2015, ഡിസംബർ 7, തിങ്കളാഴ്‌ച

പോകാനൊരിടം..


തിരിച്ചു പോകാനൊരിടമുണ്ട് 
അവിടെ ഒരു ശവകുടീരം തുറന്നിരിപ്പുണ്ട് 
ജനിച്ച അന്ന് എവിടെയോ കളഞ്ഞുപോയി
അതിന്റെ അടപ്പ്.
അതിനാലാണ് മരിച്ചപ്പോഴൊക്കെ 
ശവം എഴുന്നേറ്റു നടന്നത്.

തിരിച്ചു പോകാനൊരിടമുണ്ട്
അതിനടുത്തുണ്ടൊരു പച്ച തുരുത്ത്.
അവിടെയെന്നും മരിച്ചവരുടെ
നിശ്വാസങ്ങൾ പൂവിടുന്നു.
ഇനിയെന്റെ നിശ്വാസങ്ങളും പൂക്കളാവും.

ഇനി ഞാൻ മടങ്ങേണ്ടതില്ല
എന്നെ ഓർക്കാനിടയുണ്ടെങ്കിൽ
നീ അതിൽ നിന്നുമൊരു പൂ പറിയ്ക്കണം..
എന്റെ ഹൃദയത്തിൽ വെയ്ക്കണം 
അടയ്ക്കരുത് 
എനിക്ക് ശ്വാസം മുട്ടും.
നീ നടന്നു മറയും വരെ 
ഞാൻ കണ്ണുകൾ തുറക്കാതിരിക്കാം.
തിരിച്ചു പോകാനിനിയൊരു
ഇടവുമില്ലെനിയ്ക്ക്.