെര്യായി ല്ല്യ ഇതുവരെ ..” 
“ശ്രീയേെട്ടനൊരു കൂട്ട് വരണം അമ്മേ .. ന്നാലേ എനിയ്ക്ക്...”
കരിമഷി പടർന്ന കണ്ണിലേയ്ക്കു നോക്കി അമ്മ പറയും, 
“ഒക്കെ ശെര്യാവും കുട്ട്യേ.. ജീവിതം ന്നു പറഞ്ഞാൽ ഇങ്ങന്യൊക്ക്യാ” .

വേറൊരു നിവൃത്തിയും ഇല്ലായിരുന്നു അന്ന്. ഉള്ളിലെ ഭീരു എന്നെ ജയിച്ചു കാലം കഴിയ്ക്കുന്നു ഇപ്പോഴും . 
പൂപ്പറയും മലർപറയും കഴിച്ചു നിവരുമ്പോൾ നെറുകയിൽ വാള്..ഉറഞ്ഞുറഞ്ഞുതുള്ളുന്നു കോമരം .വാൾമുന നെറ്റിയിൽ കോറിയപ്പോഴും മിണ്ടാതെ കണ്ണടച്ച് നിന്നു..

രണ്ടു വിരലുകൾക്കിടയിൽ ഒരു നുള്ള് കുങ്കുമം! 

നെറ്റിയിൽ നിന്നു തുടങ്ങി അമർത്തി വരയ്ക്കുന്നു മുകളിലേയ്ക്ക്. സിന്ദൂര രേഖയും കടന്ന് നെറുകയിലെത്തിനിന്ന വിരലുകളിലെ വിറയൽ ഹൃദയ താളമായി പിടഞ്ഞു. 
ചാന്ത് നെറ്റിയിലൂടെ ഒലിച്ച് മൂക്കിൻ തുമ്പിലൂടെ ചുണ്ടിലൂടെ നെഞ്ചിൽ പടർന്നു . 


ഒരു അനുരാഗക്കാലം ചിലമ്പൊലിയോടെ കടന്നുപോയി. .

ഇരുട്ടിൽ വിയർപ്പിൽ അമർന്ന് ഒരു നിശ്വാസം ഉരുകിയില്ലാതായ ഉടലിൽ പതിക്കുന്നു. കുങ്കുമം പടരുന്നു...വസ്ത്രമില്ലാതെ ഭീരുത്വം മുറവിളി കൂട്ടുന്നത്‌ അരമണികളുടെ കിലുക്കത്തിൽ മുങ്ങിപ്പോകുന്നു. 
കോമരം അകന്നുപോകുന്നു.

8 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട് കേട്ടൊ ഹാബി
    ഒരു അനുരാഗകാലത്തിന്റെ പഴയ ചിലമ്പൊലി നാദങ്ങൾ...!

    മറുപടിഇല്ലാതാക്കൂ
  2. ഹൃദയത്തില്‍ തൊട്ടു!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ഒരുപാടൊരുപാട് ഇഷ്ടായി ഈ എഴുത്ത്... :)

    മറുപടിഇല്ലാതാക്കൂ
  4. മനസ്സ് ഓർമ്മകളിലൂടെ ജീവിതത്തിന്റെ കുന്നിൽ നിന്നും താഴേക്ക് ഓടിയിറങ്ങുന്നു. ഒരു ചോദ്യചിഹ്നം പോലെ ഒന്ന് കുലുങ്ങിത്തെറിക്കുന്നു. എഴുത്ത് തുടരുക കഥാകാരി.

    മറുപടിഇല്ലാതാക്കൂ